Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബത്തെ ഗുരുതരാവസ്ഥയിലാക്കിയത് ബോട്ടുലിസം എന്ന മാരക ഭക്ഷ്യവിഷബാധ: മാംസം രാസപരിശോധനയ്ക്ക് അയച്ച് ആശുപത്രി; അഞ്ചുവർഷം മുമ്പ് ഹാമിൽട്ടണിൽ ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിന്റേയും ആരോഗ്യ നിലയിൽ നേരിയ പുരോഗതി; ബോധം തിരിച്ചുകിട്ടിയാലും പക്ഷാഘാതത്തിന് സാധ്യത ഏറെ; വിസിറ്റിംങ് വിസയിലെത്തിയ ഏലിക്കുട്ടിക്ക് ഇൻഷുറൻസ് ഇല്ലാത്തത് പ്രതിസന്ധി: ബന്ധുക്കൾ ഹാമിൽട്ടണിലേക്ക്

വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബത്തെ ഗുരുതരാവസ്ഥയിലാക്കിയത് ബോട്ടുലിസം എന്ന മാരക ഭക്ഷ്യവിഷബാധ: മാംസം രാസപരിശോധനയ്ക്ക് അയച്ച് ആശുപത്രി; അഞ്ചുവർഷം മുമ്പ് ഹാമിൽട്ടണിൽ ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിന്റേയും ആരോഗ്യ നിലയിൽ നേരിയ പുരോഗതി; ബോധം തിരിച്ചുകിട്ടിയാലും പക്ഷാഘാതത്തിന് സാധ്യത ഏറെ; വിസിറ്റിംങ് വിസയിലെത്തിയ ഏലിക്കുട്ടിക്ക് ഇൻഷുറൻസ് ഇല്ലാത്തത് പ്രതിസന്ധി: ബന്ധുക്കൾ ഹാമിൽട്ടണിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഹാമിൽട്ടൺ: ന്യൂസീലൻഡിൽ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച മലയാളി കുടുംബത്തിന്റെ അവസ്ഥയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ. കൊല്ലം കൊട്ടാരക്കര നീലേശ്വരം ഷിബുസദനത്തിൽ ഷിബു കൊച്ചുമ്മൻ (35), ഭാര്യ സുബി ബാബു (32), ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേൽ (62) എന്നിവരാണ് വൈകാടോയിലെ ആശുപത്രിയിൽ ഒരാഴ്ചയായി അബോധാവസ്ഥയിൽ കഴിയുന്നത്. ബോട്ടുലിസം എന്ന ഭക്ഷ്യവിഷബാധയാണ് അബോധാവസ്ഥയ്ക്ക് കാരണമെന്നാണ് സൂചന.

ഇവർ കഴിച്ച മാംസം രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയാലേ യഥാർഥ കാരണം വ്യക്തമാവൂ. വിഷബാധ പൂർണമായി നീങ്ങി ആരോഗ്യം വീണ്ടെടുക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ഡോക്ടർമാർ സൂചിപ്പിച്ചു. ബോധം തിരിച്ചുകിട്ടിയാലും പക്ഷാഘാതം പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയാണ് ബോട്ടുലിസം എന്ന രോഗാവസ്ഥയ്ക്ക് കാരണം. മണ്ണിൽ കാണുന്ന ഈ ബാക്ടീരിയ നല്ലവണ്ണം പാകം ചെയ്യാത്ത ഭക്ഷണത്തിലൂടെയാണ് ഉള്ളിലെത്തുന്നത്. നന്നായി സൂക്ഷിക്കാത്തതും അശ്രദ്ധമായി ടിന്നിലടച്ചതുമായ ഭക്ഷ്യവസ്തുക്കളിലും ഈ ബാക്ടീരിയ ബാധിക്കാം.

ബോട്ടുലിസം ബാധയുടെ ലക്ഷണങ്ങൾ സാധാരണ 12 മണിക്കൂറിനുശേഷമാണ് ഉണ്ടാവുക. ഗുരുതരമായ ബോട്ടുലിസമായതിനാലാകാം അരമണിക്കൂറിനകം ഷിബുവും കുടുംബാംഗങ്ങളും അബോധാവസ്ഥയിലായതെന്ന് ന്യൂസീലൻഡിലെ നാഷണൽ പോയിസൺസ് സെന്റർ ഡയറക്ടർ ഡോ. ആഡം പോമെർലൂ പറഞ്ഞു. അഞ്ചുവർഷം മുമ്പ് ന്യൂസീലൻഡിലെത്തിയതാണ് ഷിബുവും കുടുംബവും. വടക്കൻ ന്യൂസീലൻഡിലെ പുടാരുരുവിലാണ് താമസം. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് ഷിബു. സുബി നഴ്സാണ്.

നായാട്ടിനെ തുടർന്ന് കൊന്ന പന്നിയെ പാകംചെയ്ത് കഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മൂന്നുപേരും അതീവ ഗുരുതരാവസ്ഥയിലാണ്. എന്നാൽ ദമ്പതികളുടെ രണ്ട് മക്കൾ പന്നിയിറച്ചി കഴിക്കാതിരുന്നതുകൊണ്ട് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒരാഴ്ച മുമ്പ് രാത്രിയാണ് സംഭവം ഉണ്ടായത്. വേട്ടയാടി കൊന്ന പന്നിയുടെ ഇറച്ചി രാത്രി ഭക്ഷണത്തിന് വിളമ്പുകയായിരുന്നു. എന്നാൽ ഭക്ഷ്യവിഷബാധയുണ്ടായതോടെ എല്ലാവരും ഛർദ്ദിൽ തുടങ്ങി. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് ഷിബു അടിയന്തിര വൈദ്യസഹായം തേടി ഫോൺചെയ്യുകയായിരുന്നു. ആരോഗ്യപ്രവർത്തകർ ഇവരുടെ വീട്ടിൽ എത്തുമ്പോഴേക്കും ഷിബുവും കുഴഞ്ഞ് ബോധംകെട്ട് വീണിരുന്നു. ഇപ്പോൾ ചേതനയറ്റ നിലയിലാണ് മൂന്നുപേരും ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഷിബുവിനും സുബിക്കും ഏഴുവയസ്സും ഒരുവയസ്സുമുള്ള രണ്ട് പെൺമക്കളാണുള്ളത്.

കുട്ടികൾ ഭക്ഷണത്തിനിടെ പന്നിയിറച്ചി കഴിക്കാതിരുന്നതിനാൽ രക്ഷപ്പെട്ടു.ഭക്ഷണം കഴിച്ച് അരമണിക്കൂറിനകം തന്നെ മൂവർക്കും ഛർദ്ദിൽ തുടങ്ങിയിരുന്നതായും വ്യക്തമായിട്ടുണ്ട്. അമ്മയ്ക്ക് ബോധക്ഷയം ഉണ്ടായതോടെയാണ് ഷിബു ആംബുലൻസിന് ഫോൺചെയ്തത്. എന്നാൽ കോൾ മുഴുവനാകും മുമ്പുതന്നെ ഷിബുവും കുഴഞ്ഞുവീണു. ആരോഗ്യ പ്രവർത്തകർ എത്തുമ്പോഴേക്കും മൂന്നുപേരും ബോധമില്ലാതെ കിടക്കുന്ന നിലയിലാണ് കണ്ടത്. കുഞ്ഞുങ്ങൾ ബെഡ്ഡിൽ ഉറങ്ങുകയായിരുന്നു. കുഞ്ഞുങ്ങളെയും ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചെങ്കിലും അവർ ഭക്ഷണം കഴിച്ചില്ലെന്നാണ് വ്യക്തമായത്.

ന്യൂസീലൻഡിൽ വേട്ട നിയമവിരുദ്ധമല്ല. മാസത്തിലൊരിക്കൽ കൂട്ടുകാരുമായി വേട്ടയ്ക്കു പോകാറുണ്ട് കൊച്ചുമ്മൻ എന്ന് സുഹൃത്തുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും ഇത്തരത്തിൽ പോയപ്പോഴാകാം കാട്ടുപന്നിയെ കിട്ടിയതെന്നാണ് സൂചനകൾ. മുമ്പും ഇത്തരത്തിൽ പന്നിയെ ഭക്ഷണമാക്കിയിട്ടുണ്ടെന്നും വെടിവെച്ചു കിട്ടുന്ന ഇറച്ചി മറ്റു കുടുംബങ്ങൾക്കും നൽകാറുണ്ടെന്നും സുഹൃത്തുക്കൾ പറയുന്നു. കുട്ടികൾ ഇപ്പോൾ ഹാമിൽട്ടൺ മാർത്തോമ പള്ളിയുടെ സംരക്ഷണത്തിലാണ്.

രണ്ടുമാസം മുമ്പ് വിസിറ്റിങ് വിസയിലാണ് ഏലിക്കുട്ടി ന്യൂസീലൻഡിലെത്തിയത്. ഇവർക്ക് ന്യൂസീലൻഡിലെ മെഡിക്കൽ ഇൻഷുറൻസ് ഇല്ല. കുടുംബത്തിന്റെ സുഹൃത്തുക്കൾ ന്യൂസീലൻഡിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഏലിക്കുട്ടിയുടെ ഇളയമകൾ ഷീനയും സുബിയുടെ സഹോദരനും ഞായറാഴ്ച ന്യൂസീലൻഡിലേക്ക് പുറപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP