Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എക്‌സിക്യൂട്ടീവ് എഡിറ്റർ സ്ഥാനം ഇന്ദുകുമാർ രാജിവച്ചു; ഹസൻ പറഞ്ഞിട്ടും പടിയറിങ്ങാതെ കെപി മോഹനൻ; ശമ്പളം കിട്ടാതെ വലഞ്ഞ് ജീവനക്കാരുടെ മൂന്നാം മാസം; പദവി കിട്ടിയിട്ടും ഒന്നും ചെയ്യാനാവാതെ കെപിസിസി അംഗം ഷിജു; പടയൊരുക്കം കഴിയുമ്പോൾ ചാനലിലും പിടിമുറുക്കാൻ ചെന്നിത്തല; ജയ്ഹിന്ദ് ടിവിയിൽ കഥ മാറുന്നു

എക്‌സിക്യൂട്ടീവ് എഡിറ്റർ സ്ഥാനം ഇന്ദുകുമാർ രാജിവച്ചു; ഹസൻ പറഞ്ഞിട്ടും പടിയറിങ്ങാതെ കെപി മോഹനൻ; ശമ്പളം കിട്ടാതെ വലഞ്ഞ് ജീവനക്കാരുടെ മൂന്നാം മാസം; പദവി കിട്ടിയിട്ടും ഒന്നും ചെയ്യാനാവാതെ കെപിസിസി അംഗം ഷിജു; പടയൊരുക്കം കഴിയുമ്പോൾ ചാനലിലും പിടിമുറുക്കാൻ ചെന്നിത്തല; ജയ്ഹിന്ദ് ടിവിയിൽ കഥ മാറുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പടയൊരുക്കം ജയ്ഹിന്ദ് ടിവിയിലും മാറ്റങ്ങൾ കൊണ്ടു വരികയാണ്. ചാനൽ ചെയർമാൻ കൂടിയായ രമേശ് ചെന്നിത്തലയുടെ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ ജയ്ഹിന്ദ് ടിവിയിലും മാറ്റം വരികയാണ്. എക്‌സിക്യൂട്ടീവ് എഡിറ്റർ ജെ എസ് ഇന്ദുകുമാർ രാജി വച്ചു. ഏറെ നാളായി ഇന്ദുകുമാറിനെ മാറ്റാൻ ചെന്നിത്തലയും കോൺഗ്രസിലെ ഐക്കാരും ശ്രമിക്കുകയായിരുന്നു. പക്ഷേ നടന്നില്ല. എന്നാൽ പടയൊരുക്കത്തിന് ശേഷം ചെന്നിത്തല ചാനലിൽ പിടിമുറുക്കുമെന്ന് ഉറപ്പായതോടെ ഇന്ദുകുമാർ സ്ഥാനം ഒഴിഞ്ഞു. ചെന്നിത്തലയുടെ അടുത്ത ലക്ഷ്യം കെപി മോഹനനാണ്. ചാനലിന്റെ സിഇഒയാണ് കെപി മോഹനൻ. ചാനൽ എംഡി കൂടിയായ കെപിസിസി അധ്യക്ഷൻ എംഎം ഹസൻ പലതവണ കെപി മോഹനനോട് രാജി ചോദിച്ചു. എന്നാൽ അദ്ദേഹം നൽകിയില്ല. മോഹനനെ കൂടി മാറ്റി സമ്പൂർണ്ണ ആധിപത്യമാണ് ജയ്ഹിന്ദിൽ ചെന്നിത്തല ലക്ഷ്യമിടുന്നത്.

ചെന്നിത്തലയുടെ വിശ്വസ്തനായ ബിഎസ് ഷിജുവിനെ ചാനലിലെ ജോയിന്റ് എംഡിയായി നിയമിച്ചിരുന്നു. ഈ യോഗത്തിലാണ് ചാനൽ പ്രസിഡന്റായി രമേശ് ചെന്നിത്തല ചുമതയേറ്റതും. അതിന് ശേഷം ഷിജുവിനെ കൂടുതൽ സ്വതന്ത്രനാക്കാനായിരുന്നു ചെന്നിത്തലയുടെ ശ്രമം. എന്നാൽ കെപി മോഹനനും ഇന്ദുകുമാറും തുടരുന്നത് ഷിജുവിനെ ബാധിച്ചു. ഇവരെ മുന്നിൽ നിർത്തി അടിമുടി മാറ്റം കഴിയില്ലെന്നായിരുന്നു ഷിജുവിന്റെ നിലപാട്. ഇക്കാര്യ പലതരത്തിൽ ഇന്ദുകുമാറിനേയും മോഹനനേയും അറിയിച്ചു. എന്നാൽ ഇരുവരും തൽസ്ഥാനത്ത് തുടർന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഇന്ദുകുമാറിന്റെ രാജിയെത്തുന്നത്. ഇതോടെ ചാനലിൽ ഷിജു കൂടുതൽ കരുത്തനാകും. മോഹനനെ കൂടി മാറ്റി ചാനൽ പിടിച്ചെടുക്കുകയാണ് ചെന്നിത്തലയുടെ ലക്ഷ്യം. ജീവനക്കാരുടെ ശമ്പളം മുടങ്ങലിന് ഇനിയും പരിഹാരമുണ്ടായിട്ടുമില്ല. മൂന്ന് മാസമായി കോൺഗ്രസ് ചാനലിൽ ശമ്പളമില്ലെന്നാണ് മറുനാടന് ലഭിച്ച സൂചന.

ശമ്പളമില്ലാത്തതു കൊണ്ട് തന്നെ ചാനലിൽ നിന്ന് ജീവനക്കാർ രാജി വച്ചൊഴിയുകയാണ്. പുറത്തു നിന്ന് ആരും വരുന്നുമില്ല. ഇതോടെ വമ്പൻ പ്രതിസന്ധിയെയാണ് കോൺഗ്രസ് ചാനൽ നേരിടുന്നത്. പുറത്തു നിന്ന് ഫണ്ടെത്തിക്കുമെന്ന വാഗ്ദാനം നൽകിയാണ് ചെന്നിത്തല ചാനലിന്റെ പ്രസിഡന്റായത്. ഷിജുവിനെ ജോയിന്റെ എംഡിയാക്കിയും ഇതു പറഞ്ഞായിരുന്നു. എന്നാൽ ചെന്നിത്തല അധ്യക്ഷനായിട്ടും ഗുണം കിട്ടാത്തതിൽ ജീവനക്കാർ പരിഭവത്തിലായി. എംഎം ഹസനോട് എല്ലാവരും നീരസം അറിയിക്കുകയും ചെയ്തു. എന്നാൽ ഇന്ദുകുമാറിനേയും മോഹനനേയും നിർത്തി കാശു മുടക്കാൻ ആരേയും ക്ഷണിക്കില്ലെന്നായിരുന്നു ചെന്നിത്തലയുടെ പക്ഷം. സോളാറിൽ പെട്ടതോടെ ഉമ്മൻ ചാണ്ടി ദുർബലനുമായി. ഈ സാഹചര്യമാണ് ഇന്ദുകുമാറിന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

ഏഷ്യാനെറ്റ് ചാനലിലെ തുടക്കക്കാരിൽ പ്രമുഖനാണ് ഇന്ദുകുമാർ. ഏറെക്കാലം കൊച്ചി ബ്യൂറോ ചീഫായിരുന്നു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഏഷ്യാനെറ്റ് മാറ്റിയതോടെയാണ് ഇന്ദുകുമാർ കളം മാറി ജയ്ഹിന്ദിലെത്തിയത്. സണ്ണിക്കുട്ടി എബ്രഹാമായിരുന്നു അന്ന് ചീഫ് എഡിറ്റർ. കോൺഗ്രസിലെ ഒരു വിഭാഗവുമായി സണ്ണിക്കുട്ടി എബ്രഹാമിനുണ്ടായ പ്രശ്‌നങ്ങളുടെ തുടർച്ചയായിരുന്നു ഇത്. ഹസന്റെ നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഇന്ദുകുമാറെത്തി കുറച്ചു കാലം കഴിഞ്ഞപ്പോൾ ജയ്ഹിന്ദിൽ നിന്ന് സണ്ണിക്കുട്ടി രാജിവച്ചു. ഇതോടെ വാർത്തയുടെ സമ്പൂർണ്ണ ചുമതല ഇന്ദുകമാറിനായി. പിന്നീട് കെപി മോഹനൻ സിഇഒ ആയപ്പോഴും വാർത്താ വിഭാഗത്തെ നിയന്ത്രിച്ചിരുന്ന ഇന്ദുകുമാറായിരുന്നു. അതുകൊണ്ട് തന്നെ ഇന്ദുകുമാറിന്റെ മാറ്റം ഏറെ പ്രധാന്യമുള്ളതുമാണ്.

വാർത്തകളെ തീർത്തും കോൺഗ്രസ് പക്ഷത്താക്കാനാണ് ഷിജുവിന്റെ ശ്രമം. കെ എസ് യുവിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിലെത്തിയ ഷിജു വീക്ഷണത്തിന്റെ ഡൽഹി ലേഖകനായിരുന്നു. ഇതോടൊപ്പം ജയ്ഹിന്ദിന്റേയും പ്രതിനിധിയായി. ഇന്ദുകുമാറിനോടുള്ള എതിർപ്പുമായി രാജിവച്ച ഷിജുവിനെ ചെന്നിത്തലയാണ് ചാനലിലെ നിർണ്ണായക സ്ഥാനത്ത് എത്തിച്ചത്. കൂടുതൽ ഫണ്ടെത്തിച്ച് ജീവനക്കാരുടെ പ്രശ്‌നമെല്ലാം തീർക്കുമെന്നായിരുന്നു ഷിജു പറഞ്ഞത്. എന്നാൽ വേണ്ട ഇടപെടൽ ചെന്നിത്തല നടത്താത്തു കൊണ്ട് ഈ നീക്കം പൊളിഞ്ഞു. അങ്ങനെ ശമ്പളം മുടങ്ങൽ തുടർക്കഥയുമായി. ചാനലിലെ മുൻ ജീവനക്കാരൻ കൂടിയായ ജോയിന്റെ എംഡിക്ക് ഇത് ഉൾക്കൊള്ളാനുമായില്ല. ഇതിനിടെയാണ് ഇന്ദുകുമാർ പടിയിറങ്ങുന്നത്.

വാട്‌സ് ആപ്പ് സന്ദേശത്തിലൂടെയാണ് രാജിക്കാര്യം ഇന്ദുകുമാർ ജീവനക്കാരെ അറിയിച്ചത്. രാജി നൽകിയെന്നും ഇപ്പോൾ നോട്ടീസ് പീരീഡിലാണെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു. മുതിർന്ന ജീവനക്കാരെ ഫോണിലും അറിയിച്ചു. ഇന്ദുകുമാർ തന്റെ ഭാവി പരിപാടിയെ കുറിച്ച് വ്യക്തമാക്കിയിട്ടുമില്ല. ഇന്ദുകുമാർ പടിയറിങ്ങുന്നതിന് പിന്നാലെ കെ പി മോഹനനും രാജിവയ്ക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഇതോടെ ചെന്നിത്തലയുടെ ഇടപെടലിലൂടെ കൂടുതൽ ഫണ്ട് ജയ്ഹിന്ദിലെത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉടച്ചു വാർത്തൊരു ചാനലാണ് ചെന്നിത്തലയുടെ ലക്ഷ്യം. പടയൊരുക്കം യാത്രക്കിടെ ഇതിനുള്ള തന്ത്രങ്ങളും ചെന്നിത്തല തയ്യാറാക്കിയെന്നാണ് റിപ്പോർട്ട്.

നേരത്തെ ജയ്ഹിന്ദ് ടിവിയിൽ നിന്ന് എംഎം ഹസ്സനേയും കെപി മോഹനനേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൈരളി ടിവിക്ക് മുമ്പിൽ പോസ്റ്റർ ഒട്ടിക്കൽ നടന്നിരുന്നു. ഷിജുവിനെ നിയമിച്ചത് കോൺഗ്രസ് ഹൈക്കമാണ്ടായിരുന്നു. ഇതോടെ ചാനലിലെ പ്രമുഖർ അങ്കലാപ്പിലായി. അവർ ഈ നീക്കത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് ജയ്ഹിന്ദിലെ ജീവനക്കാരുടെ പൊതു വികാരം. ഷിജു എത്തുമെന്ന് അറിഞ്ഞതോടെ ജയ്ഹിന്ദ് ടിവിയിൽ ജീവനക്കാരുടെ യോഗം വിളിച്ചിരുന്നു. എല്ലാ ജീവനക്കാരേയും പിന്തുണ തേടലായിരുന്നു ലക്ഷ്യം. ആരു വന്നാലും നിങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കണമെന്നും ഞങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ചാൽ മതിയെന്നുമായിരുന്നു മോഹനനും ഇന്ദുകുമാറും നൽകിയ നിർദ്ദേശം. എന്നാൽ ശമ്പളം തരുന്നവർക്കൊപ്പമേ നിൽക്കൂവെന്ന പൊതു വികാരമാണ് യോഗത്തിൽ ഉയർന്നത്. പതിവില്ലാതെ യോഗത്തിൽ നാരാങ്ങാ വെള്ളം നൽകിയതും വിവാദമായി. മൂന്ന് മാസമായി ശമ്പളം കിട്ടാത്ത തങ്ങളെ നാരങ്ങാ വെള്ളം നൽകി കൈയിലെടുക്കാൻ ശ്രമിക്കേണ്ടെന്ന അഭിപ്രായവും ഉയർന്നു. ഇതിനിടെ എവിടെ നിന്നോ ഫണ്ട് സംഘടിപ്പിച്ച് ഒരു മാസത്തെ ശമ്പളം കൊടുത്തു. അതിന് ശേഷം ഒന്നും നടന്നില്ല.

കെപിസിസി അധ്യക്ഷനായിരിക്കെ ജയ് ഹിന്ദ് ടിവിയിൽ മാറ്റം കൊണ്ടുവരാൻ സുധീരൻ ശ്രമിച്ചിരുന്നു. എന്നാൽ ചാനൽ എംഡി കൂടിയായ എംഎം ഹസ്സൻ നടത്തിയ നീക്കങ്ങൾ ഇതെല്ലാം അപ്രസക്തമാക്കി. ഇതോടെ ചാനലിന്റെ പ്രസിഡന്റ് പദം പോലും സുധീരൻ രാജിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ എ-ഐ ഗ്രൂപ്പുകൾ നടത്തിയ സംയുക്ത നീക്കം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധീരന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചു. തുടർന്ന് ഹസ്സൻ കെപിസിസിയുടെ താൽകാലിക അധ്യക്ഷനുമായി. ഇതോടെ ജയ്ഹിന്ദ് ടിവിയിൽ എല്ലാം തന്റെ വഴിക്ക് വന്നുവെന്ന പ്രതീതിയും ഹസൻ സൃഷ്ടിച്ചു. എന്നാൽ ഇപ്പോൾ ഡൽഹി റിപ്പോർട്ടറായ ബി.എസ് ഷിജുവിനെ അപ്രതീക്ഷിത നീക്കത്തിലൂടെ ചാനൽ തപ്പത്തെത്തിച്ച് ഹസ്സന് പണി കൊടുക്കുകയായിരുന്നു.

കെ എസ് യു പ്രവർത്തകനായിരുന്ന ഷിജു അറിയപ്പെടുന്ന മൂന്നാം ഗ്രൂപ്പുകാരനായിരുന്നു. കെസി വേണുഗോപാലുമായുള്ള അടുപ്പത്തിന്റെ ബലത്തിലാണ് ഷിജു വീക്ഷണം റിപ്പോർട്ടറായി ഡൽഹിയിലെത്തിയത്. പതിയെ ഡൽഹിയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖരുമായി ഷിജുവിന് അടുത്ത ബന്ധമുണ്ടായി. തുടർന്ന് രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ കെപിസിസി നിർവ്വാഹക സമിതി അംഗമായി ഷിജു മാറി. സുധീരൻ കെപിസിസി അധ്യക്ഷനായെത്തിയപ്പോൾ അദ്ദേഹത്തിന്റെ വിശ്വസ്തനുമായി. ഡൽഹിയിലുള്ള എകെ ആന്റണിയുമായി ആത്മബന്ധം പുലർത്താനായതും ഷിജുവിന് തുണയായി. ഈ ഡൽഹി ബന്ധങ്ങളുടെ കരുത്തിലാണ് ജയ്ഹിന്ദിന്റെ പ്രധാന ചുമതലക്കാരനായി ഷിജുവെത്തുന്നത്. കേരളത്തിലെ ഇടതുപക്ഷം നിരന്തരം വിവാദത്തിൽ പെടുന്നു. ഇതിനെ മുതലെടുക്കാൻ കോൺഗ്രസ് ചാനലായ ജയ്ഹിന്ദിന് കഴിയുന്ില്ലെന്ന സാഹചര്യം മനസ്സിലാക്കിയായിരുന്നു ഷിജുവിനെ നിയമിച്ചത്.

ചാനലിന്റെ ഡയറക്ടർ ഓപ്പറേഷൻസായി ഷിജുവെത്തുന്നത്. കെ പി മോഹനൻ സിഇഒയാണ്. ഇന്ദുകുമാർ എക്‌സിക്യൂട്ടീവ് എഡിറ്ററും. ഓപ്പറേഷൻസ് ഡയറക്ടറായി ഷിജു എത്തിയതോടെ മോഹനനും ഇന്ദുകുമാറും രണ്ടു മൂന്നും സ്ഥാനക്കാരായി. പിന്നീട് ഷിജുവിനെ ചെന്നിത്തലയുടെ ഇടപെടൽ ജോയിന്റെ എംഡിയാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP