Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനം പറന്നിറങ്ങുന്നത് കാണാൻ രാവിലെ മുതൽ കണ്ണൂർ വിമാനത്താവള പരിസരത്ത് തടിച്ചു കൂടിയത് നൂറുകണക്കിന് നാട്ടുകാർ; വെയിലിരച്ചതോടെ തണലിലേക്ക് മാറി ക്ഷമയോടെയുള്ള കാത്തിരിപ്പ്; ഒടുവിൽ 11.26ന് തിരുവനന്തപുരത്ത് നിന്നും വിമാനം എത്തിയപ്പോൾ ആർപ്പു വിളികളോടെ വരവേറ്റ് ജനക്കൂട്ടം: മൊബൈലിൽ പകർത്തി ഫേസ്‌ബുക്കിൽ ലൈവ് ചെയ്ത് യൂത്തന്മാർ: കണ്ണൂർ വിമാനത്താവളത്തിലെ പരീക്ഷണ പറക്കൽ വിജയകരം

വിമാനം പറന്നിറങ്ങുന്നത് കാണാൻ രാവിലെ മുതൽ കണ്ണൂർ വിമാനത്താവള പരിസരത്ത് തടിച്ചു കൂടിയത് നൂറുകണക്കിന് നാട്ടുകാർ; വെയിലിരച്ചതോടെ തണലിലേക്ക് മാറി ക്ഷമയോടെയുള്ള കാത്തിരിപ്പ്; ഒടുവിൽ 11.26ന് തിരുവനന്തപുരത്ത് നിന്നും വിമാനം എത്തിയപ്പോൾ ആർപ്പു വിളികളോടെ വരവേറ്റ് ജനക്കൂട്ടം: മൊബൈലിൽ പകർത്തി ഫേസ്‌ബുക്കിൽ ലൈവ് ചെയ്ത് യൂത്തന്മാർ: കണ്ണൂർ വിമാനത്താവളത്തിലെ പരീക്ഷണ പറക്കൽ വിജയകരം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർകാർക്ക് ഇന്ന് സന്തോഷത്തിന്റെ ദിനമാണ്. സ്വന്തം നാട്ടിൽ വിമാനം പറന്നിറങ്ങുന്നത് കാണാൻ ആയിരക്കണക്കിന് നാട്ടുകാരാണ് വിമാനത്താവള പരിസരത്ത് തടിച്ചു കൂടിയത്. അതിരാവിലെ മുതൽ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ജനങ്ങൾ പൊരിവെയിലത്തും വിമാനമെത്തുന്നത് കാണാൻ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. രാവിലെ മുതൽ കൂട്ടത്തോടെ എത്തിയ നാട്ടുകാർ വെയിലിരച്ചതോടെ തണൽ നോക്കി മാറി ക്ഷമയോടെ കാത്തിരുന്നു. തങ്ങളുടെ നാട്ടിൽ പറന്നിറങ്ങുന്ന ആദ്യ വിമാനത്തെ വരവേൽക്കാൻ. കുട്ടികളും മുതിർന്നവരുമടക്കം വൻ ജനാവലിയാണ് വിമാനത്താവളത്തിന് ചുറ്റും തടിച്ചു കൂടിയത്.

വിമാനം പൊട്ടു പോലെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ മൊബൈൽ കാമറകൾ ഓൺ ചെയ്ത് ചെറുപ്പക്കാരും ആവേശഭരിതരായി. മണിക്കൂറകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ രാവിലെ 11.26 ന് ആദ്യ ലാൻഡിങ് നടത്തി. അതിനിടെ ഫേസ്‌ബുക്കിലൂടെ ലൈവ് ചെയ്യുന്നതിന്റെ തിരക്കിലേക്ക് യൂത്തന്മാരും മാറി. വിമാനം അടുത്ത് എത്തി തുടങ്ങിയതോടെ ചാനൽ കാമറാമാന്മാരും മൊബൈൽ കാമറാമന്മാരും ദൃശ്യങ്ങൾ പകർത്താൻ മത്സരിച്ചു. രാവിലെ 9.57ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം 10.25ഓടെ മട്ടന്നൂരിലെ വിമാനത്താവളത്തിന് മുകളിലെത്തി. അഞ്ച് തവണ വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറന്ന വിമാനം ആറാമത്തെ തവണ റൺവേയിലിറങ്ങി.

വിമാനത്തിന്റെ ശബ്ദം അകലെ നിന്നു കേട്ടപ്പോൾ തന്നെ ജനങ്ങൾ ആവേശത്തിലായി. എല്ലാ കണ്ണുകളും മുകളിലേക്ക് ഉയർന്നു. ആർപ്പുവിളികളോടെയും കയ്യടികളോടെയും ആണ് ദൂരെ നിന്നും പറന്നിറങ്ങിയ വിമാനത്തെ ജനങ്ങൾ വരവേറ്റത്. കൊച്ചുകുട്ടികൾ വളരെ കൗതുകത്തോടെ വിമാനത്തിന്റെ ലാൻഡിങ് നോക്കി നിന്നു. കണ്ടു നിന്നവർക്കെല്ലാം സന്തോഷം.

189 സീറ്റുള്ള എയർ ഇന്ത്യയുടെ വൈ 738-800 വിമാനമാണ് പറന്നിറങ്ങിയത്. ആദ്യ ലാൻഡിങ് നടത്തിയതിന് പിന്നാലെ പറന്നുയർന്ന വിമാനം ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം സജ്ജമാക്കിയ 25,07 എന്നീ രണ്ട് റൺവേകളിലും മൂന്നുതവണ വീതം ലാൻഡിങ് നടത്തി. എയർപോർട്ട് അഥോറിറ്റി കാലിബറേഷൻ വിമാനം നടത്തിയ പരിശോധനയെത്തുടർന്ന് തയ്യാറാക്കിയ ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യർ അനുസരിച്ചായിരുന്നു ലാൻഡിംഗുകൾ. എയർ ട്രാഫിക് കൺട്രോളിന്റെ സഹായത്തോടെയുള്ള പരീക്ഷണപ്പറക്കൽ മൂന്നു മണിക്കൂർ തുടർന്നു. കർണാടക സ്വദേശിയായ കമാൻഡർ ക്യാപ്റ്റൻ എ.എസ് റാവുവാണ് വിമാനം പറത്തിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥർ, എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് എയർക്രാഫ്റ്റ് എൻജിനിയർമാർ, എന്നിവരാണ് പൈലറ്റിനൊപ്പം ഉണ്ടായിരുന്നത്.

വിമാനത്തിന്റെ യാത്രക്കാർക്കായുള്ള ബ്രിഡ്ജ് ബോർഡിങ് അടക്കമുള്ള മറ്റു സംവിധാനങ്ങളും ലാൻഡിംഗിന് ശേഷം പരീക്ഷിച്ചു. പൈലറ്റിനെ കൂടാതെ ഡിജിസിഎയുടേയും എയർഇന്ത്യയുടേയും ഉദ്യോഗസ്ഥർ വിമാനത്തിലുണ്ട്. ഒക്ടോബർ അവസാനമോ നവംബർ ആദ്യവാരമോ വിമാനത്താവളത്തിൽ മുഴുവൻസമയ സർവ്വീസുകർ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പരീക്ഷ പറക്കൽ വിജയകരമായി പൂർത്തിയായതോടെ അടുത്ത മാസം തന്നെ ഔദ്യോഗിക ഉദ്ഘാടനം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ നേതൃത്വത്തിൽ ഈ മാസം 29-ന് ചേരുന്ന കിയാൽ യോഗത്തിൽ ഉദ്ഘാടനതീയതി സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.

ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്തിമപരിശോധന പൂർത്തിയായതിനെ തുടർന്നാണ് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിബന്ധന പ്രകാരമുള്ള ഡി.വി.ആർ.ഒ പരീക്ഷണത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ യാത്രാവിമാനമിറങ്ങിയത്. എയർട്രാഫിക് കൺട്രോളിൽനിന്ന് റൂട്ടുകളുടെ നിർണയം, എയർപോർട്ടുകൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്ന റേഡിയോ നാവിഗേഷൻ തുടങ്ങിയവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയായിരുന്നു പരീക്ഷണ പറക്കലിന്റെ ലക്ഷ്യം. ഇതോടെ പരീക്ഷണങ്ങൾ എല്ലാം പൂർത്തിയാക്കി കണ്ണൂർ വിമാനത്താവളം സുസജ്ജമായി. ഇനി വ്യോമയാന മന്ത്രാലയത്തിൽനിന്ന് അന്തിമ അനുമതി ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കിയാൽ മാനേജിങ് ഡയറക്ടർ തുളസീദാസ് പറഞ്ഞു.

വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിന് മുന്നോടിയായി എത്തിയ ഡി.ജി.സി.എയുടെ രണ്ടംഗസംഘം ബുധനാഴ്ച വൈകീട്ട് പരിശോധന പൂർത്തിയാക്കി തിരിച്ചുപോയിരുന്നു. റൺവേ, ടാക്‌സി ട്രാക്ക്, പ്രിസീഷൻ അപ്രോച്ച് പാത്ത് ഇൻഡിക്കേറ്റർ, ഗ്രൗണ്ട് ലൈറ്റിങ്, പാസഞ്ചർ ബോർഡിങ് ബ്രിഡ്ജസ് തുടങ്ങിയവ സംഘം പരിശോധിച്ചു. ഇന്ന് നടക്കുന്ന എയർട്രാഫിക് പരിശോധനയുടെ റിപ്പോർട്ട് എയർ ഇന്ത്യ ഡി.ജി.സി.എക്ക് നൽകുന്നമുറക്ക് ലൈസൻസ് അനുവദിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് കൂടുതൽ ഓഹരി മൂലധനം ശേഖരിക്കുന്നതുൾപ്പെടെ പരിഗണിക്കുന്നതിന് വാർഷിക ജനറൽ ബോഡി യോഗം ഈ മാസം 29ന് തിരുവനന്തപുരത്ത് നടക്കും. 283.40 കോടി രൂപ കൂടി സമാഹരിക്കുകയാണ് ലക്ഷ്യം. അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന തീയതി അതിനുമുമ്പ് നിശ്ചയിക്കുമെന്നാണ് സൂചന.

283.40 കോടി രൂപ കൂടി ഓഹരിയായി സ്വരൂപിക്കുക എന്നതാണ് യോഗത്തിന്റെ മുഖ്യപരിഗണന വിഷയം. വിമാനത്താവള കമ്പനിയിൽ സംസ്ഥാന സർക്കാറിന്റെ ഓഹരി പങ്കാളിത്തം 38.94 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 42.44 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഭാരത് പെട്രോളിയം കോർപറേഷൻ ഓഹരി പങ്കാളിത്തം ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 17.28 ശതമാനമായിരുന്ന ഓഹരി പങ്കാളിത്തം ഇത്തവണ 24.12 ശതമാനമായി ഉയർന്നു. സംസ്ഥാന സർക്കാർ കഴിഞ്ഞാൽ ഭാരത് പെട്രോളിയത്തിനാണ് കൂടുതൽ ഓഹരി പങ്കാളിത്തമുള്ളത്. സ്വകാര്യ വ്യക്തികൾക്ക് 11.86ഉം പ്രവാസികൾക്ക് 9.54ഉം ശതമാനമാണ് പങ്കാളിത്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP