Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത് സംസ്‌ക്കാര ശൂന്യം; ജനീവ കരാറിന്റെ ലംഘനം; പിടികൂടിയ പൈലറ്റിനെ ഉടൻ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനെ താക്കീത് ചെയ്ത് ഇന്ത്യ; ദേശതാൽപര്യത്തിനുള്ള നടപടി സ്വീകരിക്കാൻ അവകാശമുണ്ടെന്നും വിദേശ മന്ത്രാലയം; ഒരു പൈലറ്റ് മാത്രമേ തങ്ങളുടെ കസ്റ്റഡിയിലുള്ളൂവെന്ന് നിലപാട് മാറ്റി പാക് സൈനിക വക്താവ്; യുദ്ധസമാനമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം

വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത് സംസ്‌ക്കാര ശൂന്യം; ജനീവ കരാറിന്റെ ലംഘനം; പിടികൂടിയ പൈലറ്റിനെ ഉടൻ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനെ താക്കീത് ചെയ്ത് ഇന്ത്യ; ദേശതാൽപര്യത്തിനുള്ള നടപടി സ്വീകരിക്കാൻ അവകാശമുണ്ടെന്നും വിദേശ മന്ത്രാലയം; ഒരു പൈലറ്റ് മാത്രമേ തങ്ങളുടെ കസ്റ്റഡിയിലുള്ളൂവെന്ന് നിലപാട് മാറ്റി പാക് സൈനിക വക്താവ്; യുദ്ധസമാനമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിങ് കമാൻഡർ അഭിനന്ദ് വർത്തമാനെ ഉടൻ തിരിച്ചയയ്ക്കണമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്. പൈലറ്റിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത് സംസ്‌കാര ശൂന്യം. പാക്കിസ്ഥാന്റെ നടപടി ജനീവ കരാറിന്റെ ലംഘനം. അഭിനന്ദൻ പാക് കസ്‌ററഡിയിലാണെന്ന കാര്യം ഇന്ത്യ ഔദ്യോഗികമായി ഇന്ത്യ സ്ഥിരീകരിക്കുന്നതും ഇപ്പോഴാണ്. ദേശതാൽപര്യത്തിനുള്ള നടപടി സ്വീകരിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്നും പാക്കിസ്ഥാനെ ഓർമിപ്പിച്ചു. അതിനിടെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതതയോഗം ചേരുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. പാക്കിസ്ഥാൻ ഡപ്യൂട്ടി ഹൈക്കമീഷണർ സയിദ് ഹൈദർ ഷായെ വിദേശകാര്യ മന്ത്രാലയം വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഒരു പൈലറ്റ് മാത്രമേ തങ്ങളുടെ കസ്റ്റഡിയിലുള്ളുവെന്ന് പാക് സൈനിക വക്താവ് വ്യക്തമാക്കി. വിങ് കമാൻഡർ അഭിനന്ദനാണ് കസ്റ്റഡിയിലുള്ളതെന്നും അദേഹത്തിന് സൈനികമര്യാദ പ്രകാരം പരിഗണന നൽകുന്നുണ്ടെന്നും മേജർ ജനറൽ ആസിഫ് ഗഫൂർ ട്വിറ്ററിൽ പറയുന്നു. രണ്ട് പൈലറ്റുമാർ കസ്റ്റഡിയിൽ ഉണ്ടെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അവകാശപ്പെട്ടത്.

സൈനിക കേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണ നീക്കം പരാജയപ്പെടുത്തി ഇന്ത്യ. പാക് വിമാനങ്ങൾ തടയുന്നതിനിടെ ഒരു ഇന്ത്യൻ പോർ വിമാനം തകർന്നതായും പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ രണ്ട് പൈലറ്റുമാരെ പിടികൂടിയെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. വ്യോമാക്രമണത്തിന് തുനിഞ്ഞ ഒരു പാക് വിമാനം ഇന്ത്യ വീഴ്‌ത്തി.

ശത്രുസൈന്യത്തിന്റെ പക്കൽ അകപ്പെടുന്ന സൈനികന്റെ വീഡിയോകളും ദൃശ്യങ്ങളും പുറത്തുവിടുന്നത് ജനീവ കരാറിന്റെ ലംഘനമാണ്. സോഷ്യൽ മീഡിയയിൽ വ്യാപകമായി തന്നെ ഇന്ത്യൻ സൈനികന്റെ വീഡിയോയും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് ജനീവ കരാറിന്റെ നഗ്‌നമായ ലംഘനമാണെന്ന ആക്ഷേപം ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്. ഈ വിഷയം ഇന്ത്യയും അന്താരാഷ്ട്ര തലത്തിൽ ഉന്നയിക്കാൻ ഇടയുണ്ട്. യുദ്ധത്തിൽ തടവിലാക്കപ്പെട്ട ഒരു സൈനികനെയോ ഇത്തരത്തിൽ വിമാനം തകർന്ന് കസ്റ്റഡിയിൽ അകപ്പെടുന്ന വൈമാനികനേയോ പരിക്കേറ്റയാളെങ്കിൽ വേണ്ട പരിചരണം നൽകുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യണമെന്നാണ് അന്താരാഷ്ട്ര നിയമം. ഇതിന്റെ ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇത്തരത്തിൽ സൈനികനെ തടവിൽ ലഭിച്ചാൽ ആ വിവരം നയതന്ത്ര ഉദ്യോഗസ്ഥർവഴിയും സൈനിക വക്താക്കൾ വഴിയും പരസ്പരം രാജ്യങ്ങൾ അറിയിക്കണമെന്ന ധാരണ പാക്കിസ്ഥാൻ പാലിച്ചില്ലെന്നതും വ്യക്തമാണ്.

ശത്രുപാളയത്തിൽ പെട്ടെങ്കിലും തല ഉയർത്തി തന്നെ നിന്നിരുന്നു അഭിനന്ദൻ വർത്തമാൻ. വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്ന് ഇന്ത്യ രാജ്യത്തിനുള്ളിൽ ആ ദുഃഖം പടർന്നിട്ടുണ്ട്. അഭിനന്ദൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഏവരും. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തുവന്നു. വ്യോമസേനയുടെ ഒരു പൈലറ്റിനെ കാണാതായി എന്ന് കേൾക്കുന്നതിൽ താൻ ദുഃഖിതനാണ്. ഒന്നും സംഭവിക്കാതെ എത്രയും വേഗം അദ്ദേഹം വീട്ടിൽ തിരിച്ചെത്തുമെന്നാണ് തന്റെ പ്രതീക്ഷ. ഈ സമ്മർദ സമയത്ത് നാം നമ്മുടെ സൈന്യ വിഭാഗങ്ങൾക്ക് ഒപ്പം നിൽക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും യുദ്ധവിമാനം മിഗ് 21 നഷ്ടമായെന്നും നേരത്തെ ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയത്.

ഇന്ത്യക്ക് വേണ്ടി ധീരമായി പോരാടിയ പൈലറ്റാണ് ഇപ്പോൾ പാക്കിസ്ഥാൻ കസ്റ്റഡിയിലായ യുവ സൈനികൻ വർധമാൻ. ഇന്ത്യൻ അതിർത്തി ലംഘിക്കാനെത്തിയ പാക്കിസ്ഥാന്റെ മൂന്ന് എഫ്-16 വിമാനങ്ങളെ പൊടുന്നനെ പറന്നുയർന്ന ഇന്ത്യൻ മിഗ്-21 ബൈസൺ ജെറ്റ് വിമാനങ്ങളാണ് പ്രതിരോധിച്ചത്. ഇന്ത്യൻ ആക്രമണം വന്നതോടെ സേനാതാവളിലും ഇന്ത്യൻ സൈനിക പോസ്റ്റിലും ബോംബിംഗിന് എത്തിയ പാക് വിമാനങ്ങൾ തിരിച്ച് പറക്കുകയും അവയെ ഇന്ത്യൻ മിഗ് വിമാനങ്ങൾ പിൻതുടർന്ന് ആക്രമിക്കുകയുമായിരുന്നു.

ഇതിനിടെ ഇന്ത്യൻ സേനയുടെ വെടിയേറ്റ് പാക് അതിർത്തിയിൽ മൂന്നു കിലോമീറ്റർ അപ്പുറം ഒരു പാക് വിമാനവും തകർന്നുവീണു. ഇക്കാര്യം പാക്കിസ്ഥാൻ സ്ഥിരീകരിച്ചില്ലെങ്കിലും സേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ഇക്കാര്യം റിപ്പോർട്ടു ചെയ്തു. ഒരു പാക് വിമാനത്തിന് വെടിയേൽക്കുന്നതും അതിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുന്നതും ഇന്ത്യൻ മണ്ണിൽ നിന്നുതന്നെ സൈനികർക്ക് കാണാമായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ഇന്ത്യൻ പൈലറ്റിനെ പിടികൂടിയെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്. ഇതിന് പിന്നാലെ പാക് റേഡിയോയെ ഉദ്ധരിച്ച് സൈന്യം പുറത്തുവിട്ടതെന്ന് വ്യക്തമാക്കി വീഡിയോകളും ദൃശ്യങ്ങളും പാക്കിസ്ഥാൻ പുറത്തുവിടുകയും ചെയ്തു.

ഒരു സംഘം പാക് സൈനികർ മുഖത്ത് മുറിവേറ്റ ഒരു വൈമാനികനെ പിടികൂടുന്ന ചിത്രമാണ് ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ പൈലറ്റിനെ കണ്ണുകൾ മൂടിക്കെട്ടി പാക് സേനാ താവളത്തിൽ എത്തിക്കുന്ന ചിത്രങ്ങളും തകർന്ന ഇന്ത്യൻ വിമാനത്തിന്റേതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും എത്തി. ഇതിന് ശേഷമാണ് ഇന്ത്യൻ പൈലറ്റിനെ ചോദ്യം ചെയ്യുന്നു എന്ന് വ്യക്തമാക്കി വീഡിയോയും പൈലറ്റിൽ നിന്ന് പിടിച്ചെടുത്തത് എന്ന് പറഞ്ഞ് രേഖകളും പാക്കിസ്ഥാൻ പുറത്തുവിടുന്നത്. പാക് അതിർത്തി ലംഘിച്ച് വന്ന വിമാനം വെടിവച്ചിട്ടു എന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്.

എന്നാൽ ഇന്ത്യൻ അതിർത്തി ലംഘിച്ച് സൈനിക താവളങ്ങൾ ആക്രമിക്കാനെത്തിയ വിമാനങ്ങളെ ധീരമായി ചെറുത്ത് തിരികെ ആക്രമിച്ച വൈമാനികനാണ് ഇപ്പോൾ പാക്കിസ്ഥാന്റെ പിടിയിലായത്. ഒരുപക്ഷേ, വർധമാൻ ഉൾപ്പെട്ട ഇന്ത്യൻ വ്യോമസേന വിംഗിന്റെ ചെറുത്തുനിൽപ്പ് ഇല്ലായിരുന്നെങ്കിൽ അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലോ സമീപത്തെ സൈനിക കേന്ദ്രങ്ങളിലോ പാക് വ്യോമസേന ബോംബിങ് നടത്തുമായിരുന്നു എന്നാണ് സൂചനകൾ പുറത്തുവരുന്നത്. ധീരമായാണ്, ഒട്ടും കൂസലില്ലാതെ പാക് സൈനിക ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് അഭിനന്ദൻ മറുപടി നൽകുന്നതെന്ന് പാക് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വീഡിയോയിൽ നിന്ന് വ്യക്തമാകുന്നു. ഇന്ത്യൻ സൈനിക രഹസ്യങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾക്കും മറ്റും അത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകാനാവില്ല എന്ന് ധീരതയോടെ ഉത്തരം നൽകുകയാണ് അഭിനന്ദൻ. മുഖത്ത് മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് യുവാവിനെ കസ്റ്റഡിയിൽവച്ച് ചോദ്യം ചെയ്യുന്നത്.

പാക് ആർമിയുടെ ചോദ്യങ്ങൾക്ക് മുഖം മറച്ച ഇന്ത്യൻ വ്യോമ സേനാ യൂണിഫോമിലുള്ള യുവാവ് മറുപടി നൽകുന്നതാണ് വീഡിയോയാണ് ആർമി പുറത്തുവിട്ടത്. തന്റെ പേര് അഭിനന്ദൻ ആണെന്നും വിങ് കമാൻഡർ ആണെന്നും സർവീസ് നമ്പർ 27981 ആണെന്നും വ്യക്തമാക്കുന്ന യുവാവ് താൻ പൈലറ്റാണെന്നും താനൊരു ഹിന്ദു ആണെന്നും വ്യക്തമാക്കുന്നുണ്ട്. അതേസമയം മറ്റു പല ചോദ്യങ്ങളോടും മറുപടി പറയാൻ വിസമ്മതിക്കുന്നുമുണ്ട്. ഇന്ത്യൻ സേനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ബഹുമാനത്തോടെ തന്നെ ഞാൻ ഇതിന് മറുപടി നൽകില്ലെന്ന് ധീരതയോടെ പറയുകയാണ് അഭിനന്ദൻ. ഇതിന് പിന്നാലെയാണ് താൻ പാക്കിസ്ഥാൻ ആർമിയുടെ കസ്റ്റഡിയിലാണോ എന്ന് യുവാവ് ചോദിക്കുന്നത്.

ഇത്തരത്തിൽ ചോദ്യം ചെയ്യുന്ന വീഡിയോയ്‌ക്കൊപ്പം 'അഭി' എന്ന് പേർ ആലേഖനം ചെയ്ത എയർഫോഴ്‌സ് യൂണിഫോം ധരിച്ച യുവാവിന്റെ ചിത്രവും പുറത്തുവിട്ടു. യുവാവിന്റെ മുഖത്ത് മുറിവേറ്റതായി ചിത്രങ്ങളിലും വീഡിയോയിലും വ്യക്തമാണ്. മുഖത്തുനിന്ന് രക്തംവാർന്നതായും കാണാം. ഇതോടൊപ്പം ഒരു റിവോൾവർ, കണ്ണട, മാപ്പുകൾ, ആയുധങ്ങളുടേയും മറ്റും രേഖകൾ തുടങ്ങി യുവാവിൽ നിന്ന് പിടിച്ചെടുത്തത് എന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്തുവിട്ടു. ഇന്ത്യൻ എയർഫോഴ്‌സ് നൽകുന്ന 'സർവൈവൽ ഓഫ് ലാൻഡ്' ബുക്ക്‌ലെറ്റും പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. കൈകൾ പിന്നിലേക്ക് കെട്ടി കാലുമായി ബന്ധിച്ച നിലയിൽ നിർത്തിയാണ് യുവാവിനെ ചോദ്യം ചെയ്യുന്നത്. ഇതോടൊപ്പം തകർന്നുവീണ വിമാനത്തിന്റേതെന്ന വ്യക്തമാക്കുന്ന ചിത്രങ്ങളും പാക് മാധ്യമങ്ങൾ നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP