Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മഠത്തിനുള്ളിൽ ഇഫ്താറും നമസും എങ്ങനെ നടത്തും? ഉഡുപ്പി ശ്രീകൃഷ്ണമഠം ഹൈന്ദവരുടെ പൊതു സ്വത്ത്: വർഗ്ഗീയത ഇളക്കി സ്വാമി വിശ്വശ്വര തീർത്ഥയെ ചോദ്യം ചെയ്യാൻ നീക്കം; ഹിന്ദു മഹാസഭയുടെ പ്രതിഷേധം ചർച്ചയാകുന്നത് ഇങ്ങനെ

മഠത്തിനുള്ളിൽ ഇഫ്താറും നമസും എങ്ങനെ നടത്തും? ഉഡുപ്പി ശ്രീകൃഷ്ണമഠം ഹൈന്ദവരുടെ പൊതു സ്വത്ത്: വർഗ്ഗീയത ഇളക്കി സ്വാമി വിശ്വശ്വര തീർത്ഥയെ ചോദ്യം ചെയ്യാൻ നീക്കം; ഹിന്ദു മഹാസഭയുടെ പ്രതിഷേധം ചർച്ചയാകുന്നത് ഇങ്ങനെ

രഞ്ജിത് ബാബു

മംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെ അന്ന ബ്രഹ്മശാലയിൽ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ച സംഭവത്തിൽ ഹിന്ദു മഹാസഭയും ശ്രീരാമ സേനയും നാളെ പ്രതിഷേധം നടത്തും. ഉത്തര -ദക്ഷിണ കന്നഡ ജില്ലകളിൽ പ്രതിഷേധവും പ്രകടനവും നടത്താനാണ് സംഘടനകളുടെ തീരുമാനം. ഇക്കഴിഞ്ഞ റമാദാനോടനുബന്ധിച്ച് ശ്രീകൃഷ്ണ മഠത്തിൽ പേജാവർ മഠാധിപതി സ്വാമി വിശ്വശ്വര തീർത്ഥയുടെ നേതൃത്വത്തിൽ ഇഫ്ത്താർ സംഗമവും അതോടനുബന്ധിച്ച് മുസ്ലീങ്ങൾ നമസും നടത്തിയതിനെതിരെയാണ് ഈ രണ്ട് സംഘടനകൾ സ്വാമിക്കെതിരെ തിരിഞ്ഞത്.

ഉഡുപ്പി ശ്രീകൃഷ്ണമഠം ഹൈന്ദവരുടെ പൊതു സ്വത്താണെന്നും സ്വാമിക്ക് തോന്നിയതുപോലെ കാര്യങ്ങൾ നിർവ്വഹിക്കാനുള്ള സ്ഥലമല്ലെന്നും ഈ സംഘടനകൾ താക്കീത് നൽകിയിരിക്കയാണ്. ഏതെങ്കിലും പള്ളിയിൽ വെച്ച് ഹനുമാൻ ചാലിസ നിർവ്വഹിക്കാൻ സ്വാമിക്ക് കഴിയുമോ എന്ന് ഹിന്ദുമഹാസഭ നേതാവ് ധർമ്മേന്ദ്ര ചോദിക്കുന്നു. അദ്ദേഹം അതിന് സ്വാമിയെ വെല്ലു വിളിക്കുകയും ചെയ്യുന്നു. മതത്തിന്റെ പേരിൽ പേജാവർ മഠാധിപതി രാഷ്ട്രീയം കളിക്കുകയാണ്. അതേ സമയം സ്വാമിയുടെ ജന പിൻതുണ ഏറുകയും ചെയ്യുന്നു. വിവിധ രാഷ്ട്രീയ പാർട്ടികൾ സ്വാമിയുടെ നടപടിയെ പിൻതുണച്ചു കൊണ്ട് അഭിവാദ്യം ചെയ്യുന്നുണ്ട്. ഹൈന്ദവ സംഘടനകളിൽ ചിലതും സ്വാമിയോടാപ്പമാണ്.

ഇഫ്ത്താർ സംഗമം നടത്തിയ നടപടിയെ ശക്തമായി ന്യായീകരിച്ചു കൊണ്ട് പേജാവർ മഠാധിപതിയും നിലകൊള്ളുകയാണ്. ഇതു സംബന്ധിച്ച് സ്വാമിയുടെ വീഡിയോ പ്രസംഗം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്റേയും സമൂഹത്തിന്റേയും നിലനിൽപ്പിന് മത സൗഹാർദ്ദം അനിവാര്യമാണെന്ന് സ്വാമി തന്റെ സന്ദേശത്തിൽ ഉറപ്പിച്ചു വ്യക്തമാക്കുന്നു. മുസ്ലിം ഭരണാധികാരികൾ ഹിന്ദു സന്യാസികൾക്കും സന്യാസ മഠങ്ങൾക്കും സംരക്ഷണം നൽകിയതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് സ്വാമി സന്ദേശത്തിൽ പറയുന്നു.

മഠാധിപതിയുടെ അഭിപ്രായങ്ങൾ ഇങ്ങിനെ. മത-ജാതി-വിശ്വാസ വേർതിരിവില്ലാതെ ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെ സദ്യാലയത്തിൽ എല്ലാവർക്കും പ്രവേശിക്കാം. മതങ്ങളെല്ലാം വിശക്കുന്നവർക്ക് അന്നം കൊടുക്കാനാണ് പറയുന്നത്. അതിനാൽ സദ്യാലയത്തിൽ ഇഫ്ത്താർ നടത്തിയതിൽ തെറ്റില്ല. ശ്രീകൃഷ്ണ മഠത്തിന്റെ സ്ഥാപകനായ മാധവാചാര്യർ തന്നെ ഹിന്ദു മുസ്ലിം സൗഹൃദത്തിൽ വിശ്വാസമർപ്പിച്ച വ്യക്തിയായിരുന്നു.

കർണ്ണാടകത്തിലെ മുസ്ലിം സുൽത്താന്മാർ അവരുടെ ഭരണകാലത്ത് ഹൈന്ദവ സന്യാസികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയിരുന്നു. കേരളത്തിൽ കാസർഗോഡ്, കർണ്ണാടകത്തിലെ ബട്ക്കൽ, ഗംഗാവതി പ്രദേശങ്ങളിലെ മുസ്ലീങ്ങൾ ആദരവോടേയും സ്നേഹത്തോടേയുമാണ് തന്നോട് പെരുമാറുന്നതെന്ന് പേജാവർ മഠാധിപതി വീഡിയോ സന്ദേശത്തിലൂടെ പറയുന്നു. ഇഫ്ത്താർ സംഗമത്തിന്റെ ഭാഗമായി മുസ്ലീങ്ങൾ സദ്യാലയത്തിൽ നടത്തിയ നമസ് ദൈവത്തോടുള്ള പ്രാർത്ഥനയാണ്. അത് ഒരുക്കലും ഹിന്ദു വിരുദ്ധമല്ല. ശ്രീകൃഷ്ണ മഠത്തെ എക്കാലത്തും മുസ്ലീങ്ങൾ സഹായിച്ചിട്ടുണ്ട്.

1904 ൽ ഉഡുപ്പി സ്വദേശിയായ അബ്ദുള്ള ഹാജി എന്നയാൾ ഭൂമി നൽകി സഹായിച്ചിട്ടുണ്ട്. സ്വന്തം മത വിശ്വാസത്തെ ബഹുമാനിക്കുന്നതോടൊപ്പം മറ്റ് മത വിശ്വാസങ്ങളേയും ബഹുമാനിക്കാൻ പഠിക്കണമെന്ന് സ്വാമി പറയുന്നു. അതോടൊപ്പം ഒട്ടേറെ ഹിന്ദുക്കൾ ബീഫ് കഴിക്കുന്നണ്ടെന്ന സ്വാമിയുടെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമ സേന പ്രശ്നം കുത്തിപ്പൊക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സ്വാമി മുട്ടു മടക്കാൻ തയ്യാറില്ല. താൻ പറഞ്ഞത് സത്യമാണെന്നും അതുകൊണ്ടു തന്നെ മാപ്പ് പറയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP