Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊച്ചിയിലെത്തിച്ച കുരുന്നിന് ഗുരുതര ഹൃദയത്തകരാറെന്ന് ഡോക്ടർമാർ; 24 മണിക്കൂർ നിരീക്ഷണത്തിൽ; വിശദമായ പരിശോധനകൾക്ക് ശേഷമേ ഹൃദയശസ്ത്രക്രിയയുടെ കാര്യം തീരുമാനിക്കൂവെന്നും മെഡിക്കൽ സംഘത്തിന്റെ അറിയിപ്പ്; ഏവരും ഒറ്റക്കെട്ടായി നിന്ന് മംഗലാപുരത്ത് നിന്നും കൊച്ചിയിലെക്ക് സുരക്ഷിതമായി കൊണ്ടുവന്ന കുരുന്നിന്റെ ആരോഗ്യത്തിനായി പ്രാർത്ഥനകൾ ശക്തം

കൊച്ചിയിലെത്തിച്ച കുരുന്നിന് ഗുരുതര ഹൃദയത്തകരാറെന്ന് ഡോക്ടർമാർ; 24 മണിക്കൂർ നിരീക്ഷണത്തിൽ; വിശദമായ പരിശോധനകൾക്ക് ശേഷമേ ഹൃദയശസ്ത്രക്രിയയുടെ കാര്യം തീരുമാനിക്കൂവെന്നും മെഡിക്കൽ സംഘത്തിന്റെ അറിയിപ്പ്; ഏവരും ഒറ്റക്കെട്ടായി നിന്ന് മംഗലാപുരത്ത് നിന്നും കൊച്ചിയിലെക്ക് സുരക്ഷിതമായി കൊണ്ടുവന്ന കുരുന്നിന്റെ ആരോഗ്യത്തിനായി പ്രാർത്ഥനകൾ ശക്തം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഹൃദ്രോഗം മൂലം അവശതയനുഭിക്കുന്ന 15 ദിവസം പ്രായമായ കുരുന്നിനെ മംഗലാപുരത്ത് നിന്നും കൊച്ചിയിൽ റോഡ് മാർഗം എത്തിച്ച വാർത്ത നമ്മിലേക്കെത്തി മണിക്കൂറുകൾക്കകം ലഭിക്കുന്നത് വേദനിപ്പിക്കുന്ന വിവരമാണ്. കുട്ടിക്ക് ഗുരുതര ഹൃദയതകരാറാണ് എന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാർ നൽകുന്ന വിവരം. ഇപ്പോൾ കുട്ടി 24 മണിക്കൂർ നിരീക്ഷണത്തിലാണ്. വിശദമായ പരിശോധനകൾക്ക് ശേഷമേ കുഞ്ഞിന് ശസ്ത്രക്രിയ നടത്തണോ എന്ന കാര്യത്തിൽ തീരുമാനമാകൂ. മംഗലാപുരത്ത് നിന്നും ആദ്യം തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടു പോകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഇടപെടലിന് പിന്നാലെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

മംഗലാപുരത്ത് നിന്നും കൊച്ചി വരെയുള്ള 400 കിലോ മീറ്റർ ദൂരം അഞ്ചര മണിക്കൂർ കൊണ്ട് പിന്നിട്ടാണ് കുഞ്ഞിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആംബുലൻസ് ഓടിച്ചിരുന്ന കാസർകോട് ഉദുമ സ്വദേശി ഹസന്റെ വേഗതയ്ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്. കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും പ്രധാനമാണെന്നും അതിനാൽ തന്നെ ഇത്രയും ദൂരം യാത്ര ചെയ്ത് ശ്രീചിത്രയിൽ കൊണ്ടു വരുന്നത് അപകടകരമാണെന്നും ആരോഗ്യമന്ത്രി ആദ്യമേ അറിയിച്ചിരുന്നു. അതിനാലാണ് അമൃതയിൽ പ്രവേശിപ്പിക്കാൻ തീരുമാനമെടുത്തത്. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതി വഴി പൂർണമായും സൗജന്യമായി ചെയ്തു കൊടുക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കി.

രോഗികളുടെ ബന്ധുക്കളുമായും അമൃത ആശുപത്രിയുമായും ആരോഗ്യ വകുപ്പ് മന്ത്രി സംസാരിച്ചിരുന്നു. കുട്ടിക്കാവശ്യമായ ചികിത്സാ സൗകര്യം അമൃതയിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അമൃതയിലേക്ക് പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ ആംബുലൻസ് മിഷനുമായി കേരള ചൈൽഡ് പ്രൊട്ടക്ഷൻ ടീമാണ് മുന്നോട്ടുവന്നത്. രാവിലെ 10.30നാണ് മംഗലാപുരത്തുനിന്ന് ആംബുലൻസ് പുറപ്പെട്ടത്. ഫേസ്‌ബുക്കിലൂടെയാണ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം സഹായമഭ്യർഥിച്ചു രംഗത്തുവന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്കു വേണ്ടി 15 മണിക്കൂറിനുള്ളിൽ കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയിൽ എത്തിക്കുകയായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നത്.

കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണിത്. കുഞ്ഞിനു യാത്രയ്ക്കിടയിൽ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ പരിചരിക്കാൻ ആശുപത്രി സേവനം വേണ്ടതു കൊണ്ടാണു യാത്ര പകൽ ആക്കിയത്. ഏവരും ഒറ്റക്കെട്ടായി നിന്ന് വിജയിപ്പിച്ച ഈ ദൗത്യത്തിന് പിന്നിൽ വളയം പിടിച്ചത് കാസർകോട് ഉദുമ സ്വദേശി ഹസൻ എന്ന മിടുമിടുക്കനാണ്. ഹസന്റെ 'ചങ്കുറ്റ വേഗത'യ്ക്ക് സമൂഹ മാധ്യമത്തിലൂടെ ബിഗ് സല്യൂട്ട് നൽകുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്.

മംഗലാപുരത്ത് നിന്നും എറണാകുളത്തേക്കുള്ള 400 കിലോമീറ്റർ ദൂരം അഞ്ചര മണിക്കൂർ കൊണ്ടാണ് ഹസൻ പിന്നിട്ടത്. എല്ലാവരുടെയും പിന്തുണ ഉള്ളതുകൊണ്ടാണ് ഇത്രയും ദൂരം പെട്ടെന്ന് പിന്നിടാൻ കഴിഞ്ഞതെന്ന് അദ്ദേഹം എറണാകുളത്തെത്തിയ ശേഷം പ്രതികരിച്ചു.ഇന്ന് രാവിലെ 10 മണിക്കാണ് കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റാനായി മംഗലാപുരത്ത് നിന്നും ഹസൻ ഡ്രൈവറായ വാഹനം തിരിക്കുന്നത്. ഇതിന് മുമ്പ് തന്നെ ആംബുലൻസ് ഡ്രൈവമാരുടെ കൂട്ടായ്മയും കേരള ചൈൽഡ് പ്രൊട്ടക്ഷൻ ടീമും പൊലീസും മറ്റ് സന്നദ്ധ പ്രവർത്തകരും എല്ലാത്തിനും സജ്ജരായി നിന്നു. സോഷ്യൽ മീഡിയയിലുടെ വാർത്ത പ്രചരിച്ചതോടെ എല്ലാവരും ജാഗരൂകരായി.

ആംബുലൻസ് തിരുവനന്തപുരത്ത് എത്തിക്കാനുള്ള പ്ലാൻ ഉച്ചയോടെ തിരുത്താനായി സർക്കാർ ഇടപെട്ടു. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കുന്ന എല്ലാ ചികിത്സയും അമൃതയിൽ ലഭ്യമാക്കാമെന്നും എല്ലാ ചെലവുകളും സർക്കാർ ഏറ്റെടുക്കാമെന്നും ആരോഗ്യമന്ത്രി നേരിട്ട് ഉറപ്പ് ലഭിച്ചതോടെ ആംബുലൻസ് അമൃതയിലേക്ക് മാറ്രാൻ തീരുമാനിച്ചു. 10 മണിക്ക് പുറപ്പെട്ട ആംബുലൻസ് 400 കിലമീറ്റർ പിന്നിട്ട് നാലരയോടെ അമൃതയിലെത്തി. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ ആംബുലൻസ് മിഷനുമായി കേരള ചൈൽഡ് പ്രൊട്ടക്ഷൻ ടീമാണ് മുന്നോട്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP