Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കീഴാറ്റൂരിൽ ബിജെപിക്കും പരിഷത്തിനുമെതിരെ നിലപാട് കടുപ്പിച്ച് സിപിഎം; ഏപ്രിൽ നാലു മുതൽ ബൈപ്പാസ് നിർമ്മാണത്തിലും വയൽ സംരക്ഷണത്തിലും പാർട്ടി നിലപാടുകൾ വിശദീകരിച്ചുള്ള ജാഥകൾ കണ്ണൂർ ജില്ലകളിൽ പര്യടനം നടത്തും: കീഴാറ്റൂർ പ്രശ്നത്തിൽ പാർട്ടിയും പരിഷത്തും തമ്മിലുള്ള ഭിന്നത വർദ്ധിക്കുന്നു

കീഴാറ്റൂരിൽ ബിജെപിക്കും പരിഷത്തിനുമെതിരെ നിലപാട് കടുപ്പിച്ച് സിപിഎം; ഏപ്രിൽ നാലു മുതൽ ബൈപ്പാസ് നിർമ്മാണത്തിലും വയൽ സംരക്ഷണത്തിലും പാർട്ടി നിലപാടുകൾ വിശദീകരിച്ചുള്ള ജാഥകൾ കണ്ണൂർ ജില്ലകളിൽ പര്യടനം നടത്തും: കീഴാറ്റൂർ പ്രശ്നത്തിൽ പാർട്ടിയും പരിഷത്തും തമ്മിലുള്ള ഭിന്നത വർദ്ധിക്കുന്നു

രഞ്ജിത് ബാബു

കണ്ണൂർ:  കീഴാറ്റൂർ വയലിലൂടെ ദേശീയ പാത വിവാദം സംബന്ധിച്ച് സിപിഎം. ബിജെപി.ക്കും പരിഷത്തിനുമെതിരെ നിലപാട് കടുപ്പിച്ചു. സമാധാനം വികസനം എന്ന പേരിൽ ബൈപ്പാസ് നിർമ്മാണം, വയൽസംരക്ഷണം, തുടങ്ങിയ കാര്യങ്ങളിൽ പാർട്ടി നിലപാട് വിശദീകരിക്കുന്ന ജാഥകൾ ഏപ്രിൽ നാല് മുതൽ കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും. കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണത്തിനുള്ള നടപടികൾ നിർത്തിവെക്കണമെന്നും രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തണമെന്നും ബിജെപി. ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നു.

കൃഷ്ണദാസിന്റെ നിലപാടിനെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ തുറന്നടിച്ചു. കണ്ണൂരിൽ വാരം-കടാങ്കോട് ഭാഗത്ത് വീടുകൾ നഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ് വലിയന്നൂർ വയലിലൂടെ ബദൽ അലൈന്മെന്റിനുവേണ്ടി കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയെ കണ്ട് തീരുമാനമെടുപ്പിച്ചത് കൃഷ്ണദാസാണെന്നാണ് ജയരാജന്റെ ആരോപണം. ഇങ്ങിനെ ഓരോ പ്രദേശത്തും വ്യത്യസ്ത നിലപാടാണ് ബിജെപി. സ്വീകരിക്കുന്നത്. കീഴാറ്റൂർ ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ബിജെപി. നയം മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ജയരാജൻ ചോദിച്ചു. കാപട്യ രാഷ്ട്രീയം ഉപേക്ഷിക്കാൻ ബിജെപി. ഇനിയെങ്കിലും തയ്യാറാവണം.

ഏപ്രിൽ 3 ന് കീൂഴാറ്റൂരിൽ നിന്ന് കണ്ണൂരിലേക്ക് ബിജെപി. കർഷക മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മലപ്പുറത്ത് ദേശീയ പാതാ വികസനത്തിന് സർവ്വ കക്ഷി പ്രതിനിധികളുമായി ചർച്ച നടത്താൻ തയ്യാറാവുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കീഴാറ്റൂരിൽ എന്തുകൊണ്ടാണ് ചർച്ചക്ക് തയ്യാറാവാത്തതെന്ന് ബിജെപി. നേതാക്കൾ ചോദിക്കുന്നു. ബൈപ്പാസ് വികസനം സംബന്ധിച്ച് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ചില നിർദേശങ്ങളെ സി.പി..എം. അനുകൂലിക്കുന്നില്ലെന്ന് പി.ജയരാജൻ പറയുന്നു.

കീഴാറ്റൂർ പ്രശ്നത്തിൽ പാർട്ടിയും പരിഷത്തും തമ്മിലുള്ള ഭിന്നത ഏറിവരികയാണ്. സിപിഎം. സംസ്ഥാന കമ്മിറ്റി അംഗമായ ജയിംസ് മാത്യു എംഎൽഎ. പരിഷത്തിനെ ആരോപിച്ചത് ഇങ്ങിനെ. ശാസ്ത്ര സാഹിത്യ പരിഷത്ത് ഇപ്പോൾ കീഴാറ്റൂർ പരിഷത്തായി മാറിയിരിക്കയാണ്. ഇതുവരെ സമരമുഖത്ത് പരിഷത്ത് എത്തിയില്ലെങ്കിലും പരിസ്ഥിതി ആഘാതത്തെക്കുറിച്ച് സമരക്കാർക്ക് ബോധനം നടത്തിയത് അവരാണ്. മഹാ ഭൂരിപക്ഷവും പാർട്ടി അനുഭാവികളായ ശാസ്ത്ര സാഹിത്യ പരിഷത്തിനെ പാർട്ടി തള്ളി പറയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

2008 ലെ നെൽവയൽ തണ്ണീർതട നിയമഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തിൽ ഓഡിനൻസിലൂടെ നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ പരിഷത്ത് തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രശ്നത്തിൽ നിലപാടിൽ മാറ്റം വരുത്താതെ ചെറുത്ത് നിൽപ്പ് തുടർന്നാൽ സിപിഎം ഉമായുള്ള ബന്ധം കൂടുതൽ വഷളാകും. കീഴാറ്റൂർ വിഷയത്തിൽ ചർച്ചകളിലൂടെ പരിഹാരം എന്ന നിലപാടിലാണ് കോൺഗ്രസ്സ്.

നരേന്ദ്രമോദി സർക്കാർ പാർലിമെന്റിൽ പോലും വെക്കാതെ 73 ാം ഭരണ ഘടനാ ഭേദഗതി നടപ്പാക്കിയതാണ് കീഴാറ്റൂർ ഉൾപ്പെടെയുള്ള പ്രശ്നങ്ങളുടെ കാരണമെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി ആരോപിച്ചിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിനെ നോക്കു കുത്തിയാക്കി മാറ്റിയതും മോദി സർക്കാറാണ്. വയലും തണ്ണീർ തടവും പരിസ്ഥിതി പ്രശ്നങ്ങളും പരിഗണിക്കാതെ കേന്ദ്ര സർക്കാർ ഇറക്കിയ 3 എ വിഞ്ജാപനമാണ് കീഴാറ്റൂർ വയലിലുൾപ്പെടെയുള്ള മേഖലകളിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും പാച്ചേനി ആരോപിക്കുന്നു. കേന്ദ്ര സർക്കാറിന്റെ നയവ്യതിയാനമാണ് പ്രശ്നത്തിന്റെ കാരണമെന്ന് ഉയർത്തിക്കാട്ടാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP