Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദുക്കളുടെ പൈസ കൊണ്ട് ജിഹാദികൾ വളരുന്നതിന് അയ്യപ്പ ഭക്തർ കൂട്ട് നില്ക്കരുത; അവിടെ കാണിക്കയിടുന്ന പൈസ ഏതെങ്കിലും ഹിന്ദുവിന്റെ ചികിത്സക്കോ അന്നദാനത്തിനോ മാറ്റിവയ്ക്കണമെന്ന് ഹിന്ദു ഹെൽപ് ലൈൻ; അറബിക്കടലിൽ അറബി എന്ന വാക്ക് ഉള്ളതിനാൽ ആ വെള്ളത്തിൽ നിന്നും ഉണ്ടാക്കുന്ന ഉപ്പ് ഉപയോഗിക്കരുത് എന്നു കൂടെ തട്ടി വിടെന്ന് സോഷ്യൽ മീഡിയ; വാവർക്കെതിരെ രംഗത്തുള്ളത് മോദിയുടേയും അമിത് ഷായുടേയും വിശ്വസ്തൻ; പ്രതീഷ് വിശ്വനാഥിന്റേത് ശബരിമലയുടെ മതേതരത്വത്തെ തകർക്കാനുള്ള ശ്രമമെന്ന് ആരോപണം

ഹിന്ദുക്കളുടെ പൈസ കൊണ്ട് ജിഹാദികൾ വളരുന്നതിന് അയ്യപ്പ ഭക്തർ കൂട്ട് നില്ക്കരുത; അവിടെ കാണിക്കയിടുന്ന പൈസ ഏതെങ്കിലും ഹിന്ദുവിന്റെ ചികിത്സക്കോ അന്നദാനത്തിനോ മാറ്റിവയ്ക്കണമെന്ന് ഹിന്ദു ഹെൽപ് ലൈൻ; അറബിക്കടലിൽ അറബി എന്ന വാക്ക് ഉള്ളതിനാൽ ആ വെള്ളത്തിൽ നിന്നും ഉണ്ടാക്കുന്ന ഉപ്പ് ഉപയോഗിക്കരുത് എന്നു കൂടെ തട്ടി വിടെന്ന് സോഷ്യൽ മീഡിയ; വാവർക്കെതിരെ രംഗത്തുള്ളത് മോദിയുടേയും അമിത് ഷായുടേയും വിശ്വസ്തൻ; പ്രതീഷ് വിശ്വനാഥിന്റേത് ശബരിമലയുടെ മതേതരത്വത്തെ തകർക്കാനുള്ള ശ്രമമെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: അയ്യപ്പനും വാവരും.... മതേതരത്വത്തിന്റെ കേരളത്തിലെ പ്രധാന ചിഹ്നങ്ങളാണ്. മതങ്ങൾക്ക് അപ്പുറം ചിന്തിച്ച സുഹൃത്തുക്കളായിരുന്നു അയ്യപ്പനും വാവരും. എരുമേലിയിലെ വാവർ പള്ളിയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ശബരിമലയുമായി ബന്ധപ്പെടുന്നതും അതുകൊണ്ടാണ്. തന്റെ പ്രിയ സുഹൃത്തിനെ അയ്യപ്പൻ എത്രത്തോളം പ്രിയപ്പെട്ടതായി കണ്ടുവെന്നതിന് തെളിവാണ് എരുമേലി പേട്ട തുള്ളൽ ഉൾപ്പെടെയുള്ള ആചാരങ്ങൾ. ശബരിമല സന്നിധാനത്തും അയ്യപ്പ ഭഗവാന് തൊട്ടുമുമ്പിൽ വാവരുണ്ട്. അയ്യനെ കാണാനെത്തുന്നവർ വാവരേയും തൊഴുതു വണങ്ങി മടങ്ങും. ഇവിടെ മതാതീയ ചിന്തയ്ക്ക് അപ്പുറമുള്ള ആത്മീയതയാണ് നിറയുന്നത്. എന്നാൽ കാലം മാറുമ്പോൾ ചർച്ചകൾ പുതിയ രൂപത്തിലാകുന്നു.

ശബരിമല ഭക്തർ എരുമേലി വാവർ പള്ളിയിലും ശബരിമലയിലെ വാവർ നടയിലും കാണിക്ക ഇടരുതെന്ന ഹിന്ദു ഹെൽപ് ലൈൻ ആഹാവനത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഹിന്ദുക്കളുടെ പൈസ കൊണ്ട് ജിഹാദികൾ വളരുന്നതിന് അയ്യപ്പ ഭക്തർ കൂട്ട് നിൽക്കരുത്. അവിടെ കാണിക്കയിടുന്ന പൈസ ഏതെങ്കിലും ഹിന്ദുവിന്റെ ചികിത്സയ്ക്കോ അന്നദാനത്തിനോ മാറ്റിവയ്ക്കണമെന്നുമായിരുന്നു ഹിന്ദു ഹെൽപ് ലൈൻ ഫേസ്‌ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടത്. ഇത് ശബരിമലയുടെ മതേതര ആശയം തകർക്കാനുള്ള നീക്കമാണെന്നാണ് വിലിയരുത്തൽ. ഇത്തരത്തിൽ മതസ്പർദ്ധ വളർത്തുന്ന പ്രസ്താവനയ്ക്ക് പിന്നിലുള്ള ഹിന്ദു ഹെൽപ് ലൈനിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. പ്രധാനമന്ത്രി മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷായുടേയും വലം കൈയായ പ്രതീഷ് വിശ്വനാഥനാണ് ഹിന്ദു ഹെൽപ് ലൈനിന്റെ കേരളത്തിലെ പ്രധാനി. ആർഎസ് എസ് കുടുംബത്തിൽ നിന്നുള്ള സംഘടനായാണ് ഇത്.

പ്രതീഷ് വിശ്വനാഥിന്റെ ഫോൺ നമ്പർ സഹിതം നൽകിയാണ് വാവർ പള്ളിക്കെതിരായ ആഹ്വാനം. നേരത്തെ ശബരിമലയിൽ കാണിക്ക ഇടരുതെന്ന സന്ദേശം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇത് സർക്കാരിനെതിരെയുള്ള നിലപാട് വിശദീകരണമായിരുന്നു. ശബരിമലയുടെ സമ്പത്ത് സർക്കാർ കൊള്ളയടിക്കുന്നുവെന്ന് വരുത്താനായിരുന്നു നീക്കം. ഇപ്പോൾ ഒരു പടികൂടി മുന്നോട്ട് പോയി വാവർ പള്ളിക്കെതിരെ പ്രഖ്യാപനമായി ഇത് പരിവാർ പ്രസ്ഥാനത്തിലെ ഒരു സംഘടനയുടെ എഫ് ബി പേജിൽ വന്നുവെന്നതും ഗുരുതരമായ സ്ഥിതി വിശേഷമാണ്. മുമ്പൊരിക്കലും ഇത്തരത്തിലൊരു ഇടപെടൽ ആരും നടത്തിയിട്ടില്ല. വാവർ പള്ളിയിലെ കാണിക്കയും ശബരിമലയിലെ വാവർ പള്ളിയിലെ കാണിക്കയും ദേവസം ബോർഡിന് അർഹതപ്പെട്ടതല്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് അപ്പുറം വാവർ പള്ളിയിൽ കാണിക്ക ഇടരുതെന്ന ചർച്ചയ്ക്ക് പരിവാർ പ്രസ്ഥാനം തുടക്കമിടുന്നുവെന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് പുതിയ തലം നൽകുന്നത്.

ശബരിമലയെ ഹൈന്ദവ ക്ഷേത്രമാക്കി മാറ്റാനുള്ള ബോധപൂർവ്വമായ നീക്കമായി ഇതിനെ ഭക്തർ പോലും തിരിച്ചറിയുന്നു. ക്ഷേത്രത്തിന്റെ മതേതര പ്രതിച്ഛായ തകർക്കുന്നവർക്കെതിരെ കേസെടുക്കണമെന്നതാണ് പൊതു അഭിപ്രായം. ഇത്തരം നീക്കങ്ങളെ മുളയിലേ നുള്ളാനുള്ള ആർജ്ജവം സർക്കാർ കാട്ടണമെന്നും ആവശ്യപ്പെടുന്നു. മോദിയുടേും അമിത് ഷായുടേയും പിന്തുണയോടെയാണ് ഇത് നടക്കുന്നതെന്ന് ഇടതുപക്ഷവും ആരോപിക്കുന്നു. മോദിയുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് പ്രതീഷ് വിശ്വനാഥൻ. കേരളത്തിലെ ബിജെപിയെ പോലും നിയന്ത്രിക്കുന്ന ചാലക ശക്തി. ഈ സാഹചര്യത്തിൽ പ്രതീഷിന്റെ പേരിൽ വാവർ പള്ളിക്കെതിരായ നീക്കം ബിജെപിയുടെ ഉന്നത നേതൃത്വം അറിഞ്ഞു തന്നെയാണെന്ന് ഇടതുപക്ഷം വിശദീകരിക്കുന്നു. അങ്ങനെ ഹിന്ദു ഹെൽപ് ലൈനിന്റെ പോസ്റ്റ് പുതിയ തലത്തിൽ ചർച്ചയാവുകയാണ്.

ഈ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ഹിന്ദു ഹെൽപ് ലൈനിന്റെ പോസ്റ്റിന് താഴെയും പൊങ്കാല ഇടലാണ്. അറബിക്കടലിൽ അറബി എന്ന വാക്ക് ഉള്ളതിനാൽ ആ വെള്ളത്തിൽ നിന്നും ഉണ്ടാക്കുന്ന ഉപ്പ് ഉപയോഗിക്കരുത് എന്നു കൂടെ തട്ടി വിട്..... അങ്ങനെയാണെങ്കിൽ ഹിന്ദുക്കൾ എന്തിനാണു ഗൾഫിൽ പോയി ജോലി ചെയ്യുന്നത്? ഇവനൊക്കെ ശബരിമലയിലെ ഐക്യം തകർക്കാൻ ശമിക്കുന്നവർ ആണ്. ഇവനൊക്കെയാ നാടിനു ആപത്തു, വളരെ ഒത്തൊരുമയോടെ നമ്മൾ ജീവിക്കുന്നത് കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല. ഇത്തരം പ്രസ്താവനകൾ ഒരാൾക്കും യോജിച്ചതല്ല. ലോകാ സമസ്താ സുഖിനോ ഭവന്തു: എന്നല്ലേ പ്രമാണം ?-ഇങ്ങനെ പോകുന്നു കമന്റുകൾ.

അയ്യപ്പന്റെ കൂടെ വാവർക്കും കടുത്ത എന്ന നായർ പടയാളിക്കും സ്ഥാനമുണ്ട്. ആദ്യം ശത്രുവായും പിന്നെ മിത്രമായും തീരുന്ന വാവരാണ് അയ്യപ്പന്റെ ഏറ്റവും പ്രധാന സുഹൃത്ത്. മക്കം പുരയിൽ ഇസ്‌മൈൽ ഗോത്രത്തിൽ പാത്തുമ്മയുടെ പുത്രനായി ജനിച്ച ആളാണു വാവരെന്നു ബാവർ മാഹാത്മ്യം എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. വാവരെന്നത് ബാബർ തന്നെയാണെന്ന് വാദിക്കുന്നവരുമുണ്ട്. വാവരുടെ പൂർവ്വികർ തമിഴ്‌നാട്ടിലെ അവരാംകോവിലിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയത് കലി വർഷം 4441 ഇൽ (ഏ.ഡി 1440) ആണെന്നാണ് ചരിത്രം. ശാസ്താവിന്റെ അംഗരക്ഷകനായ വാവർക്ക് പന്തളം രാജാവ് ആരാധാനാലയം പണിതുവെന്ന് ചില സംസ്‌കൃതഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.

കാട്ടിലൂടെ കടന്നു പോകുന്നവർക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാൻ അയ്യപ്പൻ വാവരെ ചുമതലപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു. എരുമേലിയിലെ വാവരുപള്ളിക്കടുത്തുവച്ചാണ് അയ്യപ്പൻ മഹിഷിയെ വധിച്ചതിന്റെ അനുസ്മരണാർത്ഥം നടത്തുന്ന പ്രസിദ്ധമായ പേട്ട തുള്ളൽ. കഎരുമേലിയിൽ എത്തുന്ന ഭക്തന്മാർ വാവരു സ്വാമിയെ ദർശിച്ച് കുരുമുളക് വഴിപാട് നൽകിയേ യാത്ര തുടരൂ. കാണിക്കയും , നെല്ല് , ചന്ദനം , സാമ്പ്രാണി , പനിനീർ, നെയ്യ്, നാളികേരം എന്നിവയും ഇവിടെ വഴിപാടായി നൽകുന്നുണ്ട്. മത സൗഹാർദ്ദത്തിന്റെ മകുടോദാഹരണമായി എരുമേലിയിൽ വാവരു പള്ളി നില കൊള്ളുന്നു. ഇതിനു സമീപത്തുള്ള കൊച്ചമ്പലം, അയ്യപ്പനെ വെള്ളാളകുടുംബത്തിലേക്ക് ബന്ധിക്കുന്ന കണ്ണിയായ പെരിശ്ശേരി പിള്ള നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു.

അങ്ങനെ എരുമേലിക്കും വാവർക്കും പറയാനുള്ള മതസൗഹാർദ്ദത്തിന്റെ ചരിത്രമാണ്. ഇതിനെയാണ് ഹിന്ദു ഹെൽപ് ലൈൻ തകർക്കാൻ നോക്കുന്നത്. സ്‌കൂൾ കോളെജ് കാലഘട്ടങ്ങളിൽ ആർഎസ്എസ്, എബിവിപി എന്നിങ്ങനെ ഹിന്ദുത്വ സംഘടനകളിൽ പ്രവർത്തിച്ചുവന്ന പ്രതീഷ് വിശ്വനാഥൻ കുമ്മനം രാജശേഖരൻ വിശ്വഹിന്ദുപരിഷത് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ആയിരുന്ന 2004ലാണ് വിഎച്ച്പിയുടെ മുഴുവൻ സമയ പ്രവർത്തകനായത്. ഈ മുഴുവൻ സമയ പ്രവർത്തനങ്ങളുടെ ഭാഗമായി വിശ്വ ഹിന്ദു പരിഷത്ത് ദേശീയ നേതാക്കളായ അശോക് സിംഗാൾ പ്രവീൺ തൊഗാഡിയ എന്നിവരുമായി വളരെ അടുത്ത ബന്ധം ഉണ്ടാക്കി. തുടർന്ന് കേരളത്തിലെത്തുന്ന വിഎച്ച്പി ദേശീയനേതാക്കളുടെ പ്രസംഗങ്ങൾ തർജിമ ചെയ്തുകൊടുക്കുന്നതും പ്രതീഷായി. അത്തരത്തിൽ സംഘപരിവാറിലെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമാണ് ഹിന്ദു ഹെൽപ് ലൈനുമുള്ളത്.

2004ൽ സംഘടനാ പ്രവർത്തനം വിട്ട് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം സ്വന്തമാക്കിയ പ്രതീഷ് കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയും കഴിഞ്ഞ നാലുവർഷമായി വിശാല ഹിന്ദു ഐക്യം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമാണ്. വിശ്വ ഹിന്ദു പരിഷത്തിന്റെ മൗനാനുവാദത്തോടെയാണ് കേരളത്തിൽ വർഗീയത പടർത്തുവാനുള്ള പ്രതീഷിന്റെ ശ്രമങ്ങളൊക്കെയും നടക്കുന്നത്.
ലൗ ജിഹാദ് എന്ന പേരിൽ ഹിന്ദുപെൺകുട്ടികളെ മതംമാറ്റി വിവാഹം കഴിക്കുന്നുവെന്ന പ്രചാരണത്തിന്റെ സൂത്രധാരനായ പ്രതീഷ് തന്നെയാണ് ഹിന്ദു ഹെൽപ്പ് ലൈൻ എന്ന സംഘടനയുടെ കേരള ഘടകം രൂപീകരിക്കുന്നതും ഹിന്ദു സൈബർ സെൽ, ഹിന്ദു ബിസിനസ് ഫോറം എന്നിവ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും. ലൗ ജിഹാദിനെതിരെ പ്രവർത്തിക്കുന്ന ഹിന്ദു ഹെൽപ്പ് ലൈൻ എന്ന സംഘടനയുടെ ദേശീയ ജോയിന്റ് കോർഡിനേറ്റർ എന്ന പദവിയിൽ നിന്നാണ് പ്രതീഷിന്റെ പ്രവർത്തനങ്ങളും. ലൗ ജിഹാദ് ഉയർത്തിക്കാട്ടി എൻഎസ്എസ്, എസ്എൻഡിപി എന്നിവയുടെ പിന്തുണ ആദ്യഘട്ടത്തിൽ നേടുവാനും ഹിന്ദുഹെൽപ്പ് ലൈന് കഴിഞ്ഞിരുന്നു.

കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഹിന്ദു ഐക്യവേദി ആദ്യം സന്ന്യാസിമാരിലൂടെയും രണ്ടാം ഘട്ടത്തിൽ സമുദായ സംഘടനകളിലൂടെയുമുള്ള ഹിന്ദു ഐക്യത്തിന് തുടക്കം കുറിച്ചിരുന്നു. എന്നാൽ എൻഎസ്എസും എസ്എൻഡിപിയും ആ ഘട്ടത്തിൽ ഒപ്പമുണ്ടായിരുന്നില്ല. തുടർന്ന് ഹിന്ദു ഹെൽപ്പ ലൈനിലൂടെ കേരളത്തിലെ ഇരുമുന്നണികൾക്കും ബദലായി വിശാല ഹിന്ദു സഖ്യം ഒരുക്കാനുള്ളതിന്റെ മുന്നൊരുക്കങ്ങളാണ് പ്രതീഷ് നടത്തിക്കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP