വികസന വീമ്പിൽ ആനന്ദം കണ്ടെത്തുമ്പോൾ മറക്കരുത്; ലോകത്തെ ഏറ്റവും വലിയ 16 പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; പാക്കിസ്ഥാനും നേപ്പാളും അടങ്ങിയ സകല അയൽരാജ്യങ്ങളും ഇന്ത്യയെക്കാൾ പട്ടിണി കുറഞ്ഞ രാജ്യങ്ങൾ; വികസനമെല്ലാം ഒരുപറ്റം ആളുകൾക്ക് ഗുണം ചെയ്യുമ്പോൾ പട്ടിണിക്കാരുടെ സങ്കടം മാറ്റാൻ ആരുമില്ല; കഴിഞ്ഞ വർഷത്തേക്കാൾ മോശമാക്കി ഇന്ത്യയുടെ പ്രകടനം
October 16, 2019 | 06:10 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ഡൽഹി: വികസന കുതിപ്പിനെ കുറിച്ച് ഭരണാധികാരികൾ വീമ്പു പറയുമ്പോഴും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുമ്പോഴും ഇന്ത്യൻ ജനതയിൽ നല്ലൊരു പങ്കും ഇപ്പോഴും പട്ടിണിയിൽ തന്നെ എന്ന് വ്യക്തമാക്കി ആഗോള പട്ടിണി സൂചിക. ഏറ്റവും ഗുരുതരമായ രീതിയിൽ പട്ടിണി നിലനിൽക്കുന്ന 16 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്ന് ജർമൻ സന്നദ്ധസംഘടന വെൽത്ഹംഗർഹിൽഫും ഐറിഷ് സന്നദ്ധസംഘടന കൺസേൺ വേൾഡൈ്വഡും ചേർന്ന് തയ്യാറാക്കിയ പട്ടികയിൽ പറയുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളിൽ 102ാമതാണ് ഇന്ത്യ. പട്ടിണി കൂടുന്നതനുസരിച്ച് റാങ്കിൽ പിന്നോട്ടുപോകും. കഴിഞ്ഞ വർഷം 119 രാജ്യങ്ങളിൽ 103ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് ആണ് ഏറ്റവും പിന്നിൽ (117). ഇതേസമയം അയൽരാജ്യങ്ങളെല്ലാം ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്. കഴിഞ്ഞവർഷം ഇന്ത്യയെക്കാൾ പിന്നിലായിരുന്ന പാക്കിസ്ഥാൻ ഇപ്പോൾ 94ാം സ്ഥാനത്താണ്. ചൈനയുടെ റാങ്ക് 25. 66ാം സ്ഥാനത്ത് ശ്രീലങ്കയും 73ാം സ്ഥാനത്ത് നേപ്പാളും 88ാം സ്ഥാനത്ത് ബംഗ്ലാദേശും ഉണ്ട്. സിയറ ലിയോൺ, ഉഗാണ്ട, ജിബൂട്ടി, കോംഗോ റിപ്പബ്ലിക്, സുഡാൻ തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇന്ത്യക്ക് തൊട്ടുപുറകിലുള്ളത്.
ശിശുമരണ നിരക്ക്, ശിശുക്കളിലെ വളർച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കുന്ന സൂചികയിൽ അതിസമ്പന്ന രാജ്യങ്ങളെ ഉൾപ്പെടുത്താറില്ല. വൻ വികസനങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോഴും, പട്ടിണി കിടക്കുന്നവരുടെ എണ്ണം രാജ്യത്ത് വലിയ തോതിൽ വർദ്ധിക്കുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 2017 ൽ നൂറാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ നിലയിൽ വലിയ മാറ്റങ്ങളൊന്നും സമീപകാലത്ത് ഉണ്ടായില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
ഡിജിറ്റൽ ഇന്ത്യയും വെളിയിട വിസർജ്ജന മുക്ത രാജ്യമായുള്ള പ്രഖ്യാപനങ്ങളും അടക്കം രാജ്യത്ത് നടപ്പിലാക്കുന്ന പല പദ്ധതികളും എല്ലാ വിഭ്ാഗം ജനങ്ങളിലേക്കും എത്തുന്നില്ല എന്നും എല്ലാം വെറും കൊട്ടിഘോഷിക്കലുകൾ മാത്രമാണ് എന്നുമാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ പട്ടിണി ഇല്ലാതാക്കാൻ നടപ്പിലാക്കിയ പദ്ധതികൾ പോലും ഫലം കണ്ടില്ല.
ഇന്ത്യ വേഗത്തിൽ ദാരിദ്ര്യത്തെ നിർമ്മാർജജനം ചെയ്യുകയാണ് എന്ന് ഈ വർഷം ഭൂട്ടാൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രാജ്യത്തിന്റെ എല്ലാ മേഖലയിലും നടക്കുന്നത് ചരിത്രപരമായ പരിവർത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഭൂട്ടാനിലെ റോയൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികളോട് സംവദിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ അതെല്ലാം വെറും പ്രസ്താവനകളിൽ ഒതുങ്ങുകയായിരുന്നു എന്നതിന് തെളിവാകുകയാണ് ആഗോള പട്ടിണി സൂചിക. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ദേശീയത ദാരിദ്ര്യമടക്കമുള്ള സുപ്രധാന വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുമെന്ന് നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി വ്യക്തമാക്കിയിരുന്നു. മിനിമം വരുമാന ഗ്യാരന്റി പദ്ധതി ഇന്ത്യയിൽ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി നടപ്പിലാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വിജയകരമാണ് എന്ന് അഭിജിത്ത് ബാനർജി പോലും പറയുമ്പോഴും പട്ടിണി മാറ്റാനുള്ള ഒറ്റമൂലിയായി ആ പദ്ധതിയും മാറിയില്ല എന്നാണ് പട്ടിണി സൂചിക ചൂണ്ടിക്കാട്ടുന്നത്. ചെറിയ വേതനത്തിന് ഒന്നിലധികം സ്ഥലത്ത് പാവപ്പെട്ടവർക്ക് ജോലി ചെയ്യേണ്ടിവന്നിരുന്ന സാഹചര്യം ഈ പദ്ധതി ഒഴിവാക്കി എന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഗ്രാമീണ റോഡ് നിർമ്മാണത്തിനുള്ള പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതി വളരെയധികം ഈ മേഖലയിൽ വിജയകരമാണ് എന്നും അഭിജിത്ത് ബാനർജി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതൊന്നും തന്നെ ജനസംഖ്യയിൽ വർദ്ധിച്ചു വരുന്ന പട്ടിണിക്കാരുടെ എണ്ണം കുറയ്ക്കാൻ പര്യാപ്തമാകുന്നില്ല എന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
