Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആ അനുഭവം, നാളെ വരാനിരിക്കുന്ന പ്രതിസന്ധികളെ മറികടക്കാൻ നമ്മളെ തയ്യാറെടുപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ അക്ഷരംപ്രതി ഏറ്റെടുത്ത് ഇന്ത്യ; കോവിഡ് 19നെ ചെറുക്കാൻ സോഷ്യൽ ഡിസ്റ്റൻസിംഗിന്റെ പുതു മാർഗ്ഗം; മോദി നിർദ്ദേശിച്ചത് രാവിലെ ഏഴ് മണി മുതൽ എങ്കിൽ അതിനും മുമ്പേ വീടുകളിലേക്ക് ഒതുങ്ങിയുള്ള സഹകരണം; കർഫ്യൂവിനോട് സംസ്ഥാന സർക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനാൽ രാജ്യം നിശ്ചലം; കാശ്മീർ മുതൽ കന്യാകുമാരി വരെ സ്തംഭിപ്പിച്ച് 'ജനതാ കർഫ്യൂ'  

ആ അനുഭവം, നാളെ വരാനിരിക്കുന്ന പ്രതിസന്ധികളെ മറികടക്കാൻ നമ്മളെ തയ്യാറെടുപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ അക്ഷരംപ്രതി ഏറ്റെടുത്ത് ഇന്ത്യ; കോവിഡ് 19നെ ചെറുക്കാൻ സോഷ്യൽ ഡിസ്റ്റൻസിംഗിന്റെ പുതു മാർഗ്ഗം; മോദി നിർദ്ദേശിച്ചത് രാവിലെ ഏഴ് മണി മുതൽ എങ്കിൽ അതിനും മുമ്പേ വീടുകളിലേക്ക് ഒതുങ്ങിയുള്ള സഹകരണം; കർഫ്യൂവിനോട് സംസ്ഥാന സർക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനാൽ രാജ്യം നിശ്ചലം; കാശ്മീർ മുതൽ കന്യാകുമാരി വരെ സ്തംഭിപ്പിച്ച് 'ജനതാ കർഫ്യൂ'   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന് മികച്ച പ്രതികരണം. രാവിലെ ഏഴ് മണിമുതൽ രാത്രി ഒൻപത് മണി വരെ 14 മണിക്കൂറാണ് കർഫ്യൂ പ്രഖ്യാപിച്ചത്. എന്നാൽ അതിരാവിലെ തന്നെ നാടും നഗരവും കർഫ്യൂവിന് സമാനമായ അവസ്ഥയിലായി. ഇതോടെ ഞായറാഴ്ച രാജ്യത്ത് രോഗപ്രതിരോധത്തിന്റെ വന്മതിലായി മാറുകയാണ്. അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവർ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ വീടുകളിൽത്തന്നെ തങ്ങണമെന്നാണ് നിർദ്ദേശം. ഇത് അക്ഷരാർത്ഥത്തിൽ നടപ്പാകുകയാണ് രാജ്യത്ത്. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള പ്രദേശങ്ങൾ നിശ്ചലമാണ്. ആരും വാഹനങ്ങളുമായി നിരത്തിൽ എത്തുന്നില്ല. പൊതുഗതാഗത സംവിധാനങ്ങളും ഇന്ന് പ്രവർത്തിക്കില്ല. കടകളും തുറക്കില്ല. രാവിലെ ആറു മണിയോടെ തന്നെ രാജ്യമൊട്ടുക്ക് ഇതാണ് അവസ്ഥ.

മഹാമാരിക്കിടെയും ജീവിതം സമൂഹത്തിനായി അർപ്പിച്ചവർക്ക് നന്ദിപറയാനായി വൈകീട്ട് അഞ്ചുമണിക്ക് അഞ്ചുമിനിറ്റ് നീക്കിവെക്കാം. ആരോഗ്യപ്രവർത്തകർ, സർക്കാരുദ്യോഗസ്ഥർ, സാമൂഹികപ്രവർത്തകർ, പൊതു പ്രവർത്തകർ, റെയിൽവേ-വിമാന ജോലിക്കാർ, പൊലീസുദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ നിസ്സ്വാർഥ സേവനങ്ങൾക്ക് ആദരംനൽകാൻ വീട്ടിനുള്ളിലോ വാതിൽപ്പടിയിലോ ബാൽക്കണിയിലോ കൈയടിച്ചോ മണിയടിച്ചോ പാത്രങ്ങൾകൊട്ടിയോ ആണ് നന്ദി പറയേണ്ടത്-ഇതും ജനതാ കർഫ്യൂവിനൊപ്പം മോദി മുമ്പോട്ട് വച്ചിരുന്നു. ഈ ആഹ്വാനത്തിനെതിരെ ചില ട്രോളുകൾ ഉയർന്നു. എങ്കിലും ഈ നിർദ്ദേശവും പൊതുവേ അംഗീകരിക്കപ്പെട്ടു. ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി എല്ലാവരും കൈ അടിക്കുമെന്നാണ് ഉയരുന്ന വിലയിരുത്തലുകൾ. രാഷ്ട്രീയം മറന്നുള്ള ഒരുമയാണ് ജനതാ കർഫ്യൂവിൽ നിറയുന്നത്.

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളും കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാ കർഫ്യൂ സംസ്ഥാനത്തും കർശനമായി പാലിക്കണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. ഈ ഒറ്റമനസ്സും കർഫ്യൂവിനെ വൻ വിജയമാക്കി മാറ്റും. കടകൾ, മാളുകൾ, ഹോട്ടലുകൾ, ബേക്കറികൾ, മദ്യശാലകൾ എന്നിവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ., എച്ച്.പി.സി. എന്നിവയുടെതൊഴികെയുള്ള പെട്രോൾ പമ്പുകളും തുറക്കില്ല. മെമു, പാസഞ്ചർ തീവണ്ടികൾ, കൊച്ചി മെട്രോ, കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്‌സി സർവീസുകൾ, കടകൾ തുടങ്ങിയവ ഉണ്ടാകില്ല. മാഹിയിലും േെപട്രാൾ പമ്പ് പ്രവർത്തിക്കില്ല. സ്വകാര്യവാഹനങ്ങൾക്ക് തടസ്സമില്ലെങ്കിലും യാത്ര ഒഴിവാക്കണമെന്നാണ് ആഹ്വാനം. ഇതും അക്ഷരാർത്ഥത്തിൽ നടപ്പാക്കുകയാണ് ഇന്ത്യ.

കൊവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനൊപ്പമാണ് സംസ്ഥാനവും. 14 മണിക്കൂർ ജനം വീട്ടിലിരിക്കുമെന്നും വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ചകൾ. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ച സംസ്ഥാന സർക്കാർ വീടും പരിസരവും വ്യത്തിയാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 14 മണിക്കൂർ ജനാത കർഫ്യൂവിന് സംസ്ഥാനം നൽകുന്നത് പൂർണ്ണ പിന്തുണയിൽ കടകമ്പോളങ്ങൾ അടച്ചിടും. ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും തുറക്കില്ല. കെ എസ് ആർ ടി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തില്ല. കൊച്ചി മെട്രോ അടക്കം ട്രെയിനുകൾ ഓടില്ല. ഓട്ടോയും ടാക്‌സികളും നിരത്തിലിറങ്ങില്ല. ബാറുകൾ ഉൾപ്പടെ മദ്യശാലകൾ പ്രവർത്തിക്കില്ലെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി.

പെട്രോൾ പമ്പുകൾ പ്രവർത്തിക്കില്ല. എന്നാൽ, ആംബുലൻസ് ഉൾപ്പടെ അവശ്യസർവ്വീസിനുള്ള വാഹനങ്ങൾക്ക് ഇന്ധനം നൽകും. അതിനായി പ്രത്യേക ക്രമീകരണമേർപ്പെടുത്തും. മെഡിക്കൽ സ്റ്റോറുകൾ തുറക്കും. എന്നാൽ, അറുപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവർ നടത്തുന്ന മെഡിക്കൽ സ്റ്റോറുകൾ അടച്ചിടും. മിൽമ പാലിന്റെ വിതരണം രാവിലെ ഏഴ് മണിക്ക് മുമ്പ് അവസാനിപ്പിക്കും. അവശ്യ സർവ്വീസുകളായ ആരോഗ്യവകുപ്പിനും പൊലീസിനും മാധ്യമപ്രവർത്തകർക്കും മാത്രമാണ് കർഫ്യൂവിൽ നിന്ന് ഇളവ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാം ജനതാ കർഫ്യൂവിൽ അണിചേരും. സ്വകാര്യവാഹനങ്ങൾ നിരത്തിലറക്കരുതെന്നാണ് അഭ്യർത്ഥന. എല്ലാവരും വീടുകളിൽ കഴിയുന്നതിനാൽ കുടുംബാംഗങ്ങൾ പരിസര ശുചീകരണം നടത്തണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സമൂഹവ്യാപനത്തിലേക്ക് കൊവിഡ് കടക്കുമോയെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജനതാ കർഫ്യൂ.

ഒന്നിലധികം ദിവസം യാത്രയുള്ള ദീർഘദൂര എക്സ്‌പ്രസ് തീവണ്ടികൾ മാത്രമാണ് ഓടുന്നത്. കെ.എസ്.ആർ.ടി.സി. ഞായറാഴ്ച രാത്രി ഒമ്പതിനുശേഷമേ ദീർഘദൂര സർവീസ് പുനരാരംഭിക്കൂ. തിരുവിതാംകൂർ, മലബാർ ദേവസ്വംബോർഡിനു കീഴിലെ പ്രധാന ക്ഷേത്രങ്ങളിൽ 31 വരെ പ്രവേശനമില്ല. സാമൂതിരിവക ക്ഷേത്രങ്ങളിലും പ്രവേശനമില്ല. പള്ളികളിലും പ്രവേശനം വിലക്കിയിട്ടുണ്ട്. അങ്ങനെ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം കൊറോണയെ ചെറുക്കാൻ ഒരുമിക്കുകയാണ് ഇന്ത്യ. 22 മാർച്ചിലെ 'ജനതാ കർഫ്യൂ'ന്റെ വിജയം, ആ അനുഭവം, നാളെ വരാനിരിക്കുന്ന പ്രതിസന്ധികളെ മറികടക്കാൻ നമ്മളെ തയ്യാറെടുപ്പിക്കും.'-പ്രധാനമന്ത്രിയുടെ ഈ ആഹ്വാനം പ്രതീക്ഷയോടെയാണ് ഏവരും ഏറ്റെടുക്കുന്നത്.

വളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ 'ജനതാ കർഫ്യൂ' എന്ന ആശയം ഐതിഹാസികമാണ് എന്നാണ് പറഞ്ഞത്. 'കൊറോണാ വൈറസിനെതിരായ പോരാട്ടത്തിൽ ഏറ്റവും പ്രധാനം സോഷ്യൽ ഡിസ്റ്റൻസിങ് ആണ്. 24 മണിക്കൂറല്ല, വെറും 14 മണിക്കൂർ നേരത്തെ കർഫ്യൂ മാത്രമേ പ്രധാനമന്ത്രി ഇപ്പോൾ പറഞ്ഞിട്ടുള്ളൂ. ഇത് സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ പുതിയ രൂപമാണ്. ജനങ്ങളുടെ നീക്കം ഒരു ദിവസത്തേക്കെങ്കിലും നിലച്ചാൽ അത് സോഷ്യൽ ഡിസ്റ്റൻസിങ്ങിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കും. അതുകൊണ്ട് വലിയ മാറ്റങ്ങളുണ്ടാകും. ' അവർ പറഞ്ഞു. ആ പറഞ്ഞതിനുള്ള കാരണവും VHAI പ്രതിനിധികൾ പറഞ്ഞു, ' കൊറോണാ വൈറസ് ഒരു പ്രതലത്തിൽ ഏതാനും മണിക്കൂറുകൾ മാത്രമാണ് ജീവനോടെ ഉണ്ടാവുക. ജനം പരസ്പരം സമ്പർക്കം പുലർത്തിയില്ലെങ്കിൽ ആ വൈറസ് പകരില്ല.

'ജനതാ കർഫ്യൂ' കൊണ്ട് വൈറസ് ഇല്ലാതാകും എന്നാരും പറഞ്ഞില്ല. എന്നാൽ, അതിനോട് വ്യാപനത്തിന് താത്കാലികമായ ഒരു തടസ്സം അതുകൊണ്ടുണ്ടാവും.' പലതുള്ളിയാണ് പെരുവെള്ളം, ഇതിനെ സോഷ്യൽ ഡിസ്റ്റൻസിങ്ങിലേക്കുള്ള പിച്ചവെപ്പായി കാണണം എന്നാണ് VHAI പ്രസിഡന്റ് ഡോ. ഭട്‌നഗർ ബിബിസിയോട് പറഞ്ഞത്. അങ്ങനെ ഒരു ലോക്ക് ഡൗൺ നടപ്പിൽ വരുത്തുമ്പോൾ നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികൾ എന്തൊക്കെ എന്നും ഇന്ന് നമുക്ക് തിരിച്ചറിയാനാവും. കൊറോണ പശ്ചാത്തലത്തിൽ വ്യാഴാഴ്ച രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തത്. ഞായറാഴ്ച രാവിലെ ഏഴ് മണി മുതൽ രത്രി ഒമ്പത് മണി വരെയാണ് ജനതാ കർഫ്യൂ.

പമ്പുകൾ തുറക്കും

കൊറോണ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ജനതാ കർഫ്യൂ ആചരിക്കുന്നുണ്ടെങ്കിലും പെട്രോൾ പമ്പുകൾ തുറന്നു പ്രവർത്തിക്കുന്നതാണെന്ന് പമ്പ് ഉടമകൾ. ജനതാ കർഫ്യൂവിന്റെ ഭാഗമായി പമ്പുകൾ അടച്ചിടുമെന്ന് കേരള പെട്രോളിയം ട്രെഡേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നു. എന്നാൽ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടിയാണ് തുറക്കുന്നതെന്നാണ് പമ്പ് ഉടമകൾ പറയുന്നത്.

അതേസമയം, ജനതാ കർഫ്യൂവുമായി ബന്ധപ്പെട്ട് വാഹനം നിരത്തിലിറക്കിയാൽ വാഹനം പിടിച്ചെടുക്കും, പമ്പുകൾ അടച്ചിടും തുടങ്ങിയ വ്യാജസന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനത്തിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അവശ്യ സർവീസുകളായ പൊലീസ്, മാധ്യമങ്ങൾ, വൈദ്യസഹായം എന്നിവയെ ജനത കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP