Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹേമചന്ദ്രൻ പേടിയിൽ ഹൈക്കോടതി തീരുമാനം ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി നൽകി; ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാതെ നടത്തിയ നീക്കത്തെ നിയമവകുപ്പ് പോലും എതിർത്തിട്ടും മുന്നോട്ട് പോയത് പൊലീസിലെ 'സൂപ്പർ ഡിജിപിയെ' തളയ്ക്കാൻ; നിരീക്ഷണ സമിതിക്കെതിരായ ഹർജിയിൽ അടിയന്തര തീർപ്പ് പ്രതീക്ഷിച്ച് നടത്തിയ നീക്കം പാളുമ്പോൾ വെട്ടിലാകുന്നത് പിണറായി സർക്കാർ തന്നെ; ശബരിമലയിലും പൊലീസിലെ ഗ്രൂപ്പ് പോര് ചർച്ചയാകുമ്പോൾ

ഹേമചന്ദ്രൻ പേടിയിൽ ഹൈക്കോടതി തീരുമാനം ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി നൽകി; ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാതെ നടത്തിയ നീക്കത്തെ നിയമവകുപ്പ് പോലും എതിർത്തിട്ടും മുന്നോട്ട് പോയത് പൊലീസിലെ 'സൂപ്പർ ഡിജിപിയെ' തളയ്ക്കാൻ; നിരീക്ഷണ സമിതിക്കെതിരായ ഹർജിയിൽ അടിയന്തര തീർപ്പ് പ്രതീക്ഷിച്ച് നടത്തിയ നീക്കം പാളുമ്പോൾ വെട്ടിലാകുന്നത് പിണറായി സർക്കാർ തന്നെ; ശബരിമലയിലും പൊലീസിലെ ഗ്രൂപ്പ് പോര് ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹൈക്കോടതി നിരീക്ഷണ സമിതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സർക്കാർ അങ്ങനെ പൊളിഞ്ഞു. കേസ് ഉടൻ പരിഗണിക്കില്ലെന്ന സുപ്രീംകോടതി നിലപാടോയെ വേണ്ടത്ര ആലോചനകൾ ഇല്ലാതെയാണ് സർക്കാർ നീക്കമെന്ന വിമർശനവും ശരിയായി. ഹൈക്കോടതി നിരീക്ഷണ സമിതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തന്നെയുള്ള അവസരം സർക്കാരിന് മുന്നിലുണ്ടായിരുന്നു. പക്ഷെ സർക്കാർ നേരെ സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണ് ചെയ്തത്. സർക്കാരിന്റെ ഈ നടപടിയിൽ ഭരണവൃത്തങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. നിയമ സെക്രട്ടറി പോലും ഈ നീക്കത്തെ അനുകൂലിച്ചില്ല. കേസ് ജനുവരി 22നേ പരിഗണിക്കൂവെന്ന സുപ്രീംകോടതി നിലപാടോടെ സർക്കാരിന് മേൽനോട്ട സമിതിയെ അംഗീകരിക്കേണ്ട സാഹചര്യമാണുള്ളത്.

ഡിജിപി റാങ്കുള്ള ഉദ്യോഗസ്ഥാനാണ് ഹേമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി അത്ര അടുപ്പം ഹേമചന്ദ്രന് ഇല്ല. അർഹതപ്പെട്ട വിജിലൻസ് ഡയറക്ടർ സ്ഥാനം പോലും ഹേമചന്ദ്രന് നൽകാതെ സർക്കാർ മൂലയ്ക്കിരുത്തി. പിണറായി അധികാരത്തിലെത്തിയ ശേഷം സോളാർ കേസിൽ തളയ്ക്കാനും ശ്രമിച്ചു. ഇതിനെ പരസ്യമായി തന്നെ ഹേമചന്ദ്രൻ ചോദ്യം ചെയ്തു. ഇതോടെ പൊലീസ് കുപ്പായം ഊരിവാങ്ങി ഹേമചന്ദ്രനെ ഫയർഫോഴ്‌സിന്റെ മൂലയ്ക്ക് തളച്ചു. ഇത് മനസ്സിലാക്കി കൂടിയാണ് ഹേമചന്ദ്രന് ശബരിമലയിൽ നിർണ്ണായക ഉത്തരവാദിത്തം ഹൈക്കോടതിയും നൽകിയതെന്ന വിലയിരുത്തൽ എത്തി. ഇതോടെയാണ് നിരീക്ഷണ സമിതിക്കെതിരെ സർക്കാർ തിരിഞ്ഞത്. പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയ്ക്കും സന്നിധാനത്ത് ഹേമചന്ദ്രൻ താരമാകുന്നതിനെ അംഗീകരിക്കാനായില്ല. ഇതും സർക്കാരിനെ കൊണ്ട് ഹൈക്കോടതിയുടെ നിരീക്ഷണ സമിതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ പ്രേരിപ്പിച്ച ഘടകമാണ്.

ശബരിമലയെ ചൊല്ലിയുള്ള സർക്കാർ അധികാരങ്ങൾ സമിതി കവർന്നെടുക്കുമോ എന്ന കാര്യത്തിലാണ് സർക്കാരിന് ആശങ്ക. പക്ഷെ നിലവിൽ നിരീക്ഷണ സമിതിയുടെ നടപടികൾ സർക്കാർ നിലപാടിനോട് ചേർന്ന് പോകുന്നതാണ്. സുഗമമായ തീർത്ഥാടനത്തിനു തടസങ്ങൾ ഇല്ലെന്നാണ് സമിതി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സർക്കാരിന് വിഘാതമായി ഒരു കാര്യവും സമിതിയുടെ ഭാഗത്ത് നിന്നും വന്നിട്ടുമില്ല. ഈ ഘട്ടത്തിൽ തന്നെയാണ് സമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സർക്കാർ സുപ്രീംകോടതിയിലേക്ക് നീങ്ങിയത്. പൊലീസിനും എക്‌സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണ് ഈ സമിതി എന്നാണ് സർക്കാർ കരുതുന്നത്. ഇതോടെ ഹൈക്കോടതിയുമായി സർക്കാർ നേരിട്ടൊരു ഏറ്റുമുട്ടലിന് തയ്യാറായി എന്നാണ് വിലയിരുത്തൽ. ഹേമചന്ദ്രൻ പേടിയിലായിരുന്നു സുപ്രീംകോടതിയിലേക്ക് സർക്കാർ നീങ്ങിയത്.

ശബരിമലയിലെ പൊലീസിന്റെ പ്രവർത്തനത്തെ ഇതു ബാധിക്കുന്നുവെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ശബരിമലയിൽ ഇത്തരമൊരു സമിതി പ്രയോഗികമല്ലെന്നും ഹർജിയിൽ സർക്കാർ പറഞ്ഞിരുന്നു. പക്ഷെ സർക്കാരിലും പൊലീസിലും വിശ്വാസമില്ലാത്തതുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണ സമിതിയെ വെച്ചത് എന്ന വ്യാഖ്യാനം സർക്കാരിന് ക്ഷീണമുണ്ടാക്കി. ഇതിനെല്ലാം കാരണം ശബരിമലയിലെ മേൽനോട്ട സമിതിയിൽ ഡിജിപി റാങ്കിലുള്ള ഹേമചന്ദ്രനെ ഹൈക്കോടതി നിയമിച്ചതിലുള്ള അതൃപ്തി മാത്രമായിരുന്നു. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മുകളിലേക്ക് ഹേമചന്ദ്രൻ പോകുമോ എന്ന ഭയം. ഈ ഭയത്തിലാണ് സുപ്രീംകോടതിയെ സർക്കാർ സമീപിച്ചത്. ബെഹ്‌റയുടെ ഭീതി മറികടക്കാനാണ് സർക്കാർ സുപ്രീംകോടതിയിലേക്ക് നീങ്ങിയത്.

ഹൈക്കോടതി സമിതിയോട് നിർദ്ദേശിച്ചത് ഭക്തർക്ക് എന്തെങ്കിലും തടസങ്ങൾ നേരിട്ടാൽ ആ തടസം നീക്കാൻ നിർദ്ദേശം കൊടുക്കുക എന്നത് മാത്രമാണ്. ഇത്തരത്തിൽ ഒരു നിർദ്ദേശം നൽകേണ്ട ആവശ്യം സമിതിക്ക് മുന്നിൽ വന്നിട്ടുമില്ല. അതുമാത്രമല്ല ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത് വ്യക്തിക്കല്ല സമിതിക്കാണ്. സമിതി എന്തെങ്കിലും തീരുമാനങ്ങൾ കൈക്കൊണ്ടാൽ അതിനെതിരെ ഹൈക്കോടതിയെ സർക്കാരിന് സമീപിക്കാവുന്നതാണ്.ഇത് സമിതിയെ നിയോഗിച്ച ഉത്തരവിൽ ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ സമിതിക്കെതിരായ ഒരു നീക്കവും ഹൈക്കോടതിക്ക് മുന്നിൽ സർക്കാർ ഉന്നയിച്ചിട്ടില്ല. പകരം നേരെ സുപ്രീംകോടതിയെ സമീപിക്കുകയാണ് സർക്കാർ ചെയ്തത്.1992 മുതൽ ശബരിമലയിൽ സ്പെഷ്യൽ കമ്മീഷണർ ഉണ്ട്.

ഈ കമ്മീഷണർ അവിടെ നടപടികൾ എടുക്കുകയും ചെയ്യുന്നുമുണ്ട്. ഇതുപോലെ തന്നെയാണ് നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സമിതിയെ വെച്ചത്. ശബരിമലയിൽ സർക്കാർ അധികാര ദുർവിനിയോഗം നടത്തുന്നു എന്ന് ഒട്ടുവളരെ പരാതികൾ ഹൈക്കോടതിയിലുണ്ട്. ഇതിനാലാണ് ഹൈക്കോടതി സമിതിയെ വെച്ചത്. അല്ലാതെ സർക്കാരിന്റെ അധികാരം കവർന്നെടുക്കൽ അല്ല സമിതിയുടെ ലക്ഷ്യം. ഈ രീതിയിലാണ് നിരീക്ഷണ സമിതി നീങ്ങുന്നതും. ഹൈക്കോടതി സമിതിക്കെതിരെ സർക്കാരിന് നീങ്ങണമെങ്കിൽ സർക്കാർ അതിനു ദേവസ്വം ബോർഡിനെ നിയോഗിക്കുകയായിരുന്നു ഉചിതമെന്നു പ്രമുഖ അഭിഭാഷകൻ ഗോവിന്ദ് ഭരതൻ മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ഹൈക്കോടതി കമ്മീഷനുകൾ വെയ്ക്കും. അത് സാധാരണമാണ്. പക്ഷെ ഹൈക്കോടതി നിയോഗിച്ച കമ്മീഷനെതിരെ സുപ്രീംകോടതിയിലേക്ക് നീങ്ങിയ സർക്കാർ നടപടി അസാധാരണമാണെന്ന് അഡ്വ ഗോവിന്ദ് ഭരതൻ ചൂണ്ടിക്കാട്ടിയിരുന്നു.

സാധാരണ ഗതിയിൽ കമ്മീഷൻ അധികാര ദുർവിനിയോഗം നടത്തില്ല. അവർ റിപ്പോർട്ട് ഹൈക്കോടതിയിലേക്കാണ് നൽകുക. ഹൈക്കോടതിയാണ് തീരുമാനങ്ങൾ കൈക്കൊള്ളുക. മണ്ഡലകാലത്ത് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനാണ് ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചത്. ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ. രാമൻ,ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ് സിരിജഗൻ, ഡിജിപി എ ഹേമചന്ദ്രൻ എന്നിവരാണ് നിരീക്ഷണ സമിതിയിലെ അംഗങ്ങൾ. ശബരിമലയുടെ പൂർണ നിയന്ത്രണം മൂന്നംഗ സമിതിയിൽ നിക്ഷിപ്തമാകുന്ന വിധത്തിലാണു സമിതിക്കു രൂപം നൽകിയിരിക്കുന്നത്.

മുഴുവൻ സർക്കാർ വകുപ്പുകളിലും ഇടപെടാനും തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും സമിതിക്ക് അവകാശമുണ്ട്. ദേവസ്വം ബോർഡിനും പൊലീസിനും ഉൾപ്പെടെ നിർദ്ദേശങ്ങൾ നൽകാൻ സമിതിക്ക് അധികാരമുണ്ട്. ഇതാണ് സമിതിക്കെതിരെ നീങ്ങാൻ സർക്കാരിന് പ്രേരകമാകുന്നത്. സുപ്രീംകോടതിയിലെ നീക്കം ഫലവത്താകുമോ എന്നാണ് ഇനി അറിയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP