Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രി എത്തിയതിന് ശേഷം പരിപാടി നടക്കുന്നിടത്തേക്ക് പുരുഷന്മാർക്ക് പ്രവേശനമില്ല; മാധ്യമ പ്രവർത്തകരെ പ്രവേശിപ്പിച്ചത് ഐഡന്റിറ്റി കാർഡ് പരിശോധിച്ച ശേഷം; നഗരത്തിൽ എമ്പാടും പൊലീസുകാരെ വിന്യസിച്ചു; കോഴിക്കോട് മഹിളാമാൾ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് ഒരുക്കിയത് കനത്ത സുരക്ഷ സന്നാഹങ്ങൾ; അതിജാഗ്രത യുവമോർച്ച കരിങ്കൊടി കാട്ടിയ പശ്ചാത്തലത്തിൽ

മുഖ്യമന്ത്രി എത്തിയതിന് ശേഷം പരിപാടി നടക്കുന്നിടത്തേക്ക് പുരുഷന്മാർക്ക് പ്രവേശനമില്ല; മാധ്യമ പ്രവർത്തകരെ പ്രവേശിപ്പിച്ചത് ഐഡന്റിറ്റി കാർഡ് പരിശോധിച്ച ശേഷം; നഗരത്തിൽ എമ്പാടും പൊലീസുകാരെ വിന്യസിച്ചു; കോഴിക്കോട് മഹിളാമാൾ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് ഒരുക്കിയത് കനത്ത സുരക്ഷ സന്നാഹങ്ങൾ; അതിജാഗ്രത യുവമോർച്ച കരിങ്കൊടി കാട്ടിയ പശ്ചാത്തലത്തിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: കഴിഞ്ഞ ദിവസം പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയതിന്റെ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷയായിരുന്നു മുഖ്യമന്ത്രിക്കായി ഒരുക്കിയിരുന്നത്. ഇന്ന് കോർപ്പറേഷൻ കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് സമുച്ചയത്തിന്റെ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി കനത്ത പൊലീസ് സുരക്ഷാവലയത്തിലായിരുന്നു. മുഖ്യമന്ത്രിയെത്തിയതിന് ശേഷം പരിപാടി നടക്കുന്നിടത്തേക്ക് പുരുഷന്മാരെ കയറ്റിവിട്ടില്ല. സ്ത്രീകൾ മാത്രം കയറിയാൽ മതിയെന്നായിരുന്നു പൊലീസ് നിലപാട്. മാധ്യമ പ്രവർത്തകരെ പോലും ഐഡന്റിറ്റി കാർഡ് പരിശോധിച്ച ശേഷം മാത്രമാണ് കയറ്റിവിട്ടത്.

കോഴിക്കോട് മെഡിക്കൽ കോളെജിലെ ആധുനിക ത്രിതല കാൻസർ സെന്റർ ഉദ്ഘാടനവും മഹിളാ മാൾ ഉദ്ഘാടനവുമായിരുന്നു മുഖ്യമന്ത്രിയുടെ നഗരത്തിലെ പരിപാടികൾ. നൂറ് കണക്കിന് പൊലീസുകാരെ മഫ്തിയിലും അല്ലാതെയും നഗരത്തിന്റെ മുക്കിലും മൂലയിലും വിന്യസിച്ചിരുന്നു. കരിങ്കൊടി ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളെ നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൊലീസ് നടത്തിയിരുന്നു. പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നായിരുന്നു അതീവ സുരക്ഷാ നടപടികൾ. മഹിളാ ഹാൾ സ്ഥിതി ചെയ്യുന്ന ഫാത്തിമ ഹോസ്പിറ്റലിന് മുൻ വശത്തെ ബസ് സ്റ്റോപ്പിന് സമീപം രാവിലെ മുതൽ തന്നെ നിറയെ പൊലീസുകാരായിരുന്നു. മാളിന് പുറക് വശത്തെ ഒഴിഞ്ഞ സ്ഥലത്തായിരുന്നു പരിപാടി നടന്നത്.

പരിപാടിക്ക് മുമ്പെയെത്തിയ ചുരുക്കം പുരുഷന്മാരെയും ഉദ്യോഗസ്ഥരെയും മാത്രമാണ് ഇവിടേക്ക് കടത്തിവിട്ടത്. മുഖ്യമന്ത്രിയെത്തിയതിന് ശേഷമെത്തിയ പുരുഷന്മാരോട് പരിപാടിക്ക് പോവാൻ പാടില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി. ഒരുമിച്ചെത്തിയ സ്ത്രീകളെയും പുരുഷന്മാരെയും ചോദ്യം ചെയ്ത് സ്ത്രീകളെ മാത്രം പരിപാടി നടക്കുന്നിടത്തേക്ക് കടത്തിവിട്ടു. മാധ്യമ പ്രവർത്തകർക്ക് പോലും പലയിടങ്ങളിൽ ഐഡന്റിറ്റി കാർഡ് കാണിച്ച ശേഷം മാത്രമായിരുന്നു ഇവിടേക്കുള്ള പ്രവേശനം.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ്ണയും ഇന്നലെ നടന്നിരുന്നു. നിരവധി പൊലീസുകാരെയാണ് ഇവിടെയും വിന്യസിച്ചത്. ധർണ്ണ കൂടി നടക്കുന്നതിനാൽ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു പൊലീസ് നടപടി. മാധ്യമപ്രവർത്തകരുടെ സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കോഴിക്കോട്ട് വന്നിരുന്നു. വലിയ സുരക്ഷയായിരുന്നു അന്നും ഒരുക്കിയിരുന്നത്.

തങ്ങളുടെ സംഘടനയുടെ പരിപാടിക്ക് ഐഡന്റിറ്റി കാർഡ് കാണിച്ചശേഷം മാത്രമായിരുന്നു മാധ്യമ പ്രവർത്തകർക്കും പ്രവേശനം. എന്നാൽ ഇത്രയും ജാഗ്രത കാണിച്ചിട്ടും ഹോട്ടലിന് പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. ഇത് വലിയ സുരക്ഷാ വീഴ്ചയായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇന്നലെത്തെ കനത്ത സുരക്ഷ. പരമാവധി കേന്ദ്രങ്ങളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കാൻ ചില പിന്തിരിപ്പൻ ശക്തികൾ ശ്രമിക്കുമ്പോൾ സ്ത്രീകൾ ആർക്കും പിന്നിലല്ല എന്ന് തെളിയിക്കുകയാണ് മഹിളാ മാൾ ഉൾപ്പെടെയുള്ള സംരംഭങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉത്പാദനം, വിതരണം, വിപണനം, ഭരണ നിർവ്വഹണം എന്നീ മേഖലകളൊക്കെ വനിതകൾ മാത്രം നിയന്ത്രിച്ചുകൊണ്ട് 103 സംയോജക ഗ്രൂപ്പുകളെ ഒരുമിപ്പിച്ചുകൊണ്ടാണ് വനിതാമാൾ പ്രവർത്തനമാരംഭിക്കുന്നത്. ഇതിൽ 70 സംരംഭങ്ങൾ കുടുംബശ്രീയും ബാക്കിയുള്ളവ സ്വകാര്യ വനിതാ സംരംഭകരുമാണ്. സെൻട്രലൈസ്ഡ് എയർ കണ്ടീഷൻ, ലിഫ്റ്റുകൾ, സിസിടിവി എന്നിവയടക്കം എല്ലാ അത്യാധുനിക സംവിധാനത്തോടെയാണ് മാൾ ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകളുടെ നാടൻ ഉത്പന്നങ്ങൾ മുതൽ ബ്രാന്റഡ് ഉത്പന്നങ്ങൾ വരെ ഇവിടെ ലഭ്യമാകും.

വയനാട് റോഡിൽ ഫാത്തിമ ഹോസ്പിറ്റലിന് എതിർവശത്തായാണ് മഹിളാ മാൾ ആരംഭിച്ചിട്ടുള്ളത്. മാളിലെ എല്ലാ ഷോപ്പുകളിലെയും സെയിൽ സർവ്വീസും ക്ലീനിംഗും സെക്യൂരിറ്റിയും ഭരണ നിർവ്വഹണവുമെല്ലാം സ്ത്രീകൾ തന്നെയാണ് നിർവ്വഹിക്കുക. 54 സെന്റിൽ അഞ്ച് നിലകളിലായി പ്രവർത്തനമാരംഭിക്കുന്ന കെട്ടിടത്തിൽ ഗ്രൗണ്ട്, 1,2,3 നിലകളിലായി കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെയും വനിതാ സൊസൈറ്റികളുടെയും മറ്റ് വനിതാ സ്വകാര്യ സംരംഭകരുടെയും ഉത്പന്നങ്ങൾ കൂടി ലഭ്യമാകും. വനിതാ വികസന കോർപ്പറേഷനുമായി സഹകരിച്ച് നാല് ഷീ ടാക്‌സി സേവനവും ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യവും ഇവിടെ ലഭ്യമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP