Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രശ്‌നക്കാരൻ കെ വി ജേക്കബ് തന്നെ; പഞ്ചായത്ത് പ്രസിഡന്റ് വിദേശ യാത്ര നടത്തിയത് ഭൂമാഫിയയുടെ ഒത്താശയോടെ; കൈക്കൂലി വാങ്ങിയത് ബാർലൈസൻസ് നൽകാൻ സഹായിക്കാം എന്ന പേരിലും; രാജിവെച്ച കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 ചെയർമാൻ ബോബി ജേക്കബ്ബ്

പ്രശ്‌നക്കാരൻ കെ വി ജേക്കബ് തന്നെ; പഞ്ചായത്ത് പ്രസിഡന്റ് വിദേശ യാത്ര നടത്തിയത് ഭൂമാഫിയയുടെ ഒത്താശയോടെ; കൈക്കൂലി വാങ്ങിയത് ബാർലൈസൻസ് നൽകാൻ സഹായിക്കാം എന്ന പേരിലും; രാജിവെച്ച കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 ചെയർമാൻ ബോബി ജേക്കബ്ബ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാജി വച്ചതിന് പിന്നാലെ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ വി ജേക്കബ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി ട്വന്റി 20 കൂട്ടായ്മ. അഴിമതി നടത്തിയത് പഞ്ചായത്ത് പ്രസിഡന്റാണെന്നും വികസന പ്രവർത്തനങ്ങൾ കിറ്റെക്‌സിന് സമീപം മാത്രമേ നടത്തിയിട്ടുള്ളൂ എന്ന കെ വി ജേക്കബ്ബിന്റെ ആരോപണം ശരിയല്ലെന്നും ട്വന്റി 20 ചെയർമാൻ ബോബി ജേക്കബ്ബ് പറഞ്ഞു. ഇന്നലെയാണ് എറണാകുളം കിഴക്കമ്പലത്തെ ട്വന്റി 20 ജനകീയ കൂട്ടായ്മക്കെതിരെ അഴിമതി ആരോപണവുമായി രാജിവെച്ച പഞ്ചായത്ത് പ്രസിഡന്റ് കെ വി ജേക്കബ്ബ് രംഗത്തെത്തിയത്. പഞ്ചായത്ത് വികസന ഫണ്ടിന്റെ 70 ശതമാനവും ട്വന്റി ട്വന്റി നേതാക്കളുടെ താൽപര്യത്തിന് അനുസരിച്ച് വിനിയോഗിച്ചെന്നായിരുന്നു ആരോപണം. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ, പ്രശ്‌നക്കാരൻ കെ വി ജേക്കബ് ആണെന്നാണ് എതിർപക്ഷം ആരോപിക്കുന്നത്. ഭൂമാഫിയയുടെ ഒത്താശയോടെ കെ വി ജേക്കബ്ബ് വിദേശയാത്ര നടത്തിയെന്നാണ് ട്വന്റി 20 ആരോപിക്കുന്നത്. ബാർ ലൈസൻസ് നൽകാൻ സഹായിക്കാമെന്ന് പറഞ്ഞ് കെ വി ജേക്കബ്ബ് കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് വേഗം പോരെന്ന് വ്യക്തമായതോടെയാണ് കെ വി ജേക്കബ്ബിനെ മാറ്റിയതെന്നാണ് ട്വന്റി 20യുടെ വിശദീകരണം. കെ വി ജേക്കബ്ബിനെ പിന്തുണക്കുന്ന കൂടുതൽ പേർ ട്വന്റി ട്വന്റിയിൽനിന്ന് വൈകാതെ രാജിവെച്ചേക്കുമെന്നാണ് സൂചന.

ഭരണപക്ഷത്തെ തന്നെ അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയം നാളെ ചർച്ച ചെയ്യാനിരിക്കെയാണ് ഇന്നലെ കെ വി ജേക്കബ് രാജിവെച്ചത്. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അംഗങ്ങൾ കോടതിയെ സമീപിക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. പത്തൊമ്പതംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ 17 പേരും ട്വന്റി ട്വന്റി അംഗങ്ങളാണ്. ഇതിൽ 14 പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി മൂന്നിന് അവിശ്വാസം പ്രമേയം ചർച്ചക്കെടുക്കും. അന്ന് അതിൽ പങ്കെടുക്കാൻ സംരക്ഷണം വേണമെന്നായിരുന്നു ഹർജി. ഇതേതുടർന്ന് അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അംഗങ്ങൾ ആവശ്യപ്പെട്ടാൽ പ്രത്യേകം സംരക്ഷണം നൽകണമെന്നും ജസ്റ്റിസ് സി.എസ് ഡയസ് നിർദ്ദേശിച്ചു. ജീവനു ഭീഷണിയുണ്ടെന്ന ട്വന്റി- 20 അംഗങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് ഹൈക്കോടതി നിർദ്ദേശം. എന്നാൽ, അവിശ്വാസ പ്രമേയ ചർച്ചകൾക്ക് കാത്തുനിൽക്കാതെ പ്രസിഡന്റ് രാജിവെക്കുകയായിരുന്നു.

19 അംഗ പഞ്ചായത്തിൽ 17 അംഗങ്ങളെ വിജയിപ്പിച്ച ട്വന്റി-20 മൃഗീയ ഭൂരിപക്ഷം നേടിയാണ് അധികാരത്തിൽ എത്തിയത്. വാർഷിക പദ്ധതി നിർവഹണം സമയബന്ധിതമായി നടപ്പാക്കുന്നതിലും ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപിക്കുന്നതിലും പഞ്ചായത്ത് പ്രസിഡന്റ് പരാജയപ്പെട്ടുവെന്നാരോപിച്ചാണ് അവിശ്വാസ പ്രമേയം. പഞ്ചായത്ത് പ്രസിഡന്റിന്റേയും കൂട്ടാളികളുടെയും ഭാഗത്തു നിന്ന് ഭീഷണിയുണ്ടെന്നും ചർച്ചയിൽ പങ്കെടുപ്പിക്കില്ലന്ന മുന്നറിയിപ്പുമായി നോട്ടീസ് വിതരണം ചെയ്തതായും ഹർജിയിൽ ആരോപിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് എട്ട് മാസം ശേഷിക്കെയാണ് ഭരണസമിതിയിൽ ഭിന്നത ഉടലെടുത്തത്.

ട്വന്റി20 ചീഫ് കോർഡിനേറ്ററും, കിറ്റെക്‌സ് ഉടമയുമായ സാബു ജേക്കബും, പഞ്ചായത്ത് ഭരണ സമിതിയും തമ്മിൽ പ്രശ്‌നമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു് എങ്കിലും പരസ്യ പ്രതികരണത്തിന് ഇരുകൂട്ടരും തയ്യാറായിരുന്നില്ല. അതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് ഒരു വിഭാഗം നോട്ടീസ് നൽകിയത് ഭരണ സമിതിക്കെതിരെ(പഞ്ചായത്ത് പ്രസിഡന്റ് അടക്കം) ഒരു വിഭാഗം ട്വന്റി20 പ്രവർത്തകർ അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്നനങ്ങളുടെ ആരംഭം. ഇതിനെതിരെ രംഗത്തു വന്ന പഞ്ചായത്ത് പ്രസിഡന്റ് സാബുവിനെതിരെ പരസ്യമായി തിരിച്ചും ആരോപണങ്ങൾ ഉന്നയിച്ചു. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

സാബു ജേക്കബ് ഇവർക്കൊപ്പം ചേർന്ന് അഴിമതി ആരോപണം അംഗീകരിക്കും വിധം ട്വന്റി 20 ജനറൽ ബോഡിയിൽ സംസാരിച്ചു. പഴയതും പുതിയതുമായ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും ഇരുകൂട്ടരും തമ്മിൽ വാക്ക് പോര് നടന്നു. ഇതേ തുടർന്ന് പ്രകോപിതനായ സാബു ജേക്കബ് പ്രസിഡന്റിന്റെയും, മെമ്പർമാരുടെയും രാജി ആവശ്യപ്പെട്ടു. കിഴക്കമ്പലത്ത് ഒഴിച്ച് കേരളത്തിൽ എവിടെ മത്സരിച്ചാലും ട്വന്റി20 അനായാസം ജയിക്കുമെന്നും, പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളൊന്നും പഞ്ചായത്തിൽ നടന്നിട്ടില്ലെന്നും സാബു ജേക്കബ് പൊതു യോഗത്തിൽ സ്വയം വിമർശനവും നടത്തി.

ഇതിനെതിരെ രംഗത്തു വന്ന പഞ്ചായത്ത് പ്രസിഡന്റ്, സാബുവിനെതിരെ പരസ്യമായി തിരിച്ചും ആരോപണങ്ങൾ ഉന്നയിച്ചു. പ്രളയത്തിന്റെ പേരിൽ പിരിച്ച 1 കോടി 32 ലക്ഷം രൂപ എവിടെ പോയി എന്ന ചോദ്യവും പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ചു. ഇതേിന് ശേഷം പ്രസിഡന്റ് രാജിവെക്കാൻ സന്നദ്ധനാകുകയായിരുന്നു. അടുത്ത വർഷമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഇതിനിടെയുണ്ടായ വിവാദങ്ങൾ കിഴക്കമ്പലത്തെ രാഷ്ട്രീയ പാർട്ടികൾക്ക് പ്രതീക്ഷ നൽകുന്നതാണ്.

സിപിഐഎമ്മിലും സിപിഐയിലും വർഷങ്ങളോളം പ്രവർത്തിച്ച കമ്യൂണിസ്റ്റുകാരനാണ് കെ വി ജേക്കബ്. ഇപ്പോഴും ഒരു കമ്യൂണിസ്റ്റ് എന്നു പറയാൻ തന്നെയാണ് എനിക്ക് അഭിമാനം എന്ന് തുറന്ന് പറയാൻ മടിയില്ലാത്തവനായിരുന്നു. ട്വന്റി-2-ക്ക് രാഷ്ട്രീയമില്ല, രാഷ്ട്രീയമായ എതിർപ്പുകളുമില്ല, യോജിച്ച പ്രവർത്തനങ്ങളിലൂടെ പഞ്ചായത്തിന്റെ വികസനമാണ് ലക്ഷ്യം. എല്ലാവരുടെയും പിന്തുണ അതിനായി അഭ്യർത്ഥിക്കുന്നു എന്നായിരുന്നു അധികാരമേറ്റ ശേഷം ജേക്കബ് പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP