Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തും പാകം ചെയ്ത് ജനങ്ങളെ പറ്റിക്കാമെന്ന തട്ടുകടക്കാരന്റെ മോഹം ഇനി നടക്കില്ല; സംസ്ഥാനത്തെ തട്ടുകടകൾ അടപ്പിക്കാൻ മന്ത്രി ജി സുധാകരൻ

എന്തും പാകം ചെയ്ത് ജനങ്ങളെ പറ്റിക്കാമെന്ന തട്ടുകടക്കാരന്റെ മോഹം ഇനി നടക്കില്ല; സംസ്ഥാനത്തെ തട്ടുകടകൾ അടപ്പിക്കാൻ മന്ത്രി ജി സുധാകരൻ

ആലപ്പുഴ: തട്ടുകടകളിൽ എന്തും വിളമ്പാമെന്ന് രീതിക്ക് മാറ്റംവരുത്തി പരിശോധനകൾ കർക്കശമാക്കിയത് ടിവി അനുപമ ഐഎഎസ് ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന വേളയിലായിരുന്നു. സംസ്ഥാനത്തെ തട്ടുകടകളിൽ വ്യാപകമായ പരിശോധനകളും അന്ന് അനുപമയുടെ കീഴിൽ നടത്തി. എന്നാൽ അനുപമ അവധിയിൽ ആയതോടെ എല്ലാം പഴയതു പടിയായി. എന്നാൽ തട്ടുകടകളെയും ശരിയാക്കാൻ ഉറച്ചു തന്നെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ രംഗത്തിറങ്ങിയിരിക്കുന്നത്.

തട്ടുകടകളെ നോട്ടമിട്ട ജി സുധാകരൻ രംഗത്തിറങ്ങിക്കഴിഞ്ഞു. മലയാളികളുടെ ഫാസ്റ്റ് ഫുഡ് രീതി അവസാനിപ്പിച്ച് ജനങ്ങളെല്ലാം എന്തിനും ഏതിനും പച്ചക്കറി ഉപയോഗിക്കാനാണ് സുധാകരന്റെ നിർദ്ദേശം. അതും സി പിഎം വിപ്ലവഭൂമിയിൽ വിളിയിക്കുന്ന ജൈവപച്ചക്കറിയായാൽ കൂടുതൽ നന്ന്. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം തകർക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് തട്ടുകടകളാണെന്ന കണ്ടെത്തലാണ് സുധാകരൻ കഴിഞ്ഞദിവസം നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മുഴുവൻ തട്ടുകടകളും അടച്ചുപൂട്ടണമെന്ന ആവശ്യവുമായാണ് മന്ത്രി രംഗത്തുള്ളത്.

വകുപ്പ് തന്റേതല്ലാത്ത ഒറ്റക്കാര്യം കൊണ്ടു മാത്രമാണ് സുധാകരൻ നടപടി ഉടനെടുക്കാതിരുന്നതെന്നുവേണം കരുതാൻ. പിടിച്ചിടവും കൊണ്ടുപോകുന്ന സുധാകരന്റെ ഒരു രീതി അനുസരിച്ച് അത് നടക്കുക തന്നെ ചെയ്യും. സംസ്ഥാനത്ത് റോഡുകളിൽ രൂപപ്പെട്ട കുഴി ഒറ്റ ദിവസം കൊണ്ട് എണ്ണിത്തീർത്ത ആളാണ് സുധാകരൻ. ഹരിപ്പാട് മുതൽ ചേർത്തല വരെ അയ്യായിരം കുഴികളുണ്ടെന്ന കണക്കും നിരത്തി. കണ്ടെത്തിയ കുഴി അടയ്ക്കാൻ സുധാകരൻ നടത്തിയ നീക്കങ്ങൾ ഉദ്യോഗസ്ഥരെ വട്ടംചുറ്റിച്ചത് ചില്ലറയല്ല.

ഓട്ടയടയ്ക്കാൻ കരാറുകാരനും തൊഴിലാളികളും റോഡിൽ എത്തിയപ്പോൾ ജോലി ചെയ്യിക്കേണ്ട ഉദ്യോഗസ്ഥൻ സ്ഥലത്തില്ലാതിരുന്നത് വിവാദമായിരുന്നു. പിന്നീട് വിവരം അറിഞ്ഞ് ഉദ്യോഗസ്ഥൻ മന്ത്രിയുടെ ആലപ്പുഴയിലുള്ള വീട്ടിലെത്തിയപ്പോൾ ഇറക്കിവിട്ട സംഭവവും പുകിലായിരുന്നു. സന്യാസിമാർ കോണകം മാറ്റി ജട്ടി ധരിക്കണമെന്ന് ആഹ്വാനം ചെയ്ത മന്ത്രിയാണ് സുധാകരൻ. അതുകൊണ്ടുതന്നെ തട്ടുകടക്കാർ സൂക്ഷിക്കുക.

ആലപ്പുഴയിൽ സി പി എം സംഘടിപ്പിച്ച വിഷരഹിത പച്ചക്കറി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുന്നതിനിടയിലാണ് സുധാകരൻ ഇക്കാര്യം തുറന്നടിച്ചത്. സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ചെറുതും വലുതുമായ തട്ടുകടകൾ പ്രവർത്തിക്കുന്നതായാണ് കണക്ക്. വെജും നോൺ വെജും യഥേഷ്ടം ലഭിക്കുന്ന ഇവിടെ ബംഗാളികളും മലയാളികളും ഒരുപോലെ പണിയെടുക്കുന്നത് കാണാം. പതിനായിരങ്ങൾ വിറ്റുവരവുള്ള ഇവർ കച്ചവടം നടത്തുന്നതിന് യാതൊരു മാനദണ്ഡവും പാലിക്കാറില്ല. ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ അനുമതിയില്ലാതെ തെരുവിൽ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ഇവർ നാട്ടുകാരെ കൊള്ളയടിക്കുന്നതും പതിവാണ്.

വിഷപദാർത്ഥമായ അജിനാമോട്ടോ അടക്കമുള്ള രാസവസ്തുക്കൾ ഉപയോഗിച്ച്് രുചികരമായ ഭക്ഷണമെന്ന് തെറ്റിദ്ധരിപ്പിച്ചു ജനങ്ങളെ പറ്റിക്കുന്ന രീതിക്ക് കടിഞ്ഞാണിടാൻ അധികൃതർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. നടപടിയെടുക്കേണ്ട പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും തട്ടുകടകളിലെ പറ്റുകാരാണെന്നുള്ളത് മറ്റൊരു സത്യമാണ്. ഭക്ഷണം കഴിക്കുന്നതിനും പാഴ്സൽ കൊണ്ടുപോകുന്നതിനും ഇവർക്ക് പണം നൽകേണ്ടതില്ല.

ഉദ്യോഗസ്ഥർ കടകളിലെത്തി എന്തെങ്കിലും വാങ്ങി പോകുന്നതിലാണ് നടത്തിപ്പുകാർക്ക് ഏറെ ഇഷ്ടം. ഇതുമൂലം എന്തും പാകം ചെയ്ത് ജനങ്ങൾക്ക് വിൽക്കാമെന്നാണ് ഇക്കുട്ടർ കരുതുന്നത്, മന്ത്രി സുധാകരൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP