Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെട്രോയും കളക്ടറും തുറന്ന പോരിൽ തന്നെ; ശീമാട്ടിയിൽ കരാറുണ്ടാക്കിയത് കെഎംആർഎല്ലിന്റെ സമ്മതത്തോടെ; ആരോപണങ്ങൾ അൽഭുതപ്പെടുത്തിയെന്ന് രാജമാണിക്യം; വിശദീകരണകത്തിൽ 80 ലക്ഷം നൽകാമെന്നതിന് വ്യക്തതയുമില്ല

മെട്രോയും കളക്ടറും തുറന്ന പോരിൽ തന്നെ; ശീമാട്ടിയിൽ കരാറുണ്ടാക്കിയത് കെഎംആർഎല്ലിന്റെ സമ്മതത്തോടെ; ആരോപണങ്ങൾ അൽഭുതപ്പെടുത്തിയെന്ന് രാജമാണിക്യം; വിശദീകരണകത്തിൽ 80 ലക്ഷം നൽകാമെന്നതിന് വ്യക്തതയുമില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മെട്രോ നിർമ്മാണത്തിന്റെ പേരിൽ കൊച്ചി മെട്രോ റെയിൽ കോപ്പറേഷനും ജില്ലാ കളക്ടർ എം ജി രാജമാണിക്യവും തമ്മിൽ വീണ്ടും തുറന്ന പോരിലേക്ക്.ശീമാട്ടിയുമായുള്ള കരാറിലൈ ഓരോ വ്യവസ്ഥയും തയ്യാറാക്കിയത് കെഎംആർല്ലുമായി കൂടിയോലോചിച്ചെന്ന് കളക്ടർ.വിവാദമായ കരാർ അടുത്ത ഡയറകർ ബോർഡ് യോഗത്തിൽ വിശദമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കളക്ടർ കെഎംആർഎൽ എംഡി ഏലിയാസ് ജോർജിന് കത്തെഴുതി. എന്നാൽ കത്ത് ലഭിച്ചിട്ടില്ലെന്നാണ് കെഎംആർഎല്ലിന്റെ നിലപാട്.

കൊച്ചി മെട്രോയ്ക്ക് ശീമാട്ടി വെറുതെ ഭൂമി കൊടുക്കാൻ ശ്രമിച്ചുവെന്നാണ് പ്രചരിപ്പിച്ചിരുന്നത്. ഇത് രേഖകൾ സഹിതം പൊളിച്ചത് മറുനാടൻ മലയാളിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറുനാടൻ പുറത്തുവിട്ട വാർത്തയാണ് പുതിയ തർക്കത്തിന് കാരണം. രേഖകൾ അനുസരിച്ച് വെറുതെ കൊടുത്തില്ല എന്ന് മാത്രമല്ല ഭൂമി ഏറ്റെടുത്ത മറ്റുള്ളവർക്ക് കൊടുക്കുന്നതിനേക്കാൾ കൂടിയ വില കൊടുക്കാൻ ശ്രമം നടക്കുന്നു എന്നും വ്യക്തമാണ്. കൊച്ചി മെട്രോ മുടക്കാൻ അനവധി തവണ ശ്രമം നടത്തിയ ബീനാ കണ്ണനാണ് സെന്റിന് പരമാവധി കൊടുക്കാവുന്ന വില 52 ലക്ഷമായി നിജപ്പെടുത്തിയിട്ടും രഹസ്യമായി അത് വർദ്ധിപ്പിക്കാൻ കളക്ടർ രാജമാണിക്യം ശ്രമം നടത്തി എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ബീനാ കണ്ണനുമായുള്ള കരാറിൽ ആണ് നിയമവിരുദ്ധമായി 80 ലക്ഷം കൂടി കൊടുക്കാം എന്ന വാചകം കളക്ടർ രാജമാണിക്യം ചേർത്തിരിക്കുന്നത്.

ഈ ആരോപണത്തിൽ വ്യക്തത വരുത്തതെയാണ് കളക്ടറുടെ കത്ത്. മറ്റ് ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്യുന്നു. ശീമാട്ടിയിൽ നിന്ന് ഏറ്റെടുത്ത സ്ഥലത്ത് അനുബന്ധ പ്രവർത്തനങ്ങൾ പാടില്ലെന്ന് വ്യവസ്ഥയിലില്ല. കെഎംആർല്ലിന് ഈ സ്ഥലത്ത് പ്രവേശിക്കുന്നതിനോ പ്രവൃത്തികൾ നടത്തുന്നതിനോ തടസ്സമില്ല. സെന്റിന് 52 ലക്ഷം രൂപ നിരക്കിൽ 32 സെന്റിന് 16 കോടി 64 ലക്ഷം രൂപയായിരുന്നു ശീമാട്ടിയുമായു നിശ്ചയിച്ചത്. എന്നാൽ 80 ലക്ഷം എന്ന ശീമാട്ടിയുടെ ആവശ്യം തത്വത്തിൽ അംഗീകരിച്ച് കരാർ ഒപ്പിട്ടെന്ന ആക്ഷേപം ശരിയല്ല. ശീമാട്ടിക്ക് അതിനുള്ള നിയമപരമായ അവകാശമുണ്ടെന്നു മാത്രമാണ് കരാറിലുള്ളതെന്ന് രാജമാണിക്യം വിശദീകരിക്കുന്നു. എന്നാൽ ഈ വസ്തു തർക്കം കോടതിയിൽ എത്തിയാൽ അത് ശീമാട്ടിക്ക് ഗുണകരമാകും. കളക്ടറുടെ റിപ്പോർട്ടിൽ അധിക തുക കിട്ടുകയും ചെയ്യും. എന്തിന് ഇങ്ങനെ കുറിച്ചുവെന്ന് രാജമാണിക്യം പറയുന്നുമില്ല.

കളക്ടറുടെ വിശദീകരണം ഇങ്ങനെ-8 മാസം മുമ്പ് എറണാകുളം എംജി റോഡിലെ ശീമാട്ടിയുടെ 32 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിന് കരാറുണ്ടാക്കിയത് കെഎംആർല്ലുമായി കൂടിയാലോചിച്ചാണ്. കരാറിന്റെ ഓരോ വ്യവസ്ഥയും തയ്യാറാക്കുമ്പോഴും കെഎംആർഎല്ലിന്റെ സമ്മതം തേടിയിരുന്നു.കരാറിന് അന്തിമരൂപം നൽകിയത് നിയമോപദേശം കണക്കിലെടുത്താണ്. മാസങ്ങൾക്കു ശേഷം എന്തിന് വേണ്ടിയാണ് ഈ വിവാദമെന്നും കളക്ടർ കത്തിൽ ചോദിക്കുന്നു. കരാറിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഈ മാസം 4ന് കെഎംആർഎൽ ഫിനാൻസ് ഡയറക്ടർ എഴുതിയ കത്ത് തന്നെ അത്ഭുതപ്പെടുത്തിയെന്നും കളക്ടർ പറയുന്നു.തനിക്ക് എഴുതിയ കത്ത് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയ ഫിനാൻസ് ഡയറക്ടർക്കെതിരെ നടപടി സ്വീകരിക്കണം.കരാറിലെ വ്യവസ്ഥകൾ വിവാദമായ സാഹചര്യത്തിൽ കെഎംആർഎല്ലിന്റെ അടുത്ത ഡയറക്ടർ ബോർഡ് യോഗത്തിൽ ഇത് വിശദമായി ചർച്ച ചെയ്യണമെന്നും കളക്ടർ ആവശ്യപ്പെടുന്നു.

വിശദീകരണ കത്തിൽ നിന്നും കെഎംആർഎല്ലും ഒത്തുകളികൾക്ക് കൂട്ടുനിന്നോ എന്ന സംശയമാണ് ഉയരുന്നത്. മെട്രോ നിർമ്മാണത്തിന് ശീമാട്ടിയിൽ നിന്ന് സ്ഥലം ഏറ്റെടുത്ത ജില്ലാ കലക്ടർ എം ജി രാജമാണിക്യം ഭൂമിയേറ്റെടുക്കൽ കരാർ വ്യവസ്ഥകൾ ലംഘിച്ചെന്നും കരാർ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കെ എം ആർ എൽ സംസ്ഥാന സർക്കാരിന് കത്ത് നൽകിയ സാഹര്യത്തിലാണ് കളക്ടറുടെ വിശദീകരണം. മെട്രോ പാതയിലെ പരസ്യങ്ങൾ വഴി അധികവിഭവ സമാഹരണത്തിന് കെ എം ആർ എൽ ഒരുങ്ങുമ്പോൾ ശീമാട്ടിയിൽ നിന് ഏറ്റെടുത്ത ഭൂമിയിൽ കെ എം ആർ എല്ലിന് പൂർണ്ണ അവകാശമില്ലെന്നും ഇവിടെമാത്രം പാർക്കിങ് പോലും പറ്റില്ലെന്ന് ജില്ലാ കലക്ടർ എഴുതി ഒപ്പിട്ടുകൊടുത്തതെന്നാണ് ആക്ഷേപം. ഇത് കളക്ടർ നിഷേധിക്കുമ്പോൾ ശീമാട്ടിയുടെ മുതലാളി ബീനാ കണ്ണൻ കരാറും അട്ടിമറിച്ചോ എന്ന സംശയമാണ് ബലപ്പെടുന്നത്.

കൊച്ചി മെട്രോയ്ക്ക് വേണ്ടി ഭൂമി വിട്ടുനൽകിയ പാവപ്പെട്ടവർക്ക് സെന്റിന് 52 ലക്ഷം പോലും ലഭിക്കുക ഉണ്ടായില്ല. ഇതിൽ നിന്നും കുറഞ്ഞ തുക വിലപേശിയാണ് സ്ഥലം ഏറ്റെടുപ്പ് നടന്നത് എന്നിരിക്കേയാണ് വൻകിട മുതലാളിക്ക് വേണ്ടി നിയമം പോലും കാറ്റിൽപ്പറത്തുന്നത്.ഇതിനുള്ള സാഹചര്യമാണ് രാജമാണിക്യത്തിന്റെ കുറിപ്പുണ്ടാക്കിയത്. കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ ഏറ്റവും അധികം എതിർപ്പുയർത്തിയത് ശീമാട്ടി ഉടമ ബീന കണ്ണനായിരുന്നു. സ്ഥലം വിട്ടുനൽകാൻ മടി കാണിച്ചതിനെ തുടർന്ന് 20ലേറെ തവണ കെഎംആർഎൽ ബീനാ കണ്ണനുമായി ചർച്ച നടത്തിയിരുന്നു. എന്നിട്ടും ധാരണയിൽ ആകാത്തതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം ഇടപെട്ട് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കിയത്.

ശീമാട്ടിയുടെ എം.ജി റോഡിലെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപെട്ട് ജില്ലാ ഭരണകൂടം ഉണ്ടാക്കിയ പ്രത്യേക വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്നും ഇതെല്ലം മാറ്റി പുതിയകരാർ ഉണ്ടാക്കണമെന്നുമാണ് കെഎംആർഎല്ലിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് ജില്ല ഭരണകൂടത്തിനും റെവന്യൂ സെക്രട്ടറിക്കും കത്തയച്ചു. ഏറ്റെടുത്ത സ്ഥലത്ത് മെട്രോ ഗതാഗതതിനല്ലാതെ ഭാവിയിൽ മറ്റു പ്രവർത്തനങ്ങൾ നടത്താനും മറ്റും ഈ സ്ഥലം ഉപയോഗിക്കാൻ പാടില്ല എന്നും കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. ഇത് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കെഎംആർഎൽ ഇതുമായി ബന്ധപെട്ട എല്ലാ രേഖകളും വിളിച്ചു വരുത്തി വിശദമായി പരിശോധിച്ചത്. ഇതോടെ ശീമാട്ടിക്ക് നൽകിയ പ്രത്യേക പരിഗണന അംഗീകരിക്കാൻ ആവില്ലെന്ന് കാണിച്ച് കത്തയച്ചത്. ഇതിനെതിരെയാണ് കളക്ടറുടെ കത്ത്.

കൊച്ചി മെട്രോയ്ക്കായി വിട്ടുനൽകുന്ന ശീമാട്ടിയുടെ സ്ഥലത്തിന് സെന്റിന് 80 ലക്ഷം വരെ നൽകണമെന്ന് കരാറിൽ എഴുതിയതാണ് കെഎംആർഎല്ലിന്റെ എതിർപ്പിന് ഇടയാക്കിയത്. ഈ മേഖലയിലെ മറ്റുള്ളവർക്ക് 52 ലക്ഷം രൂപവരെയാണ് സെന്റിന് വിലയിട്ടിരുന്നത്. ഇതിലെ വൈരുദ്ധ്യമാണ് കെഎംആർഎൽ ചൂണ്ടിക്കാട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP