Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ ദിനങ്ങളിൽ ശുഷ്‌ക്കമായിരുന്ന സമര കേന്ദ്രത്തിലേക്ക് മഹിള മോർച്ചയും എഐവൈഎഫുമടക്കം നിരവധി സംഘടനകൾ ഐക്യദാർഢ്യവുമായി എത്തുന്നു; ദേശീയ ചാനലുകളുടെ വൻ സാന്നിധ്യം; കന്യാസ്ത്രീകളെ സ്വീകരിച്ചത് മുദ്രാവാക്യം വിളികളോടെയും കൈയടിയോടെയും; ഫ്രാങ്കോയെയും സർക്കാറിനെയും ഒരുപോലെ പിടിച്ചുലച്ച് കൊച്ചിയിലെ കന്യാസ്ത്രീ സമരം

ആദ്യ ദിനങ്ങളിൽ ശുഷ്‌ക്കമായിരുന്ന സമര കേന്ദ്രത്തിലേക്ക് മഹിള മോർച്ചയും എഐവൈഎഫുമടക്കം നിരവധി സംഘടനകൾ ഐക്യദാർഢ്യവുമായി എത്തുന്നു; ദേശീയ ചാനലുകളുടെ വൻ സാന്നിധ്യം; കന്യാസ്ത്രീകളെ സ്വീകരിച്ചത് മുദ്രാവാക്യം വിളികളോടെയും കൈയടിയോടെയും; ഫ്രാങ്കോയെയും സർക്കാറിനെയും ഒരുപോലെ പിടിച്ചുലച്ച് കൊച്ചിയിലെ കന്യാസ്ത്രീ സമരം

അർജുൻ സി വനജ്

കൊച്ചി: എതിർപ്പുകൾ തുടരുമ്പോഴും കൂടുതൽ ആത്മവിശ്വാസത്തോടെയാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഇന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ സമരപന്തലിലേക്കെത്തിയത്. വഞ്ചി സ്‌ക്വയറിലേക്ക് എത്തിയ കന്യാസ്ത്രീകളെ മുദ്രാവാക്യം വിളികളോടെയും കൈയടിയോടെയുമാണ് സ്വീകരിച്ചത്. ആദ്യ ദിനങ്ങളിൽ ശുഷ്‌ക്കമായിരുന്ന സമര കേന്ദ്രത്തിലേക്ക് മഹിള മോർച്ചയും എഐവൈഎഫുമടക്കം നിരവധി സംഘടനകളുടെ പ്രവർത്തകരാണ് ഓരോ മണിക്കൂറിലും എത്തിക്കൊണ്ടിരിക്കുന്നത്. ദേശീയ ചാനലുകളുടെ വൻ സാന്നിധ്യവും സമരത്തിന്റെ നാലാം ദിവസത്തെ ശ്രദ്ധേയമാക്കുകയാണ്. കനത്ത ചൂടിനെ അവഗണിച്ചും അണമുറിയാതെയുള്ള പിന്തുണ സമരപന്തലിലേക്ക് എത്തുന്നത് ഇരയ്ക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നതായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

രാഷ്ട്രീയ നേതൃത്വങ്ങളുടെ ഓരോ പ്രതികരണങ്ങളും സമരപ്പന്തലിനെ കൂടുതൽ ഊർജ്ജസ്വലമാക്കുന്ന കാഴചയാണ് സമരകേന്ദ്രത്തിൽ കാണുന്നത് .രാവിലെ 10 മണി മുതൽ തന്നെ ഓരോ സംഘടന പ്രതിനിധികളും സമര കേന്ദ്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് വരുകയിണ്. ആദ്യ മണിക്കൂറിൽ മാത്രം 100 ലധികം സംഘടന പ്രതിനിധികളാണ് സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനായി പേര് നൽകിയത്. സമരകേന്ദ്രത്തിലേക്ക് എ.ഐ.വൈ.എഫ് ആണ് എന്ന് ആദ്യമെത്തിയത്. പിന്നാലെ മഹിളാ മോർച്ചയുടെ സംസ്ഥാന അധ്യക്ഷൻ രേണു സുരേഷിന്റെ നേതൃത്വത്തിൽ വൻ സ്ത്രീ പങ്കാളിത്തം എത്തിത്തുടങ്ങി.

വൈകാതെ തന്നെ അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ പ്രകടനമായി പാലക്കാട് നിന്നെത്തിയ പ്രവർത്തകർ സമരകേന്ദ്രത്തിലേക്കെത്തി. നാഷണൽ വുമൺസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തകരാണ് മലപ്പുറത്തു നിന്ന് എത്തിയത്. സിപിഐ എൽ പ്രവർത്തകരും മുദ്രാവാക്യം വിളികളോടെ പ്രകടനമായാണ് എത്തിയത്. രാവിലെ തന്നെ സംവിധായകൻ മേജർ രവി സമരപന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു. അതേ സമയം രാവിലെ മുതൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി കൊച്ചിയിലുണ്ടായിരുന്ന നടനും എം പിയുമായ സുരേഷ് ഗോപി സമരകേന്ദ്രത്തിലേക്ക് എത്തിയില്ല. സമരകേന്ദ്രം സന്ദർശിക്കുന്നുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

കുറവിലങ്ങാട് മഠത്തിൽ നിന്നെത്തിയ സിസ്റ്റർ അനുപമ , സിസ്റ്റർ നീന ജോസഫ്, സിസ്റ്റർ ജോസഫൈൻ, സിസ്റ്റർ ആൽഫി , സിസ്റ്റർ ആൻസിറ്റ എന്നിവർ ഓരോ ഘട്ടത്തിലും മാധ്യമങ്ങളോട് കൃത്യമായി പ്രതികരിക്കുന്നുണ്ട്. ഇടയ്ക്ക് ചാനൽ മൈക്കുകൾക്ക് മുന്നിൽ കന്യാസ്ത്രീകൾ പൊട്ടിക്കരയുന്നത് സമര കേന്ദ്രത്തെ കരളലിയിപ്പിക്കുന്ന രംഗങ്ങളാണ്. ഹിന്ദി ,മലയാളം, ഇംഗ്ലീഷ് പത്ര-ദൃശ്യ- ഓൺ മാധ്യമങ്ങളിൽ നിന്നായിഅമ്പതോളം മാധ്യമ പ്രവർത്തകരും പിന്നണി പ്രവർത്തകരുമാണ് സമരകേന്ദ്രത്തിൽ സജീവമായി റിപ്പോർട്ടിങിലുള്ളത്.

അതേസമയം നീതി തേടിയുള്ള കന്യാസ്ത്രീകളുടെ സമരത്തിന് ജനപിന്തുണ കൂടിവരികയാണ്. നാനാജാതി മതത്തിൽ പെട്ടവർ കൊച്ചിയിലെ സമരപന്തൽ സന്ദർശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്യുകയാണ്. വൈദികരും കന്യാസ്ത്രീകളും ജനനേതാക്കളും ഇന്നലെയും സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു രംഗത്തുവന്നു.കൊച്ചിയിൽ നടക്കുന്ന സമരത്തിന് പിന്തുണയുമായി തിരുവനന്തപുരത്തും സമരമുഖം തുറക്കാൻ ഒരുങ്ങുകയാണ്.

ബുധനാഴ്ച രാവിലെ 10 മണിക്ക് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം തുടങ്ങും. ആദ്യദിനം വി എം. സുധീരൻ, പന്ന്യൻ രവീന്ദ്രൻ, സിസ്റ്റർ ജെസ്മി, ഭാഗ്യലക്ഷ്മി, ഫിലിപ്പ് എം. പ്രസാദ്, വിഷ്ണുപുരം ചന്ദ്രശേഖരൻ, റോയ് മാത്യു, ജോയന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുമെന്ന് അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. പരാതി നൽകിയ കന്യാസ്ത്രീയുടെ ബന്ധുക്കളും കൂടെയുള്ള കന്യാസ്ത്രീകളിൽ ചിലരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഹൈക്കോടതി ജംക്ഷനിലെ സമരപന്തലിൽ ഇന്നലെയും നിരവധി നേതാക്കളെത്തി. ആം ആദ്മി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ, എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുൺ, ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ് ടി. ആസിഫലി, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു, മഹിള മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.എം. ശാലീന, അഡ്വ. ശിവൻ മഠത്തിൽ എന്നിവരും ഫോർവേഡ് ബ്ലോക്ക്, എഐവൈഎഫ്, ഹിന്ദു ഐക്യവേദി, ശിവസേന തുടങ്ങിയ പാർട്ടികളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തി.

സേവ് അവർ സിസ്റ്റേഴ് (എസ്ഒഎസ്) ആക്ഷൻ കൗൺസിലിന്റെ കീഴിൽ 101 അംഗ കർമസമിതിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ സമരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സമരത്തിന്റെ ഭാഗമായിരുന്ന വൈദികരും കന്യാസ്ത്രികളും ഇന്നലെയും സമരപ്പന്തലിലെത്തി. അതിനിടെ കഴിഞ്ഞ മൂന്നു ദിവസമായി നിരാഹാരമനുഷ്ഠിച്ചിരുന്ന ജോൺ ജോസഫിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. സ്റ്റീഫൻ മാത്യു നിരാഹാര സമരം ഏറ്റെടുത്തു.

അതിനിടെ ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ കരഞ്ഞുകൊണ്ടു പ്രതിഷേധ സമരം നടത്തിയിട്ടും സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്നു സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ പറഞ്ഞു. മതരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവർ ലൈംഗിക കേസുകളിൽ പെടുമ്പോൾ സർക്കാർ അവർക്കു രക്ഷപ്പെടാൻ അവസരം ഒരുക്കുകയാണ്. കോൺഗ്രസ് എംഎൽഎ വിൻസന്റിനെതിരെ പരാതി വന്നപ്പോൾ ജയിലിലടച്ചു. പി.കെ. ശശിയുടെ കേസിൽ പാർട്ടി നടപടിയെടുക്കുമെന്ന വാദം ഭരണഘടനാവിരുദ്ധമാണ്. ശശി നിയമസഭാംഗമാണെന്ന കാര്യം പാർട്ടി മറന്നാലും സ്പീക്കർ മറക്കരുത്. എംഎൽഎ ഹോസ്റ്റലിൽ നടന്ന ബലാൽസംഗശ്രമവും മനഃപൂർവം മറന്ന സ്പീക്കർ പാർട്ടിയുടെ ജീവനക്കാരനാകരുത്. വനിതാകമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ രാജി വയ്ക്കണമെന്നും സി.പി. ജോൺ ആവശ്യപ്പെട്ടു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP