Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇനി കർഷകർ തന്നെ മണ്ണു- പാറ മാഫിയകളെ നിയന്ത്രിക്കാൻ രംഗത്തിറങ്ങട്ടെ; അഞ്ച് വർഷത്തിൽ അധികമായി ആശങ്കയുടെ മുൾമുനയിൽ നിന്ന 123 വില്ലേജുകളെയും പരിസ്ഥിതി ലോക പ്രദേശത്തു നിന്നും നീക്കി കേന്ദ്ര വിജ്ഞാപനം വന്നതോടെ മലയോര മേഖലകളിലെ ആശങ്കകൾ മാറി; കർഷകന്റെ പേരിൽ മുതലെടുപ്പിന് ഇറങ്ങിയ വൻകിട മാഫിയക്കാർ ഇനി എന്തു ചെയ്യുമെന്ന് കണ്ടറിയണം

ഇനി കർഷകർ തന്നെ മണ്ണു- പാറ മാഫിയകളെ നിയന്ത്രിക്കാൻ രംഗത്തിറങ്ങട്ടെ; അഞ്ച് വർഷത്തിൽ അധികമായി ആശങ്കയുടെ മുൾമുനയിൽ നിന്ന 123 വില്ലേജുകളെയും പരിസ്ഥിതി ലോക പ്രദേശത്തു നിന്നും നീക്കി കേന്ദ്ര വിജ്ഞാപനം വന്നതോടെ മലയോര മേഖലകളിലെ ആശങ്കകൾ മാറി; കർഷകന്റെ പേരിൽ മുതലെടുപ്പിന് ഇറങ്ങിയ വൻകിട മാഫിയക്കാർ ഇനി എന്തു ചെയ്യുമെന്ന് കണ്ടറിയണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നാല് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ കത്തിക്കാളുന്ന വിഷയമായിരുന്നു കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ പുറഖത്തു നടന്നത്. അന്ന് ഇടതു മുന്നണി ഈ റിപ്പോർട്ടിനെതിരെ രംഗത്തിറങ്ങി. ഇതോടെ ഇടുക്കിയിലെ ലോക്‌സഭാ സീറ്റിൽ വിജയം നേടാൻ ഇടുതു മുന്നണിക്ക് സാധിച്ചു. കർഷകരുടെ പേരു പറഞ്ഞ് മുതലെടുക്കാൻ വേണ്ടി മാഫിയകൾ രംഗത്തിറങ്ങുന്ന കാഴ്‌ച്ചകൾ അടക്കം കേരളം കണ്ടു. പ്രക്ഷോഭങ്ങൾക്ക് ടുവിൽ കർഷകരുടെ കാര്യം മാത്രം തിരിഞ്ഞു നോക്കാൻ ആരുമുണ്ടായില്ല. ഇപ്പോൾ ആ പഴയകാലമെല്ലാം എല്ലാരും മറന്ന ഘട്ടത്തിലാണ് അധികമാരും അറീയാതെ ഇന്നലെ കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഭേദഗതി അംഗീകരിച്ചു കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്.

കേന്ദ്ര വിജ്ഞാപനം വന്നതോടെ സംസ്ഥാനത്തെ 123 വില്ലേജിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള വിലക്ക് നീങ്ങി. ഇതോടെ കർഷകരുടെ അടക്കം ആശങ്കക്കാണ് താൽക്കാലികമായി അറുതിയായത്. ഇതോടെ മേഖലയിൽ പരിസ്ഥിതി അനുമതിയുള്ള ക്വാറികൾ അടക്കം പ്രവർത്തിച്ചു െതുടങ്ങും മണ്ണു, പാറ മാഫിയകളെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം കർഷകരുടെ ചുമലിലേക്കും എത്തുകയാണ്. പരിസ്ഥിതി അനുമതിയുള്ള പാറ ക്വാറികളും പ്രവർത്തിച്ചുതുടങ്ങുന്നതോടെ ഈ മേഖലയിലെ നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.

2011-ൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും 2012-ൽ കസ്തൂരിരംഗൻ റിപ്പോർട്ടും വന്നതോടെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ച് ഉയർന്ന ആശങ്കകൾ മലയോര മേഖലയിൽ വൻ രാഷ്ട്രീയ വിവാദങ്ങളുയർത്തിയിരുന്നു. ഇപ്പോഴത്തെ ഭേദഗതി വിജ്ഞാപനത്തിലൂടെ അത്തരം വിവാദങ്ങൾക്ക് ഒരുപരിധിവരെ അറുതിയാകുമെന്ന് കരുതുന്നു.

കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനവും ഇപ്പോഴത്തെ ഭേദഗതിയുടെ ചുവടുപിടിച്ചായിരിക്കുമെന്നാണ് കരുതുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിൽ പരിസ്ഥിതിലോലമായി നിർവചിച്ചിരുന്ന 123 വില്ലേജിനാണ് ഇപ്പോൾ ഇളവ് ലഭിക്കുന്നത്. ഈ വില്ലേജുകളിലെ ജനവാസ മേഖലയും കൃഷിസ്ഥലവുമൊക്കെ പരിഗണിച്ചാണ് കേന്ദ്രനടപടി. ഇടുക്കി മെഡിക്കൽ കോളേജ് നിർമ്മാണമടക്കമുള്ള വികസന പ്രവർത്തനങ്ങൾക്ക് നേരിട്ട തടസ്സവും ഇതോടെ നീങ്ങും.

പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാംവകുപ്പ് ഭേദഗതി ചെയ്താണ് വനം-പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞദിവസം വിജ്ഞാപനമിറക്കിയത്. പ്രളയത്തിന്റെ സാഹചര്യത്തിൽ ഹരിത ട്രിബ്യൂണലിന്റെ ഇടപെടലിനെത്തുടർന്നാണ് സംസ്ഥാനം നേരത്തെ നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിച്ച് ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയത്.

വിജ്ഞാപനത്തിന്റെ തുടർച്ചയായി സംസ്ഥാന സർക്കാരിന് മറ്റു നടപടികളൊന്നും ചെയ്യാൻ അവശേഷിക്കുന്നില്ല. അതേസമയം, പശ്ചിമഘട്ട മേഖലയിലെ അനധികൃത പാറഖനനവും മറ്റും തടയാൻ സംസ്ഥാന സർക്കാർ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഈ മേഖലയിൽ 2700 പാറ ക്വാറികളുള്ളതിൽ 1700-ഉം അനധികൃതമെന്നായിരുന്നു മാധവ് ഗാഡ്ഗിലിന്റെ വിലയിരുത്തൽ.

886 ചതുരശ്ര കിലോമീറ്റർ വരുന്ന വനേതര പ്രദേശത്തെക്കൂടി പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവർഷം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇപ്പോഴത്തെ ഭേദഗതി വിജ്ഞാപനത്തിൽ അക്കാര്യം പരിഗണിച്ചിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് വീണ്ടും സമ്മർദം ചെലുത്താനാവുമെങ്കിലും അന്തിമവിജ്ഞാപനത്തിൽ മാറ്റംവരാനിടയില്ലെന്നാണ് കരുതുന്നത്.

നേരത്തെ ഗ്രാമങ്ങളിൽ ചേർന്ന് കിടക്കുന്ന വനപ്രദേശങ്ങൾ മാത്രമാണ് പുതിയ ശുപാർശയിൽ ഇഎസ്എയിലുള്ളത്. ഒരു ഗ്രാമത്തെ ഒരു യൂണിറ്റായി പരിഗണിച്ച് ഇഎസ്എ കണക്കാക്കണമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇങ്ങിനെ വന്നാൽ കൂടുതൽ വില്ലേജുകൾ പട്ടികയിൽ ഉൾപ്പെടുമെന്നതിനാൽ കേരളം ഇതിനോട് വിയോജിച്ചു. പ്രതിസന്ധി മറികടക്കാനാണ് കേരളം പുതിയ ഉപഗ്രഹ മാപ്പിങ് നടത്തി പരിസ്ഥിതി ലോല മേഖല നിശ്ചയിച്ചത്. ഇതിൽ ഒഴിവാക്കിയതിൽ ഏറെയും ഏലമലക്കാടുകളും വനേതര ഇഎസ്എ പ്രദേശവുമാണ്.

കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും പുതിയ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. കസ്തൂരി രംഗൻ കരട് വിഞ്ജാപനത്തിന്റെ കാലവധി ഓഗസ്റ്റിൽ തീരാനിരിക്കെയാണ് തിരക്കിട്ട നീക്കം. അവസാന നിമിഷം റിപ്പോർട്ടിൽ കാതലായ മാറ്റങ്ങൾ വരുത്തി കൊണ്ടാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

അതിനിടെ കസ്തൂരി രംഗൻ സമിതി പരിസ്ഥിതി ലോലപ്രദേശമായി ശുപാർശ ചെയ്തതിൽ നിന്ന് 3115 ചതുരശ്ര കിലോമീറ്ററിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് യു.ഡി.എഫ് സർക്കാരിന്റെ ശ്രമങ്ങളുടെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവകാശപ്പെട്ടു.

മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കകൾ മുഴുവൻ ഇതോടെ നീങ്ങിയിരിക്കുകയാണ്. യു.ഡി.എഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പ് യാഥാർത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് നിലപാട് തട്ടിപ്പാണെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് വോട്ട് പിടിച്ച ഇടതു മുന്നണി ഈ ഉത്തരവിന്റെ വെളിച്ചത്തിൽ മാപ്പ് പറയണം.

കസ്തൂരി രംഗൻ സമിതി പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയ 123 വില്ലേജുകളിലെ 13108 ചതുരശ്ര കിലോമീറ്ററിൽ ജനവാസ മേഖലയായ 3115 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കണമെന്ന യു.ഡി.എഫ് സർക്കാരിന്റെ ആവശ്യം അതേ പടി അംഗീകരിച്ചാണ് കേന്ദ്രം 2014ൽ കരട് വിജ്ഞാപനം ഇറക്കിയത്.വിജ്ഞാപനം പിന്നീട് പുതുക്കിയപ്പോഴും മാറ്റമൊന്നും വരുത്തിയിരുന്നില്ല.

കസ്തൂരി രംഗൻ റിപ്പോർട്ടിനെത്തുടർന്ന് പ്രായോഗിക തലത്തിൽ യഥാർത്ഥ വസ്തുതകൾ കണ്ടെത്താൻ യു.ഡി.എഫ് സർക്കാർ നിയോഗിച്ച ഉമ്മൻ വി.ഉമ്മൻ കമ്മിറ്റി റിപ്പോർട്ടനുസരിച്ചായിരുന്നു യു.ഡി.എഫ് സർക്കാർ കേന്ദ്രത്തിന് അപേക്ഷ നൽകിയത്. എന്നാൽ അതിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് പിണറായി സർക്കാർ നൽകിയ അപേക്ഷ പരിഗണിക്കാതെയാണ് പരിസ്ഥിതി മന്ത്രാലയം ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ കസ്തൂരി രംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള നിയന്ത്രണങ്ങൾ 9993 ചതുരശ്ര കിലോമീറ്ററിലായി ചുരുങ്ങിയിരിക്കുകയാണ്. ഇതിന്മേൽ ഇടതു മുന്നണി അവകാശ വാദങ്ങളൊന്നും ഉന്നയിക്കേണ്ടതില്ല.

സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച് 2014ൽ തന്നെ കേന്ദ്ര സർക്കാർ 3115 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ഒഴിവാക്കിയിരുന്നെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരുന്ന സമയത്ത് പുറപ്പെടുവിച്ച കരട് വിജ്ഞാപനം നിലനിൽക്കുകയില്ലെന്ന് വ്യാജപ്രചാരണം നടത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് ഇടതു മുന്നണി ശ്രമിച്ചത്. ഇത് മൂലം കഷ്ടത അനുഭവിച്ചത് ഇടുക്കിയിലേയും വയനാട്ടിലെയും മലയോര ജനങ്ങളായിരുന്നു. ഇടുക്കിയിലെ 47 വില്ലേജുകൾ പൂർണ്ണമായും ഇ.എസ്.എയുടെ നിയന്ത്രണത്തിലാണെന്ന കുപ്രചാരണം അവിടത്തെ കർഷകരെ വലച്ചു.

ഭൂമിയുടെ വിലയേയും ക്രയവിക്രയത്തേയും ബാധിച്ചു. നിസ്സഹായരായ കർഷകരെ ചൂഷണം ചെയ്യാൻ ഭൂമാഫിയകൾക്ക് ഇത് അവസരം നൽകി. കുറഞ്ഞ വിലയക്ക് അവ്ര# ഭൂമി തട്ടിയെടുത്തു. വയനാട്ടിലും ഇത് തന്നെ സംഭവിച്ചു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി കുപ്രചരണം നടത്തിയ ഇടതു മുന്നണി ഇത്തരത്തിൽ വലിയ കർഷക ദ്രോഹമാണ് ചെയ്തത്. അതിനാൽ ഇനിയെങ്കിലും ജനങ്ങളുടെ മുൻപിൽ മാപ്പ് പറഞ്ഞ് യാഥാർത്ഥ്യം അംഗീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP