Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ഭീതിയിൽ നിരോധനാജ്ഞ ലംഘിച്ചു പള്ളിയിൽ കൂട്ടപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ ഡോക്ടറെ സസ്‌പെന്റ് ചെയ്തു; കോവിഡ് തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങൾക്ക് മേൽ ഉത്തരവാദിത്തപ്പെട്ട വ്യക്തി തന്നെ കത്തിവെച്ചെന്ന് വിമർശനം; ഒരു അസിസ്റ്റന്റ് സർജൻ തന്നെ നിയമം ലംഘിച്ചു പ്രവർത്തിച്ചത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ സസ്പെൻഷൻ ഉത്തരവിൽ; മഹാവിപത്തിന്റെ വ്യാപനം തടയുന്നതിന് സർക്കാർ നിയന്ത്രണങ്ങളോട് സഹകരിക്കാൻ അഭ്യർത്ഥിച്ച് സുന്നി നേതാക്കൾ

കോവിഡ് ഭീതിയിൽ നിരോധനാജ്ഞ ലംഘിച്ചു പള്ളിയിൽ കൂട്ടപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ ഡോക്ടറെ സസ്‌പെന്റ് ചെയ്തു; കോവിഡ് തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങൾക്ക് മേൽ ഉത്തരവാദിത്തപ്പെട്ട വ്യക്തി തന്നെ കത്തിവെച്ചെന്ന് വിമർശനം; ഒരു അസിസ്റ്റന്റ് സർജൻ തന്നെ നിയമം ലംഘിച്ചു പ്രവർത്തിച്ചത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ സസ്പെൻഷൻ ഉത്തരവിൽ; മഹാവിപത്തിന്റെ വ്യാപനം തടയുന്നതിന് സർക്കാർ നിയന്ത്രണങ്ങളോട് സഹകരിക്കാൻ അഭ്യർത്ഥിച്ച് സുന്നി നേതാക്കൾ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് നിരോധനാജ്ഞ ലംഘിച്ച് പള്ളിയിൽ കൂട്ടപ്രാർത്ഥനക്ക് നേതൃത്വം നൽകിയ മലപ്പുറത്തെ ഡോക്ടറെ ആരോഗ്യ വകുപ്പ് സസ്പെന്റ് ചെയ്തു. തിരൂർ ജില്ലാ ആശുപത്രിയിലെ ഡോ.അലി അഷറഫിനെ(56)തിനെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തിരൂർ നടുവിലങ്ങാടി ജുമാ മസ്ജിദിൽ 30 ഓളം പേരെ വിളിച്ചു കൂട്ടി പ്രാർത്ഥനക്ക് നേതൃത്വം കൊടുത്തുവെന്നത് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാലാണ് സസ്പെൻഷൻ. കൂട്ടപ്രാർത്ഥനക്ക് നേതൃത്വം നൽകിയ തിരൂർ ജില്ലാ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ.അലി അഷറഫിനെ ആരോഗ്യ വകുപ്പ് ഡയരക്ടറാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്

കഴിഞ്ഞ മാസം 27നാണ് ഡോക്ടറുടെ നേതൃത്വത്തിൽ തിരൂരിലെ പള്ളിയിൽ കൂട്ടപ്രാർത്ഥന നടന്നത്. ഇതിനെത്തുടർന്ന് തിരൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു.ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും കത്തു പ്രകാരം ആരോഗ്യ വകുപ്പ് പ്രാഥമികാന്വേഷണം നടത്തി ഡോക്ടർ കുറ്റകൃത്യം നടത്തിയെന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി. കോവിഡ് 19 വ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ് നിദാന്ത ജാഗ്രത പുലർത്തുമ്പോൾ ആരോഗ്യ വകുപ്പിൽ സേവനം അനുഷ്ഠിക്കുന്ന ഒരു അസിസ്റ്റന്റ് സർജൻ ഇതിനെതിരെ പ്രവർത്തിച്ചത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണെന്ന് ആരോഗ്യവകുപ്പ് ഡയരക്ടർ സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞു.

കോവിഡ്-19 നിരോധനാജ്ഞക്ക് പുറമെ മത പണ്ഡിതർ വിലക്കിയ ശേഷവുമാണ് മലപ്പുറത്തെ മുസ്ലിംപള്ളികളിൽ സംഘംചേർന്ന് നമസ്‌കാരങ്ങൾ നടന്നത്. ഇത്തരത്തിൽ സംഘം ചേർന്ന് നമസ്‌കരിച്ച തിരൂരിൽ കോറോണ രോഗവ്യാപനത്തിന് ഇടയാക്കും വിധം പള്ളിയിൽ കൂട്ടപ്രാർത്ഥനക്ക് നേതൃത്വം നൽകിയെന്ന് കേസിലാണ് ഡോ. ഡോ. അലി അഷറഫിനെ യാണ് തിരൂർ സി ഐ ടി പി ഫർഷാദ് അറസ്റ്റ് ചെയ്തത്. നടുവിലങ്ങാടി ജുമാ മസ്ജിദിൽ 30 ഓളം പേരെ വിളിച്ചു കൂട്ടി പ്രാർത്ഥനക്ക് നേതൃത്വം കൊടുക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേ സമയം ആരോഗ്യമേഖലയിൽ മാതൃക കാണിക്കേണ്ട ഡോക്ടറുടെ ഈ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഡോക്ടർക്കൊപ്പം പ്രാർത്ഥന നടത്തിയ മുപ്പതോളം പേർക്കെതിരെയും കേസെടുത്തു. കൊറോണ വ്യാപനം തടയാൻ പള്ളികളിൽ കൂട്ട പ്രാർത്ഥന നടത്തരുതെന്ന ഉത്തരവ് ലംഘിക്കുകയായിരുന്നു. പ്രാർത്ഥനക്കെതിരെ പള്ളികമ്മിറ്റിയും പരാതി നൽകിയിരുന്നു. പള്ളികളിൽ കൂടുതൽ പേർ ചേർന്ന് നമസ്‌കാരം നടത്തിയതിന് അഞ്ചു കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേലാറ്റൂരിൽ മൂന്ന്, പോത്തുകല്ല്, വഴിക്കടവ് പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതവുമാണ് ഇന്ന് രജിസ്റ്റർ ചെയ്തത്.കോവിഡ് 19 പ്രതിരോധ നടപടികൾ തുടരുമ്പോൾ വ്യാജ പ്രചരണം നടത്തുന്നവർക്കും ആരോഗ്യ ജാഗ്രത ലംഘിക്കുന്നവർക്കെതിരെയും പൊലീസ് നടപടികൾ തുടരുകയാണ്.

അതേ സമയം പള്ളികളിൽ ജുമുഅ നടത്തരുതെന്ന് ആഹ്വാനം ചെയ്ത് ഇരുവിഭാഗം സുന്നി നേതാക്കളും രംഗത്തുവന്നിരുന്നു. കൊവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ജുമുഅയ്ക്ക് പകരം ളുഹ്ര് നിസ്‌കരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞത്. 'മഹാവിപത്തിന്റെ വ്യാപനം തടയുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പ്രത്യേക നിയന്ത്രണത്തോട് പൂർണമായും സഹകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.

മുൻകരുതൽ നടപടികളുടെ ഭാഗമായി കേന്ദ്ര- സംസ്ഥാന സർക്കാറുകളും ആരോഗ്യവകുപ്പും നൽകിയിരിക്കുന്ന കർശന നിർദ്ദേശം കാരണം ശാഫിഈ മദ്ഹബിൽ നാൽപതു പേർ പങ്കെടുക്കൽ നിർബന്ധമായ വെള്ളിയാഴ്ച ജുമുഅ നിർവഹിക്കാൻ നിവൃത്തിയില്ലാതെ വന്ന ദുഃഖകരമായ സാഹചര്യത്തിൽ നിർബന്ധമായും ളുഹ്ര് നിസ്‌കാരം നിർവ്വഹിക്കുന്നതോടൊപ്പം മറ്റു സുന്നത്തായ ഇബാദത്തുകൾ നിർവഹിക്കാനും പ്രാർത്ഥനകൾ വർധിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്'- സമസ്ത നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.ജനസമ്പർക്കം വിലക്കി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ സാഹചര്യം അനുകൂലമാകുന്നത് വരെ പള്ളികളിൽ ജുമുഅ, പൊതു നിസ്‌കാരം എന്നിവ നടത്തരുതെന്നും എല്ലാവരും വീടുകളിൽ കഴിയണമെന്നും കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അഭ്യർത്ഥിച്ചു.

ജീവൻ രക്ഷിക്കുകയെന്നത് ഏറ്റവും വലിയ ആരാധനയാണെന്നും നാടിന്റെ രക്ഷക്കായി ഭരണകർത്താക്കൾ, ആരോഗ്യ പ്രവർത്തകർ, നിയമ പാലകർ എന്നിവർ നിർദേശിക്കുന്ന കാര്യങ്ങൾ പൂർണമായും അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ഘട്ടങ്ങളിൽ ആരാധനാ കർമങ്ങൾ വീടുകളിൽ വെച്ച് നടത്താനാണ് വിശുദ്ധ ഇസ്്‌ലാമിന്റെ കൽപ്പന. പകർച്ച വ്യാധി സമയത്ത് വീട്ടിലിരിക്കുന്നത് ഏറ്റവും വലിയ പുണ്യമാണെന്നും വെള്ളിയാഴ്ച ജുമുഅക്ക് പകരം ളുഹർ നിസ്‌കാരം നിർവ്വഹിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP