Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാവ്‌ലിനിൽ പിണറായിക്ക് വേണ്ടി വാദിക്കാനെത്തിയപ്പോൾ വാങ്ങിയത് ലക്ഷങ്ങൾ; ഹേഗിൽ കുൽഭൂഷണിന് വേണ്ടി ഫീസായി ചോദിച്ചത് വെറും ഒരു രൂപ! കുൽഭൂഷണിന് ആശ്വാസം എത്തിച്ചത് ഹരീഷ് സാൽവെയുടെ മൂർച്ചയേറിയ വാദങ്ങൾ തന്നെ; സുഷമാ തുടങ്ങി വച്ചത് വിജയിക്കുമ്പോൾ കുൽഭൂഷണിനെ തിരികെ നാട്ടിലെത്തിക്കാൻ മോദി സർക്കാരിന് മുമ്പിൽ വെല്ലുവിളികൾ ഇനിയും ഏറെ; ഇന്ത്യൻ നേവിയിലെ മുൻ ഉദ്യോഗസ്ഥനെ മോചിപ്പിക്കാൻ നയതന്ത്ര വഴികൾ തേടിയേക്കും

ലാവ്‌ലിനിൽ പിണറായിക്ക് വേണ്ടി വാദിക്കാനെത്തിയപ്പോൾ വാങ്ങിയത് ലക്ഷങ്ങൾ; ഹേഗിൽ കുൽഭൂഷണിന് വേണ്ടി ഫീസായി ചോദിച്ചത് വെറും ഒരു രൂപ! കുൽഭൂഷണിന് ആശ്വാസം എത്തിച്ചത് ഹരീഷ് സാൽവെയുടെ മൂർച്ചയേറിയ വാദങ്ങൾ തന്നെ; സുഷമാ തുടങ്ങി വച്ചത് വിജയിക്കുമ്പോൾ കുൽഭൂഷണിനെ തിരികെ നാട്ടിലെത്തിക്കാൻ മോദി സർക്കാരിന് മുമ്പിൽ വെല്ലുവിളികൾ ഇനിയും ഏറെ; ഇന്ത്യൻ നേവിയിലെ മുൻ ഉദ്യോഗസ്ഥനെ മോചിപ്പിക്കാൻ നയതന്ത്ര വഴികൾ തേടിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

ഹേഗ്: കുൽഭൂഷൺ ജാദവ് കേസിൽ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽനിന്നുണ്ടായ അനുകൂല വിധി ഇന്ത്യ നടത്തിയ നീണ്ട പരിശ്രമങ്ങളുടെ വിജയം. പാക് തടവിൽ കഴിയുന്ന ജാദവിന് നീതിയുറപ്പാക്കാൻ വിശ്രമമില്ലാത്ത നയതന്ത്ര പോരാട്ടവും നിയമ പോരാട്ടവുമാണ് ഇന്ത്യ നടത്തിയത്. ഇനിയും കുൽഭൂഷണെ രക്ഷിക്കാൻ ഇന്ത്യയ്ക്ക് ഏറെ മുന്നോട്ട് പോകണം. പാക്കിസ്ഥാനുമായി നയതന്ത്ര വഴികളിലൂടെ ഈ പ്രശ്‌നം പരിഹരിക്കണം. കേസ് പുനപരിശോധിക്കണമെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി. സ്വതന്ത്ര വിചാരണയ്ക്ക് ഇന്ത്യ തന്നെ കുൽഭൂഷണ് അഭിഭാഷകനെ വിട്ടു നൽകും. ഈ സാങ്കേതിക പ്രശ്‌നമെല്ലാം നയതന്ത്ര ഇടപെടിലലൂടെ ഒഴിവാക്കാമെന്ന വാദവുമുണ്ട്.

മോദി സർക്കാരിന്റെ നയതന്ത്ര ഇടപെടലും കേസിൽ നിർണ്ണായകമായി. ലോകരാജ്യങ്ങൾക്ക് മുമ്പിൽ വിഷയം വ്യക്തമായി അവതരിപ്പിച്ചു. മുൻ വിദേശ കാര്യസഹമന്ത്രി സുഷമാ സ്വരാജായിരുന്നു ഈ കേസിൽ വലിയ ഇടപെടലുകൾ നടത്തിയത്. സുഷമ്മയ്ക്കും അഭിമാനിക്കാവുന്ന വിധിയാണ് ഹേഗിലെ കോടതിയുടേത്. കുൽഭൂഷണെ കാണാൻ നയതന്ത്ര പ്രതിനിധികളെപ്പോലും അനുവദിക്കാതിരുന്ന പാക്കിസ്ഥാൻ അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ പലതും കെട്ടിച്ചമച്ചു. പാക് സൈനിക കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചതോടെയാണ് ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രിയായിരിക്കെ സുഷമാ സ്വരാജാണ് എല്ലാത്തിനും മുൻകൈ എടുത്തത്. രാജ്യാന്തര കോടതിയിൽ വാദിച്ച് ഇന്ത്യൻ വിജയം നേടിയെടുത്തത് ഹരീഷ് സാൽവയാണ്. അതും വെറും ഒരു രൂപ പ്രതിഫലത്തിന്. അങ്ങനെ എല്ലാവരും കുൽഭൂഷണിന് വേണ്ടി ഒരുമിച്ചു.

സുപ്രീംകോടതിയിലെ ഏറ്റവും പ്രശസ്തനായ അഭിഭാഷകരിൽ ഒരാളാണ് ഹരീഷ് സാൽവ. നെതർലാൻഡ്സിലെ ഹേഗിലുള്ള രാജ്യാന്തര നീതിന്യായ കോടതിയിൽ ഇന്ത്യയ്ക്കായി ഹരീഷ് സാൽവ വാദം ഉയർത്തിയപ്പോൾ, പാക്കിസ്ഥാനായി വാദിച്ചത് ഖാവർ ഖുറേഷിയാണ്. ഒരൊറ്റ സിറ്റിങ്ങിന് ആറു മുതൽ പതിനഞ്ച് ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന സാൽവെയാണ് കുൽഭൂഷണിനായി ഒരു രൂപ പ്രതിഫലത്തിൽ വാദിച്ചത്. സാൽവെയുടെ പ്രതിഫല വിവരം പുറംലോകത്തെ അറിയിച്ചത് സുഷമ സ്വരാജ് തന്നെയാണ്. നേരത്തെ ലാവ്‌ലിൻ കേസിൽ പിണറായി വിജയന് വേണ്ടി വാദിക്കാൻ സാൽവേ എത്തിയിരുന്നു. കോടികളാണ് ഇന്ന് പിണറായിക്ക് ചെലവായത്. സിപിഎമ്മാണ് ഈ ചെലവെല്ലാം നോക്കിയത്. ഇത്തരത്തിൽ വിലപിടിച്ച അഭിഭാഷകനാണ് ഇന്ത്യയ്ക്ക് നയതന്ത്ര വിജയം നേടികൊടുത്ത കേസിൽ ഹാജരായത്. കഴിഞ്ഞവർഷം നവംബർ 18 നാണ്, കോടതി അന്തിമ വിധി വരും വരെ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കരുതെന്ന് പാക്കിസ്ഥാനോട് ഉത്തരവിട്ടത്.

തുടർന്ന് ഈ വർഷം ഫെബ്രുവരിയിലാണ് വാദത്തിന്റെ അവസാനഘട്ടം പുനരാരംഭിച്ചത്. ഖുറേഷി നടത്തിയ 'ഹംപ്റ്റി-ഡംപ്റ്റി' പരാമർശങ്ങളുടെ പേരിൽ ഹരീഷ് സാൽവെ അദേഹത്തെ കടന്നാക്രമിച്ചു. രണ്ടു രാഷ്ട്രങ്ങൾ തമ്മിൽ വാദം വരുമ്പോൾ ഭാഷയും അതിന് ചേർന്നതാകണമെന്നും ഖുറേഷിയെ സാൽവെ ഓർമ്മിപ്പിച്ചു. കുൽഭൂഷൺ ജാദവിനെതിരെ പാക്കിസ്ഥാൻ നിരത്തിയ ഓരോ തെളിവുകളും വ്യാജമാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു സാൽവെയുടെ വാദം. ഒടുവിൽ രാജ്യാന്തര നീതിന്യയ കോടതിയിൽ നിന്നും 16 അംഗ ബെഞ്ചിൽ 15 ജഡ്ജിമാരുടെ പിന്തുണയോടെ ഇന്ത്യൻ നയതന്ത്രവിജയത്തിന് സാൽവെയുടെ വാദം അടിവരയിട്ടു,

കുൽഭൂഷൺ ജാദവ് കുറ്റം സമ്മതിച്ചു എന്നവകാശപ്പെട്ട പാക് സൈനിക കോടതി 2017 ഏപ്രിലിൽ ജാദവിന് വധശിക്ഷ വിധിച്ചത്. എന്നാൽ പാക്കിസ്ഥാന്റെ വിചാരണയിൽ കുൽഭൂഷൺ ജാദവിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച ഇന്ത്യ ഇത് വിയന്ന കൺവെൻഷന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. ചാരക്കുറ്റം കുൽഭൂഷൺ സമ്മതിച്ചു എന്നതും ഇന്ത്യ അംഗീകരിച്ചില്ല. വധശിക്ഷ വിധിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇതെല്ലാം ്അംഗീകരിക്കപ്പെട്ടു.

2016 മാർച്ച് മൂന്നിനാണ് ചാരവൃത്തി ആരോപിച്ച് ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ പാക് ഏജൻസികൾ അറസ്റ്റു ചെയ്യുന്നത്. ബലൂചിസ്താനിൽ നിന്നാണ് കുൽഭൂഷണിനെ അറസ്റ്റ് ചെയ്തതെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുന്നു. എന്നാൽ, ബിസിനസ് ആവശ്യത്തിനായി ഇറാനിൽ എത്തിയ അദ്ദേഹത്തെ അനധികൃതമായി കസ്റ്റഡിയിൽ എടുത്തുവെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ജാദവിനെ പാക് ചാരസംഘടന തട്ടിക്കൊണ്ടു പോയതാണെന്ന വെളിപ്പെടുത്തലുമായി ബലൂചിസ്താനിലെ സമൂഹ്യ പ്രവർത്തകൻ രംഗത്തെത്തിയിരുന്നു. മാർച്ച് 25നാണ് കുൽഭൂഷണിന്റെ അറസ്റ്റ് വിവരം ഔദ്യോഗികമായി ഇന്ത്യയെ അറിയിക്കുന്നത്.

നയതന്ത്ര മര്യാദകൾ ചൂണ്ടിക്കാട്ടി കോൺസുലാർ പ്രതിനിധികൾക്ക് കുൽഭൂഷണുമായി കൂടിക്കാഴ്ച നടത്താൻ അവസരം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടുവെങ്കിലും പാക്കിസ്ഥാൻ ആവശ്യം നിരസിച്ചു. ഈ ആവശ്യമുന്നയിച്ച് ഇന്ത്യ 16 തവണ പാക്കിസ്ഥാനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. 2017 ഏപ്രിൽ പത്തിന് പാക് സൈനിക കോടതി കുൽഭൂഷണിന്റെ വിചാരണ പൂർത്തിയാക്കുകയും അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും ചെയ്തു. ചാരവൃത്തി അദ്ദേഹത്തിനെതിരെ തെളിഞ്ഞുവെന്ന് അവകാശപ്പെട്ടായിരുന്നു ഇത്. കുൽഭൂഷൺ നിലവിൽ കമാൻഡർ പദവിയിലുള്ള നാവികസേനാ ഉദ്യോഗസ്ഥനാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ.

ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് കുൽഭൂഷൺ ജാദവ്. 49 വയസ്സാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പ്രായം. മഹാരാഷ്ട്രയിലെ അനെവാദിയാണ് കിൽഭൂഷണിന്റെ സ്വദേശം. പൂണെയിലെ നാഷണൽ ഡിഫൻസ് അക്കദമിയിൽ പഠിച്ച കുൽഭൂൺ പഠനത്തിലും സ്പോർട്സിലുമെല്ലാം മിടുക്കനായിരുന്നു. എല്ലാവരെയും സഹായിക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിലും അതികം സംസാരിക്കാറില്ലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP