Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ സർക്കാർ നടപടികൾ ജനവികാരം തിരിച്ചറിഞ്ഞായിരുന്നില്ല; പൊതുവിലുണ്ടായ മാറ്റം തിരിച്ചറിയാതെ പ്രവർത്തിച്ചത് വോട്ടു കുറച്ചെന്ന് ജനസമ്പർക്ക പരിപാടിയിലൂടെ തിരിച്ചറിഞ്ഞെന്ന് സിപിഎം സെക്രട്ടറി; ഇടതുപക്ഷ സർക്കാർ ശബരിമല ഭക്തർക്കോ വിശ്വാസികൾക്കോ എതിരല്ലെന്നും കോടിയേരി; ഒടുവിൽ വിശ്വാസത്തിന്റെ വഴിയേ സിപിഎമ്മും; ഒറ്റപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ നവോത്ഥാന മുദ്രാവാക്യം; ഇനി പാർട്ടിയെടുക്കുക തെറ്റു തിരുത്തൽ നടപടികൾ; പിണറായിയുടെ നയത്തെ ഒടുവിൽ കോടിയേരിയും തള്ളി പറഞ്ഞു

ശബരിമലയിൽ സർക്കാർ നടപടികൾ ജനവികാരം തിരിച്ചറിഞ്ഞായിരുന്നില്ല; പൊതുവിലുണ്ടായ മാറ്റം തിരിച്ചറിയാതെ പ്രവർത്തിച്ചത് വോട്ടു കുറച്ചെന്ന് ജനസമ്പർക്ക പരിപാടിയിലൂടെ തിരിച്ചറിഞ്ഞെന്ന് സിപിഎം സെക്രട്ടറി; ഇടതുപക്ഷ സർക്കാർ ശബരിമല ഭക്തർക്കോ വിശ്വാസികൾക്കോ എതിരല്ലെന്നും കോടിയേരി; ഒടുവിൽ വിശ്വാസത്തിന്റെ വഴിയേ സിപിഎമ്മും; ഒറ്റപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ നവോത്ഥാന മുദ്രാവാക്യം; ഇനി പാർട്ടിയെടുക്കുക തെറ്റു തിരുത്തൽ നടപടികൾ; പിണറായിയുടെ നയത്തെ ഒടുവിൽ കോടിയേരിയും തള്ളി പറഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ നവോത്ഥാനം തിരിച്ചടിയായെന്ന് തിരിച്ചറിഞ്ഞ് സിപിഎം. ശബരിമല വിഷയത്തിലെ ജനവികാരം തിരിച്ചറിയാൻ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റസമ്മതം നടത്തുകയാണ് ഇപ്പോൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ പാടെ തള്ളുകയാണ് കോടിയേരി. ശബരിമല വിഷയത്തിൽ ജനങ്ങൾക്ക് പല തെറ്റിദ്ധാരണകളുമുണ്ടായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന വ്യാപകമായി നടത്തുന്ന ഭവന സന്ദർശനത്തിൽ നിന്നും ഇത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോടിയേരി പറയുന്നു.

ശബരിമല വിഷയത്തിൽ ജനവികാരം തിരിച്ചറിഞ്ഞുള്ള നടപടികൾ ഇടതുപക്ഷത്തിൽ നിന്നുമുണ്ടായില്ലെന്ന് ചില കേന്ദ്രങ്ങളിൽ നിന്നും വിമർശനം ഉയർന്നെന്നും കോടിയേരി പരസ്യമായി സമ്മതിച്ചു. നവോത്ഥാന ചർച്ചകളുമായി പിണറായി വിജയൻ മുന്നോട്ട് പോകുമ്പോൾ ഇനി അതിന് ശബരിമലയിൽ പാർട്ടിയെ കിട്ടില്ലെന്ന് തുറന്നു പറയുകയാണ് കോടിയേരി. നവോത്ഥാനത്തെ ശബരിമലയിൽ പൊലീസ് അട്ടിമറിച്ചുവെന്ന ചർച്ചകൾ ഉയരുന്നതിനിടെയാണ് കോടിയേരിയുടെ കുറ്റസമ്മതം. സിപിഎം നിലപാട് മാറ്റുമെന്നതിന്റെ സൂചനയാണ് ഇത്. ശബരിമലയിലെ ഇടപെടൽ അണികളെ ഞെട്ടിച്ചുവെന്ന് നേരത്തെ പാർട്ടി ഔദ്യോഗികമായി വിലയിരുത്തിയിരുന്നു.

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോൾ എല്ലാ കക്ഷികളും അതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ പിന്നീട് കക്ഷികളും നിലപാട് മാറ്റി. ശബരിമല വിഷയത്തിൽ പൊതുവിലുണ്ടായ ഈ മാറ്റത്തിന് അനുസരിച്ച് സർക്കാർ നിലപാട് എടുത്തില്ല എന്ന വിമർശനം പല കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായി. ജനങ്ങളെ ഇക്കാര്യത്തിൽ സർക്കാരിനെ തെറ്റദ്ധരിച്ചു. ഇതെല്ലാം തിരുത്താനുള്ള നടപടികൾ പാർട്ടി ഇനി സ്വീകരിക്കും-കോടിയേരിയുടെ പുതിയ പ്രസ്താവന ഇങ്ങനെയാണ്. ശബരിമലയിലേത് സുപ്രീംകോടതി വിധിയായതിനാൽ സംസ്ഥാന സർക്കാരിന് വിരുദ്ധ നിലപാട് സ്വീകരിക്കാൻ പരിമിതിയുണ്ട്. കോടതി വിധി നടപ്പാക്കാൻ മാത്രമേ പ്രായോഗികമായി സാധിക്കൂ. ഇടതുപക്ഷ സർക്കാർ ശബരിമല ഭക്തർക്കോ വിശ്വാസികൾക്കോ എതിരല്ലെന്നും കോടിയേരി പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന തലത്തിൽ ഗൃഹസന്ദർശനം നടത്തി വരികയാണ്. ശബരിമല അടക്കമുള്ള വിവാദ വിഷയങ്ങളിലെ പാർട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം പ്രവർത്തകർ ഭവനങ്ങളിലെത്തുന്നത്. ഇതോടെ പാർട്ടിയിൽ നിന്ന അകന്നവരെ തിരിച്ചു കൊണ്ടു വരാം എന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രതീക്ഷ. ലോക്‌സഭയിൽ 20ൽ 19 സീറ്റിലും സിപിഎം തോറ്റിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വിശദീകരണവുമായി കോടിയേരി എത്തിയത്. അടുത്ത വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഉയർത്തെഴുന്നേൽക്കലാണ് സിപിഎം ലക്ഷ്യമിടുന്നത്.

സുപ്രീംകോടതി വിധി അനുസരിക്കാനേ സർക്കാരിന് കഴിയൂ. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്നും കോടിയേരി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്നാണ് ജനപ്രതിനിധികളെയും സംസ്ഥാന നേതാക്കളെയും വീടുകൾ കയറിയിറങ്ങാൻ സിപിഎം നേതൃത്വം ചുമതലപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയിൽ ഗൃഹസന്ദർശന പരിപാടിക്ക് കോടിയേരി ബാലകൃഷ്ണനാണ് തുടക്കമിട്ടത്. ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ സംവാദപരിപാടികൾക്കും തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഫേസ്‌ബുക്ക് സംവാദം ഇതിന്റെ ഭാഗമായാണ്. സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ തലസ്ഥാനത്തെ ഗൃഹസന്ദർശനപരിപാടി. വളരെ സേഫായ വീടുകളാണ് കോടിയേരിക്കായി തെരഞ്ഞെടുത്തത്. പാർട്ടിക്കാരുടെ വീടുകൾ മാത്രം. എന്നിട്ടും ശബരിലയിൽ കോടിയേരി ചോദ്യങ്ങളെ നേരിട്ടു.

തിരുവനന്തപുരം വഞ്ചിയൂർ വാർഡിലെ വീടുകളാണ് കോടിയേരി സന്ദർശിച്ചത്. യൂണിവേഴ്‌സിറ്റി കോളജ് സംഭവവും ശബരിമല വിഷയവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പല വീട്ടുകാരും ചൂണ്ടിക്കാട്ടി. പാർട്ടിയുടെ പ്രവർത്തനരീതിയിൽ വരുത്തേണ്ട മാറ്റങ്ങളും ചർച്ചയായി. ഗൃഹസന്ദർശനവും ചർച്ചകളും ജനങ്ങളുമായി കൂടുതൽ അടുപ്പമുണ്ടാക്കാൻ സഹായകമാകുമെന്നു കോടിയേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോടിയേരിയുടെ മകൻ ബിനോയ് കോടിയേരി ഉണ്ടാക്കിയ പ്രശ്നമൊന്നും ആരും ചോദിച്ചില്ല. ഇത് മാത്രമാണ് കോടിയേരിക്ക് ആശ്വാസം. പാർട്ടി വീടുകൾ മാത്രം തെരഞ്ഞെടുക്കുന്നതിനാൽ കോടിയേരിക്ക് കൂടുതൽ കടന്നാക്രമങ്ങളും നേരിടേണ്ടി വരുന്നില്ല. എന്നാൽ മറ്റ് നേതാക്കളുടെ അവസ്ഥ അങ്ങനെ അല്ല.

സംസ്ഥാനവ്യാപകമായി 28 വരെയാണു പരിപാടി. മുഖ്യമന്ത്രിയുടെ പാത പിന്തുടർന്ന് മറ്റു നേതാക്കളും ഫേസ്‌ബുക്ക് സംവാദം തുടരും. ഈ സംവാദത്തിലും ശബരിമലയിൽ ചെയ്തത് ശരിയാണെന്ന് പിണറായി പറയുന്നുണ്ട്. ഇത് നേതാക്കൾക്ക് തിരിച്ചടിയാണ്. ശബരിമലയിൽ ന്യായീകരണത്തിന് കഴിയുന്നില്ല. സിപിഎം. സംസ്ഥാനസമിതിയുടെ തീരുമാനപ്രകാരമാണു ''ജനഹിതം'' ജനസമ്പർക്കപരിപാടികൾ. എല്ലാ വീട്ടിലും എത്തുമെന്നാണ് സിപിഎം പറയുന്നത്. എന്നാൽ അതിനുള്ള സാധ്യത തീരേ കുറവാണ്. പേരിന് മാത്രമായി പരിപാടി മാറാനും സാധ്യതയുണ്ട്. പിണറായി വിജയൻ വീട്ടിൽ എത്താത്തും ചർച്ചയായിട്ടുണ്ട്. അതിനിടെ വരും ദിനങ്ങളിൽ പേരുദോഷം മാറ്റാൻ മുഖ്യമന്ത്രിയുടെ എവിടെയെങ്കിലും എത്തിയേക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണം കണ്ടെത്താനായുള്ള ജനസമ്പർക്ക പരിപാടിയുമായി വീടുകളിലെത്തിയ കോടിയേരി ഒഴികെയുള്ള സിപിഎം. പ്രവർത്തകർക്കു നേരേ ശബരിമല വിഷയത്തിൽ രൂക്ഷപ്രതികരണം ആണുണ്ടാകുന്നത്. ശബരിമലയിൽ വിശ്വാസങ്ങളെ കടപുഴക്കുന്ന രീതിയിൽ സർക്കാർ പ്രവർത്തിച്ചതായി വീട്ടമ്മമാർ പൊതുവേ പരാതിപ്പെട്ടു. കോടതിവിധി നടപ്പാക്കുക മാത്രമാണു സർക്കാർ ചെയ്തതെന്നു പറഞ്ഞ് നേതാക്കൾ തടിതപ്പി. എത്രയോ കോടതിവിധികൾ ഇനിയും നടപ്പാക്കാൻ ബാക്കിയുണ്ടെന്നു പലരും ചൂണ്ടിക്കാട്ടി. ഇതിനൊന്നും ആർക്കും മറുപടിയില്ല. പള്ളിക്കേസും മുത്തലാഖും എല്ലാം ആളുകൾ ചോദിക്കുന്നുണ്ട്. ഗൃഹസമ്പർക്കത്തിന് മുഖ്യമന്ത്രി ഇറങ്ങുന്നതുമില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP