Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്തുവ-ഉന്നവ പീഡനം വികാരപരമായി എടുത്ത് ഇന്ത്യ; ജനരോഷം പൊട്ടിയൊഴുകുന്നത് നിർഭയ സംഭവത്തെ ഓർമിപ്പിക്കും വിധം; രാത്രിയിൽ ഡൽഹി ഗേറ്റിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ; ബ്രാഹ്മണ മേഖലയിൽ നിന്നും മുസ്ലീമുകളെ ഓടിക്കാൻ ക്ഷേത്ര പരിസരത്ത് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടി ഇന്ത്യയുടെ ഉറക്കം കെടുത്തുന്നു

കത്തുവ-ഉന്നവ പീഡനം വികാരപരമായി എടുത്ത് ഇന്ത്യ; ജനരോഷം പൊട്ടിയൊഴുകുന്നത് നിർഭയ സംഭവത്തെ ഓർമിപ്പിക്കും വിധം; രാത്രിയിൽ ഡൽഹി ഗേറ്റിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ; ബ്രാഹ്മണ മേഖലയിൽ നിന്നും മുസ്ലീമുകളെ ഓടിക്കാൻ ക്ഷേത്ര പരിസരത്ത് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടി ഇന്ത്യയുടെ ഉറക്കം കെടുത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കത്തുവ, ഉന്നാവ് ബലാത്സംഗങ്ങളിൽ മോദി സർക്കാരും ബിജെപിയും നേരിടുന്നത് വമ്പൻ പ്രതിഷേധം. നിർഭയ മോഡൽ സമരവുമായി ഉത്തരേന്ത്യയിലെ തെരുവുകളിൽ വികാരത്തോടെ ഇന്ത്യക്കാർ അണിനിരക്കുകയാണ്. രാജ്യവ്യാപകമായി പ്രശ്‌നം ചർച്ച ചെയ്യുമ്പോൾ കൃത്യമായ മറുപടി നൽകാൻ പോലും സർക്കാരിന് കഴയുന്നില്ല. പകച്ച അവസ്ഥയിലാണ് കേന്ദ്ര സർക്കാർ. യുപിയിലേയും കാശ്മീരിലേയും എൻഡിഎ സർക്കാരും മൗനത്തിൽ. പ്രതികളെ രക്ഷിക്കാനാണ് ബിജെപി നേതാക്കളുടെ ശ്രമം. പ്രതിഷേധം കന്നത്തപ്പോൾ അത് തണുപ്പിക്കാൻ ചില പൊടിക്കൈകൾ കാട്ടിയെങ്കിലും അതൊന്നും ഫലിച്ചില്ല. പ്രതിഷേധത്തിന്റെ നേതൃനിരയിലേക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമെത്തി.

ഇന്ത്യാഗേറ്റിലേക്ക് അർധരാത്രി നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി അടക്കമുള്ളവർ എത്തി. നൂറുകണക്കിന് പാർട്ടി പ്രവർത്തകരാണ് മാർച്ചിൽ അണിനിരന്നത്. ഗുലാംനബി ആസാദ്, അശോക് ഗെഹ്ലോട്ട്, അംബിക സോണി തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പ്രിയങ്കഗാന്ധിയും മാർച്ചിന് എത്തി. ഇന്ത്യാഗേറ്റിലേക്ക് അർധരാത്രി മെഴുകു തിരികൾ കത്തിച്ച് പ്രതിഷേധ മാർച്ച് നടത്താൻ രാഹുൽഗാന്ധിയാണ് ട്വിറ്ററിലൂടെ ആഹ്വാനംചെയ്തത്. മാർച്ചിൽ പങ്കെടുക്കാൻ രാജ്യത്തെ ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധ മാർച്ചിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ഇന്ത്യാഗേറ്റിലും പരിസരത്തും ഏർപ്പെടുത്തിയത്.

കത്തുവ സംഭവത്തിൽ മനുഷ്യരെന്ന നിലയിൽ നാം പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി വി.കെ സിങ് അഭിപ്രായപ്പെട്ടിരുന്നു. ബലാത്സംഗത്തിന് ഇരയായ എട്ടുവയസുകാരിക്ക് നീതി നിഷേധിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു. എന്നാൽ ഇതിലൊന്നും ആത്മാർത്ഥതയില്ലെന്നാണ് ഉയരുന്ന വാദം. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ബിജെപിയുടെ പ്രാദേശീക നേതാക്കളുടെ പ്രസ്താവനകൾ.

ഡൽഹി സമീപ കാലത്തു കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായാണ് പ്രതിഷേധപ്രകടനം മാറിയത്. ഡൽഹിയിൽ അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട 'നിർഭയ' പെൺകുട്ടിയുടെ മാതാപിതാക്കളും സമരത്തിൽ പങ്കെടുത്തു. കത്തുവ ഉന്നാവോ ബലാത്സംഗങ്ങളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കശ്മീർ താഴ്‌വരയിൽ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. ഡൽഹി ജന്തർമന്ദറിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇതിനു പിന്നാലെയാണ് മെഴുകുതിരികൾ തെളിച്ച് ഇന്ത്യാഗേറ്റിലേക്ക് മാർച്ച് നടത്താൻ രാഹുൽഗാന്ധി ആഹ്വാനം ചെയ്തത്.ഉന്നാവ്, കത്തുവ സംഭവങ്ങളിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ ആവശ്യപ്പെട്ടു.

സംഭവങ്ങളിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടുകതന്നെ വേണമെന്ന് ബിജെപി നേതാവ് മീനാക്ഷി ലേഖി അഭിപ്രായപ്പെട്ടു. നാളെ മുതൽ നിരാഹാര സമരം നടത്തുമെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ വ്യക്തമാക്കിയിട്ടുണ്ട്. സാനിയ മിർസ, ഫർഹാൻ അക്തർ, ജാവേദ് അക്തർ തുടങ്ങിയ നിരവധി പ്രമുഖർ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. കത്തുവ ജില്ലയിൽ ബ്രാഹ്മണർ തിങ്ങിപ്പാർക്കുന്ന രസാന ഗ്രാമത്തിൽനിന്നു മുസ്ലിം ബക്കർവാല വിഭാഗത്തെ പേടിപ്പിച്ച് ഓടിക്കാൻ ക്ഷേത്രം നടത്തിപ്പുകാരനായ സാഞ്ജി റാമിന്റെ പദ്ധതിപ്രകാരം എട്ടുവയസുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തുവെന്നതാണ് പ്രതിഷേധങ്ങൾ ആളിക്കത്തിച്ചത്. ഉന്നാവയിൽ ബിജെപി എംപിക്കെതിരെയാണു പീഡനാരോപണം ഉയർന്നിരിക്കുന്നത്. കശ്മീരിലാകട്ടെ പ്രതികളെ സഹായിക്കുന്ന നിലപാടാണു സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് ആരോപണം.

അർധരാത്രി ഇന്ത്യാഗേറ്റിൽ മെഴുകുതിരിയേന്തി നടത്തിയ പ്രകടത്തിന് കോൺഗ്രസ് അധ്യക്ഷകൻ രാഹുൽ ഗാന്ധി നേതൃത്വം നൽകി. സഹോദരി പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട് വാധ്രയും പതിനഞ്ചുകാരിയായ മകൾക്കൊപ്പമാണ് എത്തിയത്. ഡൽഹിയിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളും സമരത്തിനു പിന്തുണയുമായെത്തി. കുഞ്ഞുങ്ങൾക്കൊപ്പം എത്തിയാണു മാതാപിതാക്കൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇന്ത്യാഗേറ്റിലേക്കുള്ള പ്രകടനത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസ് കുത്തിയിരിപ്പു സമരം നടത്തി.

'കത്വവയിലും ഉന്നാവയിലും സംഭവിച്ചത് ദേശീയ വിഷയമാണ്, രാഷ്ട്രീയ വിഷയമല്ല. രാജ്യത്തെ വനിതകളെ ആ സംഭവങ്ങൾ ആശങ്കാകുലരാക്കിയിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ സർക്കാർ ഇടപെട്ടേ മതിയാകൂ. രാജ്യത്തെ വനിതകൾക്കു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമിടാൻ ഇനിയെങ്കിലും പ്രധാനമന്ത്രി മോദി തയാറാകണം...' രാഹുൽ ആവശ്യപ്പെട്ടു. ഇന്ത്യാഗേറ്റിലെ സമരം സംബന്ധിച്ചു നേരത്തേ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു: 'ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെപ്പോലെ ഈ രാത്രി എന്റെയും ഹൃദയം ഏറെ നോവറിയുന്നുണ്ട്. ഇനിയെങ്കിലും തന്റെ പെൺമക്കളോട് ഇങ്ങനെ പെരുമാറുന്നത് കണ്ടു നിൽക്കാൻ ഇന്ത്യയ്ക്കാകില്ല. ഈ ക്രൂരതയ്‌ക്കെതിരെയും പീഡനത്തിനിരയായവർക്കു നീതി തേടിയും അർധരാത്രി നടത്തുന്ന നിശബ്ദ, സമാധാന സമരത്തിൽ ഇന്ത്യാഗേറ്റിൽ എനിക്കൊപ്പം അണിചേരുക...' എന്നായിരുന്നു ട്വീറ്റ്.

'കേന്ദ്രം ഉറങ്ങുകയാണ്. ഈ സാഹചര്യത്തിൽ അവരെ ഉണർത്തേണ്ടത് കോൺഗ്രസിന്റെ കടമയാണ്. പെൺകുട്ടികളെ പഠിപ്പിക്കാനും അതുവഴി അവർക്ക് രക്ഷയുടെ തീരം നൽകാനുമാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നത്. എന്നാൽ മോദിയുടെ ഭരണത്തിൻ കീഴിൽ പെൺകുട്ടികൾ മാനഭംഗം ചെയ്യപ്പെടുകയാണ്. പീഡനക്കേസിൽ പെടുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രിമാരെ സഹായിക്കുന്ന നിലപാടാണ് മോദിയുടേത്...' കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP