Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടു പോകൽ; ഭീകരർ കത്തിമുനയിൽ നിർത്തി വിലപേശലും; കൊലപ്പെടുത്തി കുരിശ്ശിൽ തറച്ചെന്ന വ്യാജ വാർത്തകൾ ബന്ധുക്കളുടെ നെഞ്ചിൽ തീകോരിയിട്ടു; മോചനം അഭ്യർത്ഥിച്ചു പുറത്തുവന്ന വീഡിയോയിൽ നടപടി വാഗ്ദാനം ചെയ്ത സുഷമയുടെ വാക്കുകൾ വിശ്വസിച്ച് കേരളം: ഫാ. ടോം ഉഴുന്നാലിന്റെ ദുരിതപർവ്വത്തിന് പത്ത് മാസം

നാല് കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടു പോകൽ; ഭീകരർ കത്തിമുനയിൽ നിർത്തി വിലപേശലും; കൊലപ്പെടുത്തി കുരിശ്ശിൽ തറച്ചെന്ന വ്യാജ വാർത്തകൾ ബന്ധുക്കളുടെ നെഞ്ചിൽ തീകോരിയിട്ടു; മോചനം അഭ്യർത്ഥിച്ചു പുറത്തുവന്ന വീഡിയോയിൽ നടപടി വാഗ്ദാനം ചെയ്ത സുഷമയുടെ വാക്കുകൾ വിശ്വസിച്ച് കേരളം: ഫാ. ടോം ഉഴുന്നാലിന്റെ ദുരിതപർവ്വത്തിന് പത്ത് മാസം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രാർത്ഥനയും തോരാക്കണ്ണീരുമായി ഒരു കുടുംബവും നാടും കാത്തിരിക്കാൻ തുടങ്ങിയിട്ടു പത്തു മാസമായി. ദരിദ്രർക്കും നീതിഷേധിക്കപ്പെടുന്നവർക്കുമായി പ്രവർത്തിക്കാനുള്ള ക്രിസ്തുവിന്റെ ആഹ്വാനം ചെവിക്കൊണ്ടു പുരോഹിതവൃത്തി സ്വീകരിച്ച്, ആരാജകത്വവും അക്രമവും നിറഞ്ഞുനിൽക്കുന്ന യെമനിലേക്കു സേവനത്തിനുപോയ ഫാ. ടോം ഉഴുന്നാലിൽ തന്റെ ജീവൻ രക്ഷിക്കാൻ ആരെങ്കിലും ഇടപെടണമെന്ന് നേരിട്ട് അഭ്യർത്ഥന നടത്തിയിരിക്കുന്നു. രാഷ്ട്രപതിയോടും, പ്രധാന മന്ത്രിയോടും, മാർപാപ്പയോടും, മുഴുവൻ ബിഷപ്പുമാരോടും, ക്രൈസ്തവ വിശ്വാസികളോടും തന്നെ രക്ഷിക്കണമെന്ന അപേക്ഷയാണ് ഐസിസ് ഭീകരരുടെ ബന്ധനത്തിൽ കഴിയുന്ന ഈ പുരോഹിതൻ മുന്നോട്ടു വയ്ക്കുന്നത്.

ഒരു ഇന്ത്യക്കാരനായതുകൊണ്ടു മാത്രമാണോ ഫാ. ടോമിന് ഈ ഗതി വന്നിരിക്കുന്നത്. ആരോഗ്യം ക്ഷയിച്ച് നിരാശയും വിഷാദവും ബാധിച്ച ഒരു മനുഷ്യന്റെ ദയനീയ ചിത്രമാണ് ക്രിസ്മസിനു പിറ്റേന്നു ലോകമാദ്ധ്യമങ്ങൾക്കു ലഭിച്ചത്. അടിയന്തരവൈദ്യസഹായം ലഭ്യമായില്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടത്തിലായേക്കും. ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സലേഷ്യൻ സഭയുടെ ബാംഗ്ലൂർ പ്രൊവിൻസ് അംഗമായിരുന്ന ഫാ. ടോം അഞ്ചു വർഷം മുമ്പാണ് മിഷനറി സേവനത്തിനായി യെമനിലെത്തുന്നത്. അറബ് വസന്തത്തിന്റെ ചുവടുപിടിച്ച് യെമൻ പ്രസിഡന്റ് സലേയ്‌ക്കെതിരേ ജനം തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്ന കാലം. ക്രമസമാധാനം തകർന്നു സ്വൈര്യജീവിതം അസാധ്യമായ യമനിൽ അൽക്വയ്ദയും ഐസിസും അടക്കമുള്ള തീവ്രവാദ സംഘടനകൾ പിടിമുറുക്കിത്തുടങ്ങിയിരുന്നു. ആതുരസേവനത്തിലും വിദ്യാഭ്യാസ മേഖലയിലും പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷണറിമാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിൽ ഐസിസും അൽക്വയ്ദയും മുന്നിലായിരുന്നു.

തുറമുഖ നഗരമായ ഏദനായിരുന്നു ഫാ. ടോമിന്റെ പ്രവർത്തനമേഖല. അദ്ദേഹം വികാരിയായിരുന്ന പള്ളി കഴിഞ്ഞവർഷം സെപ്റ്റംബർ നാലിന് ഒരു സംഘം ഭീകരർ ആക്രമിച്ച് തീവച്ചു നശിപ്പിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹം മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വയോധികസദനത്തിലേക്ക് താമസം മാറ്റി. മാർച്ച് നാലിനാണ് ഈ വയോധികസദനത്തിൽ നാലംഗ ഭീകരർ ആക്രമണം നടത്തിയത്. നാലു കന്യാസ്ത്രീകൾ അടക്കം 15 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ സമയം ആത്മീയ ശുശ്രൂഷകൾക്കായി ഇവിടെയുണ്ടായിരുന്ന ഫാ. ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മദർ സുപ്പീരിയറായ തൊടുപുഴ വെളിയാമറ്റം സ്വദേശി മദർ സാലിയാണ് ആക്രമണവിവരം നാട്ടിൽ അറിയിച്ചത്. അക്രമികൾ എത്തുമ്പോൾ ചാപ്പലിൽ പ്രാർത്ഥനയിലായിരുന്ന വൈദികനെ പിന്നീടു കാണാതാകുകയായിരുന്നു. അജ്ഞാതമേഖലയിലേക്കു ഭീകരർ തൊട്ടിക്കൊണ്ടുപോയ വൈദികനെക്കുറിച്ച് വിവരം ഒന്നും ലഭിക്കാതായി.

പിന്നീട് പലപ്പോഴായി അദ്ദേഹത്തെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചു. ദുഃഖവെള്ളിയാഴ്ച ഫാ. ടോമിനെ ഭീകരർ കുരിശിൽത്തറച്ചു കൊന്നുവെന്നതടക്കമായിരുന്നു വാർത്തകൾ. അച്ഛന്റെ കുടുംബത്തെയും നാടിനെയും ഒന്നിച്ച് ആശങ്കയിലാഴ്‌ത്തിയ ഈ വാർത്ത വ്യാജമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഫാ. ടോമിന്റെ മോചനത്തിനു വഴി തെളിഞ്ഞതായി മേയിലും വാർത്തയുണ്ടായി. അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ചു വിവരം ലഭിച്ചെന്നും മോചനം ഉടനുണ്ടാകുമെന്നും ഒരു ജർമൻ പത്രമാണ് റിപ്പോർട്ട് ചെയ്തത്.

വാർത്തയുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഉടൻ മോചിതനാകുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. ജൂലൈയിൽ ഫാ. ടോമിന്റെ ചിത്രം സോഷ്യൽ മീഡിയയിലെത്തി. അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള ചിത്രം ഫാദറിന്റെ തന്നെ ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് കഴിഞ്ഞ പുറത്തുവന്നത്. താടിയും മുടിയും നീട്ടി അവശനായി കാണപ്പെട്ടു ഫാ. ടോം ഈ ചിത്രത്തിൽ. തുടർന്ന് കേരളത്തിൽനിന്നുള്ള എംപിമാർ അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ട നടപടികൾ എടുക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടു. ഇതിനുശേഷം അദ്ദേഹത്തിന്റേതായി എന്തെങ്കിലും വിവരം ലഭിക്കുന്നത് ഡിസംബർ 26ന്് പുറത്തുവന്ന വീഡിയോയിലൂടെയാണ്.

താൻ ക്ഷീണിതനും നിരാശസനുമാണെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കണം. താൻ ഇന്ത്യക്കാരനായതുകൊണ്ടാണ് മോചനം വൈകുന്നതെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചിരിക്കുന്നു. യൂറോപ്യൻ ആയിരുന്നെങ്കിൽ തനിക്കീ ഗതി വരില്ലായിരുന്നു. ഫ്രാൻസിൽ നിന്നുള്ള പത്രപ്രവർത്തകയുടെ മോചനം ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ വാർത്തകളിൽ മാത്രം ഒതുങ്ങുകയാണ്. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അപേക്ഷകൾ നൽകിയിട്ടും ഫലമുണ്ടായില്ലെന്നും പറയുന്നു.

ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ആത്മാർത്ഥതയോടുള്ള ശ്രമങ്ങളൊന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലേയെന്ന ചോദ്യമാണ് ഇതോടൊപ്പം ഉയരുന്നത്. മോചനത്തിനു ശ്രമിക്കുന്നുവെന്ന ആശ്വസിപ്പിക്കലല്ലാതെ ഏതെങ്കിലും തരത്തിലുള്ള നടപടികൾക്ക് കേന്ദ്ര മുതിർന്നതായി ഇതുവരെ വ്യക്തവുമല്ല. അച്ഛന്റെ മോചനത്തിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നുന്നെും ഉടൻ മോചനം സാധ്യമാകുമെന്നും കേന്ദ്ര ഗവൺമെന്റ് ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു. അബുദാബി ബിഷപ്പുമായി ബന്ധപ്പെട്ട് മോചനശ്രമങ്ങൾ ഏകോപിച്ചുവരികയാണെന്ന് കത്തോലിക്കാ സഭാവൃത്തങ്ങളും അവകാശപ്പെട്ടിരുന്നു. എന്നാൽ യാഥാർത്ഥ്യം ഇതല്ലന്നാണ് വൈദികന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തിൽ പതിവു പ്രസ്താവനകളുമായി കേന്ദ്രം വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു ഭാരത സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നാണു കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ്വി സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഉറപ്പു നല്കിയത്. മോചനത്തിനു വത്തിക്കാനും ഭാരതസഭയും ഊർജിതമായ ശ്രമങ്ങൾ നടത്തിവരുന്നുണ്ടെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചിരിക്കുന്നു. ഫാ.ടോം ഉഴുന്നാലിലിന്റെ സുരക്ഷിതമായ മോചനത്തിനായി ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപും പറഞ്ഞിട്ടുണ്ട്.

കോട്ടയം രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസ്‌ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകനാണ് ഫാ. ടോം. അദ്ദേഹത്തെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന വാർത്തവന്ന നാൾമുതൽ ഉഴുന്നാലിൽ കുടുംബത്തിൽ പ്രാർത്ഥനകൾ നിലച്ചിട്ടില്ല. എല്ലാ ഞായറാഴ്ചയും ഉഴുന്നാലിൽ വീട്ടിലെ ഒരു കുടുംബത്തിൽ എല്ലാവരും ഒത്തുകൂടി ഫാ. ടോമിന്റെ മോചനത്തിനായി ജപമാല ചൊല്ലുന്നു. അതാതു പ്രദേശങ്ങളിലെ ഇടവക വികാരിമാരും പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തുന്നു. തറവാട്ടുവീട്ടിൽ ഫാ. ടോമിന്റെ സഹോദരങ്ങൾ എത്തിയാൽ അവിടെയായിരിക്കും ഞായറാഴ്ചകളിലെ പ്രാർത്ഥന. അല്ലാത്തപ്പോൾ ഉഴുന്നാലിൽ കുടുംബത്തിലെ മറ്റു വീടുകളിൽ മാറി മാറി പ്രാർത്ഥനകൾ നടക്കും. കഴിഞ്ഞ 13ന് ഫാ. ടോം ഉഴുന്നാലിലിന്റെ പിതാവിന്റെ ഓർമദിനമായിരുന്നു. അന്നു തറവാട്ടു വീട്ടിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേർന്നിരുന്നു.

ഫാ.ടോം ഉഴുന്നാലിലിനെപ്പറ്റി ടെലിവിഷനിൽ കണ്ട വിവരങ്ങൾ മാത്രമേ തങ്ങൾക്കും ഉള്ളൂ എന്നാണ് ബന്ധുക്കൾ പറയുന്നത്. ടാം അച്ചന്റെ മോചനത്തിനായി തങ്ങൾ എല്ലാ വാതിലുകളും മുട്ടിയെന്നു ബന്ധു സാജൻ ഉഴുന്നാലിൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല. ഇനി സർക്കാരും സഭയുമാണ് ഫാ. ടോം ഉഴുന്നാലിന്റെ മോചന ത്തിനായി പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് അച്ചനെ ആരോ മർദിക്കുന്നതിന്റെയും അദ്ദേഹം കരയുന്നതിന്റെയും ചിത്രങ്ങൾ ടിവികളിലും ഇന്റർനെറ്റിലും പ്രചരിച്ചിരുന്നു. ഇവയെല്ലാം അച്ചന്റെ ഫോട്ടോതന്നെയാണ്, ഒന്നും വ്യാജമല്ലയെന്നും സാജൻ സ്ഥിരീകരിക്കുന്നു. അടുത്തിടെ പാലക്കാട്ടുള്ള ഒരു ബന്ധുവിനു പുലർച്ചെയോടെ ടോം അച്ചന്റേത് എന്നു കരുതുന്ന ഒരു ഫോൺ വന്നിരുന്നു. ആ ഫോൺകോളിലും അച്ചൻ സഹായം അപേക്ഷിച്ചാണു സംസാരിച്ചു തുടങ്ങിയത്. ആദ്യവാചകം പറഞ്ഞു തീരുന്നതിനു മുൻപ് ഫോൺ കട്ടായി. മറ്റാരോ ബലമായി ഫോൺ കട്ട് ചെയ്‌തെന്നാണു സാഹചര്യത്തിൽനിന്നു വ്യക്തമായത്.

ഫാ. ടോമിന്റെ കുടുംബാംഗങ്ങൾ മുൻപ് ഡൽഹിയിലെത്തി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സന്ദർശിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്കു പ്രത്യകമായി കത്തുകളും അയച്ചിരുന്നു. ഇതിനിടെ, ഫാ.ടോം ഉഴുന്നാലിന്റെ മോചനം ആവശ്യപ്പെട്ട് തൃശ്ശൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കാത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, തൃശ്ശൂർ അതിരൂപത, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവരെ എതിർ കക്ഷികളാക്കി പൊതു പ്രവർത്തകൻ പി.ഡി ജോസഫ് ആണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ കോടതി വാദം കേട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ജനുവരി മൂന്നിന് റിപ്പോർട്ട് നൽകാൻ തൃശ്ശൂർ ഈസ്റ്റ് പൊലീസിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഫാ.ടോം ഉഴുന്നാലിൽ യെമനിലേയ്ക്ക് പോകുന്നതിന് മുൻപ് തൃശ്ശൂർ അതിരൂപതയ്ക്ക് കീഴിലാണ് സേവനം അനുഷ്ടിച്ചിരുന്നത്. എന്നാൽ, മാസങ്ങളായി യെമനിൽ ഭീകരരുടെ തടവിലാക്കപ്പെട്ടിരിക്കുന്ന അദ്ദേഹത്തിന്റെ മോചനത്തിനായി രൂപത ജാഗ്രത കാട്ടുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP