Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള അതിർത്തി കർണാടകം അടച്ച സംഭവത്തിൽ കേന്ദ്രം ഉടൻ ഇടപെടണം; പ്രശ്നത്തിൽ നടപടി എടുക്കേണ്ടത് ദുരന്ത നിവാരണ നിയമപ്രകാരം; ചികിത്സ ആവശ്യമുള്ളവർക്കായി ദേശീയപാത തുറന്ന് നൽകണമെന്നും കേരള ഹൈക്കോടതിയുടെ ഉത്തരവ്; ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന് തന്നെ; അതിർത്തി അടച്ച കർണാടകയുടെ നിലപാട്​ മനുഷ്യത്വരഹിതമെന്ന് ആദ്യമേ പറഞ്ഞ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ

കേരള അതിർത്തി കർണാടകം അടച്ച സംഭവത്തിൽ കേന്ദ്രം ഉടൻ ഇടപെടണം; പ്രശ്നത്തിൽ നടപടി എടുക്കേണ്ടത് ദുരന്ത നിവാരണ നിയമപ്രകാരം; ചികിത്സ ആവശ്യമുള്ളവർക്കായി ദേശീയപാത തുറന്ന് നൽകണമെന്നും കേരള ഹൈക്കോടതിയുടെ ഉത്തരവ്; ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന് തന്നെ; അതിർത്തി അടച്ച കർണാടകയുടെ നിലപാട്​ മനുഷ്യത്വരഹിതമെന്ന് ആദ്യമേ പറഞ്ഞ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കർണാടകം കേരള അതിർത്തി അടച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്ന് കേരള ഹൈക്കോടതി. കാസർകോട്-മം​ഗളുരു ദേശീയപാത ഉടൻ തുറക്കണം എന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു. ദുരന്ത നിവാരണ നിയമപ്രകാരം നടപടി വേണമെന്നും കോടതി. റോഡുകൾ തുറക്കാൻ നടപടി എടുക്കണമെന്നും ചികിത്സ ആവശ്യമുള്ളവർക്കായി ദേശീയപാത തുറന്ന് നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവാദിത്തം കേന്ദ്രത്തിനാണ്. കേന്ദ്രത്തിന് ആവശ്യമെങ്കിൽ നിയമനടപടി എടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

അതിർത്തി അടച്ച കർണാടകയുടെ നിലപാട്​ മനുഷ്യത്വരഹിതമെന്ന് കേരള​ ഹൈക്കോടതി ഇന്ന് പറഞ്ഞിരുന്നു. കൊവിഡ് മാത്രമല്ല മറ്റു കാരണങ്ങൾ കൊണ്ട്​ ആളുകൾ മരിച്ചാൽ ആര്​ ഉത്തരം പറയുമെന്നും കോടതി ചോദിച്ചു. കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയ പാത അടയ്ക്കാൻ ഒരു സംസ്ഥാനത്തിനും അധികാരമില്ലെന്ന് പറഞ്ഞ കോടതി മനുഷ്യാവകാശ ലംഘനമുണ്ടായാൽ ഇട​പെടുമെന്നും പറഞ്ഞിരുന്നു.

കേരള– കർണാടക അതിർത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ കേന്ദ്ര സർക്കാർ രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആംബുലൻസുകൾ എങ്കിലും കടത്തിവിടണമെന്ന കേരളത്തിന്റെ ആവശ്യം പോലും അനുഭാവ പൂർവം പരി​ഗണിക്കാൻ ചർച്ചയിൽ കർണാടകം തയ്യാറായില്ല.

ആംബുലൻസ് തടയരുതെന്ന കേന്ദ്ര നിർദ്ദേശം കർണാടക നിരാകരിച്ചു. വിഷയത്തിൽ ഇന്നു തന്നെ നിലപാട് അറിയിക്കണമെന്ന് കേരള ഹൈക്കോടതി അറിയിച്ചതിനെ തുടർന്നാണ് ചീഫ് സെക്രട്ടറി തല ചർച്ചകൾ നടത്തിയത്. ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനമായില്ലെങ്കിൽ ഹൈക്കോടതി നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കുമെന്നും അറിയിച്ചിരുന്നു. ഇതോടെയാണ് വിഷയത്തിൽ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

വിഷയത്തിൽ സമവായം വേണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കേന്ദ്രം നേരിട്ടു പ്രശ്നത്തിൽ ഇടപെടണമെന്നു ചർച്ചയിൽ കേരളം നിലപാടെടുത്തു. കോവിഡ് 19 രോഗ വ്യാപനം ശക്തമായ പശ്ചാത്തലത്തിൽ ഇവിടെ നിന്നുള്ള കർണാടക അതിർത്തി റോഡുകൾ തുറക്കാനാവില്ല എന്ന കർശന നിലപാടാണ് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം കേരള അതിർത്തിയിൽ കയറി ബാരിക്കേഡ് സ്ഥാപിച്ചത് മനുഷ്യത്വ രഹിത നടപടിയാണെന്നും ദേശീയ പാത അടയ്ക്കുന്നതിന് ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്നും കാണിച്ച് കേരള സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കാസർകോട്ട് വിദഗ്ധ ചികിത്സ കിട്ടാതെ ആറു പേർ മരിച്ചെന്നും അവരുടെ പേരും വിശദ വിവരങ്ങളും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിട്ടുരുന്നു.

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കുടകുമായി കണ്ണൂരിനെ ബന്ധിപ്പിക്കുന്ന മാക്കൂട്ടം ചുരം റോഡ് തുറക്കാനാകില്ലെന്ന് നേരത്തേ കർണാടക വ്യക്തമാക്കിയിരുന്നു. കണ്ണൂർ ജില്ലാ കളക്ടറുടെ കത്തിന് മറുപടിയായാണ് കർണാടക ഹോം സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. അവശ്യസാധനങ്ങൾ വയനാട് അതിർത്തി വഴി കടത്തിവിടാമെന്നും കർണാടക അറിയിച്ചു.

മാക്കൂട്ടം ചുരം റോഡ് തുറക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് ജില്ലാ കളക്ടർ ടിവി സുഭാഷ് കർണാടകത്തിന് കത്തയച്ചത്. റോഡ് അടച്ച നടപടി കേന്ദ്രസർക്കാരിന്റെ ലോക്ഡൗൺ നിയമത്തിന്റെ ലംഘനമാണെന്ന് കത്തിൽ പറയുന്നു. ചരക്ക് ഗതാഗതം തടയാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കർണാടകം അട്ടിമറിച്ചു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നെന്നും ബദൽ പാതകൾ പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടർ കത്ത് നൽകിയിരുന്നത്.

വിഷയത്തിൽ നിലപാടറിയിക്കാൻ കർണാടക കൂടുതൽ സമയം ആശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ നിർദ്ദേശം. ഇന്ന് അ‌ഞ്ചരയ്ക്ക് മുമ്പ് നിലപാടറിയിക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുടെ ചർച്ചയിലൂടെ തർക്കത്തിന് പരിഹാരം കാണാൻ കേന്ദ്രവും ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതിനായി കാത്തിരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

അതേസമയം കാസർ​ഗോഡ് നിന്ന്​ ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന്​ കർണാടക ഹൈക്കോടതിയെ അറിയിച്ചു. രോഗ ബാധിത ​പ്രദേശങ്ങളെ വേർതിരിക്കുക മാത്രമാണ്​​ ചെയ്​തത്​. ഇതിനായാണ്​ റോഡുകൾ അടച്ചതെന്നും കർണാടക അറിയിച്ചു. കേരള അതിർത്തിയിൽ 200 മീറ്ററോളം കർണാടക അതിക്രമിച്ചുകയറിയെന്ന്​ ചൂണ്ടിക്കാട്ടി കേരളമാണ്​ ഹൈക്കോടതിയെ ​സമീപിച്ചത്​. കർണാടക- കാസർ​ഗോഡ് അതിർത്തിയിലെ പാത്തോർ റോഡാണ്​ കർണാടക അടച്ചത്​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP