Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനിതാ കമ്മിഷന്റെ കേസ് മാത്രമല്ല, ഫിറോസിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ കൂടി വേണമെന്ന് ഹരീഷ് വാസുദേവൻ; മറ്റുള്ളവരുടെ കാശുവാങ്ങി സഹായം ചെയ്യുന്നത് ബിസിനസ് ആണെങ്കിൽ അതു തുറന്നുപറയണം; നന്മമരത്തിന്റേത് ആളെ പറ്റിക്കുന്ന പരിപാടിയെന്ന് വിമർശിച്ച് ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമൂഹ്യസുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറും; താൻ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും ഈ നാട്ടിൽ നന്മയ്ക്ക് സ്ഥാനമില്ലെന്നും മറുപടിയുമായി ഫിറോസും

വനിതാ കമ്മിഷന്റെ കേസ് മാത്രമല്ല, ഫിറോസിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ കൂടി വേണമെന്ന് ഹരീഷ് വാസുദേവൻ; മറ്റുള്ളവരുടെ കാശുവാങ്ങി സഹായം ചെയ്യുന്നത് ബിസിനസ് ആണെങ്കിൽ അതു തുറന്നുപറയണം; നന്മമരത്തിന്റേത് ആളെ പറ്റിക്കുന്ന പരിപാടിയെന്ന് വിമർശിച്ച് ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമൂഹ്യസുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറും; താൻ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും ഈ നാട്ടിൽ നന്മയ്ക്ക് സ്ഥാനമില്ലെന്നും മറുപടിയുമായി ഫിറോസും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജസ്ല മാടശ്ശേരിയെ വേശ്യയെന്ന് വിളിച്ച് അധിക്ഷേപിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെ വിമർശനം ഉന്നയിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. ഫിറോസിനെതിരെ വനിതാ കമ്മിഷന്റെ കേസ് മാത്രമല്ല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും നടപടിയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.'ചികിത്സാ സഹായങ്ങളുടെ പേരിൽ വിദേശത്ത് നിന്ന് അനധികൃതമായി കോടിക്കണക്കിനു രൂപ കൈപറ്റുകയും, അതെടുത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ദുരുപയോഗിക്കുകയും, അതിന് ഒരു അക്കൗണ്ടബിലിറ്റിയും ഇല്ലാതിരിക്കുകയും, മനുഷ്യരുടെ ഉള്ളിലെ നന്മ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഫിറോസ് എന്ത് ചാരിറ്റി ചെയ്യുന്നുവെന്നാണ്'-ഹരീഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം സ്ത്രീയെ അധിക്ഷേപിച്ചതിന് നിയമനടപടി നേരിടുന്ന സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലും രംഗത്തുവന്നു. നന്മമരത്തിന്റേത് ആളെ പറ്റിക്കുന്ന പരിപാടിയാണ്. മറ്റുള്ളവരുടെ കാശുവാങ്ങി സഹായം ചെയ്യുന്നത് ബിസിനസ് ആണെങ്കിൽ അതു തുറന്നുപറയണം. അല്ലാതെ നന്മമരം മറയായി വെച്ച് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ഫ്രോഡാണെന്നും കള്ളത്തരമാണെന്നും അഷീൽ പറഞ്ഞു. ഒരാളുടെ ദയനീയത കാട്ടി പണം പിരിച്ചശേഷം അതിൽ നിന്ന് മറ്റുള്ളവർക്ക് പണം നൽകുന്ന രീതിയാണ് എന്താണെന്ന് മനസിലാകുന്നില്ല. ഈ നന്മമരം ചെയ്യുന്നതിന്റെ എത്രയോ ഇരട്ടി സഹായം സാമൂഹ്യ സുരക്ഷാ മിഷനും സർക്കാർ സംവിധാനങ്ങളും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഡോ. മുഹമ്മദ് അഷീൽ നിലപാട് വ്യക്തമാക്കുന്നത്.

ഡോ. മുഹമ്മദ് അഷീൽ പറയുന്നത് ഇങ്ങനെ: ഒരു സ്ത്രീയെ അപമാനിച്ചതുമാത്രമല്ല ഇവിടത്തെ വിഷയം. നന്മമരത്തിന്റെ പ്രവർത്തനങ്ങളാണ് ഇവിടെ പരിശോധിക്കേണ്ടത്. മിലാപ്പ് പോലുള്ള ക്രൗഡ് ഫണ്ടിങ് സംവിധാനങ്ങൾ ആൾക്കാരെ സഹായിക്കാനായി പണം പിരിക്കാറുണ്ട്. ഇതിൽ 20 ശതമാനം അവർ എടുക്കുന്നു. ബാക്കി സഹായം അർഹതപ്പെട്ടവർക്ക് കൈമാറുന്നു. അത് അവർ കൃത്യമായി പറയുന്നുണ്ട്. ഇതൊരു ബിസിനസ് സംവിധാനമാണ്.

എന്നാൽ, ഇവിടെ നന്മമരത്തിന്റേത് വല്ലാത്തൊരു ആശയമാണ്. പറതാരിക്കാനാകുന്നില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പ്രതികരിക്കേണ്ടതില്ലെന്ന് വിചാരിച്ചതാണ്. എന്നാൽ സഹിക്കാൻ പറ്റാത്തതുകൊണ്ടാണ് ഇതുപറയുന്നത്. ഒരിക്കൽ ഒരു കുട്ടിയുടെ ദൈന്യതയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടു. ആരോഗ്യമന്ത്രി തന്നെ നേരിട്ട് കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് സംസാരിച്ചു. ബന്ധുക്കൾ ഫോൺ അവിടെയുള്ള മറ്റൊരാൾക്ക് കൈമാറി. നന്മമരത്തിന്റെ ആ ആശുപത്രിയിലെ കോഓർഡിനേറ്ററായിരുന്നു അത്. കുട്ടിയുടെ ചികിത്സക്കായി 30 ലക്ഷം രൂപയാണ് വേണ്ടചെന്നും ഇതിൽ 25 ലക്ഷം രൂപ സമാഹരിച്ചെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞു.

ആ പണം ആശുപത്രിയിൽ കെട്ടിവയ്ക്കണമെന്നും ബാക്കി തുക സർക്കാർ അടയ്ക്കാമെന്നും മന്ത്രി അറിയിച്ചു. എന്നാൽ തങ്ങളുടെ രീതി അങ്ങനെയല്ലെന്ന മറുപടിയാണ് അദ്ദേഹം മന്ത്രിയോട് പറഞ്ഞത്. പിരിച്ചതുകയിൽ നിന്ന് 10 ലക്ഷം രൂപ കുട്ടിക്ക് നൽകും. ബാക്കി തുക മറ്റുള്ള ആവശ്യക്കാർക്ക് നൽകുമെന്നാണ്. ഒരുകുട്ടിയുടെ ദയനീയത കാട്ടി സമാഹരിച്ച തുക മറ്റുള്ളവർക്കേ കൊടുക്കൂവെന്ന് പറയുന്നത് തോന്നിയവാസമല്ലാതെ മറ്റെന്താണ്. കരൾ മാറ്റ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പറയുന്ന ബില്ല് 30 ലക്ഷം രൂപയാണ്. സർക്കാർ ബന്ധപ്പെട്ടപ്പോൾ ഇതിന് 18 ലക്ഷം രൂപയേ ഉള്ളൂ.

അപ്പോൾ ഒരു ചോദ്യം ഉയരുന്നത് എന്തുകൊണ്ടാണ് സർക്കാർ ഇത്തരം തട്ടിപ്പുകൾക്കെതിരെ നടപടിയെടുക്കാത്തത് എന്നാണ്. സമാനമായ മറ്റൊരു ആളിന്റെ ഓൺലൈൻ ഫണ്ട് സമാഹരണത്തിന്റെ കാര്യം വാർത്തയാക്കിയ ഒരു വനിതാ മാധ്യമപ്രവർക്കയ്ക്ക് ഈ നന്മമരത്തിന്റെ വെട്ടുകിളി സംഘത്തിന്റെ ആക്രമണം നേരിടേണ്ടിവന്നു. വലിയ മാനസിക പീഡനമാണ് അവർ അനുഭവിച്ചത്. ഈ നന്മമരം ചെയ്തതിന്റെ എത്രയോ ഇരട്ടി സഹായം സർക്കാർ സംവിധാനങ്ങൾ വഴി ചെയ്തു. എന്നാൽ പൊതുബോധം ഇതിനെ അവഗണിക്കുന്നതാണ്. സ്വകാര്യ ആശുപത്രിയിൽ പോലും കിഡ്‌നി മാറ്റിവയ്ക്കുന്നതിന് മൂന്നു ലക്ഷമാണ്. എന്നാൽ നന്മമരം 30 മുതൽ 50 ലക്ഷം രൂപവരെ എന്നാണ് പറയുന്നത്. എത്ര പറ്റിച്ചാലും കുറേ പേർക്ക് ഗുണം ലഭിക്കുന്നില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്.

സാമൂഹ്യസുരക്ഷാ മിഷനിൽ ഒരു രൂപയിട്ടാൽ അത് ഓഡിറ്റബിളാണ്. മറ്റുള്ളവരുടെ പണം വാങ്ങി സഹായിക്കുമ്പോൾ അക്കൗണ്ടബിലിറ്റി വേണം. ഇതു പറയുമ്പോൾ വെട്ടുകിളികളെ പോലെ ആക്രമിക്കുകയല്ല വേണ്ടത്. സ്ത്രീയെ അപമാനിച്ചതുമാത്രമല്ല. വലിയൊരു മാഫിയ ഇതിനകത്തുണ്ട്. കോടികളുടെ വരവാണുള്ളത്. കുറച്ചുപേർക്ക് സഹായം ലഭിച്ചിട്ടുണ്ട്. പക്ഷേ, അതിലുപരി ഗുണം നന്മമരത്തിനുണ്ടായി. ഇതൊക്കെ ചോദ്യം ചെയ്യുമ്പോൾ അസഹിഷ്ണുത ഉണ്ടായിട്ടുകാര്യമില്ല. എന്തുപൊങ്കാലയും സ്വീകരിക്കാൻ തയാറായാണ് ഇത്രയും പറയുന്നത്.

അതേസമയം, വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി ഫിറോസ് രംഗത്തുവന്നു. കൊച്ചിയിൽ അസുഖം ബാധിച്ച 10 രോഗികൾക്ക് സഹായം കൊടുക്കുന്ന പരിപാടിക്കിടെയാണ് ഫിറോസ് തന്റെ നിലപാട് വിശദീകരിച്ചത്. ഈ നാട്ടിൽ നന്മയ്ക്ക് പ്രധാന്യമില്ലെന്നും സമൂഹത്തിൽ നന്മ ചെയ്യുന്ന ആളുകളെ മോശക്കാരാക്കുക എന്ന ചിന്തയാണ് ഉള്ളതെന്നും ഫിറോസ് പറഞ്ഞു. താൻ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും എന്റെ മുന്നിലിരിക്കുന്നവരും സ്ത്രീകളാണ് ഒരു സ്ത്രീയെ അപമാനിച്ചു എന്ന് വേണമെങ്കിൽ പറഞ്ഞോട്ടെ അത് ഏത് സ്ത്രീയാണെന്ന് പറയട്ടെയെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP