Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിഷേധങ്ങളുടെ 'സെറ്റിട്ട്' ചാനലുകളുടെ പ്രിയങ്കരനായി; ഡെങ്കിപ്പനിയെ തോൽപ്പിക്കാൻ ബിജെപി ഓഫീസിലും ഫോഗിങ് നടത്തിയ കമ്മ്യൂണിസ്റ്റുകാരൻ; കുമ്മനത്തെ ബോംബെറിഞ്ഞ് വില്ലനായി; മേയർ ബ്രോ എംഎൽഎയായപ്പോൾ എത്തിയത് അരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പദവിയിൽ; സെറ്റിട്ട് 'വിഷ മീൻ' പിടിച്ച ഐപി ബീനുവിന്റെ വിരുത് പൊളിച്ച് ഭക്ഷ്യസുരക്ഷാ ലാബിന്റെ റിപ്പോർട്ട്; നശിപ്പിച്ചത് ഫോർമാലിൻ ഇല്ലാത്ത നല്ല ഒന്നാന്തരം മത്സ്യം; പ്രശാന്തില്ലാത്ത തിരുവനന്തപുരം കോർപ്പറേഷൻ പുലിവാലു പിടിക്കുമ്പോൾ

പ്രതിഷേധങ്ങളുടെ 'സെറ്റിട്ട്' ചാനലുകളുടെ പ്രിയങ്കരനായി; ഡെങ്കിപ്പനിയെ തോൽപ്പിക്കാൻ ബിജെപി ഓഫീസിലും ഫോഗിങ് നടത്തിയ കമ്മ്യൂണിസ്റ്റുകാരൻ; കുമ്മനത്തെ ബോംബെറിഞ്ഞ് വില്ലനായി; മേയർ ബ്രോ എംഎൽഎയായപ്പോൾ എത്തിയത് അരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പദവിയിൽ; സെറ്റിട്ട് 'വിഷ മീൻ' പിടിച്ച ഐപി ബീനുവിന്റെ വിരുത് പൊളിച്ച് ഭക്ഷ്യസുരക്ഷാ ലാബിന്റെ റിപ്പോർട്ട്; നശിപ്പിച്ചത് ഫോർമാലിൻ ഇല്ലാത്ത നല്ല ഒന്നാന്തരം മത്സ്യം; പ്രശാന്തില്ലാത്ത തിരുവനന്തപുരം കോർപ്പറേഷൻ പുലിവാലു പിടിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി ഓഫീസിൽ ബോംബെറിഞ്ഞ ഐപി ബിനുവാണ് തിരുവനന്തപുരം കോർപ്പറേഷനിലെ അരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ. വട്ടിയൂർകാവിൽ ജയിച്ച് വികെ പ്രശാന്ത് എംഎൽഎയായപ്പോൾ കടകംപള്ളി സുരേന്ദ്രന്റെ ബന്ധുവായ ശ്രീകുമാർ മേയറായി. ഇതോടെയാണ് ഒഴിവ് വന്ന അരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്ഥാനം കുമ്മനം രാജശേഖരനെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി ബിനുവിനെ തേടിയെത്തിയത്. ഇതോടെ പ്രതിച്ഛായ കൂട്ടാൻ ഐപി ബിനു തന്ത്രങ്ങൾ ഒരുക്കി. ഭക്ഷണത്തിലെ മായം കണ്ടെത്തി താരമാവുകയായിരുന്നു ശ്രമം. വികെ പ്രശാന്തിന് സോഷ്യൽ മീഡിയ നൽകിയ പിന്തുണയുടെ പുതിയ അവകാശിയാകാൻ ഐപി ബിനു കച്ചകെട്ടി ഇറങ്ങി. തിരുവനന്തപുരത്തെ മാധ്യമ സുഹൃത്തുക്കളെ ഒപ്പം കൂട്ടി. ഐപി ബിനു താരമായാൽ അത് തനിക്ക് വെല്ലുവിളിയാകുമെന്ന് തിരിച്ചറിഞ്ഞ മേയർ ശ്രീകുമാറും ഇത് പൊളിക്കാൻ മുന്നിൽ തന്നെ നിറഞ്ഞു. അങ്ങനെയാണ് കഴിഞ്ഞ ദിവസം മീനിൽ ഫോർമാലിൻ കണ്ടെത്തിയത്.

ഐപി ബിനുവും സംഘവും വിഷമീൻ കണ്ടെത്തിയെന്നതായിരുന്നു വാർത്ത. മംഗളൂരുവിൽനിന്ന് തിരുവനന്തപുരം നഗരത്തിലേക്കു കൊണ്ടുവന്ന മീനിൽ ഫോർമാലിൻ കലർത്തിയിട്ടുണ്ടെന്ന സംശയത്തിൽ കോർപ്പറേഷൻ അധികൃതർ പിടിച്ചെടുത്തു നശിപ്പിച്ചു. അഞ്ചര ലക്ഷത്തോളം രൂപ വിലവരുന്ന രണ്ടര ടൺ നവര മീനാണു നശിപ്പിച്ചത്. എല്ലാ ചാനലുകളിലും മേയറും ഐപി ബിനുവും നിറഞ്ഞു നിന്നു. ഒടുവിൽ സത്യം മറനീക്കി പുറത്തു വന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം സ്റ്റേറ്റ് അനലറ്റിക്കൽ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ ഫോർമാലിൻ സാന്നിധ്യം കണ്ടെത്താനായില്ല. ഇതോടെ പരിശോധന നടത്തിയ കോർപ്പറേഷൻ വെട്ടിലായി. അതായയത് നല്ല മീൻ പിടിച്ചെടുത്ത് നശിപ്പിച്ച് താരമാകുന്ന പുത്തൻ പദ്ധതിയാണ് ഐപി ബിനുവും സംഘവും നടത്തിയത്.

കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെ 'ഈഗിൾ ഐ' എന്ന പ്രത്യേകവിഭാഗമാണ് പരിശോധന നടത്തിയത്. മത്സ്യം കൊണ്ടുവരുന്ന പ്രത്യേക ലോറിയിലുണ്ടായിരുന്ന 138 പെട്ടികളിലെ മത്സ്യത്തിലും ഫോർമാലിൻ കണ്ടെത്താനുള്ള സ്ട്രിപ്പ് ഉപയോഗിച്ചായിരുന്നു പരിശോധന. ആദ്യം പരിശോധിച്ച പെട്ടിയിൽ ഫോർമാലിൻ ഉണ്ടെന്ന രീതിയിൽ സ്ട്രിപ്പിൽ ഫലം കാണിച്ചതോടെ ലോറിയിലെ എല്ലാ പെട്ടിയും പരിശോധിച്ചു. ഇതിലെല്ലാം ഫോർമാലിൻ ഉണ്ടെന്നായിരുന്നു ഫലം. ഇതേത്തുടർന്ന് മീൻ നശിപ്പിച്ചു. നഗരത്തിലെ പാങ്ങോട് മത്സ്യച്ചന്തയിലേക്കു കൊണ്ടുവന്നതായിരുന്നു മീൻ. പട്ടത്തുവച്ചാണ് ആരോഗ്യവിഭാഗം ലോറി പരിശോധിച്ചത്. മീനിൽ ഇട്ടിരുന്ന ഐസിലും ഫോർമാലിന്റെ അംശം കണ്ടെത്തിയതായി കോർപ്പറേഷൻ അധികൃതർ പറഞ്ഞു.

വൈകീട്ടോടെയാണ് ലാബിൽനിന്നുള്ള പരിശോധനാ ഫലം വന്നത്. ഇതിൽ ഫോർമാലിൻ കണ്ടെത്താനായില്ലെന്നാണു ചൂണ്ടിക്കാട്ടിയിരുന്നത്. റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിനു കൈമാറിയതായാണു വിവരം. ലാബിലെ ഫലം എത്തുംമുമ്പ് മത്സ്യം നശിപ്പിച്ചിരുന്നു. വൈകീട്ട് പിഴത്തുക വാഹനം അധികൃതർ അടയ്ക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ അതോറ്റിയുടെ അംഗീകാരമുള്ള ലാബിലെ രാസപരിശോധനാ ഫലം മാത്രമാണ് കോടതിയിൽ തെളിവായി അംഗീകരിക്കുക. ഫോർമാലിൻ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന പ്രാഥമിക കണ്ടെത്തലായി മാത്രമേ കാണാനാവൂ എന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇതിൽ തട്ടിപ്പും നടത്താം. കോർപ്പറേഷനിലെ ഇഷ്ടക്കാരെ ഉപയോഗിച്ച് മേയറും ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനും ആളാകൻ നടത്തിയ നീക്കമാണിതെന്നാണ് ഉയരുന്ന ആരോപണം.

കേരളത്തിലെ ബിജെപിക്കാരെ കൊന്നൊടുക്കുന്നത് സിപിഎമ്മാണെന്ന പ്രചരണ ദേശീയ തലത്തിൽ ബിജെപി ശക്തമാക്കുന്ന വേളയിലായിരുന്നു ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. അക്രമം നടത്തുന്നവരല്ല സിപിഎം നേതാക്കളെന്ന് പറഞ്ഞ് ഊറ്റം കൊണ്ടിരുന്ന പാർട്ടിയുടെ കരണത്തേറ്റ അടിയായി പോയി പാർട്ടി കൗൺസിലർ ഐപി ബിനു തന്നെ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ. മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വെട്ടിലാക്കിയ ഐപി ബിനുവിനെതിരെ ഒരു സസ്പെൻഷന് അപ്പുറത്തേക്ക് പാർട്ടി നടപടി ഉണ്ടാകുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചില്ല. അതു തന്നെയാണ് സംഭവിച്ചതും. ചെറിയൊരു ജയിൽ വാസത്തിന് ശേഷം ഐപി വീണ്ടും സിപിഎമ്മിലെ താരമായി.

ഇടത് ചാനൽ പ്രവർത്തകരുടെയും പ്രിയങ്കരനാണ് ബിനു. പബ്ലിസിറ്റിക്ക് വേണ്ടി കിട്ടിയ മാർഗ്ഗങ്ങളെല്ലാം തേടുന്ന നേതാവ്. എപ്പോഴും സമര കോലാഹലങ്ങളാൽ മുഖരിതമായ തിരുവനന്തപുരം നഗരത്തിൽ പാർട്ടിക്ക് വേണ്ടി ആളെ കൂട്ടാൻ മിടുക്കനാണ് ഐ പി ബിനു. മെഡിക്കൽ കോളേജ് ഗവ. ഹൈസ്‌കൂളിൽ പൂർത്തിയാക്കിയ ശേഷം ഗവ. സംസ്‌കൃത കോളേജിൽ നിന്നും പ്രീ ഡിഗ്രിയും. ഗവ. ഐ ടി ഐയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി വ്യക്തിയാണ് അദ്ദേഹം. അന്നത്തെ കാലത്ത് എസ്എഫ്ഐയിലൂടെയാണ് തിളങ്ങി നിന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബിഎ പൊളിറ്റിക്‌സിൽ ചേർന്നു. ബിരുദപഠനത്തിനുശേഷം സ്വാതിതിരുനാൾ സംഗീതകോളേജിൽ മൃദംഗപഠനവു നടത്തി.

എപ്പോഴും സമരമുഖരിതമായ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പുറത്തിറങ്ങിയ ഐ പി ബിനു പാർട്ടിക്കാരുടെ പ്രിയങ്കരനായ നേതാവായി മാറി. സിപിഎം പ്രതിപക്ഷത്തിരുന്ന വേളയിൽ സെക്രട്ടേറിയേറ്റിലേക്കും മറ്റും സമരം നടത്തുമ്പോൾ ചാനലുകൾക്ക് വേണ്ടി 'സെറ്റിടുന്ന' നേതാവ് കൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ തലസ്ഥാനത്തെ ചാനൽ പ്രവർത്തകരുമായി അടുത്ത ബന്ധമാണ് ബിനുവിന് ഉള്ളത്. അപ്രതീക്ഷിതമായി ഒരു പ്രതിഷേധം ഡിവൈഎഫ്ഐയുടേയോ മറ്റോ നേതൃത്വത്തിൽ സംഘടിപ്പിക്കുമ്പോൾ ചാനൽ പ്രവർത്തകരെ വിളിച്ച് ഇത് അറിയിക്കും. അക്രമത്തിൽ കലാശിക്കുമെന്ന സൂചനയും നൽകും. എവിടെ എത്തണം എന്നു നിർദ്ദേശിക്കുന്നതിന് പുറമേ എവിടെ ക്യാമറ വച്ചാൽ നല്ല വിഷ്വൽ കിട്ടുമെന്ന് പോലും കൃത്യമായി പറഞ്ഞുറപ്പിച്ചാകും ബാക്കിയുള്ള കലാപരിപാടികൾ. അതായിരുന്നു ബിനുവിന്റെ പബ്ലിക് റിലേഷൻ. ഇതേ തന്ത്രമാണ് മീൻ പിടിത്തത്തിലും നടന്നത്.

സാധാരണ തിരുവനന്തപുരത്ത് ഇത്തരം പരിശോധനകൾ നടക്കാറുണ്ട്. അത് ചന്തയിൽ പോയി പരിശോധിക്കുന്ന രീതിയായിരുന്നു. ഇങ്ങനെ ചീഞ്ഞ മീനും മറ്റും കണ്ടെത്തി നശിപ്പിക്കും. എന്നാൽ ഇന്നലെ പട്ടത്തെ റോഡിൽ മറഞ്ഞ് നിന്നാണ് ലോറി പിടിച്ചത്. ലോറിയിലെ ജീവനക്കാർ പകച്ചു പോയി. ഇതിനിടെയിൽ ക്യാമറകൾ ഓടിയെത്തി. അങ്ങനെ വിഷ മത്സ്യം ചർച്ചയായി. ഇതും സെറ്റായിരുന്നുവെന്നാണ് ഭഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാകുന്നത്.

ഇങ്ങനെ പ്രതിപക്ഷത്തിരുന്ന വേളയിൽ സമര മുഖങ്ങളിൽ ശോഭിച്ച നേതാവായതു കൊണ്ടാണ് അദ്ദേഹത്തെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചത്. നേതാക്കളുടെ സഹായിയായി നിന്ന് ബന്ധം സ്ഥാപിച്ച ബിനു തിരുവനന്തപുരം മേയർ ആകേണ്ടിയിരുന്ന ആളെയും സമർത്ഥമായി വെട്ടിയാണ് കൗൺസിലറായത്. മേയർ ആകാൻ സാധ്യതയുണ്ടായിരുന്ന ജയൻ ബാബു മത്സരിക്കാൻ ആഗ്രഹിച്ചത് കുന്നുകുഴിയിലായിരുന്നു. എന്നാൽ നേതാക്കളുടെ പ്രിയങ്കരനായി നിന്ന ഐപി ബിനു ഈ സീറ്റ് തന്റേതാക്കി മാറ്റി. ജയൻ ബാബുവാകട്ടെ ബിജെപി ശക്തികേന്ദ്രത്തിൽ മത്സരിച്ച് പരാജയമാകുകയും ചെയ്തു. മേയർ തിരഞ്ഞെടുപ്പ് വേളയിൽ ബിനുവിനും സാധ്യതകൾ ഉണ്ടായിരുന്നെങ്കിലും പ്രശാന്തിന്റെ വരോടെ അത് ഇല്ലാതായി. പ്രശാന്ത് സ്ഥാനം ഒഴിഞ്ഞപ്പോൾ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായി.

പാർട്ടിക്കാർക്കും ചാനലുകാർക്കും പുറമേ രാഷ്ട്രീയം നോക്കാതെ സഹായം ചെയ്യുന്ന പരോപകാരി കൂടിയാണ് ബിജെപി സംസ്ഥാന ഓഫീസ് ആക്രമിച്ച കുന്നുകുഴി കൗൺസിലർ. കൗൺസിലർ എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തണമെന്ന ആഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ അൽപ്പം പബ്ലിസിറ്റി കിട്ടാൻ വേണ്ടി കൊതുകിനെ തുരത്താൻ വേണ്ടി ഫോഗിങ് ചെയ്തു ഐപി ബിനു രംഗത്തെത്തിയിരുന്നു. ബിജെപി ഓഫീസ് പരിസരത്തു കയറി ഫോഗിങ് നടത്തിയ കൗൺസിലറുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേസിലെ പ്രതിക്ക് പൊലീസ് അംഗരക്ഷകനേയും സർക്കാർ അനുവദിച്ച് കൊടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP