Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് ക്ലീൻചിറ്റ് നൽകി വനംവകുപ്പ്; ആനക്കൊമ്പ് പരമ്പരാഗതമായി കിട്ടിയതെന്ന സൂപ്പർതാരത്തിന്റെ അവകാശവാദം ശരിവെച്ച് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ; ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടോടെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി കണ്ടെത്തിയ കേസിൽ മോഹൻലാലിന് ആശ്വാസമായേക്കും; മുൻകൂർ അനുമതിയില്ലാതെ ആനക്കൊമ്പുകൾ എങ്ങനെ കൈവശം വെക്കുമെന്ന ചോദ്യം മാത്രം ബാക്കി

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് ക്ലീൻചിറ്റ് നൽകി വനംവകുപ്പ്; ആനക്കൊമ്പ് പരമ്പരാഗതമായി കിട്ടിയതെന്ന സൂപ്പർതാരത്തിന്റെ അവകാശവാദം ശരിവെച്ച് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ; ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടോടെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി കണ്ടെത്തിയ കേസിൽ മോഹൻലാലിന് ആശ്വാസമായേക്കും; മുൻകൂർ അനുമതിയില്ലാതെ ആനക്കൊമ്പുകൾ എങ്ങനെ കൈവശം വെക്കുമെന്ന ചോദ്യം മാത്രം ബാക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ച കേസിൽ മലയാളം സൂപ്പർതാരം മോഹൻലാലിന് ആശ്വാസമായി വനംവകുപ്പിന്റെ നിലപാട്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി കിട്ടിയതാണെന്ന മോഹൻലാലിന്റെ വാദം ശരിയാണെന്ന് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും വനംവകുപ്പ് വ്യക്തമാക്കിയതോടെ താരത്തിനും ആശ്വാസമായി.

നടൻ മോഹൻലാൽ അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വച്ച കേസിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി വനംവകുപ്പിന്റെ റിപ്പോർട്ട് തേടിയിരുന്നു. ഇതിലാണ് വനംവകുപ്പ് വിശദീകരണം നൽകിയത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ മോഹൻലാൽ ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ചുവെന്നാണ് കേസ്. ആനക്കൊമ്പുകൾ കൈവശം വച്ചതിനു കേസ് രജിസ്റ്റർ ചെയ്തശേഷം കാലങ്ങൾ കഴിഞ്ഞ് നാല് ആനക്കൊമ്പുകളുടെയും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിക്കൊണ്ടുള്ള പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എ.എ. പൗലോസാണ് ഹർജി നൽകിയത്.

2012ൽ മോഹൻലാലിന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ, ഫലപ്രദമായി അന്വേഷണം നടത്താതെ ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം 2016 ജനുവരി16ന് മോഹൻലാലിന് നൽകിയത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. അതേസമയം മുൻകൂർ അനുമതിയില്ലാതെ ആനക്കൊമ്പുകൾ കൈവശം വയ്ക്കാനാവില്ലെന്നിരിക്കെ വനംവകുപ്പിന്റെ നടപടി നിയമ വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയെങ്കിൽ മോഹൻലാൽ എങ്ങനെ ആനക്കൊമ്പൈ കൈവശം വെച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്.

ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ നടൻ മോഹൻലാലിനു വേണ്ടി സുപ്രീകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്യുടെ മകൾ രശ്മി ഗൊഗോയിയാണ് ഹാജരായത്. നേരത്തെ കേസിൽ മോഹൻലാലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. ആനക്കൊമ്പ് സുക്ഷിക്കാൻ മോഹൻലാലിന് മുൻകൂർ അനുമതി ഉണ്ടായിരുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചിരുന്നു. അനധികൃതമായി ആനക്കൊമ്പ് കൈവശം വെയ്ക്കുന്നത് 3 വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

നേരത്തേ കേസിൽ മോഹൻലാലിനും തിരുവഞ്ചൂരിനുമെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഴിമതി നിരോധന നിയമം ലംഘിച്ചെന്ന് കാണിച്ചാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് മോഹൻലാൽ ഹൈക്കോടതിയെ ചോദ്യം ചെയ്തു. ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട മൂവാറ്റുപുഴ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
2012 ജൂണിലാണ് ഇപ്പോൾ ആനക്കൊമ്പ് കേസിന്റെ തുടക്കം. മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽനിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

ആനക്കൊമ്പുകൾ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹൻലാന്റെ വിശദീകരണം. ആനക്കൊമ്പുകൾ കെ കൃഷ്ണകുമാർ എന്നയാളിൽ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നും ലാൽ വ്യക്തമാക്കിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹൻലാൽ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകൾ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്.റെയ്ഡിൽ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടർന്ന് കോടനാട് ഫോറസ്റ്റ് അധികൃതർ കേസെടുത്തു. എന്നാൽ പിന്നീട് കേസ് റദ്ദാക്കി.കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെയ്ക്കാൻ സർക്കാർ അനുമതി നൽകി. മുന്മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശം അനുസരിച്ചാണ് അനുമതി നൽകിയത്.

ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ കുറ്റകൃത്യം നടന്നിരുന്നില്ലേ എന്നും കുറ്റകൃത്യം കണ്ടെത്തിയ ശേഷം എങ്ങനെ നിയമ സാധുത നൽകാനാവുമെന്നും കോടതി ചോദിച്ചിരുന്നു. ആനക്കൊമ്പ് കൈവശം വച്ച നടപടി വനം-വന്യജീവി നിയമത്തിലെ സെക്ഷൻ 31 ന്റെ ലംഘനമാണന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിലുൾപ്പെട്ട ശേഷം ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുഖ്യവനപാലകൻ നിയമസാധുത നൽകിയതിനെ കുറിച്ച് വനം വകുപ്പ് വിശദീകരണം നൽകണം. 2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയും മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP