Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രി നടത്തിയ ആറ് വിദേശയാത്രകളിൽ സമർപ്പിച്ചത് രണ്ട് വിമാനയാത്രയുടെ ബിൽ മാത്രം; മയോ ക്ലിനിക്കിൽ ചികിൽസ തേടിയതിന്റെ ബില്ലുകളും സമർപ്പിച്ചില്ല; കെടി ജലീലിന്റെ റഷ്യൻ യാത്രയുടെയും ശൈലജയുടെയും കടകംപള്ളിയുടെയും ലണ്ടൻ യാത്രകളുടെയും ഐസിക്കന്റ റോമൻ യാത്രയുടെയും ബില്ലുകൾ നൽകി; 15 മന്ത്രിമാരുടെ 40 വിദേശയാത്രകളിൽ കണക്കുകൾ ബോധിപ്പിച്ചത് അഞ്ച് മന്ത്രിമാർ മാത്രം

മുഖ്യമന്ത്രി നടത്തിയ ആറ് വിദേശയാത്രകളിൽ സമർപ്പിച്ചത് രണ്ട് വിമാനയാത്രയുടെ ബിൽ മാത്രം; മയോ ക്ലിനിക്കിൽ ചികിൽസ തേടിയതിന്റെ ബില്ലുകളും സമർപ്പിച്ചില്ല; കെടി ജലീലിന്റെ റഷ്യൻ യാത്രയുടെയും ശൈലജയുടെയും കടകംപള്ളിയുടെയും ലണ്ടൻ യാത്രകളുടെയും ഐസിക്കന്റ റോമൻ യാത്രയുടെയും ബില്ലുകൾ നൽകി; 15 മന്ത്രിമാരുടെ 40 വിദേശയാത്രകളിൽ കണക്കുകൾ ബോധിപ്പിച്ചത് അഞ്ച് മന്ത്രിമാർ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്താൻ വേണ്ടി വിദേശയാത്രകൾക്ക് ഒരുക്കിയ മന്ത്രിമാർക്ക് തിരിച്ചടിയായത് കേന്ദ്രസർക്കാർ അനുമതി നൽകാത്തതായിരുന്നു. എന്നാൽ, സംസ്ഥാനത്ത് 15 മന്ത്രിമാർ നടത്തിയ വിദേശയാത്രകളിൽ വിമാന ടിക്കറ്റിന്റെ അടക്കം കണക്കുകൾ ഇനിയും സമർപ്പിച്ചിട്ടില്ല. അഞ്ച് മന്ത്രിമാർ മാത്രമാണ് ഈ കണക്കുകൾ സമർപ്പിച്ചത്. ഇവർ നൽകിയ കണക്ക് 11 ലക്ഷം രൂപയുടേതാണ് താനും. കൊച്ചി സ്വദേശി എസ് ധനരാജ് വിവരാവകാശ നിയമപ്രകാരം നേടിയെടുത്ത വിവരാവകാശ രേഖകൾ പ്രകാരമാണ് മന്ത്രിമാരുടെ വിദേശയാത്രകള്ളുടെ വിവരങ്ങൾ പുറത്തുവന്നത്.

അതേ സമയം മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ ചികിത്സ തേടിയതിന്റെ ഒരു ബില്ലും റീഇംബേഴ്‌സ് ചെയ്യാനായി ഇതുവരെ സമർപ്പിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ചികിത്സക്ക് എത്രതുക ആയി എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഇനിയും സമയമായിട്ടില്ല. മുഖ്യമന്ത്രി ഇതുവരെ നടത്തിയ 6 വിദേശയാത്രകളിൽ ഇതുവരെ 2 വിമാനയാത്രയുടെ ബിൽ മാത്രമാണ് സമർപ്പിച്ചത്. 2016 ഡിസംബറിൽ ഔദ്യോഗിക ആവശ്യത്തിനായി നടത്തിയ ദുബായ് യാത്രയുടെയും ഈ വർഷം ജൂലൈയിൽ നടത്തിയ യുഎസ് യാത്രയുടെയും ബില്ലുകളാണ് ഇവ. ആദ്യ യാത്രയുടെ ടിക്കറ്റ് ഇനത്തിൽ 93,295 രൂപയും രണ്ടാം യാത്രയ്ക്ക് 38, 280 രൂപയുമാണ് റീഇംബേഴ്‌സ് ചെയ്യാനായി നൽകിയത്.

നാലു യാത്രകളുടെ ബില്ലുകളാണ് മുഖ്യമന്ത്രിയുടേതായി സമർപ്പിക്കാൻ ബാക്കിയുള്ളത്. യുഎസ്സിൽ മേയോ ക്ലിനിക്കിൽ ചികിൽസ തേടിയതിന്റെ ബില്ലുകളും റീഇംബേഴ്‌സ് ചെയ്യാൻ നൽകിയിട്ടില്ല. മന്ത്രി കെ.ടി. ജലീൽ 2017 സെപ്റ്റംബറിൽ നടത്തിയ റഷ്യ യാത്രയുടെ ടിക്കറ്റ് ഇനത്തിൽ 1,41,502 രൂപയുടെ കണക്കു നൽകിയിട്ടുണ്ട്. മന്ത്രി കെ.കെ.ശൈലജ കഴിഞ്ഞ വർഷം ഒക്ടോബറിൽ നടത്തിയ ലണ്ടൻ യാത്രയുടെതായി 90,000 രൂപയുടെ ബില്ലുകളാണ് സമർപ്പിച്ചത്.ധനമന്ത്രി തോമസ് ഐസക് 2016ൽ നടത്തിയ റോം യാത്രയുടെ ഇനത്തിൽ 78,343 രൂപ കൈപ്പറ്റി. കടകംപള്ളി സുരേന്ദ്രൻ 2017 നവംബറിൽ നടത്തിയ ലണ്ടൻ യാത്രയുടെ 3,18,148 രൂപയുടെ ബില്ലുകളും സമർപ്പിച്ചിട്ടുണ്ട്.

ധൂർത്ത് ഒഴിവാക്കി ലാളിത്യം പുലർത്തുമെന്നായിരുന്നു പിണറായി സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്ന കാര്യം. എന്നാൽ, ഇതൊക്കെ വെറും പ്രഖ്യാപനമായി മാറുന്ന അവസ്ഥയാണ് പിന്നീടുണ്ടായത്. മുൻയുഡിഎഫ് സർക്കാറിനെയും കടത്തിവെട്ടുന്ന ധൂർത്തുമായി പിണറായി വിജയൻ മുന്നോട്ടു പോയി. മന്ത്രിമാർക്ക് പുതുപുത്തൻ കാറുകൾ ഇല്ലെങ്കിൽ യാത്ര ചെയ്യാൻ വയ്യെന്നുപോലുമായി കാര്യങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയാകട്ടെ മറ്റൊരു മുഖ്യമന്ത്രിക്കും ഇല്ലാത്ത വിധത്തിൽ കരിമ്പൂച്ചകൾക്ക് നടുവിലുമായി. ഇഷ്ടക്കാരെ പ്രതിഷ്ഠിക്കാനും രാഷ്ട്രീയ നിയമനം നടത്തുന്നതിനുമായി ഖജനാവിൽ നിന്നും കോടികൾ തന്നെ ചിലവഴിച്ചു.

ഏതൊരു സർക്കാറും സമചിത്തതയോടെ മുണ്ടുമുറുക്കി ഉടുക്കേണ്ട സമയാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് നിയന്ത്രിക്കേണ്ടി വരുമെന്ന പ്രഖ്യാപനം നടത്തി. വാഷിക പദ്ധതികൾ വെട്ടിക്കുറയ്ക്കുമെന്നും പറഞ്ഞു. ഇതിനിടെയാണ് രണ്ട് ദിവസം മുമ്പ് പ്രളയത്തെ എങ്ങനെ നേരിടണം എന്നും നവകേരളം എങ്ങനെ കെട്ടിപ്പെടുക്കണം എന്നുമായി സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തത്. വെറും രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് അപ്പുറം ക്രിയാത്മകമായ യാതൊരു ചർച്ചകളും നടക്കാത്ത സമ്മേളനവും സർക്കാർ ധൂർത്തിന്റെ മറ്റൊരു വശമായി മാറി.

പരസ്പ്പരം വിഴുപ്പലക്കാനും ഭരണപക്ഷത്തിന് പ്രളയകാലത്തെ പിണറായി സ്തുതികൾ പാടിപ്പുകഴ്‌ത്താനുമായി ചേർന്ന സമ്മേളനത്തിനായി ഖജനാവിൽ നിന്നും ചെലവാക്കിയത് കാൽക്കോടി രൂപയാണ്. ഒരു സംയക്ത് പ്രമേയത്തിന് അപ്പുറം എങ്ങനെ നവകേരളം സൃഷ്ടിക്കുമെന്നോ അതിനുള്ള പദ്ധതികൾ എന്തെന്നോ സാമ്പത്തികം എവിടെ നിന്നും കണ്ടെത്തുമെന്നോ ഉള്ള നിർദ്ദേശങ്ങളൊന്നും ഈ സമ്മേളനത്തിൽ ഉണ്ടായിരുന്നില്ല. ഈ പ്രളയകാലത്ത് പോലും സമ്മേളനത്തിൽ പങ്കെടുത്തതിന് എംഎൽഎമാർക്ക് ഒന്നല്ല, മൂന്നു ദിവസത്തെ സിറ്റിങ് ഫീസും നൽകിയെന്ന നാണക്കേട് വേറയും. ഇതിന് പുറമേ യാത്രാബത്തയും നൽകി.

പണപ്പിരിവിനായി മന്ത്രിമാരെ വിദേശത്തേക്കു വരെ അയയ്ക്കുന്നതിനായി സർക്കാർ ഒരുങ്ങുമ്പോഴാണു മറുവശത്ത് ഇത്തരം പാഴ്ചെലവുകൾ. പ്രളയദുരിതാശ്വാസത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ചേർന്ന നിയമസഭാ സമ്മേളനത്തനായി മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവർ ഒഴികെയുള്ള 118 അംഗങ്ങൾ ഒരു ദിവസത്തെ സമ്മേളനത്തിനെത്തുമ്പോൾ കിലോമീറ്ററിനു 10 രൂപ നിരക്കിലാണു യാത്രാബത്ത നൽകുന്നത്. ഇത്തരത്തിൽ 13,000 രൂപ വരെ യാത്രാബത്തയായി മാത്രം ലഭിക്കുന്ന എംഎൽഎമാരുണ്ട്. എല്ലാ എംഎൽഎമാർക്കുമായി എട്ടു ലക്ഷം രൂപ വരെയാണു യാത്രാബത്ത ഇനത്തിൽ ചെലവാക്കുക.

തിരുവനന്തപുരം ജില്ലയിലെ എംഎൽഎമാർക്കു സിറ്റിങ് ഫീസായി 1000 രൂപ നൽകുമ്പോൾ മറ്റു ജില്ലക്കാർക്കു കിട്ടുന്നത് 3000 രൂപ. ഒരു ദിവസമാണു സമ്മേളനമെങ്കിലും മറ്റു ജില്ലക്കാർക്കു മൂന്നു ദിവസത്തെ സിറ്റിങ് ഫീസ് നൽകുന്ന വിചിത്രമായ കീഴ്‌വഴക്കമുള്ളതിനാൽ ആ ഇനത്തിൽ മാത്രം ആകെ മൂന്നേകാൽ ലക്ഷം രൂപ നൽകണം. നിയമസഭാ ജീവനക്കാർ, പൊലീസ്, പൊതുമരാമത്ത് തുടങ്ങി സമ്മേളനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 1500 ജീവനക്കാർക്ക് 235 രൂപ മുതൽ 265 രൂപ വരെ ഓവർടൈം അലവൻസും നൽകുന്നു. ഈയിനത്തിൽ മാത്രം മൂന്നു ലക്ഷത്തോളമാണു ചെലവ് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP