Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം കെവിനോടുള്ള പ്രണയമായി; ആ നീചർ അവനെ കൊല്ലാതെ വിട്ടിരുന്നുവെങ്കിൽ ഞങ്ങൾ എങ്ങോട്ടെങ്കിലും ഓടിപോകുമായിരുന്നു; പ്രിയതമൻ മടങ്ങി മൂന്ന് ദിവസമായിട്ടും ശാന്തമാകാത്ത മനസ്സുമായി നീനു

നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം കെവിനോടുള്ള പ്രണയമായി; ആ നീചർ അവനെ കൊല്ലാതെ വിട്ടിരുന്നുവെങ്കിൽ ഞങ്ങൾ എങ്ങോട്ടെങ്കിലും ഓടിപോകുമായിരുന്നു; പ്രിയതമൻ മടങ്ങി മൂന്ന് ദിവസമായിട്ടും ശാന്തമാകാത്ത മനസ്സുമായി നീനു

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ഒരു സുഹൃത്തുമൊത്ത് നാഗമ്പടം ബസ് സ്റ്റാൻഡിൽ ബസുകയറാൻ നിൽക്കുമ്പോഴാണ് കെവിനെ ആദ്യമായി പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. രക്ഷപെട്ടിരുന്നെങ്കിൽ എന്റെ കെവിൻചേട്ടൻ ഏതവസ്ഥയിലായിരുന്നേലും എവിടെയാണെങ്കിലും തിരിച്ചുവരുമായിരുന്നു. ഉറപ്പ്,... വിങ്ങുന്ന കണ്ണുകളോടെ നഷ്ടത്തെ കുറിച്ച് നീനു വിതുമ്പികരയുകയാണ്. കണ്ണുകൾ ഈറനണിഞ്ഞു. പുതിയ ജോലിക്ക് കയറാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് കെവിനെ നീനുവിന്റെ അച്ഛനും അമ്മയും സഹോദരനും കൂട്ടുകാരും ചേർന്ന് വകവരുത്തിയത്. കെവിന്റെ വീട്ടിൽ ഇനിയുള്ള കാലം കഴിയുമെന്ന് നീനു വ്യക്തമാക്കി കഴിഞ്ഞു. തന്റെ വീട് ഇനി കെവിന്റേതാണെന്നാണ് നീനു പറയുന്നത്.

കെവിനെ കുറിച്ചുള്ള ഓർമകളിൽ നീനുവിന് കണ്ണുകൾ ഈറനണിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രജിസ്‌ട്രേഷൻ കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ച ബന്ധുവിന്റെ കടയിൽ ജോലിക്ക് കയറാനിരിക്കുകയായിരുന്നു കെവിൻ. എന്നാൽ ഞായറാഴ്ച കെവിനെ ഇവിടെനിന്നും ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി. ആദ്യം പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലായിരുന്നു എന്നാൽ ഇപ്പോൾ പൊലീസ് അന്വേഷണത്തിൽ വിശ്വസിക്കുന്നു. പ്രതികൾ മുഴുവൻ പിടിക്കപ്പെടണം. എന്നാൽ ചാനലുകളിൽ വരുന്ന വാർത്ത പേടിപ്പെടുത്തുന്നു. വാർത്താ പ്രാധാന്യം കുറയ്ക്കരുത്. എന്റെ ചേട്ടായിയെ ഇല്ലാതാക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം' നീനു ദേശാഭിമാനിയോട് പറഞ്ഞു.

2017 ഓഗസ്റ്റ് 27 നാണ് ഒരു സുഹൃത്തുമൊത്ത് നാഗമ്പടം ബസ്റ്റാൻഡിൽ ബസുകയറാൻ നിൽക്കുമ്പോഴാണ് കെവിനെ ആദ്യമായി പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. ഇതിനിടയിൽ കെവിൻ വിദേശത്തുപോയി. മാതാപിതാക്കൾ വിദേശത്തായതിനാൽ ചെറുപ്പം മുതൽ കൊല്ലത്തെ ബന്ധു വീടുകളിലും ഹോസ്റ്റലുകളിലും നിന്നാണ് നീനു വളർന്നത്. നാട്ടിലെത്തിയിട്ടും അവർ നീനുവിനോട് ബന്ധം പുലർത്തിയിരുന്നില്ല. കൂടുതലും സഹോദരൻ ഷാനുവിനോടാണ് സ്‌നേഹം കാണിച്ചത്. നീനുവിന് എപ്പോഴും ശകാരം മാത്രം. കോളേജിൽ പോകുമ്പോൾ തന്നുവിടുന്ന പണത്തിന്റെ കണക്കുവരെ അച്ഛൻ ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്നു.

ജീവിതത്തിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കുമ്പോഴാണ് കോട്ടയത്തേക്ക് പഠനവുമായി മാറുന്നതും വീണ്ടും ഹോസ്റ്റൽ ജീവിതം തുടങ്ങുന്നതും കെവിനുമായി അടുക്കുന്നതും. കൊല്ലത്തെ സ്വകാര്യ സ്‌കൂളിലായിരുന്നു എസ്എസ്എൽസി പഠിച്ചത്. തിരുവല്ലയിലെ സ്വകാര്യ സ്‌കൂളിൽ നിന്ന് 79 ശതമാനം മാർക്കോടെ പ്ലസ്ടു പാസായി. തുടർന്നാണ് മാന്നാനം കെഇ കോളേജിൽ ബിഎസ്എസി ജിയോളജിക്ക് ചേരുന്നത്. ഇപ്പോൾ മൂന്നാം വർഷത്തിലേക്ക് കടക്കുന്നു. കോട്ടയം നാഗമ്പടത്തെ തീർത്ഥാടന കേന്ദ്രത്തിലാണ് അവസാനമായി കെവിനുമൊന്നിച്ച് പോയത്. മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. പിന്നീട് ആഹാരം കഴിച്ചു. അന്ന് രാത്രി എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കിയശേഷം പോയതാണ് കെവിൻ. പിന്നെ ഞാൻ ജീവനോടെ കണ്ടിട്ടില്ല-നീനു വിശദീകരിക്കുന്നു.

തട്ടിക്കൊണ്ട് പോകുന്നതിന്റെ തലേദിവസം രാത്രിയാണ് അവസാനമായി വിളിച്ചു. വിവാഹ രജിസ്‌ട്രേഷന്റെ കാര്യങ്ങൾ പൂർത്തീകരിക്കാനായി പുലർച്ചെ 5.45 ന് നീ എന്നെ വിളിച്ചുണർത്തണം, ആരൊക്കെ എതിർത്താലും നിന്നെ ഞാൻ സ്വന്തമാക്കും, ഇത്രയും പറഞ്ഞ്് ഫോൺവച്ചു. പിറ്റേദിവസം പറഞ്ഞ സമയത്ത് കെവിൻ ചേട്ടനെ ഉണർത്താനായി ഞാൻ പലതവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് പല കൂട്ടുകാരെയും വിളിച്ചു. നീ വിഷമിക്കേണ്ട അവൻ വരുമെന്ന് കൂട്ടുകാർ ആശ്വസിപ്പിച്ചു. ഈ പ്രതീക്ഷയെയാണ് കെവിന്റെ മരണവാർത്ത തകർത്തത്.

നീനുവിന്റെ ബാഗിൽനിന്ന് കെവിന്റെ ഫോട്ടോ കിട്ടിയതോടെയാണ് ഇരുവരുടെയും ബന്ധം ആദ്യം വീട്ടിലറിഞ്ഞത്. പലതവണ ഭീഷണിപ്പെടുത്തിയെങ്കിലും ബന്ധം ഉപേക്ഷിക്കാൻ തയ്യാറായില്ല. സംഭവത്തിന്റെ തലേദിവസം നീനുവിന്റെ അമ്മ, ബന്ധു നിയാസ് അടക്കം കെവിനെ തിരക്കി മാന്നാനത്തെ വീട്ടിൽ എത്തി. പ്രദേശത്തെ പഞ്ചായത്തംഗത്തിന്റെ സഹായത്തോടെ വീട് കണ്ടുപിടിച്ചു. ഇവിടെ എത്തിയ അവർ കെവിനെ ചീത്ത പറഞ്ഞു. തുടർന്ന് നീനുവിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. നിയാസ് കെവിന്റെ ഫോണിൽ തന്നോട് സംസാരിച്ചു.

എന്നാൽ കെവിനെ വിട്ടുവരില്ല എന്ന് നിലപാടെടുത്തു. നീനുവിനെ വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തിൽ കെവിനും ഉറച്ച് നിന്നതോടെ അവർ പോയി എന്നാണ് പിന്നീട് കെവിൻ ഫോണിൽ വിളിച്ചു പറഞ്ഞത്. അനീഷ് തിരിച്ച് സ്റ്റേഷനിൽ വന്നപ്പോൾ പ്രതീക്ഷയുണ്ടായിരുന്നു കെവിൻ തിരിച്ചുവരുമെന്ന്. ഒരോ വാഹനം കടന്നുവരുമ്പോഴും ഞാൻ പ്രതിക്ഷിച്ചു അത് തന്റെ കെവിനാണെന്ന്. 'ഈ അവസ്ഥ ഉണ്ടാകുമെന്ന് ഒരു ചെറിയ സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ ദൂരെ എവിടെയെങ്കിലും പോയി ജീവിക്കുമായിരുന്നു'-നീനു പറയുന്നു.

കെവിൻ ഏൽപ്പിച്ചുപോയ അച്ഛനെയും അമ്മയെയും മരണം വരെ കൈവിടില്ല. ആരൊക്കെ വന്ന് നിർബന്ധിച്ചാലും ഇവരെ ഒറ്റയ്ക്കാക്കി പോകില്ല. പഠിച്ച് നല്ലൊരു ജോലി വാങ്ങി ഇവരെ സംരക്ഷിക്കുക മാത്രമാണ് തന്റെ ലക്ഷ്യം. മേരിയുടെയും ജോസഫിന്റെയും മകളായി ഞാൻ ഇവർക്കൊപ്പം ജീവിക്കും. ചേച്ചി കൃപയുടെ കല്യാണം, സ്വന്തമായി ഒരു വീട് -കെവിന്റെ സ്വപ്‌നങ്ങളാണ് ഇനി നീനുവിനെ മുന്നോട്ട് നയിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP