Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതുവരെ മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തിയ ആശുപത്രികൾ ഒടുവിൽ യുഎൻഎയുടെ സംഘശക്തിക്ക് മുമ്പിൽ മുട്ടുമടക്കി; തിരുവനന്തപുരത്തെ വൻകിട ആശുപത്രികൾ സർക്കാർ വിജ്ഞാപന പ്രകാരമുള്ള ശമ്പളം നൽകാൻ തയ്യാറായി രംഗത്ത്; കിംസിലും അനന്തപുരിയിലും പിആർഎസിലും നഴ്‌സുമാർക്ക് പുതുക്കിയ ശമ്പളം ഉടൻ; അടുത്ത ഘട്ടത്തിൽ സമരം 100 ബെഡുകളുള്ള ആശുപത്രികളിലേക്കെന്ന് യുഎൻഎ

ഇതുവരെ മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തിയ ആശുപത്രികൾ ഒടുവിൽ യുഎൻഎയുടെ സംഘശക്തിക്ക് മുമ്പിൽ മുട്ടുമടക്കി; തിരുവനന്തപുരത്തെ വൻകിട ആശുപത്രികൾ സർക്കാർ വിജ്ഞാപന പ്രകാരമുള്ള ശമ്പളം നൽകാൻ തയ്യാറായി രംഗത്ത്; കിംസിലും അനന്തപുരിയിലും പിആർഎസിലും നഴ്‌സുമാർക്ക് പുതുക്കിയ ശമ്പളം ഉടൻ; അടുത്ത ഘട്ടത്തിൽ സമരം 100 ബെഡുകളുള്ള ആശുപത്രികളിലേക്കെന്ന് യുഎൻഎ

അരുൺ ജയകുമാർ

തിരുവനന്തപുരം: എട്ട് ദിവസം നീണ്ട് നിന്ന നഴ്സിങ് സമരത്തിന് ഒടുവിൽ തലസ്ഥാനത്തെ എല്ലാ വമ്പൻ ആശുപത്രി മുതലാളികളും മാലാഖമാരുടെ സമരത്തിന് മുന്നിൽ മുട്ട് മടക്കി. സർക്കാർ വിജ്ഞാപന പ്രകാരമുള്ള ശമ്പളം നൽകാൻ കഴിയില്ലെന്നും അത് തങ്ങൾക്ക് ഭീമമായ നഷ്ടം വരുത്തുന്നുവെന്ന മുട്ടാപ്പോക്ക് ന്യായവുമാണ് മുതലാളിമാർ നിരത്തിയത്. എന്നാൽ രോഗികളിൽ നിന്ന് നഴ്സിങ് ഫീസ് ഇനത്തിൽ ഉൾപ്പടെ വലിയ തുക പിഴിഞ്ഞെടുത്ത് സ്വന്തം കീശ വീർപ്പിക്കുന്ന ആശുപത്രി മുതലാളിമാരുടെ പരിപാടി വ്യക്തമായി അറിയാവുന്ന നഴ്സുമാർ സമരവുമായി രംഗത്ത് വരികയായിരുന്നു. ഇതിന്റെ ഭാഗമായി ആദ്യം അവർ ലക്ഷ്യം വെച്ചത് വൻകിട ആശുപത്രി മുതലാളിമാരെ തന്നെയാണ്. 300ന് മുകളിൽ കിടക്കകളുള്ള തലസ്ഥാനത്തെ ശമ്പളം നൽകാത്ത പിശുക്കന്മാരിൽ നിന്നെല്ലാം ഇപ്പോൾ അവർ രേഖാമൂലം ഉറപ്പ് വാങ്ങി കഴിഞ്ഞു.

തലസ്ഥാനത്തെ കിംസ്, പിആർഎസ്, കോസ്മോപൊളിറ്റൻ,എസ്.യു.ടി പട്ടം,അനന്തപുരി, എസ്‌കെ എന്നീ ആശുപത്രി മുതലാളിമാരാണ് ശമ്പളം നൽകാൻ കഴിയില്ലെന്ന വാദവുമായി സർക്കാരിനേയും കോടതിയേയും പോലും ചോദ്യം ചെയ്യുന്ന നയവുമായി മുന്നോട്ട് വന്നത്. സർക്കാർ തീരുമാനം അനുസരിച്ചുള്ള ശമ്പളം മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അതിൽ ഒരു പൈസ പോലും കുറയാൻ അനുവദിക്കുന്നില്ലെന്നും നഴ്സുമാരും അവരുടെ സംഘടനകളും നിലപാടെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് ഈ വമ്പൻ ആശുപത്രി മുതലാളിമാരുമായുള്ള എല്ലാ ചർച്ചകളും പരാജയപ്പെട്ട സാഹചര്യത്തിൽ അവർ സമര പരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

ഇതിന്റെ ഭാഗമായി അവർ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ തലസ്ഥാനത്തെ അഞ്ച് വൻകിട ആശുപത്രികളുടെ എച്ച്.ആർ ക്യാബിൻ ഉപരോധിക്കുകയായിരുന്നു. തങ്ങൾക്ക് ശമ്പളം നൽകുന്ന കാര്യത്തിൽ എത്രയും വേഗം തീരുമാനമായില്ലെങ്കിൽ ആശുപത്രികൾക്ക് മുന്നിൽ സമര പന്തലുകൾ ഉയരുമെന്ന് അവർ ഉറച്ച നിലപാട് പ്രഖ്യാപിക്കുകയും ചെയ്തു.തങ്ങളുടെ ആശുപത്രിക്ക് മുന്നിൽ സമര പന്തൽ ഉയരുകയും നഴ്സുമാരുടെ പണിമുടക്ക് ഉൾപ്പടെയുള്ള സമര രീതികളെ തുടർന്ന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രിയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന സാഹചര്യം വരികയും ചെയ്തപ്പോൾ ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന നിലയിൽ മുതലാളിമാർ ചർച്ചയ്ക്ക് തയ്യാറാവുകയും ചെയ്തു.

മുൻപ് പല തവണ വാഗ്ദാനം ചെയ്ത് പറ്റിച്ചവരായതുകൊണ്ട് തന്നെ ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് തീർത്ത് പറഞ്ഞതോടെയാണ് മുതലാളിമാർക്ക് മറ്റ് വഴികളിാതാവുകയും ചെയ്തു.സമരമിരിക്കുന്ന ചില നഴ്‌സുമാരെ മാത്രം വിളിച്ച് നിങ്ങളുടെ ശമ്പളം കൂട്ടിതരാം സമരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സമരം പൊളിക്കാനുള്ള ചില നീക്കങ്ങൾ മാനേജ്‌മെന്റ് നടത്തുകയും ചെയ്തു.എന്നാൽ ഇത്തരം പ്രലോഭനങ്ങളിൽ തങ്ങൾ വീഴില്ലെന്നും നഴ്‌സുമാർ ഒറ്റക്കെട്ടാണെന്നും മനസ്സിലാക്കിയ മാനേജ്‌മെന്റുകൾ ചർച്ചയ്ക്ക് തയ്യാറാവുകയും ഒടുവിൽ മുട്ട് മടക്കുകയും ചെയ്തു.

ശമ്പളം സംബന്ധിച്ച് അന്തിമ തീരുമാനമാകാതെ ഒരു കാരണവശാലും ഉപരോധം പിൻവലിക്കില്ലെന്ന തീരുമാനത്തിലാണ് നഴ്സുമാർ ആദ്യ ഘട്ടം മുതൽ ഉറച്ച് നിന്നിരുന്നു. സ്വന്തം ജീവൻ പോലും പണയം വെച്ച് ബന്ധുക്കൾ പോലും പേടിച്ച് അടുത്ത് വരാത്ത ജോലിയാണ് നഴ്സുമാർ ചെയ്യുന്നത്. എന്നാൽ പകലന്തിയോളം പണിയെടുത്താലും ശമ്പളം പോലും മര്യാദയ്ക്ക ലഭിക്കില്ലെന്ന അവസ്ഥയിൽ മനസ്സ് മടുത്തിട്ടാണ് ഇത്തരം സമരവുമായി ഇറങ്ങുന്നതെന്നാണ് നഴ്സുമാരുടെ പക്ഷം. വൻകിട ഹോസ്പിറ്റൽ മുതലാളിമാരെ നിലയ്ക്ക് നിർത്തി തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞത് നഴ്സുമാരുടെ ഒരുമയുടെ വിജയമാണെന്നും അടുത്ത ഘട്ടമായി 100 ബെഡുകളുള്ള ആശുപത്രികളിലായിരിക്കും സമരം നടത്തുകയെന്ന് യുഎൻഎ ഉപാധ്യക്ഷൻ സിബി മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

കേരളത്തിലെ നഴ്‌സുമാർ സമരരംഗത്ത് കഴിഞ്ഞത് ദിവസങ്ങളോളമാണ്. ഇപ്പോൾ അവർ ഉയർത്തുന്ന ആവശ്യങ്ങൾ വർഷങ്ങളായി അവർ പറഞ്ഞുകൊണ്ടേയിരിക്കുന്നതാണ്. ഭൂമിയിലെ മാലാഖമാർ തുടങ്ങിയ ആലങ്കാരിക വിശേഷണങ്ങൾ കൊടുക്കുന്നതിനപ്പുറം അവരുടെ പ്രശ്‌നങ്ങൾക്കു ചെവികൊടുക്കാനോ അവ പരിഹരിക്കാനോ ഒരു ഭരണകൂടവും തയ്യാറാകുന്നില്ല എന്നിടത്താണ് നഴ്‌സുമാർ സമരം ചെയ്യേണ്ടി വരുന്നത്. എന്നാൽ സർക്കാരും കോടതിയുമൊക്കെ വിജ്ഞാപനവും ഉത്തരവുമിറക്കിയിട്ടും തങ്ങൾക്ക് അതൊന്നും ബാധകമല്ലെന്ന് നടിച്ച് ഇരിക്കാൻ എങ്ങനെയാണ് ആശുപത്രി മാനേജ്മെന്റുകൾക്ക് കഴിയുക എന്ന ചോദ്യത്തിന് ഇനിയും അടിച്ചമർത്താൻ നിന്നുകൊടുക്കില്ലെന്ന നട്ടെല്ലുള്ള തീരുമാനത്തിലൂടെ നഴ്സുമാർ മറുപടി നൽകുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP