Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജി കൈമാറിയതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്; നടപടി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്; തീരുമാനത്തെ സോണിയാ ഗാന്ധി അംഗീകരിച്ചതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രസ്താവന; സിന്ധ്യ പുറത്തേക്ക് പോയതിന് പിന്നാലെ 14 എംഎ‍ൽഎമാരും രാജി നൽകി; കേന്ദ്ര മന്ത്രിസ്ഥാനം ഓഫർ ചെയ്ത് ബിജെപി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ആശങ്കയിൽ മധ്യപ്രദേശ് കോൺഗ്രസ് സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: രാജി കൈമാറിയതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു ജ്യോതിരാദിത്യ സിന്ധ്യ രാജിക്കത്ത് കൈമാറിയതിന് പിന്നാലെയാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സിന്ധ്യ കോൺഗ്രസ് വിട്ടത്.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് സിന്ധ്യയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും പുറത്താക്കാനുള്ള തീരുമാനത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.കോൺഗ്രസിൽ നിന്നും പുറത്തു പോവാൻ തീരുമാനമെടുത്ത സിന്ധ്യയെ പിന്തുണച്ച് 19 കോൺഗ്രസ് എംഎ‍ൽഎമാർ രാജിവെച്ചിട്ടുണ്ട്.

പാർട്ടിയിലെ ജനറൽ സെക്രട്ടറിയായ സിന്ധ്യയുടെ രാജി കോൺഗ്രസിന് കനത്ത പ്രഹരമാതിന് പിന്നാലെയാണ് പുറത്താക്കൽ നടപടിയുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ വൻ പ്രതിസന്ധിയിലാഴ്‌ത്തിയാണ് ജ്യോദിരാത്യ സിന്ധ്യയുടെ രാജി. ബിജെപിയിൽ ഉടൻ ചേരുമെന്നണാണ് അറിയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുൻ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എന്നിവരുമായി സിന്ധ്യ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാജിക്കത്ത് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കയച്ചു. സിന്ധ്യക്ക് കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്.

തനിക്കൊപ്പമുള്ള 18 എംഎൽഎമാരെ ബെംഗളൂരുവിലേക്ക് മാറ്റിയാണ് സിന്ധ്യ പാർട്ടി വിട്ടത്. ഇതിനിടെ മുഖ്യമന്ത്രി കമൽനാഥ് അടിയന്ത യോഗം വിളിച്ചു. സിന്ധ്യ പാർട്ടി വിടുമെന്ന് ഉറപ്പായതോടെയാണ് കമൽനാഥ് അടിയന്തര യോഗം വിളിച്ചത്. മൂന്ന് ചാർട്ടേർഡ് വിമാനങ്ങളിലാണ് എംഎൽഎമാരെ ബെംഗളൂരുവിലേക്ക് മാറ്റിയതെന്ന് യോഗത്തിനെത്തിയ ദിഗ് വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയാണ് വിമാനം ഒരുക്കി നൽകിയത്. കമൽനാഥ് സർക്കാർ മാഫിയകൾക്കെതിരെ പ്രവർത്തിച്ചതു കൊണ്ടാണ് അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മുതിർന്ന നേതാക്കളെല്ലാം കമൽനാഥിന്റെ വസതിയിലെത്തിയിട്ടുണ്ട്. കോൺഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുമായി പാർട്ടി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ചർച്ച നടത്തി വരികയാണ്. എംഎൽഎമാരെ മാറ്റിയതു മുതൽ അനുരഞ്ജനത്തിനായി കോൺഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങൾ നടത്തിയെങ്കിലും സിന്ധ്യ ചർച്ചകൾക്ക് തയ്യാറായിരുന്നില്ല. പിസിസി അധ്യക്ഷ സ്ഥാനം നൽകാമെന്ന് കമൽനാഥ് സമ്മതം അറിയിച്ചെങ്കിലും സിന്ധ്യ അതിന് വഴങ്ങിയില്ല. സച്ചിൻ പൈലറ്റടക്കമുള്ള നേതാക്കളും സിന്ധ്യയുമായി ബന്ധപ്പെട്ടിരുന്നു. ഇതും ഫലം കണ്ടില്ല.

തന്നെ അനുകൂലിക്കുന്ന 18 എംഎൽഎമാരെ ബെംഗളൂരുവിലേക്ക് മാറ്റിയാണ് സിന്ധ്യ വിമതസ്വരം പരസ്യമാക്കിയത്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അതും അവതാളത്തിലായി. സിന്ധ്യയുടെ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. അനുരഞ്ജനത്തിനായി കോൺഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും സിന്ധ്യ ചർച്ചക്ക് തയ്യാറായിട്ടില്ല. ഇതിനിടയിലാണ് സിന്ധ്യ കഴിഞ്ഞ ദിവസം രാത്രി ബിജെപി നേതൃത്വത്തെ സന്ദർശിച്ചെന്ന വിവരമായിരുന്നു പുറത്തുവന്നത്. ബിജെപി നേതാവ് നരോത്തം മിശ്ര ഇന്നു രാവിലെ സിന്ധ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുക്കൊണ്ട് പ്രസ്താവന നടത്തുകയും ചെയ്തു. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തെ ബിജെപിയിലുള്ള എല്ലാവരും സ്വീകരിക്കുമെന്നും നരോത്തം മിശ്ര വ്യക്തമാക്കി.

വിമത എംഎൽഎമാർ രാജി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. മാധ്യമപ്രവർത്തകർക്കു മുഖം നൽകാതെയാണ് സിന്ധ്യ വസതിയിൽ നിന്നു പുറത്തേക്കു പോയത്. തനിച്ച് വാഹനമോടിച്ചാണ് സിന്ധ്യ വസതിയിൽ നിന്നു പുറപ്പെട്ടത്. രാഷ്ട്രീയ പ്രതിസന്ധി കനത്ത മദ്ധ്യപ്രദേശിൽ സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ജോതിരാദിത്യ സിന്ധ്യയുമായി ബന്ധപ്പെടാൻ സാധിച്ചില്ലെന്ന് മുതിർന്ന പാർട്ടി നേതാവും എംപിയുമായ ദിഗ്‌വിജയ് സിങ് പറഞ്ഞിരുന്നു.

സിന്ധ്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് പന്നിപ്പനിയാണെന്നാണ് പറഞ്ഞെതെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു. അതിനാൽ അദ്ദേഹവുമായി സംസാരിക്കാൻ സാധിച്ചില്ലെന്ന് സിങ് പറഞ്ഞു. മദ്ധ്യപ്രദേശിലെ വോട്ടർമാരുടെ താൽപര്യത്തിനു വിപരീതമായി പ്രവർത്തിക്കുന്നവർക്ക് ജനങ്ങളിൽ നിന്ന് ഉചിതമായ മറുപടി ലഭിക്കുമെന്നും സിങ് പറഞ്ഞു. മദ്ധ്യപ്രദേശിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി ആറു മന്ത്രിമാർ ഉൾപ്പടെ 17 എംഎൽഎമാർ അജ്ഞാത കേന്ദ്രത്തിലേക്കു മാറിയതിനു പിന്നാലെ കമൽനാഥ് മന്ത്രിസഭയിൽ 20 മന്ത്രിമാർ രാജിവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP