Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബച്ചന്റെ ശബ്ദ ഗാഭീര്യം... മമ്മൂട്ടിയുടെ ലുക്ക്.... ലാലിന്റെ ഫ്‌ലക്‌സിബിലിറ്റി! എന്നിട്ടും താരമായില്ല; ഞാൻ മദ്യപിക്കില്ല; അതുകൊണ്ടുതന്നെ സിനിമയുമായി ബന്ധപ്പെട്ട അത്തരം സദസുകളിൽ പങ്കെടുത്തിരുന്നില്ല; ഇതും തിരിച്ചടിയായി; പാരകൾ ഉയർന്നപ്പോൾ പ്രതിരോധിക്കാൻ ആരുമില്ലായിരുന്നു; വിടവാങ്ങുന്നത് സിനിമയിലെ ഗ്യാങ്ങുകളെ കുറിച്ച് തുറന്നടിച്ച കലാകാരൻ: കലാഭവൻ അബി മിമിക്രിയിലെ സൂപ്പർ സ്റ്റാർ

ബച്ചന്റെ ശബ്ദ ഗാഭീര്യം... മമ്മൂട്ടിയുടെ ലുക്ക്.... ലാലിന്റെ ഫ്‌ലക്‌സിബിലിറ്റി! എന്നിട്ടും താരമായില്ല; ഞാൻ മദ്യപിക്കില്ല; അതുകൊണ്ടുതന്നെ സിനിമയുമായി ബന്ധപ്പെട്ട അത്തരം സദസുകളിൽ പങ്കെടുത്തിരുന്നില്ല; ഇതും തിരിച്ചടിയായി; പാരകൾ ഉയർന്നപ്പോൾ പ്രതിരോധിക്കാൻ ആരുമില്ലായിരുന്നു; വിടവാങ്ങുന്നത് സിനിമയിലെ ഗ്യാങ്ങുകളെ കുറിച്ച് തുറന്നടിച്ച കലാകാരൻ: കലാഭവൻ അബി മിമിക്രിയിലെ സൂപ്പർ സ്റ്റാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അമിതാഭ് ബച്ചന്റെ ശബ്ദ ഗാഭീര്യം... മമ്മൂട്ടിയുടെ ലുക്ക്.... മോഹൻ ലാലിന്റെ ഫ്‌ലക്‌സിബിലിറ്റി..... ആരേയും കവച്ചു വയ്ക്കുന്ന നർമ്മ ബോധം..... ഓണത്തിന് പുട്ടുകച്ചവടവും ദേ മാവേലി കൊമ്പത്തും.... ഇങ്ങനെ കലാഭവൻ അബിയെ ഓർക്കാൻ സിനിമാക്കാർ നിരവധി കാരണങ്ങളുണ്ട്. എല്ലാം തികഞ്ഞ നടനായിരുന്നു അബി. എന്നിട്ടും ആരും അബിക്ക് പിറകേ പോയില്ല. അവസരങ്ങൾ തേടി ആരുടെ മുന്നിലും തലകുനിക്കാൻ അബി തയ്യാറായിരുന്നില്ല. ദിലീപിനേയും കലാഭവൻ മണിയേയും മലയാളി അറിയുന്ന കലാകാരനാക്കി മാറ്റിയത് അബിയെന്ന മിമിക്രിക്കാരനാണ്. നാദിർഷയ്ക്കും ദിലീപിനുമൊപ്പം നിന്ന് പുതുതലമുറയിലെ പല പ്രമുഖരേയും കൈപിടിച്ചുയർത്തിയ ഗുരുസ്ഥാനീയൻ.

മിമിക്രി വേദിയിൽ കൈയടികൾ നേടിയ അബി, സിനിമയിൽ വന്നപ്പോൾ സിനിമാ ലോകം വേണത്ര ആ നടനെ പ്രയോജനപ്പെടുത്തിയില്ല. സ്റ്റേജുകളിൽ ചിരിയുടെ പൂരം സൃഷ്ടിച്ച കലാകാരൻ. മിമിക്രിയിൽ നിന്നെത്തിയ പലരും സിനിമയിൽ വെന്നിക്കൊടി പാറിച്ചപ്പോൾ കഴിവുണ്ടായിട്ടും സിനിമയിൽ കാര്യമായ വേഷങ്ങളോ അവസരമോ ഈ കലാകാരനെ തേടിയെത്തിയില്ല. ഒടുവിൽ സിനിമയിലെ ഗ്യാങ്ങുകളെക്കുറിച്ച് അബി തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് താൻ സിനിമയ്ക്കു എങ്ങനെ വേണ്ടാത്തവനായതെന്ന് അബി തുറന്നു പറഞ്ഞത്.

ഒപ്പമുണ്ടായിരുന്നവർ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടിട്ടും എനിക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചില്ല. ആരും അവസരം നല്കിയില്ലെന്നതാണ് സത്യം. അതിൽ എന്റെ പിഴവും കാണും. ഞാൻ മദ്യപിക്കില്ല. അതുകൊണ്ടുതന്നെ സിനിമയുമായി ബന്ധപ്പെട്ട അത്തരം സദസുകളിൽ പങ്കെടുത്തിരുന്നില്ല താനും. ഇതും തിരിച്ചടിയായി. സിനിമയിൽ പാരകൾ സാധാരണമാണ്. എനിക്കെതിരേ പാരകൾ ഉയർന്നപ്പോൾ പ്രതിരോധിക്കാൻ ആരുമില്ലായിരുന്നു. ലാലു (ലാൽജോസ്) രസികനിൽ നല്ല റോൾ തന്നു. സിനിമ വിജയിക്കാത്തതുകൊണ്ട് എനിക്കു ഗുണമുണ്ടായില്ല- ഇതായിരുന്നു അബിയുടെ പ്രതികരണം.

1990 കളിൽ മിമിക്രി ലോകത്തെ സൂപ്പർതാരമായിരുന്നു അബി. കേരളത്തിലെയും വിദേശ രാജ്യങ്ങളിലെയും വേദികളിൽ അബി മിമിക്രിയിലൂടെ കീഴടക്കിയിരുന്നു. അബി 50 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മിമിക്രി രംഗത്തിലൂടെയാണ് അബി പ്രശസ്തനാവുന്നത്. നടൻ ദിലീപ്, നാദിർഷാ എന്നിവരൊക്കെ അബിക്കൊപ്പം മിമിക്രി വേദികളിൽ എത്തിയിട്ടുണ്ട്. കൊച്ചിൻ കലാഭവനിലൂടെയാണ് അബി കലാ ജീവിതം തുടങ്ങിയത്. മിമിക്രി വേദികളിൽ സിനിമാ താരങ്ങളുടെ അനുകരണമായിരുന്നു അബി പ്രധാനമായും അവതരിപ്പിച്ചത്. അബിയുടെ 'ആമിനതാത്ത' എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതാണ്. ദിലീപ്, നാദിർഷ, ഹരിശ്രീ അശോകൻ എന്നിവരൊക്കയായിരുന്നു സഹയാത്രികർ.

സൗന്ദര്യം കൊണ്ടും ശബ്ദത്തിലൂടേയും മലയാള സിനിമയെ പിടിച്ചെടുക്കാനുള്ള കരുത്ത് അബിക്കുണ്ടായിരുന്നു. ജയറാമും സമകാലീകൻ. പക്ഷേ ആരോടും അവസരം ചോദിച്ച് പോകാൻ അബി തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ വേഷങ്ങളൊന്നും അബിയെ തേടിയെത്തിയില്ല. മിമിക്രി വേദികളിലെ നിറസാന്നിധ്യമായി തൃപ്തനാകാൻ അദ്ദേഹം തയ്യാറുമായിരുന്നു. സൗമ്യതയുടെ തലം വിട്ടു അബി ഒരിക്കൽ പോലും പെരുമാറിയില്ല. നടിയെ ആക്രമിച്ച കേസിലും ഈ മിമിക്രിക്കാരൻ വേറിട്ട വികാരമാണ് പങ്കുവച്ചത്. സത്യം പൊലീസിനോട പോലും തുറന്നു പറഞ്ഞു. ദിലീപിന്റെ ആദ്യ വിവാഹം ചർച്ചയായതും അബിയുടെ ഇടപെടലിലൂടെയാണ്. വിവാഹത്തിന് താൻ സാക്ഷിയല്ലെന്ന് അബി പറഞ്ഞിരുന്നു. പക്ഷേ ചില സൂചനകൾ അപ്പോഴും അന്വേഷണ സംഘത്തിന് അബിയിൽ നിന്ന് കിട്ടിയിരുന്നു.

ഓണത്തിനിടയ്ക്ക് പുട്ടുകട്ടവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ 300 ഓളം ഓഡിയോ കാസറ്റുകളും വിഡിയോ കാസറ്റുകളും അബി ഇറക്കിയിട്ടുണ്ട്. 1991 ൽ 'നയം വ്യക്തമാക്കുന്നു' എന്ന മമ്മൂട്ടി നായകനായ ചിത്രത്തിൽ ഹാസ്യ കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് അബി സിനിമാലോകത്തേക്ക് കടക്കുന്നത്. ഭീഷ്മാചാര്യ, എല്ലാവരും ചൊല്ലണ്, ചെപ്പു കിലുക്കണ ചങ്ങാതി, സൈന്യം, മഴവിൽ കൂടാരം, ആനപ്പാറ അച്ചാമ്മ, പോർട്ടർ, കിരീടിമില്ലാത്ത രാജാക്കന്മാർ, രസികൻ, വാർധക്യ പുരാണം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അർബുദബാധയെ തുടർന്ന് ഏറെ നാളായിക ചികിത്സയിലായിരുന്നു അബി. ഇന്ന് രാവിലെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അബിയെ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു. ബിഗ് ബി അമിതാഭ് ബച്ചൻ, മെഗാ സ്റ്റാർ മമ്മൂട്ടി എന്നിവരെ തന്മയത്വത്തോടെ അനുകരിച്ചതിലൂടെയായിരുന്നു അബി മലയാളികൾക്ക് പ്രിയപ്പെട്ട മിമിക്രിതാരമായി മാറിയത്. മമ്മൂട്ടിയെ പോലും തോൽപ്പിക്കുന്ന തരത്തിലായിരുന്നു ഒരു വടക്കൻ വീരഗാഥയിലെ ചതിയൻ ചന്തുവിനെ മിമിക്രി വേദികളിൽ അബി അവതരിപ്പിച്ചത്. അമിതാഭും മമ്മൂട്ടിയുമായി നിറയുമ്പോഴും എന്തു ചെയ്യാനുള്ള മെയ് വഴക്കവും അബിക്കുണ്ടായിരുന്നു. സിനിമയിൽ മോഹൻലാൽ കാട്ടുന്ന ഫ്‌ലക്‌സിബിലിറ്റി.

സ്ത്രീ വേഷം കെട്ടിയുള്ള അബിയുടെ ആമിന താത്ത മലയാള സിനിമയ്ക്ക് അന്നൊരു അത്ഭുതമായിരുന്നു. പക്ഷേ അതിനപ്പുറത്തേക്ക് പോകാൻ സിനിമയിലെ വമ്പന്മാർ അബിക്ക് അവസരമൊരുക്കിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP