Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സസ്‌പെൻഷനിലായ ജേക്കബ് തോമസ് തിരിച്ചു കയറാൻ ഒരു ശ്രമവും നടത്തുന്നില്ല; കള്ളന്മാർക്കിടയിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസം സുഹൃത്തുക്കളോട് പങ്കുവച്ച് സ്വന്തം കാര്യം നോക്കി ഡിജിപി; ഐഎംജി ഡയറക്ടറാകാനായി കേസ് നടത്തി കാശു കളയേണ്ടെന്ന് ഉപദേശിച്ച് സുഹൃത്തുക്കളും; ജോലി ചെയ്യാതെ ശമ്പളം കൊടുക്കേണ്ട ഗതികേടിൽ സർക്കാർ; സസ്‌പെൻഷനെതിരെ അപ്പീൽ ഇല്ലെങ്കിൽ എങ്ങനെ തിരിച്ചെടുക്കുമെന്ന പ്രശ്‌നവും സർക്കാരിനെ അലട്ടുന്നു

സസ്‌പെൻഷനിലായ ജേക്കബ് തോമസ് തിരിച്ചു കയറാൻ ഒരു ശ്രമവും നടത്തുന്നില്ല; കള്ളന്മാർക്കിടയിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസം സുഹൃത്തുക്കളോട് പങ്കുവച്ച് സ്വന്തം കാര്യം നോക്കി ഡിജിപി; ഐഎംജി ഡയറക്ടറാകാനായി കേസ് നടത്തി കാശു കളയേണ്ടെന്ന് ഉപദേശിച്ച് സുഹൃത്തുക്കളും; ജോലി ചെയ്യാതെ ശമ്പളം കൊടുക്കേണ്ട ഗതികേടിൽ സർക്കാർ; സസ്‌പെൻഷനെതിരെ അപ്പീൽ ഇല്ലെങ്കിൽ എങ്ങനെ തിരിച്ചെടുക്കുമെന്ന പ്രശ്‌നവും സർക്കാരിനെ അലട്ടുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐഎംജി ഡറക്ടറായ ജേക്കബ് തോമസിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത് സർക്കാരിന് പുലിവാലാകും. സർക്കാരിനെതിരെ നിയമപോരാട്ടത്തിന് ഇല്ലെന്നാണ് ജേക്കബ് തോമസിന്റെ പക്ഷം. അതുകൊണ്ട് തന്നെ അനിശ്ചിതമായ സസ്‌പെൻഷിനിൽ ബാഹ്യ ഇടപെടൽ ഉണ്ടാകില്ല. എത്രകാലം വേണമെങ്കിലും പുറത്തുനിൽക്കാൻ സമ്മതമാണെന്ന് സുഹൃത്തുക്കളോട് ജേക്കബ് തോമസ് വിശദീകരിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സസ്‌പെൻഷനിലുള്ള ജേക്കബ് തോമസിന് പകുതി ശമ്പളം കിട്ടും. കുറച്ചു കാലം കഴിയുമ്പോൾ മുഴുവൻ ശമ്പളവും നൽകേണ്ടി വരും. അതായത് ജോലിയെടുക്കാതെ തന്നെ ജേക്കബ് തോമസിന് ശമ്പളം നൽകേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നുവെന്ന് പരസ്യമായി ആരോപിച്ചതിനാണ് മുൻ വിജിലൻസ് ഡയറക്ടറും ഐ.എം.ജി. മേധാവിയുമായിരുന്ന ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. സർക്കാരിനെതിരെ പരസ്യ നിലപാട് എടുത്തതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങൾക്കിടയിൽ സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി. തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് ജേക്കബ് തോമസ് സർക്കാരിനെതിരേ ആഞ്ഞടിച്ചത്. സുനാമി ദുരിതാശ്വാസ പാക്കേജിലെ കോടികൾ കട്ടുകൊണ്ടുപോയെന്നും അഴിമതിക്കെതിരേ പ്രതികരിക്കാൻ ജനങ്ങൾ ഭയക്കുന്നുവെന്നും ജേക്കബ് തോമസ് പ്രസംഗത്തിൽ ആരോപിച്ചിരുന്നു .

നടപടിയെടുക്കുമ്പോൾ ജേക്കബ് തോമസ് പ്രതിരോധവുമായെത്തുമെന്നായിരുന്നു സർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ ജേക്കബ് തോമസ് ഒന്നും ചെയ്തില്ല. പകരം വിജിലൻസ് കേസുകളിൽ കുടുങ്ങിയ ഉദ്യോഗസ്ഥരെ സർക്കാർ കുറ്റവിമുക്തരാക്കുന്നു. അതിന് ശേഷം ഉന്നത പദവികൾ നൽകുന്നു. സർക്കാർ കള്ളക്കളികൾ കാരണം സജി ബഷീർ സർവ്വീസിൽ തിരിച്ചെത്തി. നിസാം കേസിൽ കുടുങ്ങിയ ജേക്കബ് ജോബ് വീണ്ടും പത്തനംതിട്ട എസ് പിയായി. അഴിമതിയിൽ കുടുങ്ങിയവരെല്ലാം രക്ഷപ്പെടുന്നു. ബാർ കോഴയിൽ കുടുങ്ങിയ മാണിയെ ഇടതുപക്ഷത്ത് എത്തിച്ച് മന്ത്രിയാക്കാൻ ശ്രമിക്കുന്നു. ഈ സാഹചര്യത്തിൽ പുറത്തു നിൽക്കാനാണ് ജേക്കബ് തോമസിന് താൽപ്പര്യമെന്നാണ് സൂചന.

അതുകൊണ്ട് തന്നെ നിയമപോരാട്ടത്തിനില്ല. രാജിവയ്ക്കുകയുമില്ലെന്നതാണ് ജേക്കബ് തോമസിന്റെ പക്ഷം. സസ്‌പെന്റ് ചെയ്താൽ ജേക്കബ് തോമസ് പൊട്ടിത്തെറിക്കുമെന്നും സർക്കാരിനെതിരെ കടന്നാക്രമണം നടത്തുമെന്നും സർക്കാർ കരുതി. ചില മന്ത്രിമാർ പോലും ഓഖിയിലെ ഐപിഎസുകാരന്റെ വിമർശനത്തെ വഷളാക്കി നേട്ടമുണ്ടാക്കാൻ ശ്രമിച്ചു. എന്നാൽ ആക്രമണം വ്യക്തിപരമായിട്ടും കരുതോലോടെ മാത്രമേ ജേക്കബ് തോമസ് പ്രതികരിച്ചുള്ളൂ. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ പോലും അപ്പീൽ നൽകിയില്ല. ഇതോടെ സസ്‌പെൻഷൻ അംഗീകരിച്ച് വീട്ടിൽ ഇരിക്കാൻ തീരുമാനിച്ചെന്ന് വ്യക്തമായി. ഒരു പ്രസംഗത്തിന്റെ പേരിൽ ജേക്കബ് തോമസിനെ അധികകാലം പുറത്തു നിർത്താനാകില്ലെന്ന് സർക്കാരിനും അറിയാം.

നേരത്തെ ഡിജിപിയായിരുന്ന സെൻകുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സർക്കാർ മാറ്റിയത് ഏറെ വിവാദമായിരുന്നു. അദ്ദേഹം സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തി സർക്കാരിനെ തോൽപ്പിച്ചു. പൊലീസ് ആസ്ഥാനത്തെ ഡിജിപ കസേരയിൽ ഇരുന്ന് വിരമിക്കുകയും ചെയ്തു. അത്തരമൊരു പോരാട്ടത്തിന് ജേക്കബ് തോമസ് തയ്യാറാകില്ലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. ജേക്കബ് തോമസ് നിയമപോരാട്ടം നടത്തിയ ഡിജിപിയാകാനാണ്... ജേക്കബ് തോമസ് ഐഎംജി ഡയറക്ടറാകാൻ കേസ് കൊടുക്കേണ്ടതുണ്ടോ? അതിനേക്കാൾ നല്ലത് വീട്ടിൽ ഇരിക്കുന്നതല്ലേ എന്നതാണ് സുഹൃത്തുക്കളിൽ ഒരാൾ മറുനാടനോട് പങ്കുവച്ച വികാരം. അങ്ങനെ വീട്ടിലിരുന്ന് ശമ്പളം വാങ്ങാനാണ് ജേക്കബ് തോമസിന്റെ തീരുമാനം.

സസ്‌പെൻഷൻ എന്നത് അച്ചടക്ക നടപടിയല്ല. അന്വേഷണത്തിന്റെ ഭാഗമായ സ്വാഭാവിക നടപടി. എന്നാൽ ഡിസ്മിസ് ചെയ്താൽ കളിമാറും. അപ്പോൾ സർക്കാരിനെതിരെ ജേക്കബ് തോമസ് നിയമനടപടിക്ക് മുതിരും. വെറുമൊരു സസ്‌പെൻഷന്റെ പേരിൽ അതുവേണ്ടെന്നാണ് ജേക്കബ് തോമസിന്റെ തീരുമാനം. സംസ്ഥാനത്തു നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾ പേടിക്കുന്നതിനു കാരണം ഇതാണെന്നുമാണു ജേക്കബ് തോമസ് പറഞ്ഞിരുന്നത്. അഴിമതിക്കാർ ഇവിടെ ഐക്യത്തിലാണ്. അവർക്ക് അധികാരമുണ്ട്. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്നു. 51 വെട്ടു വെട്ടിയില്ലെങ്കിലും നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭീതി ഉണ്ടായാൽ പിന്നെ ഒരു വിസിൽബ്‌ളോവറും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിൽ അഴിമതിവിരുദ്ധ ദിനാചരണയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവർത്തനത്തിലെ പാളിച്ചയെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പണക്കാരുടെ മക്കളാണു കടലിൽ പോയതെങ്കിൽ ഇതാകുമായിരുന്നോ പ്രതികരണം? ജനങ്ങളുടെ കാര്യം നോക്കാൻ കഴിയാത്തവർ എന്തിനു തുടരുന്നു എന്നാണു തീരപ്രദേശത്തുള്ളവർ ഭരണാധികാരികളോടു ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികൾക്കു ജനത്തിന്റെ അടുത്തു പോയി നിൽക്കാം. ജനങ്ങളാണു യഥാർഥ അധികാരി. എത്രപേരെ കാണാതായെന്ന കാര്യത്തിൽ പോലും ഉത്തരവാദിത്തമില്ലാത്ത സ്ഥിതിയാണെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഇതോടെയാണ് സസ്‌പെൻഷൻ എത്തിയത്. പ്രതിപക്ഷത്തിനും ജേക്കബ് തോമസിനോട് താൽപ്പര്യമില്ല. ഈ സാഹചര്യത്തിലെ കൃത്യമായി ഉപയോഗിക്കുകയായിരുന്നു പിണറായി സർക്കാർ.

ഔദ്യോഗിക നിലപാടുകളിലും പുറത്തു നടത്തിയ പ്രതികരണങ്ങളിലും ശക്തമായി യുഡിഎഫ് സർക്കാരിന്റെ നയങ്ങളെയും സമീപനങ്ങളെയും ജേക്കബ് തോമസ് എതിർത്തിരുന്നു. വിജിലൻസ് ഡിജിപിയായിരുന്ന വിൻസൻ എം പോളിനു കീഴിൽ എഡിജിപിയായി പ്രവർത്തിച്ചിരുന്നപ്പോഴാണ് ജേക്കബ് തോമസിന് സ്ഥാനചലനം സംഭവിക്കുന്നത്. ബാർ കോഴയടക്കം വിവിധ വിവാദ കേസുകളിൽ സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങാത്തതിനെ തുടർന്നാണ് ജേക്കബ് തോമസ് ഉമ്മൻ ചാണ്ടി സർക്കാരിന് അനഭിമതനാകുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കൾ, മുൻ മന്ത്രിമാർ, ഐഎഎസ്, ഐപിഎസുകാരടക്കം നിരവധി ഉദ്യോഗസ്ഥ പ്രമുഖർ എന്നിവരുൾപ്പെടെ നിരവധിപേരുടെ കേസുകളാണ് ഉന്നത സമ്മർദ്ദത്തെ തുടർന്ന് അന്വേഷണം മുടങ്ങിയ നിലയിൽ വിജിലൻസിൽ കെട്ടിക്കിടക്കുന്നത്. യുഡിഎഫ് സർക്കാരിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് പല കേസുകളിലും നീതിയുക്തമായ തീരുമാനമെടുക്കാൻ കഴിയുന്നില്ലെന്ന് വിജിലൻസ് എഡിജിപിയായിരുന്ന വേളയിൽ ജേക്കബ് തോമസ് പരസ്യമായിത്തന്നെ പ്രതികരിച്ചിരുന്നു.

ബാർ കോഴ കേസിൽ മന്ത്രിമാരായ കെഎം മാണിക്കെതിരെ തെളിവുണ്ടെന്ന നിലപാട് വിജിലൻസ് കൈക്കൊണ്ടതോടെ കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന ജേക്കബ് തോമസിനെ മാറ്റുകയായിരുന്നു. ഇതോടെ ജേക്കബ് തോമസ് സർക്കാരിനെതിരെ പരസ്യ നിലപാടുകളുമായി രംഗത്തുവരികയും ചെയ്തു. ജേക്കബ്‌തോമസിനെ മാറ്റണമെന്ന് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന മന്ത്രി കെ ബാബുവും കേരള കോൺഗ്രസും മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ബാർ കോഴ കേസന്വേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കെ ഉണ്ടായ ഈ മാറ്റം അന്ന് കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്റെ നീക്കമായാണ് വിലയിരുത്തപ്പെട്ടത്. അന്നൊക്കം പലതും ജേക്കബ് തോമസ് തുറന്നു പറഞ്ഞിരുന്നു. ഇതിനെ പ്രോത്സാഹിപ്പിച്ച് കൂടിയാണ് വലതു സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ അധികാരത്തിലെത്തിയപ്പോൾ ജേക്കബ് തോമസിനെ ആദ്യം പിന്തുണച്ച പിണറായി സർക്കാർ പിന്നീട് പൂർണ്ണമായും കൈയൊഴിഞ്ഞു.

ആത്മകഥയുടെ പേരിൽ നടപടിയെടുക്കാനായിരുന്നു ആദ്യ നീക്കം. പക്ഷേ ജനരോക്ഷത്തെ സർക്കാർ ഭയന്നു. അതുകൊണ്ട് തന്നെ നടപടികൾ അകന്നു നിന്നു. സർവ്വീസ് ചട്ടലംഘനത്തിന്റെ പേരിൽ ആത്മകഥയിൽ ക്രിമിനൽ കേസ് എടുക്കണമെന്ന് പോലും നിർദ്ദേശം ഉയർന്നു. അതും മുഖ്യമന്ത്രിക്ക് പ്രതിഷേധങ്ങളെ ഭയന്ന് വേണ്ടെന്ന് വച്ചു. അതിന് ശേഷം നല്ലൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു പിണറായി സർക്കാർ ഓഖിയിലെ സത്യം പറച്ചിൽ സർക്കാർ ഗൗരവത്തോടെ എടുത്തു. പ്രതിപക്ഷം പോലും ചർച്ചയാക്കാൻ ആഗ്രഹിക്കാത്ത വസ്തുതയാണ് പൊതുസമൂഹത്തിന് മുന്നിൽ ജേക്കബ് തോമസ് ഇട്ടുകൊടുത്തത്. ഇതുകൊള്ളേണ്ടിടത്തുകൊള്ളുകയും ചെയ്തു. അങ്ങനെയാണ് എടുത്തു ചാടി സസ്‌പെന്റ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP