Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രതിയുടേത് ഹീനമായ കുറ്റം; അനാഥയെ പോലെ ജീവിച്ച നിയമ വിദ്യാർത്ഥിനിയുടെ ജീവനെടുത്തു; അമീറുൾ ഇസ്ലാമിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ; ജിഷവധക്കേസിൽ വിധി ചൊവ്വാഴ്ച; അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷൻ വാദം നടത്തിയത് 74 ദിവസം; ഹാജരാക്കിയത് 290 രേഖകൾ;വിചാരണ നടന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ

പ്രതിയുടേത് ഹീനമായ കുറ്റം; അനാഥയെ പോലെ ജീവിച്ച നിയമ വിദ്യാർത്ഥിനിയുടെ ജീവനെടുത്തു; അമീറുൾ ഇസ്ലാമിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ; ജിഷവധക്കേസിൽ വിധി ചൊവ്വാഴ്ച; അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷൻ വാദം നടത്തിയത് 74 ദിവസം; ഹാജരാക്കിയത് 290 രേഖകൾ;വിചാരണ നടന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ

മറുനാടൻ മലയാളി ഡസ്‌ക്‌

കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയായ ജിഷ കൊല്ലപ്പെട്ട കേസിലെ വിചാരണ പൂർത്തിയായി. കേസിൽ വിധി ചൊവ്വാഴ്ച പറയും. അമീർ ഉൾ ഇസ്ലാമാണ് കേസില ഏക പ്രതി.പ്രതിയുടേത് ഹീനമായ കുറ്റമെന്ന് പ്രോസിക്യൂഷൻ അന്തിമവാദത്തിൽ പറഞ്ഞു. അനാഥയെ പോലെ ജീവിച്ച പെൺകുട്ടിയാണ് ജിഷയെന്നും നാളെ അഭിഭാഷകവൃത്തി അനുഷ്ഠിക്കേണ്ട വ്യക്തി കൂടിയായിരുന്നുവെന്നും വാദമധ്യേ പ്രോസിക്യൂഷൻ പറഞ്ഞു.

കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പൂർത്തിയായത്. അസം സ്വദേശിയാണ് പ്രതിയായ അമീറുൽ ഇസ്ലാം. ഇരിങ്ങോൾ കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീടിനുള്ളിൽ വച്ച് ജിഷയെ അസം സ്വദേശി അമീറുൾ ഇസ്ലാം അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ് . അടച്ചിട്ട കോടതി മുറിയിൽ 74 ദിവസമാണ് പ്രോസിക്യൂഷൻ വാദം നടത്തിയത്.

അന്വേഷണ സംഘാംഗങ്ങൾ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ, ഫോറൻസിക്, ഡിഎൻഎ വിദഗ്ദ്ധർ എന്നിവർ ഉൾപ്പെടെ 100 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ 15 പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. 290 രേഖകൾ ഹാജരാക്കി. 36 തൊണ്ടി മുതലുകളാണ് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയത്. അമീറുൾ കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. സിആർപിസി 313 പ്രകാരം അമീറുളിനെ കോടതിയിൽ വച്ച് പ്രത്യേകം വിസ്തരിച്ചു.

പ്രതിഭാഗം ആവശ്യപ്പെട്ട സാക്ഷികളിൽ ജിഷയുടെ സഹോദരി ദീപ, ക്രൈംബ്രാഞ്ച് എസ്‌പി പി എൻ ഉണ്ണിരാജ, ആലുവ സിഐ വിശാൽ ജോൺസൺ, കുറുപ്പംപടി എസ്ഐ സുനിൽതോമസ്, സിപിഒ ഹബീബ് എന്നിവരെയും വിസ്തരിച്ചിരുന്നു. ജിഷയുടെ അച്ഛൻ പാപ്പു മരിച്ചതിനാൽ സാക്ഷിപട്ടികയിൽ നിന്നും ഒഴിവാക്കക്കിയിരുന്നു.

കേസിൽ അന്തിമവാദം നവംബർ 21ന് ആരംഭിച്ചിരുന്നു.നവംബർ ഒന്നിന് അമീറുൽ ഇസ്ലാമിനെ നേരിട്ടു ചോദ്യംചെയ്യുന്ന നടപടി വിചാരണക്കോടതി പൂർത്തിയാക്കി. രണ്ടു ദിവസം കൊണ്ടാണ് ഇതു പൂർത്തിയായത്. 2016 ഏപ്രിൽ 28നു വൈകിട്ട് 5.30നും ആറിനുമിടയിൽ പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടി കനാൽബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണു ജിഷ കൊല്ലപ്പെട്ടത്.

ഏറെ വിവാദങ്ങൾക്കൊടുവിലാണ് കേസിലെ പ്രതി പിടിയിലായത്. വിചാരണ വേഗത്തിലാക്കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി കോടതിയിൽ അപേക്ഷിച്ചിരുന്നു.കൊലപാതകം നടന്ന 50 ാം ദിവസമാണ് പ്രതി പിടിയിലായത്.മുഖ്യധാരാ മാധ്യമങ്ങളിൽ തുടക്കത്തിൽ അവഗണിച്ച കൊലപാതകം സോഷ്യൽ മീഡിയയുടെ ഇടപെടലോടെയാണ് മാധ്യമ ശ്രദ്ധ നേടിയതും കോളിളക്കം സൃഷ്ടിക്കുന്ന വിധത്തിലേക്ക് മാറ്റിയതും.

ജിഷയുടെ കൊലപാതകം ഡൽഹി മോഡൽ കൊലപാതകമാണെന്ന വിധത്തിലാണ് ആദ്യം വിലയിരുത്തിയത്. വിഷയം സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്നതോടെയാണ് രാഷ്ട്രീയ വിഷയമായി മാറിയതും. സ്ത്രീ സുരക്ഷയെന്ന വിധത്തിലാണ് ഈ വിഷയം ശ്രദ്ധിക്കപ്പെട്ടത്. പൊലീസ് വിഷയം മൂടിവെക്കാൻ ശ്രമിച്ചതാണ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയത്. ജിഷ കൊല ചെയ്യപ്പെട്ട ഉടനെ കുറുപ്പുംപടി എസ്ഐ ആത്മഹത്യയാണെന്നാണ് പറഞ്ഞത്. ഇതു കൂടാതെ മൃതദേഹം ദഹിപ്പിച്ചതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കി.

കേസ് ഒതുക്കാൻ വേണ്ടി പല കോണുകളിൽ നിന്നും ശ്രമങ്ങൾ ഉണ്ടായെങ്കിലും ജിഷയുടെ കൂട്ടുകാരികളുടെ ഫേസ്‌ബുക്ക് പോസ്റ്റാണ് വിഷയം മാധ്യമശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. അതിക്രൂരമായ കൊലപാതകത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മൂടിവെക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ സോഷ്യൽ മീഡിയ ആഞ്ഞടിക്കുകയായിരുന്നു. 

ഇതിന് ഉപോൽബലകമായത് ജിഷയുടെ കൂട്ടുകാരികളുടെ ഫേസ്‌ബുക്ക് പോസ്റ്റായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി നിന്ന കേരളത്തിൽ നടന്ന സംഭവം ദേശീയ ശ്രദ്ധ നേടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും വിഷയം ഏറ്റു പിടിച്ചു. ഇതോടെ യുഡിഎഫ് പ്രതിരോധത്തിലായി മാറുകയും ചെയ്തു. ഇതിനിടെ കേസിൽ പി പി തങ്കച്ചനെതിരെ ആരോപണം ഉന്നയിച്ച് പൊതുപ്രവർത്തകൻ ജോമോൻ പു്ത്തൻപുരയ്ക്കൽ എത്തിയതും വിവാദങ്ങൾക്ക് വഴിവച്ചു.

ജിഷ വധക്കേസിലെ സുപ്രധാന സംഭവങ്ങളുടെ നാൾവഴികൾ ഇങ്ങനെയാണ്

2016 ഏപ്രിൽ 28: ജിഷ കൊല്ലപ്പെട്ട നിലയിൽ

കേരളത്തെ ഞെട്ടിച്ച കൊലപാതകം നടക്കുന്നത് ഏപ്രിൽ 28ന് രാത്രി എട്ട് മണിയോടെയാണ്. പെരുമ്പാവൂരിലെ വീടിനുള്ളിലാണ് ജിഷ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ദേഹത്ത് ചുരിദാറിന്റെ ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നേ ദിവസം പൊലീസ് സ്ഥലത്തെത്തിയെങ്കിസലും മാധ്യമങ്ങളോട് ആദ്യം പറഞ്ഞത് ആത്മഹത്യയെന്നാണ്. ഇതോടെ പിറ്റേദിവസം മാധ്യമങ്ങളിൽ വന്നത് യുവതി കൊല്ലപ്പെട്ടു എന്ന് മാത്രം.
2016 ഏപ്രിൽ 30: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം
ജിഷയുടെ മരണം മാധ്യമങ്ങളിൽ സജീവ ചർച്ചയായതോടെയാണ് വിഷയം രാഷ്ട്രീയ നേതാക്കളും ഏറ്റെടുത്തത്. ഇതോടെ കേസ് അന്വേഷണത്തിന് പെരുമ്പാവൂർ ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയതായി ആരോപണം. സമീപവാസികളുടെ മൊഴികൾ പ്രകാരം പൊലീസ് പ്രതിയുടേതെന്ന സംശയിക്കുന്ന ആളിന്റെ രേഖാചിത്രം പുറത്ത് വിടുന്നു.

2016 മെയ് 4: മൃതദേഹത്തിൽ 38 മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ജിഷയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം നടന്നു എന്നും ശരീരത്തിൽ 38 മുറിവുകളുണ്ടായിരുന്നു എന്നും ക്രൂരമായി കൊലപ്പെടുത്തിയെന്നും റിപ്പോർട്ട് പറയുന്നു. ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു എന്നും റിപ്പോർട്ട്. ഇതോടെ കോളിളക്കം സൃഷ്ടിക്കുന്ന കേസായി ഇത് മാറി. കേസ് അന്വേഷിക്കുന്ന സംഘത്തിൽ നിന്ന് പെരുമ്പാവൂർ ഡിവൈ.എസ്‌പി അനിൽ കുമാറിനെ ഒഴിവാക്കി. പകരം ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈ.എസ്‌പി എ.ബി ജിജിമോന് ചുമതല നൽകി. രേഖാചിത്രത്തിലെ സാമ്യത്തിന്റെ പേരിൽ ജിഷയുടെ അയൽക്കാരനെ പൊലീസ് കണ്ണൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
2016 മെയ് 8: ജിഷയുടെ സഹോദരിയുടെ സുഹൃത്തിലേക്ക് അന്വേഷണം
ജിഷയുടെ സഹോദരിയുടെ സുഹൃത്തിനേ ചുറ്റിപ്പറ്റി അന്വേഷണം. കൊലപാതകി ഇതരസംസ്ഥാന തൊഴിലാളിയെണെന്ന സൂചനകൾ ലഭിക്കുന്നു. മൃതദേഹത്തിലെ മുറിവുകൾ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കേസിലേതിന് സമാനം. നിർമ്മാണ തൊഴിലാളികൾ ധരിക്കുന്ന തരം ചെരിപ്പ് പൊലീസ് ജിഷയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തുന്നു. ഈ ചെരുപ്പാണ് പിന്നീട് കേസ് അന്വേഷണത്തിൽ നിർണ്ണായകമായത്.

2016 മെയ് 10: കൊലയാളി പല്ലിന് വിടവുള്ളയാൾ

ജിഷയെ കൊലപ്പെടുത്തിയത് മുൻനിരയിലെ പല്ലിന് വിടവുള്ളയാളെന്ന നിർണായക വിവരം പുറത്ത് വന്നു. ജിഷയുടെ മൃതദേഹത്തിൽകണ്ട മുറിവിൽനിന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. മുൻനിരയിൽ മുകളിലും താഴെയുമുള്ള നാല് പല്ലുകളാണ് ജിഷയുടെ മൃതദേഹത്തിൽ പതിഞ്ഞിട്ടുള്ളത്.
2016 മെയ് 14: ജിഷ വധക്കേസിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് കൊലയാളിയുടെ ഡി.എൻ.എ വിവരങ്ങൾ പൊലീസിന് ലഭിച്ചു. എന്നാൽ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളവരുടേതുമായി ഈ ഡി.എൻ.എ ചേരാത്തത് പൊലീസിന്റെ വഴി മുട്ടിച്ചു.
2016 മെയ് 16: ജിഷയുടെ ഘാതകരേത്തേടി പൊലീസ് ബംഗാളിലെ മൂർഷിദാബാദിലേക്ക് പോകുന്നു. കൊലപാതകം നടന്ന സ്ഥലത്തെ മെബൈൽ ഫോൺ രേഖകൾ പരിശോധിച്ചതിന് ശേഷമാണ് പൊലീസ് ബംഗാളിലേക്ക് പോകുന്നത്. പ്രതി നിർമ്മാണ തൊഴിലാളിയാണെന്ന് പൊലീസ് ഉറപ്പിക്കുന്നു.
2016 മെയ് 19: കേസുമായ് ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു. ഡി.എൻ.എ പരിശോധന പരാജയപ്പെട്ടതോടെ പൊലീസ് വീണ്ടും ആശയക്കുഴപ്പത്തിൽ.
2016 മെയ് 28: നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിൽ എട്ടംഗം സംഘത്തെ ജിഷ വധക്കേസ് ഏൽപ്പിക്കുന്നു.
2016 മെയ് 31: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഡി.എൻ.എ പരിശോധനയിൽ കൂടുതൽ വ്യക്തത. ജിഷയുടെ കൈവിരലിൽനിന്ന് ലഭിച്ച രക്തക്കറയിലെ ഡി.എൻ.എയും വസ്ത്രത്തിൽനിന്ന് ലഭിച്ച ഉമിനീരിലെ ഡി.എൻ.എയും തമ്മിൽ ഘടനയിൽ സാമ്യമുണ്ടെന്നാണ് പരിശോധനാ ഫലം.
2016 ജൂൺ 2: ജിഷ കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. ഏകദേശം 5 അടി 7 ഇഞ്ച് ഉയരവും വെളുത്ത നിറവും മെലിഞ്ഞ ശരീരവും ചീകാത്ത മുടിയുമുള്ള ആളുടെ രേഖാചിത്രമാണ് പുറത്തു വിട്ടത്. രണ്ടാമത്തെ രേഖാചിത്രവും പുറത്തുവന്നതോടെ സംശയം തോന്നുന്ന ഇതരസംസ്ഥാനതൊഴിലാളികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുന്ന പ്രവണത വർധിക്കുന്നു.
2016 ജൂൺ 10: ജിഷ വധക്കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കൊല നടത്തിയ പ്രതി എന്ന് കരുതുന്ന ആളിന്റെ വീഡിയോ ദൃശ്യം പൊലീസിന് ലഭിച്ചു. ജിഷയ്ക്ക് തൊട്ടുപിന്നിലായി പ്രതിയെന്ന് കരുതുന്ന മഞ്ഞഷർട്ടിട്ട ഒരു യുവാവും നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജിഷയുടെ വീടിന് സമീപത്തെ വളം വിൽപന കേന്ദ്രത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങളുള്ളത്.

2016 ജൂൺ 13: ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് വീടിന് പരിസരത്തുള്ള അന്യ സംസ്ഥാനക്കാരെ പൊലീസ് ചോദ്യം ചെയ്തു. 25-ഓളം പേരെ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ജിഷയുടെ വീടിനു പരിസരത്ത്, സംഭവ ദിവസം ജോലി ചെയ്തിരുന്ന അന്യ സംസ്ഥാനക്കാരെയാണ് പരിശോധിച്ചത്. വീടിനടുത്ത സ്‌കൂളിലും ഈ ദിവസം നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ടായിരുന്നു. പ്രതിയേക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നു.
2016 ജൂൺ 14: വിവരങ്ങൾ പ്രകാരം പ്രതിയെ പാലക്കാട് തമിഴ്‌നാട് - കേരള അതിർത്തിയിൽ നിന്ന് പ്രത്യേക സംഘം അറസ്റ്റ് ചെയ്യുന്നു. അസം സ്വദേശിയായ അമിയൂറിനെയാണ് പിടികൂടിയത്. അന്ന് തന്നെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയ്ക്കുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുന്നു.

2016 ജൂൺ16: പ്രതിയെ പിടികൂടിയ വിവരം പുറത്തുവരുന്നു. പത്തു മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതി പിടിയിലായ വിവരം ശരിവെക്കുന്നു. തൊട്ടുപിന്നാലെ ഡി.എൻ.എ. പരിശോധനാഫലം പുറത്തു വന്നു. ഇതിൽ പ്രതി അമിയൂർ തന്നെയാണെന്നു സ്ഥിരീകരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP