Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു രാഷ്ട്രീയ നേതൃത്വത്തേയും കണ്ടുകൊണ്ടല്ല ഞങ്ങൾ സമരം ചെയ്തത്; നർമ്മദാ സമരം വിജയിച്ചിട്ടില്ല, പക്ഷേ അതേ തുടർന്ന് രാജ്യത്ത് പാരിസ്ഥിതിക വിപ്ലവകാരികളുണ്ടായിട്ടുണ്ട്; കീഴാറ്റൂർ വയലിൽ അവസാനം മണ്ണിടും വരേയും ഞങ്ങൾ സമരം തുടരും; കഴിഞ്ഞ പ്രളയം എല്ലാറ്റിനും ഉത്തരം നൽകുന്നതായിരുന്നു; കുന്നിടിച്ച് കീഴാറ്റൂർ വയലിൽ മണ്ണിടുമ്പോൾ ഇക്കാര്യം ആലോചിക്കണമെന്നും സുരേഷ് കീഴാറ്റൂർ

ഒരു രാഷ്ട്രീയ നേതൃത്വത്തേയും കണ്ടുകൊണ്ടല്ല ഞങ്ങൾ സമരം ചെയ്തത്; നർമ്മദാ സമരം വിജയിച്ചിട്ടില്ല, പക്ഷേ അതേ തുടർന്ന് രാജ്യത്ത് പാരിസ്ഥിതിക വിപ്ലവകാരികളുണ്ടായിട്ടുണ്ട്; കീഴാറ്റൂർ വയലിൽ അവസാനം മണ്ണിടും വരേയും ഞങ്ങൾ സമരം തുടരും; കഴിഞ്ഞ പ്രളയം എല്ലാറ്റിനും ഉത്തരം നൽകുന്നതായിരുന്നു; കുന്നിടിച്ച് കീഴാറ്റൂർ വയലിൽ മണ്ണിടുമ്പോൾ ഇക്കാര്യം ആലോചിക്കണമെന്നും സുരേഷ് കീഴാറ്റൂർ

രഞ്ജിത്ത് ബാബു

കണ്ണൂർ: കീഴാറ്റൂർ വയൽ സംരക്ഷിക്കാനുള്ള സമരം തുടരുമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ. ഞങ്ങൾ രാഷ്ട്രീയ ഉദ്ദേശത്തോടെയല്ല സമരം ആരംഭിച്ചത്. സമരത്തിന് പിൻതുണ നൽകുന്നവരോട് നന്ദിയുണ്ട്. ഒരു രാഷ്ട്രീയ നേതൃത്വത്തേയും കണ്ടുകൊണ്ടല്ല ഞങ്ങൾ സമരം ചെയ്തത്. നർമ്മദാ സമരം വിജയിച്ചിട്ടില്ല. പക്ഷേ അതേ തുടർന്ന് രാജ്യത്ത് പാരിസ്ഥിതിക വിപ്ലവകാരികളുണ്ടായിട്ടുണ്ട്. കീഴാറ്റൂർ വയലിൽ അവസാനം മണ്ണിടും വരേയും ഞങ്ങൾ സമരം തുടരും. കഴിഞ്ഞ പ്രളയം എല്ലാറ്റിനും ഉത്തരം നൽകുന്നതായിരുന്നു. കുന്നിടിച്ച് കീഴാറ്റൂർ വയലിൽ മണ്ണിടുമ്പോൾ ഇക്കാര്യം ആലോചിക്കണമെന്ന് സുരേഷ് കീഴാറ്റൂർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കീഴാറ്റൂർ വയലിലൂടെ ദേശീയപാതാ ബൈപാസ് കടന്ന് പോകുന്നത് സംബന്ധിച്ച് പുനഃപരിശോധന നടത്തുമെന്ന കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. വയൽക്കിളികളുമായി മുമ്പ് ഡൽഹിയിൽ നടത്തിയ ചർച്ചയിൽ വിദഗ്ദ സംഘത്തെ അയച്ച് പരിശോധന നടത്തുമെന്ന് മന്ത്രിയും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയിരുന്നു. എന്നാൽ നാളിതുവരെയായി കീഴാറ്റൂരിൽ കേന്ദ്ര സംഘം എത്തുകയോ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല. അതിനിടെ ദേശീയപാതയുമായി ബന്ധപ്പെട്ട് ഇനി അവകാശ തർക്കങ്ങൾ മാത്രമേ പരിഗണിക്കുയുള്ളൂവെന്ന് ജില്ലാ കലക്ടർ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

കലക്ടറുടെ അറിയിപ്പ് പ്രകാരം ത്രീഡീ നോട്ടിഫിക്കേഷൻ കഴിഞ്ഞതിനാൽ സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുകയായി. നേരത്തെ കീഴാറ്റൂർ വയലിലൂടെയുള്ള പാതക്ക് ത്രീഡീ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നു. ഇത് പിൻവലിക്കുമെന്ന് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് ഉണ്ടായില്ല. ഫലത്തിൽ ഈ സ്ഥലം കേന്ദ്ര സർക്കാറിൽ നിക്ഷിപ്തമാവുകയും ചെയ്തു. നഷ്ടപരിഹാരം നൽകുക മാത്രമാണ് നിയമപരമായി അവശേഷിക്കുന്ന നടപടി. . ത്രീഡീ വിഞ്ജാപനത്തിന് ശേഷം തുടർ നടപടികളോ വില നിർണ്ണയമോ കീഴാറ്റൂരിൽ ആരംഭിച്ചിട്ടില്ല.

വയലുകളും തണ്ണീർ തടങ്ങളും നികത്തിക്കൊണ്ടു പോകാനുദ്ദേശിക്കുന്ന ബൈപാസിന്റെ രൂപ രേഖ മാറ്റാൻ മന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.നൂറ് മീറ്റർ താഴെമാത്രം വീതിയുള്ള വയലിന്റെ കരയിലൂടെ പോയാൽ പോലും അവശേഷിക്കുന്നത് 40 മീറ്റർ മാത്രമായിരിക്കും. ഇതും തണ്ണീർ തടങ്ങൾക്കും ജനങ്ങളുടെ ജീവിതത്തിനും പ്രശ്‌നമുണ്ടാക്കും. ഇക്കാര്യവും മന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചു... നേരത്തെ ദേശീയപാതാ അഥോറിറ്റി തയ്യാറാക്കിയ രണ്ട് അലൈന്മെന്റുകൾ മാറ്റിയാണ് കീഴാറ്റൂർ വയലിലൂടെ ബൈപാസിന് അനുമതി നൽകിയത്. ഉന്നതമായ ഇടപെടലിലൂടെയാണ് വയലിലൂടെയുള്ള ബൈപാസിനുള്ള അനുമതി നൽകപ്പെട്ടതെന്ന് ആരോപിച്ചാണ് വയൽക്കിളികൾ സമരം ആരംഭിച്ചത്.

ഒന്നര വർഷക്കാലം നീണ്ടു നിന്ന സമരം ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിപിഎം. പാർട്ടി ഗ്രാമായ കീഴാറ്റൂരിലെ സമരത്തിന് പാർട്ടിയുടെ കീഴ്ഘടകങ്ങൾ ആദ്യം സജീവമായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ പാർട്ടി നേതൃത്വം സമരക്കാരിലെ പാർട്ടി മെമ്പർമാരെ പുറത്താക്കി. എങ്കിലും സമരം മുന്നോട്ടു തന്നെ പോയി. ബിജെപി. എം. പി സുരേഷ് ഗോപി എത്തിയതോടെ ബിജെപി.യുടെ ഇടപെടലും ശക്തമായി. അതോടെ വിഷയം രാഷ്ട്രീയ തർക്കമായി. അന്നത്തെ ബിജെപി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ മുതൽ കേന്ദ്ര നേതാക്കൾ വരെ കീഴാറ്റൂരിലെത്തി സമരം നയിച്ചു.

വയൽക്കിളികളുടെ സമര പന്തൽ സിപിഎം. അനുകൂലികളെന്ന് പറയുന്നവർ പരസ്യമായി കത്തിക്കുകയുമുണ്ടായി. കുമ്മനം രാജശേഖരന്റെ ഇടപെടലോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ പ്രത്യേക സംഘം കീഴാറ്റൂരിൽ പരിശോധനക്കെത്തിയത്. അവരുടെ റിപ്പോർട്ടിൽ തണ്ണീർ തടങ്ങളും വയലുകളും മണ്ണിട്ട് മൂടരുതെന്ന് നിർദ്ദേശിച്ചു.തുടർന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയുമായി വയൽക്കിളി നേതാക്കളും ബിജെപി. നേതാക്കളും നടത്തിയ ചർച്ചയെ തുടർന്നാണ് കേന്ദ്ര സംഘം സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് ഉറപ്പ് നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടായില്ല. ജില്ലാ കലക്ടർ നടപടിയുമായി മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. അതേ തുടർന്നാണ് വയൽക്കിളികൾ വീണ്ടും സമരം നടത്താൻ തയ്യാറെടുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP