Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുറത്തിറങ്ങിയാൽ ആളുകൾ തുറിച്ചു നോക്കും; തള്ളിപ്പറഞ്ഞ് സുഹൃത്തുക്കളും; കൈകാലുകൾ വെട്ടുമെന്ന് അജ്ഞാത ഭീഷണിക്കത്തും; ദേശീയഗാന അവഹേളന കേസിൽ ജയിൽ മോചിതനായിട്ടും സൽമാനു മുന്നിൽ 'തുറന്ന തടവറ' തീർത്ത് സമൂഹം

പുറത്തിറങ്ങിയാൽ ആളുകൾ തുറിച്ചു നോക്കും; തള്ളിപ്പറഞ്ഞ് സുഹൃത്തുക്കളും; കൈകാലുകൾ വെട്ടുമെന്ന് അജ്ഞാത ഭീഷണിക്കത്തും; ദേശീയഗാന അവഹേളന കേസിൽ ജയിൽ മോചിതനായിട്ടും സൽമാനു മുന്നിൽ 'തുറന്ന തടവറ' തീർത്ത് സമൂഹം

തിരുവനന്തപുരം: അവർ തന്ന അവസാന ദിവസം ഇന്നലെ കഴിഞ്ഞു. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഇനി എന്താകും സംഭവിക്കുക എന്ന് പറയാനും കഴിയുന്നില്ല. ദേശീയഗാനത്തെ അവഹേളിച്ച കുറ്റത്തിന് ദേശദ്രോഹിയായി മുദ്രകുത്തപ്പെട്ട സൽമാന്റെ വാക്കുകളാണ്. ഇത് പറയുമ്പോൾ സൽമാന്റെ മുഖത്ത് സംഭ്രമം ബാക്കിയാണ്.

സിനിമാ തിയറ്ററിൽ ദേശീയ ഗാനം മുഴങ്ങിയപ്പോൾ എഴുനേറ്റ് നിന്നില്ലെന്നും കഴിഞ്ഞപ്പോൾ കൂവിയെന്നും പറഞ്ഞ് സൽമാൻ അറസ്റ്റിലായ ശേഷം കുടുംബവും ആശങ്കയിലായിരുന്നു. വാപ്പയ്ക്ക് ഭീഷണിക്കത്തുകൾ നിരവധി വന്നു. ഫോണിൽ വിളിച്ചും ഭീഷണികൾ വന്നു. സംഭവത്തിന് ശേഷം സമൂഹം തീർത്തും ഒറ്റപ്പെടുത്തുകയാണ് ഉണ്ടായത്. സുഹൃത്തുക്കൾ പോലും തന്നെ കുറ്റപ്പെടുത്തി. ഇപ്പോൾ പഴയ പോലെയല്ല കാര്യങ്ങളെന്നും ഏത് നിമിഷവും താൻ ആക്രമിക്കപ്പെട്ടേക്കാം എന്നും ഈ യുവാവ് കരുതുന്നു. ഇത്രയൊക്കെ അനുഭവിക്കാൻ മാത്രം താൻ എന്തു തെറ്റുചെയ്‌തെന്നാണ് സൽമാൻ ചോദിക്കുന്നത്. തടവറയിൽ നിന്നും മോചിതനായ ശേഷം പുറത്തിറങ്ങിയപ്പോൾ തന്നെകാത്ത് ഒരു തുറന്ന തടവറയാണ് കാത്തിരുന്നതെന്നും സൽമാൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ജാമ്യം കിട്ട് പുറത്തുവന്നതിന് ശേഷം ആളുകളുടെ തുറിച്ചുനോട്ടം ഒട്ടും സഹിക്കാൻ കഴിയുന്നില്ല. എന്തോ ഒരു മഹാപരാധം ചെയ്തതുപോലെയാണ് നോട്ടം. തന്റെ കാഴ്ചപ്പാടിൽ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് സൽമാൻ ഇപ്പോഴും വിശ്വസിക്കുന്നത്. താൻ ഒരു ദേശീയതയിലും വിശ്വസിക്കുന്നില്ല. അതിരുകൾ ഇല്ലാത്ത ഒരു ലോകമാണ് എന്റെ മനസ്സിൽ ഉള്ളത്. പാക്കിസ്ഥാൻ തീവ്രവാദി എന്ന നിലയിലാണ് ആളുകളുടെ നോട്ടം. നിനക്കൊക്കെ പാക്കിസ്ഥാനിലേക്ക് പൊയ്ക്കൂടെ എന്ന് ചില പൊലീസുകാർ പോലും ചോദിച്ചത്. എന്തിനാണ് എല്ലാവരും പാക്കിസ്ഥാനിലേക്ക് പോകാൻ പറയുന്നത്. ചൈനയിലേക്ക് പോകാൻ പറയരുതോ? അല്ലെങ്കിൽ വേറെ എവിടെങ്കിലും പോകാൻ പറയരുതോ? താൻ ഒരു മുസ്ലിം ആയതുകൊണ്ടാണ് ആളുകൾ ഇങ്ങനെ പറയുന്നതെന്ന് സൽമാന് നന്നായി അറിയാം. സൽമാൻ എന്ന പേരിന് പകരം മറ്റൊരു പേരായിരുന്നെങ്കിൽ ആളുകൾ ഇങ്ങനെ പറയുമോ എന്നും സൽമാൻ ചോദിക്കുന്നു.

റിമാൻഡിൽ കഴിയുന്ന കാലത്താണ് സൽമാന്റെ വാപ്പക്ക് ഒരു ഭീഷണിക്കത്ത് വരുന്നത്. സൽമാന്റെ കൈകൾ രണ്ടും വെട്ടും, ഇവിടെ ജീവിക്കൻ അനുവദിക്കില്ല എന്നായിരുന്നു കത്തിന്റെ ചുരുക്കം. ആര് അയച്ചതാണെന്നോ എവിടെ നിന്നാണെന്നോ ഒന്നും സൽമാന് അറിയില്ല. റിമാൻഡിൽ ഇറങ്ങി ഇരുപത് ദിവസത്തിനുള്ളിൽ കൈകൾ വെട്ടും എന്നാണ് പറഞ്ഞിരുന്നത്. ഇതുവരെ ഒന്നും സംഭവിച്ചില്ല. ഇനി എന്ത് സംഭവിക്കും എന്നും അറിയില്ല. സൽമാൻ പറയുന്നു. പണ്ട് എന്നും ടൗണിൽ പോയി വളരെ താമസിച്ച് വീട്ടിൽ വന്നിരുന്ന ആളാണ് സൽമാൻ. പക്ഷേ ഈ സംഭവത്തിന് ശേഷം പുറത്തോട്ട് അധികം പോകാറില്ല. തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് വാപ്പക്കും ഉമ്മക്കും പേടിയുണ്ടെന്നും സൽമാൻ പറയുന്നു.

ദേശീയഗാന വിവാദത്തിനു ശേഷം സൽമാന്റെ പല സുഹൃത്തുക്കളും സൽമാനെ തള്ളിപ്പറഞ്ഞു. സൽമാന്റെ അഭിപ്രായത്തിൽ അത് നന്നായി, നെല്ലും പതിരും തിരിച്ചറിയാൻ കഴിഞ്ഞു. ഒരിക്കൽ വീട്ടിനടുത്തുള്ള ഇന്റർനെറ്റ് കഫേയിൽ നിന്ന് ഇറക്കിവിട്ടു. സൽമാന്റെ സുഹൃത്തിന്റെ കഫേ ആയിരുന്നു അത്. അന്നേരം ശരിക്കും വിഷമം തോന്നി. ശരിക്കും പൊലീസുകാരെ ഭയന്നാകും അയാൾ അങ്ങനെ ചെയ്തതെന്നും സൽമാൻ പറയുന്നു.

അന്ന് തിയേറ്ററിൽ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരുമായി ഇപ്പോൾ ബന്ധമൊന്നുമില്ല. ഒരു പക്ഷേ താൻ മൂലം അവരും പ്രശ്‌നത്തിലായി എന്ന് കരുതുന്നുണ്ടാവും. അവരെ ഒരിക്കലും കുറ്റം പറയാൻ സൽമാന് കഴിയുന്നില്ല. വലിയ ആഗ്രഹങ്ങൾ ഒന്നും സൽമാൻ മനസ്സിൽ സൂക്ഷിക്കുന്നില്ല. എം എ ഫിലോസഫി ചെയ്യണം. അതിന് ശേഷം ഫിലോസഫിയിൽ റിസേർച്ച് നടത്തണം. മനസിനിണങ്ങിയ ഒരു ചെറിയ ജോലി. പിന്നെ സാമൂഹിക പ്രവർത്തനം ഇതൊക്കെയാണ് ആഗ്രഹങ്ങൾ. ഇനി ഇതൊക്കെ നടക്കുമോ എന്നും സൽമാന് സംശയം ഉണ്ട്.

താൻ അനാർക്കി പൊളിട്ടിക്‌സ് വച്ച് പുലർത്തുന്ന ആളാണ് എന്ന് സൽമാൻ പറയുന്നു. അധികാര നിഷേധത്തിൽ നിന്നാണ് സൽമാൻ തന്റെ രാഷ്ട്രീയം തിരഞ്ഞെടുത്തത്. താൻ മുസ്ലിം ആണെങ്കിലും നിരീശ്വരവാദിയാണ് എന്ന് സൽമാൻ പറയുന്നു. ഫേസ്‌ബുക്കിൽ ഇട്ട ഒരു പോസ്റ്റിന്റെ പേരിൽ ആണ് ഇത്രയും പ്രശ്‌നം ഉണ്ടായത്. ഇതിനേക്കാൾ മോശമായ എത്രയോ പോസ്റ്റുകൾ മറ്റുള്ളവർ ഇടുന്നു. അവർക്കെതിരെ ദേശദ്രോഹകുറ്റം ചുമത്തുന്നില്ലല്ലോ. തന്റെ പേരിൽ കേസ് ആയത് താൻ ഒരു മുസ്ലിം ആയതുകൊണ്ട് മാത്രമാണെന്ന് സൽമാൻ വീണ്ടും പറയുന്നു.

കേസിന്റെ വിചാരണ പോലും തുടങ്ങും മുമ്പ് ചിലർ സൽമാന് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഇങ്ങനെയുള്ള മാദ്ധ്യമ റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. എന്നാൽ വരാനിരിക്കുന്ന വിധിയെ കുറിച്ച് ഇപ്പോൾ എന്തെങ്കിലും അഭിപ്രായം പറയാൻ സൽമാൻ തയ്യാറല്ല. കേസിന്റെ വിധി എന്താകും എന്ന് സൽമാന് അറിയില്ല. വെറുതെ വിടും എന്നു പ്രതീക്ഷയാണ് സൽമാൻ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത്. നിയമത്തിന്റെ മുന്നിൽ ദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തത് തെറ്റാകമെന്നാണ് സൽമാന്റെ പക്ഷം. ചിലപ്പോൾ അത് കഴിഞ്ഞ് കൂവുന്നത് കുറ്റമാവാമെന്നും സമ്മതിക്കുന്നു.

സൽമാന് വന്ന ഭീഷണി കത്തിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം....

പ്രിയപ്പെട്ട സൽമാൻ,

നിന്നെ പ്രിയപ്പെട്ട എന്ന് അഭിസംബോധന ചെയ്യുന്ന ഒരേ ഒരു വ്യക്തി ഇന്ന് ഞാൻ മാത്രമായിരിക്കും. പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ സുന്ദരം എന്ന ഈ നാട്ടിൽ ഇവിടെ കിടന്ന് ഇവിടുത്തെ ആഹാരവും കഴിച്ച് ഈ നാടിന്റെ എല്ലാ ആനുകൂല്യവും പറ്റി സുഖലോലുപനായി കഴിയുന്ന നിനക്ക് തിന്നതിന്റെ കൊഴുപ്പ് എല്ലിൽ കയറിക്കാണും ആ കൊഴുപ്പ് ഞങ്ങൾ തീർത്തു തരാം.

ഇന്നു മുതൽ നിന്റെ കൗണ്ട്ഡൗൺ തുടങ്ങുകയാണ്. നിന്റെ റിമാന്റ് കാലാവധി തീർന്ന് പുറത്തിറങ്ങുന്ന ദിവസം മുതൽ ഇരുപത് ദിവസത്തിനുള്ളിൽ നിന്റെ രണ്ടു കൈയും ഞങ്ങൾ വെട്ടിയെടുക്കുന്നതായിരിക്കും.

നിന്റെ ജീവിതം ഇന്നുമുതൽ തുലാസിലാണ്. കോളേജിനുള്ളിലോ അല്ലെങ്കിൽ പുറത്തുവച്ചോ ഞങ്ങൾ അത് തീർക്കും ഉറപ്പ്. നിന്നെ ഇനി കോളേജിന്റെ പരിസരത്ത് കണ്ടാൽ അവിടെവച്ച് ചതയ്ക്കാൻ കോളേജിലെ പയ്യന്മാരോട് പറഞ്ഞിട്ടുണ്ട്. അവന്മാർ അത് ചെയ്യും. നിന്റെ കൂട്ടുകാരിയുടെ കാര്യവും കണക്ക് തന്നെ. അവളേയും ശരിയാക്കും.

നിനക്ക് പാക്കിസ്ഥാനിൽ പോകണമെങ്കിൽ പോകാനുള്ള ടിക്കറ്റ് അയച്ചുതരാം. അല്ലാതെ ഇവിടെ കിടന്ന് മരിക്കാനെങ്കിൽ അത് നടപ്പിലാക്കിത്തരാം. നീ കാരണം ഒരു തെറ്റും ചെയ്യാത്ത നിന്റെ ഉമ്മയും വാപ്പയും സമൂഹത്തിൽ തെറ്റുകാരായി തീർന്നു. കാരണം അവര് നിന്നെ പെറ്റ് വളർത്തി എന്ന തെറ്റു ചെയ്തു. മക്കളെ ശരിക്കും നോക്കണം. നിന്നെപ്പോലുള്ള വിഷജന്തുക്കളെ മുളയിലേ നുള്ളണം ഇല്ലെങ്കിൽ ഇന്ത്യ ഇറാക്കിനെപ്പോലെ ആകും. നീ കാരണം നല്ലവരായ മസ്ലീമുകളും ഇന്ത്യയ്ക്കുവേണ്ടി പാക്കിസ്ഥാനോട് യുദ്ധത്തിൽ മരിച്ചിരിക്കുന്നു. കോളേജിൽ നിന്നെ ഇതൊക്കെയാണ് പഠിപ്പിച്ചത്. നീയൊക്കെ പോകുന്നത് പഠിക്കാനല്ല. ദേശദ്രോഹം ചെയ്യാനും മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിക്കാനുമാണ്.

നീ പാക്കിസ്ഥാനിൽ ചെന്നാൽ നിന്നെ പട്ടിയെപ്പോലെ കല്ലെറിയും. അത് മനസ്സിലാക്കാതെ പാക്കിസ്ഥാനെ പൂജിക്കുന്ന എല്ലാ ദേശദ്രോഹികൾക്കും ഒരു പാഠമായി നിന്നെ ഞങ്ങൾ ശരിയാക്കും. നിന്റെ ഉമ്മയോടും വാപ്പയോടും ഞങ്ങൾ ക്ഷമ ചോദിക്കുന്നു. പക്ഷേ നിന്നെ ഞങ്ങൾ പഞ്ഞിക്ക് ഇടും. എല്ലാ മതവും ജാതിക്കാരും സ്വന്തം അവരുടെ ഉമ്മയോടും വാപ്പയോടും പിന്നെ രാജ്യത്തോടും സ്‌നേഹം വേണം അല്ലാതെ എന്റെ നാട് പാക്കിസ്ഥാൻ എന്ന ഭാവം ദേശദ്രോഹികളെ ഉണ്ടാക്കും.

റിമാന്റ് കഴിഞ്ഞ് ഇരുപത് ദിവസത്തിനുള്ളിൽ രണ്ടു കൈയും വെട്ടിയെടുത്ത് രാജ്യത്തിന് സമർപ്പിക്കും. അത് എല്ലാ രാജദ്രോഹികൾക്കും പാഠമായിരിക്കും.

എന്ന്
വിശ്വസ്ഥതയോടെ
ഇന്ത്യാക്കാർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP