Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം ഉപദേശം.. പിന്നെ താക്കീത്... ഡിസംബർ ഒന്ന് മുതൽ പിഴയും; പിൻസീറ്റിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്നു ഈടാക്കുക 500 രൂപ; ഇരുചക്രവാഹനങ്ങളിലെ ഹെൽമറ്റ് നിർബന്ധ വിധിയിൽ ഗതാഗത വകുപ്പും പൊലീസും നടപടി തുടങ്ങി; ആരേയും പിറകെ പോയി പിടിക്കുകയുമില്ല; ക്യാമറാ കണ്ണുകളും പിഴ ഈടാക്കാൻ സജീവമാകും; രണ്ട് ഹെൽമറ്റിലേക്ക് കേരളവും

ആദ്യം ഉപദേശം.. പിന്നെ താക്കീത്... ഡിസംബർ ഒന്ന് മുതൽ പിഴയും; പിൻസീറ്റിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്നു ഈടാക്കുക 500 രൂപ; ഇരുചക്രവാഹനങ്ങളിലെ ഹെൽമറ്റ് നിർബന്ധ വിധിയിൽ ഗതാഗത വകുപ്പും പൊലീസും നടപടി തുടങ്ങി; ആരേയും പിറകെ പോയി പിടിക്കുകയുമില്ല; ക്യാമറാ കണ്ണുകളും പിഴ ഈടാക്കാൻ സജീവമാകും; രണ്ട് ഹെൽമറ്റിലേക്ക് കേരളവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരും ഹെൽമെറ്റ് ധരിക്കണമെന്ന നിയമം നടപ്പാക്കാൻ മോട്ടോർ വാഹനവകുപ്പും പൊലീസും കർശന നടപടികൾ എടുക്കും. ആദ്യം താക്കീത് നൽകി വിട്ടയക്കും. ഡിസംബർ ഒന്നുമുതൽ 500 രൂപ പിഴയീടാക്കും. ഹൈക്കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ തീരുമാനം. ഇന്നലെ വാഹനപരിശോധനയ്ക്കിടെ ബോധവത്കരണവും നടന്നു. റോഡപകടങ്ങളിൽ 38 ശതമാനവും ഇരുചക്രവാഹനങ്ങളാണെന്നു കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. നാലുവയസിലേറെയുള്ളവർ ഹെൽമെറ്റ് ധരിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇതു കുട്ടികളുടെ ശിരസിന് ഭാരമാകുന്നതുപോലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാമെന്നാണു വിമർശനം.

അപകടമുണ്ടായാൽ തലയ്ക്കു പരുക്ക് ഏൽക്കാത്തവിധം സംരക്ഷണം നൽകുന്ന ഹെൽമറ്റ് ധരിക്കണമെന്നാണു നിയമം. ഇനി അത് പിൻസീറ്റിലുള്ളവർക്കും നിർബന്ധമാണ്. ഈ വിധിയിൽ നടപടി എടുത്തില്ലെങ്കിൽ ഹൈക്കോടതിയുടെ വിമർശനം നേരിടാൻ സാധ്യതയുണ്ടെന്ന് സർക്കാർ തിരിച്ചറിയുന്നു. ബോധവൽക്കരണത്തിലൂടെ പിൻസീറ്റിലുള്ളവർക്കും ഹെൽമറ്റ് നിർബന്ധമാക്കുന്ന നടപടിയിലേക്ക് കടക്കും. 4 വയസ്സിനു മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണമെന്ന കേന്ദ്ര മോട്ടർ വാഹന നിയമത്തിലെ ഭേദഗതി എത്രയും വേഗം നടപ്പാക്കി സർക്കുലർ ഇറക്കാനാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. സർക്കുലർ പുറപ്പെടുവിക്കാൻ തയ്യാറെടുക്കുകയാണെന്നു കോടതിയെ സർക്കാർ അറിയിച്ചു. അതുകൊണ്ട് തന്നെ ഇനി പിന്നോട്ട് പോകാൻ കഴിയില്ല. കേന്ദ്ര മോട്ടർ വാഹന നിയമ ഭേദഗതി ഓഗസ്റ്റ് 9ന് നിലവിൽ വന്ന സാഹചര്യത്തിൽ ഇനി ഇളവോ സമയമോ അനുവദിക്കാനാവില്ല. നടപടികൾ വിശദമാക്കി മാധ്യമങ്ങളിലും സിനിമാ തിയറ്ററുകളിലും മറ്റും പരസ്യം നൽകുന്ന കാര്യം പരിഗണിക്കണം.

ഹെൽമറ്റ് ധരിക്കുന്നതിൽ ഇളവ് അനുവദിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നു കഴിഞ്ഞദിവസം കോടതി വ്യക്തമാക്കിയിരുന്നു. ഭേദഗതിക്കു മുൻപുള്ള നിയമത്തിൽ സംസ്ഥാനങ്ങൾക്ക് ഈ അധികാരം ഉണ്ടായിരുന്നു. കുട്ടികൾക്കുൾപ്പെടെ ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുള്ളതിനാൽ പരിശോധന കർശനമാക്കുന്നത് ജനരോഷമുണ്ടാക്കുമെന്ന ഭയവും സർക്കാരിനുണ്ട്. എങ്കിലും ഹെൽമെറ്റ് പരിശോധന കർശനമാക്കാൻ ഗതാഗത കമ്മിഷണർ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. പൊലീസ് മേധാവിയും ഇതേ നിലപാടിലാണ്. വിധിയുടെ പശ്ചാത്തലത്തിൽ ഹെൽമെറ്റ് നിർബന്ധമാക്കാൻ വേണ്ട നടപടിയെടുക്കണമെന്ന് പൊലീസ്, മോട്ടോർവാഹന വകുപ്പുകളോട് ഗതാഗത സെക്രട്ടറിയും ആവശ്യപ്പെട്ടു. കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതിയിൽ സെക്ഷൻ 129 പ്രകാരം ഇരുചക്ര വാഹനം ഓടിക്കുന്നവർക്കും പിൻസീറ്റിൽ ഇരിക്കുന്നവർക്കും നാലുവയസ്സിനു മേലുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. സെപ്റ്റംബർ ഒന്നുമുതൽ നടപ്പാക്കേണ്ട നിബന്ധനകളുടെ പട്ടികയിൽ ഇതുൾപ്പെട്ടിരുന്നില്ല. ഭേദഗതിയായതിനാൽ 129 ഉൾപ്പെടുന്ന സെക്ഷൻ നടപ്പാക്കാൻ പ്രത്യേകിച്ച് നിർദ്ദേശത്തിന്റെ ആവശ്യമില്ലെന്നും നിയമോപദേശം ലഭിച്ചിരുന്നു.

എന്നാൽ, ഹെൽെമറ്റ് ഉപയോഗം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ സർക്കാരും ഇതിൽ ഇടപെടാൻ താത്പര്യം കാണിച്ചില്ല. റോഡപകടങ്ങൾ കുറയ്ക്കാൻ വേണ്ടിയുള്ള സുപ്രീംകോടതി ഉന്നതതല സമിതിയുടെ ഹെൽെമറ്റ് നിർബന്ധമാക്കാത്തതിന് സംസ്ഥാനസർക്കാരിനെ വിമർശിച്ചിരുന്നു. ഇരുചക്ര വാഹനാപകടങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കാണ് മരണസാധ്യത കൂടുതലുള്ളത്. പിന്നിലിരിക്കുന്നവരാകും ദൂരേക്കു തെറിച്ചുവീഴുക. തലയ്ക്കു പരിക്കേൽക്കാനാണു സാധ്യത കൂടുതൽ. ഇതുസംബന്ധിച്ച് നടത്തിയ പഠനങ്ങളെത്തുടർന്നാണ് ഹെൽമെറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചത്.

കേരള മോട്ടോർ വാഹന നിയമത്തിലെ 347 എ വകുപ്പ് സ്റ്റേ ചെയ്തതിനെതിരേ നൽകിയ അപ്പീൽ പിൻവലിക്കുന്നതായി സർക്കാർ ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു. ഹെൽമെറ്റ് ധരിക്കുന്നതിൽ ഇളവനുവദിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് നവംബർ 14-ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭേദഗതിക്കു മുമ്പുള്ള കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ 129-ാം വകുപ്പ് പ്രകാരം ഹെൽെമറ്റ് ധരിക്കുന്നതിൽ ഇളവ് നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2003-ൽ കേരള മോട്ടോർവാഹന നിയമത്തിൽ 347 എ വകുപ്പ് സർക്കാർ ഉൾപ്പെടുത്തി.

ഇതു ചോദ്യംെചയ്തുള്ള ഹർജികൾ കണക്കിലെടുത്ത് ഹൈക്കോടതി 2015 ഒക്ടോബർ 16-ന് ഈ വകുപ്പ് സ്റ്റേ ചെയ്തു. സ്റ്റേക്കെതിരേ സർക്കാർ അപ്പീലും നൽകി. ഇത് കോടതിയുെട പരിഗണനയിലിരിക്കെയാണ് ഹെൽമെറ്റ് ഉപയോഗത്തിൽ സംസ്ഥാനങ്ങൾക്ക് ഇളവ് നൽകാമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞ് ഈ വർഷം കേന്ദ്രസർക്കാർ മോട്ടോർവാഹന നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹെൽമെറ്റ് സംബന്ധിച്ച വ്യവസ്ഥയിൽ ഇളവുനൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന കോടതിയുടെ നിരീക്ഷണം. ഇരുചക്രവാഹനം ഓടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാണെന്നാണ് ഭേദഗതിയിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP