Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജലന്ധറിൽ ലഭിച്ച രാജകീയ സ്വീകരണം ഒന്നും ഫ്രാങ്കോ മുളയ്ക്കലിന് പിടിവള്ളിയാകില്ല; കുറ്റപത്രം ഉടൻ സമർപ്പിച്ചു വിചാരണ തുടങ്ങാൻ ഒരുങ്ങി പൊലീസ്; അന്വേഷണം ഏതാണ്ട് പൂർത്തിയായതായി റിപ്പോർട്ട്

ജലന്ധറിൽ ലഭിച്ച രാജകീയ സ്വീകരണം ഒന്നും ഫ്രാങ്കോ മുളയ്ക്കലിന് പിടിവള്ളിയാകില്ല; കുറ്റപത്രം ഉടൻ സമർപ്പിച്ചു വിചാരണ തുടങ്ങാൻ ഒരുങ്ങി പൊലീസ്; അന്വേഷണം ഏതാണ്ട് പൂർത്തിയായതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ജലന്ധറിൽ തിരിച്ചെത്തിയ ഫ്രാങ്കോ മുളയ്ക്കലിന് വിശ്വാസികളുടേയും വൈദികരുടെയും വമ്പിച്ച സ്വീകരണമാണ് ഇവിടെ ലഭിച്ചത്. എന്നാൽ ജലന്ധറിൽ ലഭിച്ച രാജകീയ സ്വീകരണം ഒന്നും ഫ്രാങ്കോ മുളയ്ക്കലിന് കേസിൽ നിന്നും രക്ഷപ്പെടാനുള്ള പിടിവള്ളിയാകില്ല. പീഡന കേസിൽ കുറ്റപത്രം ഉടൻ സമർപ്പിച്ച് വിചാരണ തുടങ്ങാൻ ഒരുങ്ങുകയാണ് പൊലീസ്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അന്വേഷണം ഏതാണ്ട് പൂർത്തിയായതായാണ് റിപ്പോർട്ട്.

ബിഷപ്പിനെതിരായ കുറ്റപത്രം ഉടൻ സമർപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഈ മാസം അവസാനം അല്ലെങ്കിൽ നവംബർ ആദ്യവാരം കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഇതിനായി സ്‌പേഷ്യൽ പ്രോസിക്യൂട്ടറുടെ സഹായവും പൊലീസ് തേടിക്കഴിഞ്ഞു. കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടു പൊലീസ് സർക്കാരിന് അപേക്ഷ നൽകി. ഇത് ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസിന്റെ പരിഗണനയിലാണ്. കേസന്വേഷണവും തെളിവു ശേഖരിക്കലും ഏതാണ്ടു പൂർണമായ അവസ്ഥയിൽ, സ്‌പെഷൽ പ്രോസിക്യൂട്ടറുടെ നിർദേശങ്ങൾ കൂടി ചേർത്താവും അന്തിമ രൂപം നൽകുക.

ഹൈക്കോടതിയുടെ ജാമ്യം ലഭിച്ചതോടെ ജലന്ധറിലേക്ക് പോയ ബിഷപ്പിനെതിരായ കുറ്റപത്രം ഈ മാസം അവസാനം അല്ലെങ്കിൽ നവംബർ ആദ്യ വാരം തന്നെ കുറ്റപത്രം കോടതിയിലെത്തുമെന്നു ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. ബിഷപ്പിനു ജാമ്യം അനുവദിച്ചെങ്കിലും മൂന്നാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പു വയ്ക്കണമെന്ന നിബന്ധനയുണ്ട്. ഇതിനു വേണ്ടി മാത്രമേ കേരളത്തിനുള്ളിൽ പ്രവേശിക്കാൻ ബിഷപ്പിന് അനുമതിയുള്ളൂ. കേസിൽ സാക്ഷികളെ സ്വാധീനിക്കാതിരിക്കാനും തെളിവുകൾ നശിപ്പിക്കാതിരിക്കാനുമാണ് ബിഷപ്പിനോട് ജലന്ധറിൽ തന്നെ തുടരാൻ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ രൂപതാസ്ഥാനത്തെത്തി. കേരളത്തിൽ പ്രവേശിക്കരുതെന്ന ജാമ്യ നിബന്ധന നിലവിലുള്ളതിനാൽ ഇവിടെയായിരിക്കും ബിഷപ് താമസിക്കുക. ഇന്നലെ വൈകിട്ട് അഞ്ചോടെ രൂപതാസ്ഥാനത്ത് എത്തിയ ബിഷപ്പിന് വിശ്വാസികളുടെയും മിഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീകളുടെയും വൈദികരുടെയും അനുയായികളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.

ഇന്നലെ ഉച്ചതിരിഞ്ഞ് ജലന്ധർ രൂപതാ അരമനയിൽ എത്തിയ അദ്ദേഹം വിശ്വാസികളോട് നന്ദി പറഞ്ഞു. അഞ്ഞൂറോളം വിശ്വാസികളാണ് ബിഷപ്പിനെ കാണാനായി ഒത്തുകൂടിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും തന്റെ പ്രഭാഷണത്തിനിടെ ഫ്രാങ്കോ വിശദീകരിച്ചു. കേസിൽ കേരള പൊലീസ് തന്നാട് ചോദിക്കേണ്ട കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അവർക്ക് അറിയാനുള്ളതെല്ലാം അറിഞ്ഞു. സത്യവും നീതിയും ജയിക്കുമെന്ന് കരുതിയാണ് താൻ ജയിൽ വാസമനുഷ്ഠിച്ചത്, ഇവിടെ കൂടിയ എല്ലാവർക്കും ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു, ഇങ്ങനെയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാക്കുകൾ.

വൈദികർ, കന്യാസ്ത്രീമാർ, വിശ്വാസികൾ തുടങ്ങിയവരാണ് സ്വീകരണത്തിന് ഒത്തുകൂടിയത്. നേരത്തെ ഫ്രാങ്കോയുടെ അഭ്യർത്ഥന പ്രകാരം വത്തിക്കാൻ ജലന്ധർ രൂപതയുടെ ചുമതലയിൽ നിന്ന് താൽക്കാലികമായി മാറ്റിയിരുന്നു. ഇന്നലെ പാലാ സബ് ജയിലിൽ നിന്ന് പുറത്തു വന്ന ബിഷപ് തൃശൂർ മറ്റത്തെ വീട്ടിലേക്കാണ് പോയത്. കേരളത്തിൽ പ്രവേശിക്കരുതെന്ന ജാമ്യ നിബന്ധന നിലവിലുള്ളതിനാലാണ് ജലന്ധറിലക്കു മടങ്ങിയത്. ജാമ്യം നൽകിയുള്ള ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഇന്നലെ ഉച്ചയ്ക്ക് ബിഷപ്പിന്റെ അഭിഭാഷകർ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചു.

ജയിലിനു പുറത്തു ജനക്കൂട്ടം ഉണ്ടായിരുന്നതിനാൽ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ജയിലിൽ നിന്നു ഉച്ചഭക്ഷണത്തിനു ശേഷമാണു ബിഷപ്പ് പുറത്തിറങ്ങിയത്. ഭരണങ്ങാനം പള്ളിയിൽ പോയി പ്രാർത്ഥിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടു മാറ്റി. ബന്ധുക്കളും മിഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീകളും അനുയായികളും എത്തിയിരുന്നു. ജയിലിനു സമീപം ഇവർ പ്രാർത്ഥന നടത്തി. ജയിലിനു പുറത്തിറങ്ങിയ ബിഷപ്പിനെ മാലയിട്ടു സ്വീകരിച്ചു. പി.സി. ജോർജ് എംഎൽഎയും എത്തിയിരുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ സെപ്റ്റംബർ 21നാണു ബിഷപ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് ഹൈക്കോടതി ബിഷപ്പിന് ജാമ്യം അനുവദിച്ചത്. കേരളത്തിൽ പ്രവേശിക്കരുത്, പരാതിക്കാരിയേയോ സാക്ഷകളെയോ സ്വാധീനിക്കാൻ ശ്രമിക്കരുത്, കുറ്റപത്രം സമർപ്പിക്കും വരെ രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നിടത്ത് ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ സെപ്റ്റംബർ 21നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP