Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരളലിയിക്കുന്ന പരസ്യപ്രചാരണം വഴി മുടി മുറിക്കാൻ ആളെക്കൂട്ടും; എല്ലാം മലബാർ കാൻസർ സെന്ററിലെ രോഗികളായ സ്ത്രീകൾക്കെന്ന് വാഗ്ദാനം; ചാരിറ്റബിൾ ട്രസ്റ്റിന്റെ കേശദാന പരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും ഒരുരോഗിക്ക് പോലും കിട്ടിയില്ല വിഗ്; സെന്ററിന്റെ പേരിൽ ജീവകാരുണ്യത്തിന്റെ മറവിൽ സംഘം തട്ടിയെടുത്തത് ലക്ഷങ്ങൾ; ഹെയർ ഫിക്‌സിങ് റാക്കറ്റിന്റെ കളികൾ ഇങ്ങനെ

കരളലിയിക്കുന്ന പരസ്യപ്രചാരണം വഴി മുടി മുറിക്കാൻ ആളെക്കൂട്ടും; എല്ലാം മലബാർ കാൻസർ സെന്ററിലെ രോഗികളായ സ്ത്രീകൾക്കെന്ന് വാഗ്ദാനം; ചാരിറ്റബിൾ ട്രസ്റ്റിന്റെ കേശദാന പരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും ഒരുരോഗിക്ക് പോലും കിട്ടിയില്ല വിഗ്; സെന്ററിന്റെ പേരിൽ ജീവകാരുണ്യത്തിന്റെ മറവിൽ സംഘം തട്ടിയെടുത്തത് ലക്ഷങ്ങൾ; ഹെയർ ഫിക്‌സിങ് റാക്കറ്റിന്റെ കളികൾ ഇങ്ങനെ

രഞ്ജിത്ത് ബാബു

കണ്ണൂർ: കാൻസർ രോഗികളുടെ പേരിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് കേശദാന പരിപാടി നടത്തി വിഗ്ഗ് നിർമ്മാതാക്കൾക്ക് അയയ്ക്കുന്നതായി ആരോപണം. തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിലെ രോഗികളുടെ പേര് പറഞ്ഞാണ് വൻ തോതിൽ മുടി ശേഖരിക്കുന്നത്. വിദ്യാലയങ്ങളിലെ നാഷണൽ സർവ്വീസ് സ്‌കീമുമായി ബന്ധപ്പെട്ട് കൂത്തുപറമ്പിലെ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ കേശദാന പരിപാടിയാണ് സംശയത്തിന്റെ നിഴലിലായത്. മലബാർ കാൻസർ സെന്ററിലെ രോഗികളായ സ്ത്രീകൾക്കു വേണ്ടിയാണ് മുടി ശേഖരിക്കുന്നതെന്നായിരുന്നു സംഘാടകരുടെ പ്രചാരണം. എന്നാൽ ക്യാമ്പ് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും ഒരു രോഗിക്ക് പോലും വിഗ്ഗ് ലഭിച്ചിരുന്നില്ല. തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ ആരേയും മുടി ശേഖരിക്കാൻ നിയോഗിച്ചിട്ടില്ലെന്നും വിഗ്ഗ് നൽകുന്ന ഒരു പരിപാടിയും കാൻസർ സെന്ററിന് ഇല്ലെന്നും കാൻസർ സെന്റർ പി.ആർ.ഒ മറുനാടൻ മലയാളിയോട് പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ തട്ടിപ്പുകൾ നടത്തി ലക്ഷക്കണക്കിന് രൂപ കൊള്ളയടിക്കുന്ന സംഘടനകൾ വ്യാപകമാകുന്നുണ്ടെന്ന് പരാതി ഉയരുന്ന കാലത്താണ് കേശദാനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയതായി പരാതി ഉയരുന്നത്. മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീകളായ രോഗികൾക്ക് വിഗ് നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞാണ് വിവിധ സ്‌കൂളുകളിൽ കേശദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഒരു സ്‌കൂളിൽ നടന്ന കേശദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തത് തലശ്ശേരി എ എസ് പി ചൈത്ര തെരേസ ജോണാണ്. ഇത്തരത്തിൽ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചാണ് വിവിധ സ്‌കൂളുകളിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഇത്തരം ക്യാമ്പുകളിലൂടെ നൂറുകണക്കിന് വിദ്യാർത്ഥിനികളാണ് മുടി ദാനം ചെയ്തത്. സ്‌കൂളിലെ നാഷനൽ സർവീസ് സ്‌കീം, ജൂനിയർ റെഡ്ക്രോസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് മുടിമുറിക്കൽ ക്യാമ്പ് നടത്തിയത്.

മുടി ദാനം ചെയ്ത വിദ്യാർത്ഥികൾ രക്ഷിതാക്കളോട് വിവരം പറയുകയും രക്ഷിതാക്കൾ മലബാർ ക്യാൻസർ സെന്ററിലടക്കം അന്വേഷണം നടത്തുകയും ചെയ്തപ്പോഴാണ് ഇന്ന് വരെ കേരള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ക്യാൻസർ സെന്ററിൽ വിഗ് എത്തിച്ചിട്ടില്ലെന്ന് വിവരം ലഭിച്ചത്. നൂറുകണക്കിന് വിദ്യാർത്ഥിനികളിൽ നിന്നും മുറിച്ച മുടി എവിടെയാണ് എത്തിച്ചതെന്നും അത് എന്തുചെയ്തുവെന്നും അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാനെന്ന പേരിൽ നേരത്തെ കണ്ണൂരിലും ചില സംഘടനകൾ കേശദാന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള കേസിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇത്തരത്തിൽ മുടി മുറിച്ച് പുരുഷന്മാർക്കുള്ള വിഗ് നിർമ്മിച്ച് വൻ വിലക്ക് വിൽപ്പന നടത്തുന്ന സംഘവും വ്യാപകമായി രംഗത്തുണ്ടെന്ന ആരോപണവും ഉയർന്നുവരുന്നുണ്ട്.

അർബുദ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി കേശദാന ക്യാമ്പുകൾ നടത്തി വ്യാജ സംഘം തട്ടിപ്പ് നടത്തുന്നതായി കണ്ണൂരിൽ നേരത്തെ പരാതി ഉയർന്നത്. ഇതുസംബന്ധിച്ച് മയ്യിൽ ഒറപ്പടി കലാകൂട്ടായ്മ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ജില്ലയിൽ ഒേട്ടറെ സ്ഥലങ്ങളിൽ ഈ സംഘം തട്ടിപ്പ് നടത്തിയതായും മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന സന്നദ്ധ സംഘടനകളെ ഇതിന് കരുവാക്കുന്നതായും അവർ ആരോപിച്ചിരുന്നു. അർബുദ രോഗികളായ സ്ത്രീകൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനെന്ന പേരിലാണ് കോളജുകളും സ്‌കൂളുകളും മറ്റും കേന്ദ്രീകരിച്ച് കേശദാന ക്യാമ്പുകൾ സംഘടിപ്പിച്ചത്. എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകളെ ഇതിന് കരുവാക്കുകയും ചെയ്യുന്നു.

ഓരോ ക്യാമ്പിലും 20 മുതൽ 100 വരെ ആളുകളുടെ മുടിവരെ ഇത്തരത്തിൽ ശേഖരിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിന് ചുരുങ്ങിയത് 12 ഇഞ്ച് നീളത്തിലെങ്കിലും മുടി ആവശ്യമാണ്. എന്നാൽ, ഇത്തരം ക്യാമ്പുകളിൽ ആറ് ഇഞ്ച് മുടിയാണ് ശേഖരിക്കുന്നത്. കോടികൾ മറിയുന്ന ഹെയർ ഫിക്‌സിങ് മേഖലയിലാണ് ഈ മുടി പോകുന്നതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന കേശദാന ക്യാമ്പിൽ തൃശൂരിലെ ആശുപത്രിയിലേക്ക് മുടി സംഭാവന ചെയ്യാനാണ് എന്നാണ് സംഘാടകർ പറഞ്ഞിരുന്നത്.

എന്നാൽ, ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ ക്യാമ്പ് നടത്താൻ കേരളത്തിൽ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നായിരുന്നു മറുപടി. ഈ വിവരവും പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലബാർ മേഖലയിൽ പല പേരുകളിൽ ഒരാൾ തന്നെയാണ് മുടി ശേഖരിക്കുന്നതെന്നും സംശയമുണ്ട്. ഇതിനുപിന്നിലെ ചതി അറിയാതെ പല സന്നദ്ധ സംഘടനകളും വ്യത്യസ്തമായ ജീവകാരുണ്യ പ്രവർത്തനമെന്ന രീതിയിൽ കേശദാനത്തെ കാണുകയാണ്. ഒറപ്പടി കലാകൂട്ടായ്മ കഴിഞ്ഞ ഫെബ്രുവരി മുതലാണ് 'സ്‌നേഹകേശം' എന്ന പേരിൽ മുടി ശേഖരിച്ച് രോഗികൾക്ക് വിഗ്ഗ് നിർമ്മിച്ചു നൽകുന്നത്. ചങ്ങനാശ്ശേരിയിലെ ഒരു ട്രസ്റ്റ് മുഖേനയാണ് വിഗ്ഗാക്കി മാറ്റി അർബുദ രോഗികൾക്ക് സാന്ത്വനമേകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP