Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തച്ചങ്കരിയെ തോൽപിക്കാൻ മിന്നൽ പണിമുടക്കിനിറങ്ങിയ ജീവനക്കാർ പെരുവഴിയിലായി; കെഎസ്ആർടിസിക്കുണ്ടായ ഒന്നരക്കോടി നഷ്ടം സമരം നടത്തിയവരുടെ ശമ്പളത്തിൽ നിന്ന് പിടിക്കാൻ എന്തു നടപടിയെടുത്തുവെന്ന് ചോദിച്ച് ഹൈക്കോടതി; കോടതിക്ക് റിപ്പോർട്ട് കൊടുക്കും മുമ്പ് ശമ്പളം പിടിക്കുമെന്ന് അറിയിച്ചുള്ള നോട്ടീസ് അയയ്ക്കാൻ ഉറച്ച് തച്ചങ്കരിയും: യൂണിയന്റെ ബലത്തിൽ ആനവണ്ടിക്ക് അള്ളുവയ്ക്കാനിറങ്ങിയവർ ശമ്പളം കിട്ടാതെ വലയും

തച്ചങ്കരിയെ തോൽപിക്കാൻ മിന്നൽ പണിമുടക്കിനിറങ്ങിയ ജീവനക്കാർ പെരുവഴിയിലായി; കെഎസ്ആർടിസിക്കുണ്ടായ ഒന്നരക്കോടി നഷ്ടം സമരം നടത്തിയവരുടെ ശമ്പളത്തിൽ നിന്ന് പിടിക്കാൻ എന്തു നടപടിയെടുത്തുവെന്ന് ചോദിച്ച് ഹൈക്കോടതി; കോടതിക്ക് റിപ്പോർട്ട് കൊടുക്കും മുമ്പ് ശമ്പളം പിടിക്കുമെന്ന് അറിയിച്ചുള്ള നോട്ടീസ് അയയ്ക്കാൻ ഉറച്ച് തച്ചങ്കരിയും: യൂണിയന്റെ ബലത്തിൽ ആനവണ്ടിക്ക് അള്ളുവയ്ക്കാനിറങ്ങിയവർ ശമ്പളം കിട്ടാതെ വലയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെഎസ്ആർടിസിയെ രക്ഷിക്കാൻ പെടാപ്പാടുപെടുന്ന സിഎംഡി ടോമിൻ.ജെ.തച്ചങ്കരിയുടെ പരിഷ്‌കാരത്തെ എതിർത്തുതോൽപ്പിക്കാൻ മിന്നൽ പണിമുടക്കിനിറങ്ങിയ യൂണിയൻ നേതാക്കൾക്കും, ജീവനക്കാർക്കും പണി കിട്ടി. പണിമുടക്ക് നാളിൽ കോർപറേഷനുണ്ടായ ഒന്നരകോടിയുടെ വരുമാനനഷ്ടം സമരം നടത്തിയവരുടെ ശമ്പളത്തിൽ നിന്ന് പിടിക്കാൻ സ്വീകരിച്ച നടപടി ഒരാഴ്ചയ്ക്കകം അറിയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

പണിമുടക്കിയ ജീവനക്കാരുടെ ആ ദിവസത്തെ ശമ്പളം തടഞ്ഞുവയ്ക്കുകയാണ് കോർപറേഷന് ചെയ്യാവുന്ന നിയമപരമായ നടപടി.ഈ വിഷയത്തിൽ പന്ത് തച്ചങ്കരിയുടെ കോർട്ടിലാണ്. സിഎംഡി എന്തുതീരുമാനമെടുക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും തുടർനടപടികൾ. ഉത്തരവിൽ എന്തുനടപടിയെടുത്തുവെന്ന് കാട്ടി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശം. യാത്രക്കാരെ വലച്ച് ഒക്ടോബർ 16 നാണ് ഒരുവിഭാഗം യൂണിയൻ നേതാക്കൾ പണിമുടക്ക് പ്രഖ്യാപിച്ചത്. ഏതായാലും, മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാരുടെ അതേദിവസത്തെ ശമ്പളം പിടിക്കുമെന്ന് അറിയിച്ചുള്ള നോട്ടീസ് തച്ചങ്കരി അയയ്ക്കുമെന്നാണ് സൂചന.പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

പൊടുന്നനെ പ്രഖ്യാപിച്ച മിന്നൽ പണിമുടക്ക് വ്യാപകപ്രതിഷേധത്തിന് ഇടാക്കിയിരുന്നു. ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീക്കു കൈമാറുന്നതിനെതിരെ യൂണിയനുകൾ നടത്തിയ ഉപരോധത്തിനിടെ തിരുവനന്തപുരത്തു തൊഴിലാളികളെ പൊലീസ് മർദിച്ചുവെന്നാരോപിച്ചാണു സംസ്ഥാന വ്യാപകമായി മിന്നൽ പണിമുടക്ക് നടത്തിയത്. അന്നുരാവിലെ 8.30 മുതൽ 12 വരെ ബസുകൾ മുടങ്ങിയതോടെ പതിനായിരക്കണക്കിനു യാത്രക്കാർ ദുരിതത്തിലായി. പലയിടത്തും യാത്രക്കാരെ ഇറക്കിവിട്ടു. ബസുകൾ റോഡിൽ നിർത്തിയിട്ടതോടെ ഗതാഗതം സ്തംഭിച്ചു. ഏതായാലും അന്നു യാത്രക്കാരെ വലച്ച ജീവനക്കാർക്ക് ഇപ്പോൾ പണി കിട്ടിയിരിക്കുകയാണ്.

സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ നൽകിയ ഹർജിയിൽ, സംസ്ഥാന സർക്കാരിനോടും, കെഎസ്ആർടിസിയോടും ഒരാഴ്ചയ്ക്കകം വിശദമായ മറുപടി നൽകാനും, വരുമാനനഷ്ടം ജീവനക്കാരിൽ നിന്ന് ഈടാക്കാനെടുത്ത നടപടികളും അറിയിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. പൂജ അവധി തുടങ്ങന്ന ദിവസം ഏറെ യാത്രക്കാരുള്ള സമയത്തായിരുന്നു നാലു മുതൽ ആറു മണിക്കൂർ വരെ നിയമവിരുദ്ധമായി മിന്നൽ പണിമുടക്ക് നടത്തിയത്. ഇത്തരത്തിൽ മിന്നൽ പണിമുടക്കിലൂടെയുണ്ടാകുന്ന വരുമാന നഷ്ടം ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കണമെന്ന് 2014 ജൂലായ് മൂന്നിലെ ഹൈക്കോടതി വിധിയും, 2003 ഡിസംബർ 17 ലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവുമുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് വരുമാന നഷ്ടം ജീവനക്കാരിൽ നിന്ന് തന്നെ നികത്താനെടുത്ത നടപടികൾ അറിയിക്കാൻ ഹൈക്കോടതി കെഎസ്ആർടിസി സ്റ്റാൻഡിങ് കൗൺസലിനോടും, സർക്കാർ അഭിഭാഷകനോടും ആവശ്യപ്പെട്ടത്.

പൂജ അവധി കഴിഞ്ഞുള്ള തിങ്കളാഴ്ച( ഒക്ടോബർ 22) വരുമാനം 7,95,62424 രൂപയായിരുന്നു. പൂജ അവധി തുടങ്ങിയ ഒക്ടോബർ 16 ന് ഇതിലുമധികം തുക വരുമാനമായി കിട്ടേണ്ടതായിരുന്നു. എന്നാൽ, അന്നേ ദിവസം ലഭിച്ചത് 6,46,47613 രൂപ മാത്രമാണ്. ആകെ വരുമാനനഷ്ടം 1,49,14,811 രൂപയാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ വരുമാനനഷ്ടം സർക്കാരിൽ നിന്ന് ഈടാക്കണമെന്നും, ഇത്തരം മിന്നൽ പണിമുടക്കുകൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സെന്ററിന് വേണ്ടി അഡ്വ.ജോൺസൺ മനയാനിയും, അഡ്വ.ജീവൻ മാത്യു മനയാനിയുമാണ് ഹാജരായത്.

സമരനാളിൽ തന്നെ 43 യൂണിയൻ നേതാക്കൾക്കെതിരെ ശിക്ഷണ നടപടി എടുക്കണമെന്ന് ടോമിൻ തച്ചങ്കരി ഗതാഗത സെക്രട്ടറിയോടും സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. സമരത്തിൽ പങ്കെടുത്ത് യാത്രാതടസ്സങ്ങളുണ്ടാക്കിയ ജീവനക്കാരുടെ വിശദാംശങ്ങൾ അതാതുയൂണിറ്റുകളിൽ നിന്ന് വിജിലൻസ്-സെക്യൂരിറ്റി വിഭാഗങ്ങൾ ശേഖരിച്ച് ചീഫ് ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം നടപടി എടുത്ത് അറിയിക്കാനാണ് ഹൈക്കോടതി ഉത്തരവ്. ഈ സാഹചര്യത്തിൽ പണിമുടക്കിയ ജീവനക്കാരുടെ ആ ദിവസത്തെ ശമ്പളം തടഞ്ഞുവയ്‌ക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

ഒക്ടോബർ 16 ന് നടന്ന മിന്നൽ പണിമുടക്ക് മന്ത്രിമാരായ എ. കെ. ശശീന്ദ്രൻ, ടി. പി. രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് അനുരഞ്ജനമായത്. കുടുംബശ്രീക്കു കരാർ നൽകാനുള്ള തീരുമാനം മരവിപ്പിച്ചതിനു ശേഷമാണു ബസുകൾ ഓടിത്തുടങ്ങിയത്. തിരുവനന്തപുരത്തു തമ്പാനൂരിൽ ബസുകൾ നിർത്തിയിട്ടതോടെ നഗരത്തിലെ ഗതാഗതം മുഴുവൻ താറുമാറായി. രാവിലെ 5 മുതൽ സെൻട്രൽ റിസർവേഷൻ കൗണ്ടറിനു മുന്നിൽ യൂണിയനുകൾ ഉപരോധം തുടങ്ങി. 7 മണിയോടെ പൊലീസ് എത്തി യാത്രക്കാർക്കു ടിക്കറ്റ് എടുക്കാൻ സൗകര്യമൊരുക്കി. പ്രവർത്തകർ ഇതു തടഞ്ഞതോടെ പൊലീസ് ബലം പ്രയോഗിച്ച് അവരെ മാറ്റി. ഇതിൽ പ്രതിഷേധിച്ചാണു പണിമുടക്കിനു ഭരണ, പ്രതിപക്ഷ സംഘടനകൾ തീരുമാനിച്ചത്.

തുടർന്നു പ്രവർത്തകർ റോഡിലിറങ്ങി ബസുകൾ തടഞ്ഞിട്ടു. തീരുമാനം മരവിപ്പിക്കുന്നതായി മാനേജ്‌മെന്റ് ഫോൺ സന്ദേശം നൽകിയെങ്കിലും രേഖാമൂലം ഉറപ്പു കിട്ടണമെന്നു യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. മന്ത്രിതല ചർച്ചയിൽ കരാർ മരവിപ്പിക്കാൻ തീരുമാനിച്ചതോടെയാണു സമരം നിർത്തിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP