Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുരുവിനെയും ചട്ടമ്പി സ്വാമികളെയും ചൂണ്ടി നവോത്ഥാന കാലഘട്ടത്തെ ഓർമ്മിപ്പിച്ചു; മാറ്റം കാലാനുശ്രുതമെന്ന് വ്യക്തമാക്കാൻ ക്ഷേത്രപ്രവേശന വിളംബരം ഉദാഹരിച്ചു; കുമ്മനത്തിന്റെ കത്തും ആർഎസ്എസ് നിലപാടും ചൂണ്ടി ബിജെപിയെ കൊട്ടി; കോൺഗ്രസ് സംഘപരിവാറിനെ പഠിക്കുന്നെന്നും വിമർശനം; മുമ്പും സ്ത്രീകൾ കയറിയിരുന്നു പറഞ്ഞു; തുല്യ നീതി സർക്കാർ നയമെന്ന് വ്യക്തമാക്കി: ശബരിമല സ്ത്രീപ്രവേശനത്തിൽ മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിന്റെ പൂർണരൂപം

ഗുരുവിനെയും ചട്ടമ്പി സ്വാമികളെയും ചൂണ്ടി നവോത്ഥാന കാലഘട്ടത്തെ ഓർമ്മിപ്പിച്ചു; മാറ്റം കാലാനുശ്രുതമെന്ന് വ്യക്തമാക്കാൻ ക്ഷേത്രപ്രവേശന വിളംബരം ഉദാഹരിച്ചു; കുമ്മനത്തിന്റെ കത്തും ആർഎസ്എസ് നിലപാടും ചൂണ്ടി ബിജെപിയെ കൊട്ടി; കോൺഗ്രസ് സംഘപരിവാറിനെ പഠിക്കുന്നെന്നും വിമർശനം; മുമ്പും സ്ത്രീകൾ കയറിയിരുന്നു പറഞ്ഞു; തുല്യ നീതി സർക്കാർ നയമെന്ന് വ്യക്തമാക്കി: ശബരിമല സ്ത്രീപ്രവേശനത്തിൽ മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിന്റെ പൂർണരൂപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ഭക്തരുടെ പ്രതിഷേധം കത്തിക്കാളുന്ന സമയത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം കേരളം തേടിയത്. അതുകൊണ്ട് തന്നെ അദ്ദേഹം ഇന്നു നടത്തിയ വാർത്താസമ്മേളനവും ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. മാധ്യമപ്രവർത്തകരെ കാണുന്നതിനോട് പൊതുവേ താൽപ്പര്യമില്ലാതിരുന്ന പിണറായി വിജയന്റെ ഓഫീസ് ഇന്ന് വാർത്താസമ്മേളനം ഉണ്ടെന്നും എല്ലാവരും എത്തണമെന്നും അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് പ്രസ് കോൺഫെറൻസ് ഹാളിൽ എത്തിയ മാധ്യമപ്രവർത്തകരെ കാത്തിരുന്നത് സുദീർഘമായി കാര്യങ്ങൾ പറയുന്ന മുഖ്യമന്ത്രിയെ ആയിരുന്നു. ഒരു മണിക്കറോളം നീണ്ട വാർത്താസമ്മേളനമായിരുന്നു മുഖ്യമന്ത്രിയുടേത്.

അതിസംഘർഷിതമാായ സാഹചര്യത്തിൽ മലയാളികളെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കത്തിൽ എടുത്തു പറഞ്ഞത് പ്രളയകാലത്തെ ഒരുമയെ കുറിച്ചായിരുന്നു. ആ ഒരുമയാണ് കേരള സമൂഹത്തിന് ആവശ്യമെന്നും മറ്റ് ശ്രമങ്ങളെ ചെറുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല വിഷയത്തെ കുറിച്ച് ശാന്തമായി കാര്യങ്ങൾ അവതരിപ്പിച്ച മുഖ്യമന്ത്രി വിമർശിച്ചേണ്ടവരെ വിമർശിച്ചും തഴുകേണ്ടവരെ തഴുകി കൊണ്ടുമായിരുന്നു പ്രതികരിച്ചത്. ചരിത്രം ഓർമ്മപ്പെടുത്തി കൊണ്ടായിരുന്നു പല കാര്യങ്ങൾക്കും അദ്ദേഹം മറുപടി നൽകിയതും.

വർഗീയതയെ പ്രോത്സാഹിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് പറഞ്ഞായിരുന്നു വിമർശനം. കേരള സമൂഹത്തിൽ കോൺഗ്രസ് പാർട്ടി ചെയ്യരുതാത്ത കാര്യമാണ് ഇപ്പോഴത്തേതെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വിധിക്കെതിരായ പ്രക്ഷോഭത്തിൽ ആരാണ് നേതൃസ്ഥാനത്തെന്ന കാര്യത്തിലാണ് കോൺഗ്രസും സംഘപരിവാറും തമ്മിലുള്ള തർക്കമെന്്നായിരുന്നു അദ്ദേഹം പറഞ്ഞത്. കോൺഗ്രസിന് ഒപ്പം സ്ത്രീപ്രവേശനത്തിൽ ബിജെപി സ്വീകരിക്കുന്നത് ഇരട്ടത്താപ്പിനെയും ശക്തമായി തന്യൊണ് മുഖ്യമന്ത്രി വിമർശിച്ചത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ നേരത്തെ സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രത്തിൽ ഇപ്പോൾ പ്രവേശിക്കാം. എന്നാൽ കേരളത്തിൽ പാടില്ല. ഇത് അപഹാസ്യമായ നിലപാടാണെന്നും പിണറായി എടുത്തു പറഞ്ഞു.

സർക്കാർ പറഞ്ഞ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ വന്ന വിധിയിൽ എങ്ങനെയാണ് പുനപരിശോധന ഹർജി നൽകാനാകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. വിധി എന്തുതന്നെയായാലും അത് നടപ്പാക്കാം എന്നാണ് സർക്കാർ സുപ്രീംകോടതിയിയെ അറിയിച്ചത്. പിന്നെ എങ്ങനെ പുനപരിശോധന ഹർജി നൽകും.അങ്ങനെയെങ്കിൽ സർക്കാർ സുപ്രീംകോടതിയിൽ ഭപറഞ്ഞ കാര്യങ്ങൾക്ക് വിരുദ്ധമായല്ലെ അത് സംഭവിക്കുവെന്നും മുഖ്യമന്ത്രി ചോദിച്ചു. ആരെങ്കിലും പുനപരിശോധന ഹർജിക്ക് പോകുന്നുണ്ടെങ്കിൽ അത് സർക്കാർ തടയില്ലെന്നും അടിവരയിട്ടു കൊണ്ടാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. 

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ പൂർണരൂപം:

ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ കാലവർഷക്കെടുതിയെയാണ് നാം നേരിട്ടത്. നാം കാണിച്ച ഒത്തൊരുമയും ജനാധിപത്യബോധവും മനുഷ്യസ്‌നേഹവും തുല്യതയിലധിഷ്ഠിതമായ നമ്മുടെ കാഴ്ചപ്പാടും അതിനെ അതിജീവിക്കാൻ നമുക്ക് കരുത്തായി. അതിന്റെ തുടർച്ചയിൽ പുനർനിർമ്മാണത്തിന് ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ സ്വാംശീകരിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് നാം പരിശ്രമിക്കുന്നത്.

കാലവർഷക്കെടുതി അതിജീവിക്കുന്നതിൽ നാം കാണിച്ച ഒത്തൊരുമയും സാഹോദര്യ സ്‌നേഹവുമാണ് ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ സഹായം നമുക്ക് ലഭിക്കുന്നതിനിടയാക്കിയത്. ഇങ്ങനെ എറ്റവുമധികം ഒത്തൊരുമയും ഐക്യബോധവും മനുഷ്യസ്‌നേഹവും സമത്വത്തിലധിഷ്ഠിതമായ കാഴ്ചപ്പാടും മുന്നോട്ടുവച്ച കാലത്ത് ജീവിക്കുന്നവർ എന്ന അഭിമാനബോധം മലയാളികളിൽ രൂപപ്പെട്ടുവന്ന ഘട്ടം കൂടിയാണ് ഇത്. പ്രളയത്തെ അതിജീവിച്ച് മുന്നേറുന്ന ജനത എന്ന അംഗീകാരം നേടിയ ഘട്ടം കൂടിയാണിത്.

ഇത്തരമൊരു മുന്നേറ്റം നമുക്ക് സാധ്യമായത് കേരളത്തിന്റെ സവിശേഷമായ സാമൂഹ്യ പരിതസ്ഥിതിയിൽ നിന്നാണ് എന്നത് ആർക്കും മനസ്സിലാക്കാൻ പറ്റുന്ന കാര്യമാണ്. അത്തരമൊരു സ്ഥിതിവിശേഷം എങ്ങനെ രൂപപ്പെട്ടുവെന്ന പരിശോധനകൂടി നടത്തുന്നത് കൂടുതൽ മുന്നേറ്റത്തിന് ഇടയാക്കുകയും ചെയ്യും.

നവോത്ഥാനം ഉഴുതുമറിച്ച മണ്ണ്

ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ച സ്വാമി വിവേകാനന്ദൻ കേരളത്തിലെത്തിയപ്പോൾ നമ്മുടെ നാടിനെ വിശേഷിപ്പിച്ചത് ഭ്രാന്താലയം എന്നായിരുന്നു. എന്നാൽ, ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന ഒരു സംസ്ഥാനമായി മാറുന്ന സ്ഥിതിയുണ്ടായി. ഇതിന് ഇടയാക്കിയത് നവോത്ഥാന ആശയങ്ങളും അതിനെ ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുമായിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച മണ്ണിൽ ദേശീയ പ്രസ്ഥാനവും കർഷ തൊഴിലാളി പ്രസ്ഥാനങ്ങളും ഇടപെട്ടതോടെയാണ് വലിയ മാറ്റം കേരളത്തിലുണ്ടായത്.

ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി തുടങ്ങിയ നിരവധി നവോത്ഥാന നായകർ കേരളത്തിന്റെ ജന്മിത്ത ആചാര ക്രമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് രംഗപ്രവേശനം ചെയ്തു. ശ്രീനാരായണ ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ കേരളത്തിന്റെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് അടിസ്ഥാനമായി. വില്ലുവണ്ടിയിലൂടെ സവർണ്ണർക്ക് മാത്രം സഞ്ചരിക്കുന്ന വഴികളിലൂടെ മുന്നേറിയ അയ്യങ്കാളി നവോത്ഥാനത്തെ ജനാധിപത്യപരമായ പോരാട്ടങ്ങളുമായി ബന്ധിപ്പിച്ചു. ചട്ടമ്പിസ്വാമികളെപ്പോലെയുള്ളവർ നിലനിൽക്കുന്ന ആചാരങ്ങളിലെയും സമ്പ്രദായങ്ങളിലെയും പോരായ്മകളിലേക്ക് വിരൽചൂണ്ടി നമ്മെ നവീകരിക്കുന്നതിന് നേതൃത്വം നൽകി. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ സവിശേഷത എന്നത് അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്ന് രൂപപ്പെട്ടുവന്നതും അത് മറ്റ് വിഭാഗങ്ങളിലേക്ക് പടർന്നുകയറുകയും ചെയ്ത ഒന്നായിരുന്നുവെന്നതാണ്.

ഈ നവോത്ഥാന മുദ്രാവാക്യങ്ങളെ സ്വാംശീകരിച്ചുകൊണ്ട് ദേശീയ പ്രസ്ഥാനവും ഇടപെടുകയുണ്ടായി. നാട്ടുരാജ്യങ്ങളിലെ ആചാരപരമായ പ്രശ്‌നങ്ങളിലും മറ്റും ഇടപെടേണ്ടതില്ലെന്ന ധാരണകളെ തിരുത്തി അത്തരം പ്രശ്‌നങ്ങളിൽ ദേശീയ പ്രസ്ഥാനം ഇടപെടണമെന്ന കാഴ്ചപ്പാട് രൂപപ്പെട്ടത് കേരളത്തിലാണ്. വൈക്കം സത്യാഗ്രഹം നടന്നത് ആ പശ്ചാത്തലത്തിലാണ്. ഇന്ത്യക്ക് വഴികാട്ടിയായി പ്രക്ഷോഭത്തിലൂടെ കേരളം മാറുകയായിരുന്നു.

1924 ലെ വൈക്കം സത്യാഗ്രഹത്തിൽ ടി.കെ മാധവൻ, സി.വി കുഞ്ഞിരാമൻ തുടങ്ങിയവർക്ക് പുറമെ മന്നത്ത് പത്മനാഭനെപ്പോലെയുള്ള സാമൂഹ്യ പരിഷ്‌ക്കർത്താക്കളും ആ പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തു. വൈക്കം ക്ഷേത്രത്തിന്റെ നാളുവഴികളിലൂടെയും ഹിന്ദുക്കളിലെ അവർണ്ണ വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിച്ച രീതിക്കെതിരായിട്ടായിരുന്നു ആ പോരാട്ടം. ഗാന്ധിജി ഉൾപ്പെടെ ഈ പോരാട്ടത്തെ പിന്തുണയ്ക്കുന്ന സ്ഥിതിയുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമൂഹ്യ പരിഷ്‌ക്കർത്തക്കളും അതിൽ പങ്കെടുത്തു. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ഒരു സവർണ്ണ ജാഥ തിരുവനന്തപുരത്തേക്ക് കാൽ നടയായി പുറപ്പെടുകയും സത്യാഗ്രഹത്തിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കുകയും ചെയ്തു. നിലനിൽക്കുന്ന അന്നത്തെ ആചാരത്തിനെതിരായുള്ള സമരത്തിലൂടെയാണ് മന്നത്ത് പത്മനാഭൻ കേരളത്തിന്റെ സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനത്തിൽ സുപ്രാധനമായ സ്ഥാനം വഹിക്കുന്ന നിലയിലേക്ക് ഉയർന്നത്. തന്റെ ചുറ്റുപാടുമുള്ള ആചാരങ്ങളിലെ മനുഷ്വത്വരഹിതമായ സമീപനങ്ങൾക്കെതിരെ തൂടർന്ന് പോരാടിക്കൊണ്ടാണ് മന്നത്ത് പത്മനാഭൻ മുന്നോട്ടുപോയത് എന്നും ഈ അവസരത്തിൽ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണ്. സാമുദായിക പരിഷ്‌ക്കരണം മാത്രമല്ല, അതിനപ്പുറം മനുഷ്യരുടെയെല്ലാം പ്രശ്‌നങ്ങളിലേക്ക് ഇടപെടുന്ന നവോത്ഥാന പാരമ്പര്യമായിരുന്നു മന്നത്ത് പത്മനാഭൻ ഉയർത്തിപ്പിടിച്ചത്. സമുദായത്തിലെ തെറ്റായ ആചാരങ്ങൾക്കെതിരെ പൊരുതി പൊതുധാരയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളായിരുന്നു ഇക്കാലത്ത് മന്നത്ത് പത്മനാഭൻ സ്വീകരിച്ചത്.

വൈക്കം സത്യാഗ്രഹത്തിന്റെ തുടർച്ചയായി ഇത്തരം പ്രക്ഷോഭങ്ങൾ നമ്മുടെ നാട്ടിൽ വളർന്നുവരികയുണ്ടായി. തുടർന്ന് ഗുരുവായൂർ സത്യാഗ്രഹം, പാലിയം സമരം തുടങ്ങിയ മുന്നേറ്റങ്ങളും നമ്മുടെ മണ്ണിലുണ്ടായി. ഈ പ്രക്ഷോഭങ്ങൾ ക്ഷേത്രപ്രവേശനത്തിനും ജാതീയമായ അടിച്ചമർത്തലുകൾക്കുമെതിരെ ജനാധിപത്യബോധത്തിന്റെ അലകൾ നാടെങ്ങും പ്രസരിപ്പിച്ചു. യാഥാസ്ഥിതിക ചിന്താധാരകൾ സൃഷ്ടിച്ച എതിർപ്പുകളെ മറികടന്നുകൊണ്ട് അത് മുന്നേറി.

സ്ത്രീജീവിതത്തിലും മാറ്റമുണ്ടായി

ജാതീയമായ അടിച്ചമർത്തലിനെതിരായ കീഴാള ജനവിഭാഗത്തിൽ നിന്ന് രൂപപ്പെട്ടുവന്ന് എല്ലാ വിഭാഗങ്ങളിലേക്കും പടർന്നുകയറിയ നവോത്ഥാന കാഴ്ചപ്പാട് സ്ത്രീകളുടെ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടു. അത് കേരളത്തിലെ സ്ത്രീകളുടെ ജീവിതത്തിൽ പുതിയ വഴി വെട്ടിത്തുറന്നു. എല്ലാവിഭാഗത്തിലെ സ്ത്രീകളിലും മാറ്റത്തിന്റെ കാറ്റുമായി നവോത്ഥാന പ്രസ്ഥാനം വളർന്നുവന്നു. മാറിടം മറയ്ക്കാനുള്ള അവകാശം, വിധവാ വിവാഹം, സ്ത്രീവിദ്യാഭ്യാസം മുതലായ ഇടപെടലുകളിലൂടെ, സ്ത്രീകളെ അരങ്ങത്തേക്ക് കൊണ്ടുവരുന്നതിനുള്ള പ്രക്ഷോഭമായി അത് മാറി. ജന്മിത്തം മുന്നോട്ടുവച്ച സ്ത്രീവിരുദ്ധമായ ആശയങ്ങളെ അത് വകഞ്ഞുമാറ്റിക്കൊണ്ടിരുന്നു. ഘോഷ ബഹിഷ്‌കരണം പോലുള്ള സമരങ്ങളിലേക്കും അത് പടർന്നുകയറുകയായിരുന്നു.

രണ്ടാംകിട പൗന്മാരായി മാറ്റിനിർത്തപ്പെട്ട ജാതീയമായി അടിച്ചമർത്തപ്പെട്ടവരെയും സ്ത്രീകളെയും മുന്നോട്ടുനയിക്കുന്നതും മറ്റു വിഭാഗങ്ങളിൽ ജനാധിപത്യപരമായ ജീവിതക്രമങ്ങളെ മുന്നോട്ടുവയ്ക്കുന്നതായും ഇത് മാറി. സ്ത്രീകളുടെ ആവശ്യങ്ങളും ജാതീയമായി അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങളും ഇതിന്റെ തുടർച്ചയായി മുന്നോട്ടുവന്നു. ജീവിതത്തിന്റെ സൂഷ്മതലങ്ങളിൽ തന്നെ മാറ്റത്തിന്റെ മഹാസാഗരമായി ഈ മുന്നേറ്റം മാറി. ഭൂപരിഷ്‌ക്കരണം കൂടി നടപ്പിലാക്കപ്പെട്ടതോടെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിൽ മാത്രമല്ല, സാമ്പത്തിക രംഗത്തും ജന്മിത്വത്തിന്റെ അടിസ്ഥാന ഘടകങ്ങൾ പിഴുതുമാറ്റപ്പെടുന്ന സ്ഥിതിയുണ്ടായി. അങ്ങനെയാണ് സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളം ആധുനിക കേരളം എന്ന നിലയിലേക്ക് വളരുന്ന സ്ഥിതിയുണ്ടായത്.
ദായക്രമങ്ങളിലും മാറ്റമുണ്ടാകുന്നു

ഇതിന്റെ ഭാഗമായി നമ്മുടെ ജീവിതത്തിന്റെ ആചാരങ്ങളിലും സ്ത്രീകളിലും വലിയമാറ്റങ്ങളുണ്ടായി. ആധുനിക വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും ലോകത്തേക്ക് സ്ത്രീകൾ മുന്നേറി. ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകളുടെ മുന്നേറ്റം ലോകത്ത് നടന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെ സൂക്ഷ്മ ജീവിതത്തിലും ഇതിന് സമാനമായ മുന്നേറ്റങ്ങൾ വികസിച്ചു.

ആദ്യ ആർത്തവത്തെ ഏറെ ആഘോച്ചിരുന്ന രീതിക്ക് പൊതുവിൽ മാറ്റമുണ്ടായി. ആ ഘട്ടങ്ങളിൽ സ്ത്രീകളെ അടുക്കളയിൽ നിന്നുൾപ്പെടെ മാറ്റിനിർത്തപ്പെടുക എന്ന ജീവിതചര്യക്കും മാറ്റമുണ്ടായി. അങ്ങനെ സാമൂഹ്യമുന്നേറ്റങ്ങൾക്കനുസരിച്ച് വ്യക്തിജീവിതത്തിന്റെ സൂഷ്മ അടരുകളിൽ പോലും നടത്തിയ സ്വാധീനമാണ് ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് പശ്വാത്തലമായത്. എല്ലാ മനുഷ്യർക്കും തുല്യാവകാശമെന്ന കാഴ്ചപ്പാട് പ്രായോഗികമാക്കാൻ നടത്തിയ ഇടപെടലുകളാണ് കേരളത്തെ ഇന്നത്തെ കേരളമായി മാറ്റുന്നതിന് അടിസ്ഥാനമായിത്തീർന്നത്.

ഈ മാറ്റത്തിന്റെ രീതി പരിശോധിച്ചാൽ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. അതാത് ജനവിഭാഗങ്ങളിലെ ആചാരങ്ങൾക്കും തെറ്റായ സമ്പ്രദായങ്ങൾക്കും എതിരായ സമരങ്ങൾ രൂപപ്പെട്ടുവന്നത് അതാത് സമൂഹത്തിനകത്ത് നിന്ന് ഉയർന്നുവന്ന തീക്ഷണമായ സംഘർഷങ്ങളിൽ നിന്നാണ്. അത്തരം സംഘർഷങ്ങളെ പൊതുസമൂഹം സ്വീകരിക്കുകയും പുരോഗമനപരമായ ധാരകൾക്കൊപ്പം നിലനിൽക്കുകയും ചെയ്തിരുന്നു. അങ്ങനെ രൂപപ്പെട്ടുവന്ന മാറ്റങ്ങളാണ് നമ്മുടെ ആചാരങ്ങളെയും സമ്പ്രദായങ്ങളെയും തിരുത്തിക്കുറിച്ചത്. മരുമക്കത്തായം മാറി മക്കത്തായം വന്നു. എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദുമതത്തിൽപെട്ട എല്ലാവർക്കും പ്രവേശനം നൽകുന്ന ക്ഷേത്രപ്രവേശന വിളംബരം ഒരു നിയമമെന്ന രീതിയിലേക്ക് മാറുകയും ചെയ്തു. ഇങ്ങനെ ഒരോ വിഭാഗത്തിനകത്തു നിരന്തരമായി ഉയർന്നുവന്ന സംഘർഷങ്ങളുടെയും അതിൽ നിന്നും രൂപപ്പെട്ടുവന്ന ആശയസംവിധാനങ്ങളുടെയും അനന്തരഫലമായാണ് നമ്മുടെ ജീവിതം മാറിമറിഞ്ഞത. അത്തരം പുരോഗമനപരമായ മുന്നേറ്റങ്ങളെ പിന്തുണച്ചുകൊണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിലപാട് സ്വീകരിച്ചു. അത് കേരളത്തിന്റെ മുന്നേറ്റത്തിന് സുപ്രധാനമായ പങ്ക് വഹിച്ചു.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ചർച്ചകളിലേക്ക് നാം കടക്കുമ്പോൾ കേരളത്തിന്റെ ഈ സാമൂഹ്യമുന്നേറ്റത്തിന്റെ ചരിത്രം കൂടി ഉൾക്കൊള്ളേണ്ടതുണ്ട്. ആ പശ്ചാത്തലത്തിൽ നിന്നുവേണം ഇപ്പോൾ വന്ന കോടതി വിധിയെയും സർക്കാരിന്റെ നിലപാടുകളെയും കാണാൻ. ശബരിമലയിലെ സ്ത്രീ പ്രവേശനവും അതുമായി ബന്ധപ്പെട്ട ഇടപെടലുകൾ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് അടുത്ത കാലത്തു തന്നെ ഉണ്ടായിട്ടുണ്ട്. ഇത്തരം വ്യവഹാരങ്ങൾക്ക് ഇടയാക്കിയത് സർക്കാരിന്റെ ഏതെങ്കിലും തീരുമാനങ്ങളായിരുന്നില്ല.

ശബരിമലയിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവോ നൽകിയ കേസോ നടത്തിയ നിയമനിർമ്മാണമോ അല്ല, 1991 ലെ ഹൈക്കോടതി വിധിയിലേക്കും ഇപ്പോഴത്തെ സുപ്രീംകോടതി വിധിയിലേക്കും എത്തിച്ചേർന്നത്. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയെ മനസ്സിലാക്കണമെങ്കിൽ അതിനുമുമ്പ് ഹൈക്കോടതിയിൽ ഉണ്ടായ പൊതുതാത്പര്യ ഹർജിയെക്കൂടി മനസ്സിലാക്കേണ്ടതുണ്ട്. 1990 ൽ എസ്. മഹേന്ദ്രൻ എന്ന വ്യക്തി ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് അയച്ച ഒരു കത്ത് പൊതുതാത്പര്യ ഹർജിയായി ഹൈക്കോടതി പരിഗണിച്ചതോടെയാണ് ഈ വിഷയം കേരളത്തിൽ കോടതി വ്യവഹാര രംഗത്ത് അടുത്ത കാലത്ത് സജീവമായത്.

മഹേന്ദ്രന്റെ കത്ത്

ശബരിമലയിൽ യുവതികൾ കയറുന്നുവെന്നും അവിടെ പ്രാർത്ഥന നടത്തുന്നുവെന്നുമുള്ള പരാതിയാണ് മഹേന്ദ്രൻ കത്തിലുന്നയിച്ചത്. വിഐപികളുടെ ഭാര്യമാർക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെന്നും, മുൻ ദേവസ്വം കമ്മീഷണർ ശ്രീമതി. ചന്ദ്രികയുടെ പേരക്കുട്ടിക്ക് അവിടെ ചോറൂണ് നൽകിയിട്ടുണ്ടെന്നും ഉദാഹരണമായി അദ്ദേഹം എടുത്തുപറയുകയും ചെയ്തു. ഇത് സാക്ഷ്യപ്പെടുത്തുന്നതിനായി ശ്രീമതി. ചന്ദ്രികയും അവരുടെ മകളും സ്ത്രീകളുൾപ്പെടെയുള്ള ബന്ധുജനങ്ങളും ചടങ്ങിൽ പങ്കെടുക്കുന്ന ഫോട്ടോ 19.08.1990 ൽ ജന്മഭൂമി പത്രത്തിൽ വന്നത് അദ്ദേഹം സമർപ്പിക്കുകയും ചെയ്തു. ബന്ധപ്പെട്ടവർക്കെതിരെ ഉചിത നടപടി സ്വീകരിക്കണമെന്ന ആവശ്യവും കോടതിയിൽ ഉന്നയിച്ചു. തുടർന്ന് കോടതി ബന്ധപ്പെട്ടയാളുകൾക്ക് നോട്ടീസ് അയക്കുകയും കേസ് ആരംഭിക്കുകയും ചെയ്തു.

കോടതിയുടെ അഭിപ്രായം

1991 ലെ ഹൈക്കോടതി വിധിയിൽ ഇത് സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്. അതിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു. 'പരാതിക്കാരനായ ശ്രീ. മഹേന്ദ്രൻ, ശ്രീമതി. ചന്ദ്രിക, ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ എന്നിവരുടെ വിശദീകരണം കേട്ടുകഴിഞ്ഞപ്പോൾ ശബരിമല ക്ഷേത്രത്തിന്റെ വിശ്വാത്തെക്കുറിച്ച് അടിസ്ഥാനപരമായതും വലിയ സ്വാധീനം ചെലുത്തുന്നതുമായ ചോദ്യങ്ങളാണ് പരിഗണനയ്ക്കായി ഉയർന്നുവരുന്നത് എന്ന കാര്യം ഞങ്ങൾക്ക് തോന്നി. അതിനാൽ പരാതിയെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം പൊതുതാത്പര്യ ഹർജി എന്ന നിലയിൽ ഒ.പി 9015/1990 ആയി പരിവർത്തിപ്പിച്ചു.'

ഇങ്ങനെ ജ?ഭൂമി പത്രത്തിൽ ശബരിമലയിൽ നടന്ന ചോറൂണിൽ സ്ത്രീകൾ പങ്കെടുക്കുന്നതായ ഫോട്ടോ പ്രസിദ്ധീകരിച്ചത് കാണിച്ചുകൊണ്ടാണ് ഈ കേസ് കോടതിയിൽ സജീവമാകുന്നത്. അല്ലാതെ ഏതെങ്കിലും തരത്തിൽ എൽഡിഎഫ് സർക്കാരോ ബന്ധപ്പെട്ടവരോ നടത്തിയ ഇടപെടലിന്റെ ഭാഗമായല്ല ഈ പ്രശ്‌നം ഉയർന്നുവന്നത്.

ഈ കേസിൽ ഇന്ത്യൻ ഫെഡറേഷൻ ഓഫ് വിമൺ ലോയേഴ്‌സിന്റെ കേരളഘടകം, കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രസിഡന്റ് എം.വി ഗോപാലകൃഷ്ണൻ എന്നിവർ കക്ഷിചേരാൻ അനുമതി തേടുകയും, ഹൈക്കോടതി നിയമങ്ങളുടെ 152(2) ചട്ടമനുസരിച്ച് ഈ ഹർജികൾ അനുവദിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് കേസ് പുരോഗമിച്ചത്. പലവിധ വാദങ്ങൾ ഇക്കാലത്ത് ഉയർന്നുവന്നു.

കേസിന്റെ വിചാരണയിൽ ഉയർന്നുവന്ന പ്രശ്‌നങ്ങൾ

ഇതുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ ഈ കേസിന്റെ വിചാരണയിൽ ഉയർന്നുവന്നു. 1991 ലെ കോടതി വിധിയിൽ ഓരോ കക്ഷിയും ഉന്നയിച്ച വാദങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ആ വിധിയുടെ ഭാഗമായി കോടതി പരിശോധിച്ച കാര്യങ്ങൾ ഒന്നു മനസ്സിലാക്കുന്നത് ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് ഏറെ സഹായകമാണ്. വിവിധ കക്ഷികളുടെ വാദങ്ങൾ കോടതി വിധിയിൽ ഉദ്ധരിച്ചുകാണുന്നുണ്ട്. കൊല്ലവർഷം 1115 ൽ തിരുവിതാംകൂർ മഹാരാജാവ് ക്ഷേത്രം സന്ദർശിച്ചപ്പോൾ മഹാറാണിയും ദിവാനുംഒപ്പമുണ്ടായിരുന്നുവെന്ന വാദം ഉയർന്നുവരികയുണ്ടായി. അടുത്തവർഷങ്ങളിൽ നിരവധി ഭക്തർ അവിടെ കുട്ടികളുടെ ചോറൂണിനായി എത്തിയ കാര്യവും പരാമർശിക്കുന്നുണ്ട്. അത്തരം സന്ദർഭങ്ങളിൽ നിർദ്ദിഷ്ട ചാർജ്ജുകൾ നൽകുമ്പോൾ ബോർഡ് രസീതികൾ നൽകുകയും ചെയ്തിരുന്നു എന്ന വാദവും അവതരിപ്പിക്കുന്നുണ്ട്. ശബരിമലയിലെ ആചാരക്രമങ്ങളിൽ വന്ന മാറ്റങ്ങളും കോടതി വിധിയിൽ പരാമർശവിഷയമാകുന്നുണ്ട്.

20 വർഷക്കാലമായി പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പ്രതിമാസ പൂജയ്ക്കായി അമ്പലം തുറക്കുമ്പോൾ സന്ദർശിക്കാൻ അനുവാദമുണ്ടായിരുന്നു എന്നത് വാദത്തിനിടയിൽ ഉയർന്നുവന്ന കാര്യവും രേഖപ്പെടുത്തുന്നുണ്ട്. മണ്ഡലം, മകരവിളക്ക്, വിഷുക്കാലങ്ങളിൽ മാത്രമാണ് സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ലായിരുന്നുവെന്ന വാദങ്ങളും അതിൽ രേഖപ്പെടുത്തുന്നുണ്ട്. ഇത്തരം കാര്യങ്ങൾ പറഞ്ഞുകൊണ്ട് ക്ഷേത്രത്തിന്റെ ആചാരങ്ങളെയും മതവികാരങ്ങളെയും പരിഗണിച്ച് ചെയ്യേണ്ട കാര്യമാണെന്നും പരാതിക്കാരന്റെ മൗലികാവശങ്ങളിലൊന്നുപോലും ലംഘിച്ചിട്ടില്ലെന്നും അതുകൊണ്ട് ഹർജി പിൻവലിക്കണമെന്നുമുള്ള വാദമാണ് ദേവസ്വം ബോർഡ് അവതരിപ്പിച്ചത് എന്നും വ്യക്തമാവുന്നുണ്ട്.

ചന്ദ്രികയുടെ മറുപടി

മഹേന്ദ്രന്റെ പരാതിക്ക് ആധാരമായ ഒരു കാര്യം ദേവസ്വം കമ്മീഷണറായ ചന്ദ്രിക തന്റെ പേരക്കുട്ടിയുടെ ചോറൂണ് ശബരിമലയിൽ നടത്തിയെന്നതുകൂടിയായിരുന്നു. ദേവസ്വം കമ്മീഷണറായിരുന്ന ചന്ദ്രികയാവട്ടെ മലയാളമാസം 1166 ചിങ്ങം ഒന്നാം തീയ്യതി ക്ഷേത്രത്തിൽ സന്ദർശിച്ചിട്ടുണ്ട് എന്ന കാര്യം കോടതിയിൽ പറയുകയുണ്ടായി. 10 മുതൽ 50 വയസ് വരെയുള്ള സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച നിരോധനം മണ്ഡല, മകരവിളക്ക്, വിഷു സമയത്ത് മാത്രമാണ് ഉള്ളത് എന്നും മറ്റു സമയങ്ങളിൽ നിയന്ത്രണമില്ലെന്ന കാര്യവും അവർ വ്യക്തമാക്കിയതായി ഹൈക്കോടതി വിധിയിൽ തന്നെ രേഖപ്പെടുത്തുന്നുണ്ട്. പ്രതിമാസ പൂജകൾ നടക്കുമ്പോൾ എല്ലാ പ്രായക്കാരായ സ്ത്രീകളും ശബരിമല സന്ദർശിക്കാറുണ്ട്. പ്രതിമാസ പൂജ സമയത്ത് ക്ഷേത്രത്തിൽ സ്ത്രീകളുടെ പ്രവേശനം നടക്കുന്നത് ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായല്ല എന്ന നിലപാട് അവർ സ്വീകരിച്ചതായും വിധിയിൽ പറയുന്നുണ്ട്.

ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറി നൽകിയ എതിർ സത്യവാങ്മൂലത്തിൽ തിരു-കൊച്ചി ക്ഷേത്ര പ്രവേശന നിയമത്തിലെ 3-ാം വകുപ്പ് പ്രകാരം എല്ലാ ഹിന്ദുവിനും ക്ഷേത്രത്തിൽ പ്രവേശിക്കാനും ആരാധന നടത്താനും അവകാശമുണ്ടെന്നും വ്യക്തമാക്കി. ശബരിമല ക്ഷേത്രത്തിൽ 10 മുതൽ 50 വരെ പ്രായമുള്ള വനിതകളുടെ പ്രവേശനം മണ്ഡലം, മകരവിളക്ക് വിഷു സമയത്ത് നിരോധിച്ചുകൊണ്ട് എല്ലാ വർഷവും ബോർഡ് വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ടെന്നും പ്രതിപാദിച്ചിട്ടുണ്ട്. പരാതിക്കാരൻ നൽകിയ ഹർജി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം നിലനിൽക്കുന്നതല്ലെന്നും പരാതി തള്ളിക്കളയണമെന്നും ചീഫ് സെക്രട്ടറിയും പറഞ്ഞു.

കുമ്മനം രാജശേഖരന്റെ കത്ത്

ഈ കേസിൽ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം ഹിന്ദുമുന്നണിയുടെ അക്കാലത്തെ സംസ്ഥാന സെക്രട്ടറി ശ്രീ. കുമ്മനം രാജശേഖരൻ ക്ഷേത്രം തന്ത്രിയായിരുന്ന ശ്രീ. മഹേശ്വരരിന് അയച്ച കത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നു എന്നതാണ്. പ്രസ്തുത കത്തിൽ ശബരിമലയിൽ വിവാഹ ചടങ്ങുകളും വനിതകളുടെ ഡാൻസും സിനിമാ ഷൂട്ടിംഗും നടന്നുവെന്ന കാര്യം വ്യക്തമാക്കിയിരുന്നു. ഈ കത്തിന് ക്ഷേത്രം തന്ത്രിയായിരുന്ന മഹേശ്വരര് അയച്ച മറുപടി കോടതിക്ക് മുമ്പാകെ വരികയുണ്ടായി. ഇത് കാണിക്കുന്നത് അക്കാലത്ത് ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനവും അവർ പങ്കെടുക്കുന്ന മറ്റു ചടങ്ങുകളും നടക്കുന്നുണ്ട് എന്ന കാര്യമാണ്.

ഹൈക്കോടതി വിധി

ഇത്തരം പ്രശ്‌നങ്ങളെല്ലാം വിശദമായ പരിശോധനയ്ക്ക് ഹൈക്കോടതി വിധേയമാക്കി. അതിന്റെ അടിസ്ഥാനത്തിൽ വിധി പുറപ്പെടുവിച്ചു. ശബരിമല കയറുന്നതിന് 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ശബരിമല തീർത്ഥാടനകേന്ദ്രത്തിലെ കാലാവർത്തിയായിട്ടുള്ള ആചാരമാണ് എന്ന് വ്യക്തമാക്കി. അതുകൊണ്ട് തന്നെ ആ നിയന്ത്രണം നടപ്പിലാക്കുക എന്ന തീരുമാനമാണ് എടുത്തത്. ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിക്കുകയും കേരള സർക്കാരിനോട് പൊലീസ് ഉൾപ്പെടെയുള്ള എല്ലാ സഹായവും ദേവസ്വം ബോർഡിന് നൽകണമെന്നും നിർദ്ദേശിച്ചു. ഇങ്ങനെ നേരത്തേ ഉണ്ടായി എന്ന് പറയുന്ന സ്ത്രീ പ്രവേശനത്തിന് അറുതി വരുത്തുകയാണ് കോടതി 1991 ഏപ്രിൽ 5 നുള്ള വിധിയിൽ ചെയ്തിട്ടുള്ളത്.

സർക്കാർ ചെയ്തത്

1991 ന് ശേഷം ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമലയിലെ തീർത്ഥാടകരുടെ പ്രവേശനം നടന്നിട്ടുള്ളത്. ഇതിനെ സഹായിക്കുകയാണ് സർക്കാർ സംവിധാനങ്ങൾ ചെയ്തിട്ടുള്ളത്. ഇതിൽ നിന്നും വ്യത്യസ്തമായ ഒരു നിലപാട് ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ചിട്ടില്ല. ഈ സർക്കാരും ഇതിന് മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. ഇത് പ്രകാരമായിരുന്നു ശബരിമലയിൽ കാര്യങ്ങൾ നടന്നത്.

സുപ്രീം കോടതിയിൽ വന്ന പുതിയ റിട്ട്

പിന്നീട് 2006 ൽ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിക്ക് മുമ്പാകെ ഒരു റിട്ടായി വരികയായിരുന്നു. ഇന്ത്യൻ യംഗ് ലോയേഴ്‌സ് അസോസിയേഷനും മറ്റുള്ളവരും ആണ് ഈ റിട്ട് നൽകിയത്. ഈ കേസിൽ സംസ്ഥാന സർക്കാരിനെ എതിർകക്ഷിയായി ഉൾപ്പെടുത്തിയിരുന്നു. അതിനാൽ സർക്കാരിനോട് സുപ്രീംകോടതി ഇക്കാര്യത്തിൽ അഭിപ്രായം ചോദിച്ചു.

ആദ്യ അഫിഡവിറ്റ് വി എസ് സർക്കാരിന്റെ കാലത്ത്

13.11.2007 ൽ അധികാരത്തിലിരുന്ന വി എസ്. അച്യുതാനന്ദൻ സർക്കാർ ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിച്ചു. എന്നാൽ പിന്നീട് വന്ന യുഡിഎഫ് സർക്കാർ ഈ സത്യവാങ്മൂലം പിൻവലിച്ച് പുതിയ ഒരു സത്യവാങ്മൂലം 05.02.2016 ന് സമർപ്പിച്ചു (ഈ അഫിഡവിറ്റിൽ സ്ത്രീ പ്രവേശനത്തെ എതിർത്തുകൊണ്ടാണ് യുഡിഎഫ് നിലപാട് സ്വീകരിച്ചത്). വീണ്ടും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിൽ വന്നപ്പോൾ 2007 ൽ സർക്കാർ സമർപ്പിച്ച അതേ അഫിഡവിറ്റ് നിലനിർത്തുന്നതിന് തീരുമാനിച്ചു. ഈ സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങൾ താഴെ പറയുന്നതാണ്.

സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ എടുത്ത നിലപാട്

ഈ സത്യവാങ്മൂലത്തിൽ എൽഡിഎഫ് സർക്കാർ എടുത്ത നിലപാട് എന്താണ് എന്നുകൂടി മനസ്സിലാക്കുമ്പോഴാണ് റിവ്യൂ ഹർജി സർക്കാർ എന്തുകൊണ്ട് സമർപ്പിക്കുന്നില്ല എന്ന കാര്യം കൂടി വ്യക്തമാവുക.

സർക്കാർ വ്യക്തമാക്കിയ കാര്യങ്ങൾ ഇവയാണ്.

1. സ്ത്രീകൾക്കോ സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തിനോ എതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നതിന് സർക്കാർ എതിരാണ്. സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്നതാണ് നിലവിലുള്ള സംസ്ഥാന സർക്കാരിന്റെ നയം. അതുകൊണ്ട് തന്നെ സ്ത്രീ പ്രവേശനത്തിന് സർക്കാർ എതിരല്ല.

2. മുൻകാലങ്ങളിലും സ്ത്രീകൾ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട് എന്നതുമായി ബന്ധപ്പെട്ട ചരിത്രപരമായ കാര്യങ്ങൾ ഇതിൽ വ്യക്തമാക്കി. മഹാരാജാവ് ക്ഷേത്രം സന്ദർശിക്കുമ്പോൾ മഹാറാണിയും സന്ദർശിച്ചിരുന്നുവെന്നതു പോലുള്ള കാര്യങ്ങളും ചൂണ്ടിക്കാണിച്ചു.

3. അതിന്റെ അടിസ്ഥാനത്തിൽ ഹിന്ദുമത ആചാരത്തിലും ദൈവത്തിലും ക്ഷേത്ര ആരാധനയിലും വിശ്വസിക്കുന്നവരെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിനോ ആരാധന നടത്തുന്നതിനോ പ്രായ വ്യത്യാസമില്ലാതെ അനുവദിക്കണം എന്ന നിലപാട് സർക്കാർ സ്വീകരിച്ചു.

4. ഈ നിലപാട് സ്വീകരിക്കുമ്പോൾ തന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം സർക്കാർ ഓർമ്മിപ്പിച്ചു. ശബരിമല ക്ഷേത്രത്തിന്റെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടത് വർഷങ്ങളായി തുടരുന്ന ആചാരമായതിനാലും, അത് വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടതിനാലും, ജനങ്ങൾ സ്വീകരിച്ചതിനാലും, ഇതുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പിലാക്കാൻ ബാധ്യതപ്പെട്ട ഹൈക്കോടതി വിധി നിലവിലുണ്ടെന്നും ഓർമ്മിപ്പിച്ചു.

5. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു അപേക്ഷ സർക്കാർ സമർപ്പിച്ചു. ഹിന്ദു ധർമ്മശാസ്ത്രത്തിൽ ആധികാരിക പരിജ്ഞാനമുള്ള പ്രമുഖ പണ്ഡിതരും അഴിമതിയില്ലാത്തവരും ബഹുമാന്യരുമായ സാമൂഹ്യ പരിഷ്‌ക്കർത്താക്കളും ഉൾപ്പെട്ട ഒരു കമ്മീഷൻ നിയോഗിച്ച് അവരോട് പ്രായവ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകൾക്കും ക്ഷേത്രാരാധന അനുവദിക്കാമോ എന്നതിൽ അവരുടെ നിർദ്ദേശങ്ങളും കാഴ്ചപ്പാടുകളും ലഭ്യമാക്കണമെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച നിർദ്ദേശം.

6. സ്ത്രീകൾ പ്രവേശിച്ചാൽ ക്രമസമാധാന പ്രശ്‌നവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉണ്ടാവും എന്നതാണ് പേടിയെങ്കിൽ അതിന് സ്ത്രീകൾക്ക് പ്രത്യേക സന്ദർശന കാലം നിശ്ചയിച്ച് അത് പരിഹരിക്കാവുന്നതാണ് എന്നും നിർദ്ദേശിച്ചു. എന്നാൽ ഇത്തരമൊരു പേടി സർക്കാരിനില്ലെന്ന കാര്യവും എടുത്തുപറഞ്ഞു.

7. ആചാരങ്ങളിൽ മാറ്റം ശബരിമലയിലും ഉണ്ടായിട്ടുണ്ട് എന്ന കാര്യവും ഓർമ്മിപ്പിച്ചു. അതിന്റെ ഉദാഹരണമായി, എല്ലാ മലയാള മാസത്തിലും ആദ്യത്തെ 5 ദിവസം പൂജ നടക്കുന്നുണ്ട്. ഈ കീഴ്‌വഴക്കം തുടങ്ങിയത് ജനത്തിരക്ക് കുറക്കാനാണ്. മുമ്പില്ലാതിരുന്ന തുലാഭാരം എന്ന ആചാരം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്, എന്ന കാര്യവൂം ഓർമ്മിപ്പിച്ചു.

8. ഇക്കാര്യങ്ങൾ പറഞ്ഞ ശേഷം എന്തുതന്നെയാണെങ്കിലും സർക്കാരിന് ഇക്കാര്യത്തിൽ ഒരു വിവാദമുണ്ടാക്കാൻ താൽപര്യമില്ല എന്ന കാര്യവും ഓർമ്മിപ്പിച്ചു.

9. ഈ സത്യവാങ്മൂലം സമർപ്പിക്കാനിടയായത് കോടതി സർക്കാരിന്റെ കാഴ്ചപ്പാട് അറിയിക്കാനാവശ്യപ്പെട്ടതുകൊണ്ടാണെന്നും വ്യക്തമാക്കി.

10. ചില കാര്യങ്ങളും ഇതോടൊപ്പം എടുത്തുപറഞ്ഞു.

a. 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ തടയുന്നതിനുള്ള സാധ്യമായ എല്ലാ നടപടികളും നിലവിലുള്ള കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ചെയ്യുന്നുണ്ട്.

b. സർക്കാർ ഈ വിഷയത്തിൽ ഒരു നിയമനിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നില്ല.

c. സർക്കാർ കോടി വിധി കാത്തിരിക്കുകയാണ്. വിധി പ്രകാരം പ്രവർത്തിക്കും.

സംസ്ഥാനസർക്കാരിന്റെ നിലപാട് വ്യക്തമാണ്. ഈ പ്രശ്‌നത്തിൽ കോടതി ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ്, ഇത്തരമൊരു സത്യവാങ്മൂലം സർക്കാർ നൽകിയത്. എല്ലാവർക്കും പ്രവേശനം നൽകുക എന്നതാണ് സർക്കാരിന്റെ നയമെങ്കിലും ആചാരപരമായ വിഷയമായതുകൊണ്ട് ആ രംഗത്തെ പ്രമുഖരുടെ കൂടി അഭിപ്രായം സ്വീകരിച്ചുകൊണ്ട് മാത്രമേ നടപടി സ്വീകരിക്കാവൂ എന്ന കാര്യമാണ് വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ഒരു നിയമനിർമ്മാണം സർക്കാർ നടപ്പിലാക്കില്ലെന്നും വിധി നടപ്പിലാക്കുമെന്നുമാണ് സമർപ്പിച്ചത്.

കമ്മീഷനെ നിയോഗിക്കണെമെന്നും അതിനുശേഷമേ അന്തിമവിധിയിലേക്ക് കടക്കാവൂ എന്നുമുള്ള സർക്കാർ നിലപാട് വിശ്വാസത്തെയും ആചാരത്തെയും ബഹുമാനിക്കുന്ന നിലപാട് തന്നെയാണ്. അവരുടെ അഭിപ്രായം അറിയാതെ അന്തിമതീരുമാനം എടുക്കരുതെന്നാണ് സർക്കാർ പറഞ്ഞത്.

പുനപരിശോധനാ ഹർജിയെ സംബന്ധിച്ച് ഇപ്പോൾ പറയുന്നുണ്ട്. സർക്കാർ പറഞ്ഞ നിലപാടിന്റെ അടിസ്ഥാനത്തിൽ വന്ന ഒരു വിധിയിൽ പുനപരിശോധാനാ ഹർജി എങ്ങനെയാണ് സാധ്യമാവുക. കോടതി വിധി എന്തായാലും അത് നടപ്പിലാക്കാമെന്നാണ് സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കിയത്. സ്ത്രീ പ്രവേശനത്തിൽ അനുകൂലമായാലും പ്രതികൂലമായാലും ആ വിധി സ്വീകരിച്ച് നടപ്പിലാക്കുമെന്നാണ് ഇതിനർത്ഥം. ആ നിലപാട് സ്വീകരിച്ച സർക്കാർ പുനപരിശോധനാ ഹർജി സുപ്രീംകോടതിയിൽ സമർപ്പിക്കുന്നത് എങ്ങനെയാണ് ശരിയായിത്തീരുക. മാത്രമല്ല, അത് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഉറപ്പിന് എതിരായിത്തീരുകയും ചെയ്യും. അതുകൊണ്ട് കൂടിയാണ് റിവ്യൂ ഹർജി സമർപ്പിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം മറ്റാരെങ്കിലും പുനപരിശോധന ഹർജിക്ക് പോകുന്നതിനും സർക്കാരിന് തടസ്സമില്ല.

കോൺഗ്രസ്സിന്റെ നിലപാട്

വിധി വന്നപ്പോൾ കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. കോൺഗ്രസ്സ് അഖിലേന്ത്യാ കമ്മറ്റിയുടെ ട്വീറ്റിൽ ഇങ്ങനെ പറഞ്ഞു 'We welcome the historic Supreme Court Judgment allowing entry of women of all ages in to the Sabarimala Temple' (അതായത്, ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.) എന്നായിരുന്നു നിലപാട്.

ഇങ്ങനെ കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം സുപ്രീംകോടതി വിധിയെ ചരിത്രപരം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സ്വാഗതം ചെയ്തത് എന്ന കാര്യം നാം ഓർക്കേണ്ടതുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിധി എല്ലാവർക്കും ബാധകമാണെന്ന് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുപ്രീംകോടതി വിധി എല്ലാവർക്കും ബാധകമാണെന്നും അത് അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് എന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. യുഡിഎഫ് സർക്കാർ നേരത്തേ കൊടുത്ത സത്യവാങ്മൂലം എന്തായാലും അത് ഇനി പ്രസക്തമല്ല എന്ന നിലപാടുമാണ് സ്വീകരിച്ചത്.

ഇത്തരത്തിൽ വിധിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് അടുത്ത ദിവസങ്ങളിൽ മറിച്ചൊരു നിലപാട് സ്വീകരിച്ചുകാണുന്നത് വിസ്മയകരമാണ്. ഇത് പ്രതിപക്ഷ നേതാവിന്റെ തന്നെ വിശ്വാസ്യത തകർക്കുന്ന നടപടിയാണ് എന്ന കാര്യം അദ്ദേഹം ആലോചിക്കുന്നത് നന്നാവും.

കോൺഗ്രസ്സ് ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെട്ടുകൊണ്ടാണ് നിലനിൽക്കുന്നത്. അവ ഒന്നിനുപുറകെ ഒന്നായി കൈയൊഴിയുകയും ഹിന്ദുവർഗീയതയുമായി സമരസപ്പെടുകയും ചെയ്യുന്ന നിലപാട് എടുക്കുന്നതാണ് കോൺഗ്രസ്സിന്റെ തകർച്ചയ്ക്കും ബിജെപിയുടെ വളർച്ചയ്ക്കും കളമൊരുക്കിയത്. ഇക്കാര്യം കേരളത്തിലെ കോൺഗ്രസ്സുകാർ വിസ്മരിക്കാതിരിക്കണം.

കേരളത്തിലെ കോൺഗ്രസ്സിന്റെ പാരമ്പര്യത്തിനും കാഴ്ചപ്പാടുകൾക്കും വിരുദ്ധമായ നിലപാടാണ് ഇക്കാര്യത്തിൽ അവർ സ്വീകരിച്ചിട്ടുള്ളത്. കേരളത്തിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെട്ടതോടെ സാമൂഹ്യനവോത്ഥാനത്തിന്റെ മുദ്രാവാക്യങ്ങൾ എറ്റെടുത്തുകൊണ്ടാണ് അവർ മുന്നോട്ടുപോയിരുന്നത്. ഇന്ത്യയിൽ ഇത്തരം പ്രശ്‌നങ്ങളിൽ കോൺഗ്രസ്സ് ഇടപെടാൻ പാടില്ലെന്ന നിലപാട് സ്വീകരിച്ച ഘട്ടത്തിൽ ഒരു പ്രത്യേക സമരമെന്ന നിലയിലാണ് കോൺഗ്രസ്സ് വൈക്കം സത്യാഗ്രഹത്തെ പിന്തുണയ്ക്കുന്ന സ്ഥിതിയുണ്ടായത്. ആദ്യകാല കോൺഗ്രസ്സ് നേതാക്കൾ ഇത്തരം നവോത്ഥാന മുന്നേറ്റങ്ങളിൽ സജീവമായിരുന്നു താനും. ജാതീയമായി അടിച്ചമർത്തപ്പെട്ടവർക്കും സ്ത്രീകൾക്കും സ്വാതന്ത്ര്യം നിഷേധിക്കുന്ന നയങ്ങൾക്കെതിരെ നിലയുറപ്പിച്ച കേരളത്തിലെ കോൺഗ്രസ്സിന്റെ പഴയകാല പാരമ്പര്യത്തെപ്പോലും ഇവർ തകർത്തിരിക്കുകയാണ്. കോൺഗ്രസ്സിന്റെ ദേശീയ നയത്തിനപ്പുറം നിലപാട് എടുത്ത അക്കാലത്തെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ പാരമ്പര്യത്തെയാണ് ഇവിടുത്തെ കോൺഗ്രസ്സുകാർ ഇപ്പോൾ കൈയൊഴിയുന്നത്. ഇത് കേരളത്തിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തിന് ഭാവിയിൽ ഏൽപ്പിക്കാൻ പോകുന്ന ആഘാതം എത്ര വലുതായിരിക്കുമെന്ന് ചരിത്രം വ്യക്തമാക്കും.

ബിജെപിയുടെ നിലപാട്

ബിജെപിയുടെ നിലപാടും ഇതിന് സമാനമായതാണ്. ബിജെപിയെ നയിക്കുന്ന ആർ.എസ്.എസിന്റെ അഖിലേന്ത്യാ നേതൃത്വം ഈ വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. കേരളത്തിലെ ബിജെപി നേതാക്കളും എല്ലാവർക്കും ക്ഷേത്രപ്രവേശനം എന്ന കാര്യമാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീടാണ് വിധിക്കെതിരായി രംഗത്തിറങ്ങുകയും തെരുവുകളിൽ കലാപം സൃഷ്ടിക്കുന്നതിനും തയ്യാറായിട്ടുള്ളത്. കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിൽ ഒരുപാട് നിയമങ്ങളും ആചാരങ്ങളും ജനവിരുദ്ധമാണ് എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നവോത്ഥാന മുന്നേറ്റങ്ങളുടെ ഫലമായി മാറ്റപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരം മുന്നേറ്റങ്ങളിലൊന്നും പങ്കെടുത്തില്ലെന്ന് മാത്രമല്ല, അതിനെ തകർക്കാൻ ശ്രമിച്ച നിലപാടുകളായിരുന്നു ഇവർക്കുണ്ടായിരുന്നത്.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇരട്ടത്താപ്പ് നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. മഹാരാഷ്ട്രയിലെ ശനി ശിങ്‌നാപൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം നൽകിക്കൊണ്ടുള്ള ഹൈക്കോടതി വിധി ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ അവിടെ നടപ്പിലാക്കുകയുണ്ടായി. ഒരു തരത്തിലുള്ള എതിർപ്പും ബിജെപി സർക്കാരിന്റേയോ പാർട്ടിയുടേയോ ഭാഗത്തുനിന്നും ഉണ്ടായില്ല. ശനി ശിങ്‌നാപൂർ ക്ഷേത്രത്തിൽ ബോംബെ ഹൈക്കോടതി വിധി വരുന്നതിന് മുമ്പ് വരെ സ്ത്രീ പ്രവേശന കാര്യത്തിൽ സമ്പൂർണ്ണ വിലക്കായിരുന്നുവെങ്കിൽ ശബരിമലയുടെ കാര്യത്തിൽ ഭാഗിക നിയന്ത്രണം മാത്രമായിരുന്നു. മഹാരാഷ്ട്രയിൽ മറ്റൊരു സുപ്രധാനവിധി സുപ്രീംകോടയിൽ നിന്നുമുണ്ടായി. മുംബൈ നഗരത്തിനടുത്ത് ഹാജി അലിദർഗയിൽ സ്ത്രീകൾക്കുണ്ടായിരുന്ന വിലക്ക് എടുത്തുകളയുകയും പ്രാർത്ഥനാ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തതായിരുന്നു അത്.

ഇത്തരത്തിൽ എല്ലാ മതത്തിലുംപെടുന്ന വിശ്വാസികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും ആരാധനാ കാര്യങ്ങളിൽ തുല്യമായ അവകാശമാണ് ഭരണഘടനാ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കോടതികൾ അനുവദിച്ചിരിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളോട് രാജ്യത്താകെ ഒരേ നിലപാടാണ് രാഷ്ട്രീയ പാർട്ടികൾ സാധാരണ നിലയിൽ സ്വീകരിക്കേണ്ടത്. എന്നാൽ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം ആകാം, എന്നാൽ കേരളത്തിൽ പാടില്ല എന്ന പരിഹാസ്യമായ നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്.

മഹാരാഷ്ട്രയിലുയർത്താതിരുന്ന എതിർപ്പാണ് കേരളത്തിൽ ബിജെപി ഉയർത്തുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. ഇങ്ങനെ ഇരട്ടത്താപ്പുകളുടെ നടുവിൽ നിന്നുകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എത്രകാലം കഴിയും എന്നതാണ് ഇവിടെ ഉയർന്നുവരുന്ന പ്രശ്‌നം.

രാഷ്ട്രീയമായ താത്പര്യത്തോടെ

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ നിലപാട് സ്പഷ്ടമാണ്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും തുല്യ സ്വാതന്ത്ര്യവും അവസരവും ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ നയം. സ്ത്രീകളെ ഇത്തരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട് എന്നാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ജെന്റർ ബജറ്റിങ് നടപ്പിലാക്കിക്കൊണ്ട് ബജറ്റിന്റെ 16 ശതമാനം സ്ത്രീകളുടെ പ്രത്യേക പദ്ധതികൾക്കായി സർക്കാർ മാറ്റിവച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേക വകുപ്പ് തന്നെ സർക്കാർ ആരംഭിച്ചു. പൊലീസ് വനിതാ ബറ്റാലിയനും ഫയർഫോഴ്‌സിൽ സ്ത്രീകൾക്ക് പ്രത്യേക റിക്രൂട്ട്‌മെന്റും സർക്കാർ ഏർപ്പെടുത്തി. പൊലീസിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനും സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനും പ്രതിജ്ഞാബദ്ധമായ നിലപാട് സർക്കാർ സ്വീകരിച്ചു. സ്ത്രീപീഡനങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ട്രാൻസ്‌ജെന്ററുകൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും സവിശേഷമായിത്തന്നെ കണ്ടുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്.

നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായി അബ്രാഹ്മണരെ പൂജാരികളായും സർക്കാർ ഉയർത്തി. ദേവസ്വം ബോർഡ് റിക്രൂട്ട്‌മെന്റിൽ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്കും പിന്നോക്കവിഭാഗങ്ങൾക്കുമുള്ള സംവരണതോത് വർധിപ്പിച്ചുകൊണ്ടും സർക്കാർ മുന്നോട്ടുനീങ്ങി. ഇത്തരത്തിൽ സമൂഹത്തിന്റെ ജനാധിപത്യപരമായ വളർച്ചയ്ക്കായുള്ള നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടുവച്ചുകൊണ്ടാണ് സർക്കാർ നീങ്ങിക്കൊണ്ടിരിക്കുന്നത്. അത് ഇനിയും തുടരും.

ഏത് മതത്തിൽ വിശ്വസിക്കുന്നവരുടെയും അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭരണഘടനാപരമായ കാഴ്ചപ്പാടുകളെ മുറുകെപ്പിടിച്ചുകൊണ്ട് പ്രവർത്തിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് സർക്കാർ അധികാരമേൽക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം ഉത്തരവാദിത്തം നിറവേറ്റാനും പരമോന്നത കോടതിയുടെ വിധി നടപ്പിലാക്കുവാനും സർക്കാർ ബാധ്യസ്ഥമാണ്. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ ഏതെങ്കിലും വിഭാഗത്തിനുണ്ടായിട്ടുണ്ടെങ്കിൽ അവരുമായി ചർച്ച ചെയ്യാനും തെറ്റിദ്ധാരണകൾ തിരുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മതവിശ്വാസത്തെയും അതിന്റെ ഭാഗമായുള്ള ആരാധനാ സമ്പ്രദായങ്ങളെയും സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എല്ലാവർക്കും തുല്യ നീതി ലഭിക്കുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ അവ നടപ്പിലാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിശ്വാസികളുമായി ഏറ്റുമുട്ടുക എന്നത് സർക്കാർ നയമല്ല. അവർക്ക് സൗകര്യമൊരുക്കുന്നതിനാണ് സർക്കാർ എല്ലാ ഘട്ടത്തിലും പരിശ്രമിച്ചിട്ടുള്ളത്. അത് തുടരുക തന്നെ ചെയ്യും. അതേ സമയം രാഷ്ട്രീയ പ്രേരിതമായി സംഘർഷങ്ങൾ സൃഷ്ടിക്കാൻ പുറപ്പെടുന്നവരുടെ പരിശ്രമങ്ങൾക്ക് ഒരു കാരണവശാലും സർക്കാർ കീഴടങ്ങുകയുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP