Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ എതിരാളിയെ കുറിച്ച് നല്ലതു പറഞ്ഞാൽ അപ്പോൾ അത് പെയ്ഡ് ന്യൂസ് ആകും! പുതുപ്പള്ളിയിലെ ഇടതു സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തി റിപ്പോർട്ട് എഴുതിയ കേരളാ കൗമുദി ലേഖകനോട് വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർ; അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന നടപടിക്കെതിരെ എങ്ങും പ്രതിഷേധം

മുഖ്യമന്ത്രിയുടെ എതിരാളിയെ കുറിച്ച് നല്ലതു പറഞ്ഞാൽ അപ്പോൾ അത് പെയ്ഡ് ന്യൂസ് ആകും! പുതുപ്പള്ളിയിലെ ഇടതു സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തി റിപ്പോർട്ട് എഴുതിയ കേരളാ കൗമുദി ലേഖകനോട് വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർ; അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന നടപടിക്കെതിരെ എങ്ങും പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് കളത്തിൽ ആരൊക്കെ മത്സര രംഗത്തുണ്ടാകും എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ പോലും ആയിട്ടില്ല. ഇവരെകുറിച്ച് പ്രഖ്യാപിച്ചു വരുന്നതേയുള്ളൂ. ജനങ്ങൾക്ക് ആരൊക്കെയാണ് സ്ഥാനാർത്ഥി എന്നറിയണമെങ്കിലും പരിചയപ്പെടണം എങ്കിലും പത്രങ്ങളും ചാനലുകളും തന്നെയാണ് മാർഗ്ഗം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തികൊണ്ടുള്ള കോളങ്ങളും പ്രോഗ്രാമുകളും മാദ്ധ്യമങ്ങളിലുണ്ട്. ഇങ്ങനെ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തിയാൽ അത് പെയ്ഡ് ന്യൂസ് ആകുമോ?

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. എന്നാൽ, അതിന്റെ പേരിൽ കേട്ടുകേൾവിയില്ലാത്ത ഒരു ശീലമാണ് കോട്ടയത്തും നിന്നും കേൾക്കുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ മത്സരിക്കുന്ന ഇടതു സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനെ പരിചയപ്പെടുത്തി റിപ്പോർട്ട് എഴുതിയതിന്റെ പേരിൽ തിരഞ്ഞെടുപ്പിന്റെ വരണാധികാരി കൂടിയായ കലക്ടർ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കയാണ്. കോട്ടയത്തെ കേരളാ കൗമുദി ലേഖകൻ വി ജയകുമാറിനോടാണ് ജില്ലാ കലക്ടർ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീല് നൽകിയത്. പെയ്ഡ് ന്യൂസിന്റെ ്‌സ്വഭാവമുണ്ട് അതുകൊണ്ട് മറുപടി നൽകണമെന്നാണ് കലക്ടർ ആവശ്യപ്പെട്ടത്.

ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് 'പുതുപ്പള്ളിയിൽ ചരിത്രമെഴുതാൻ ജെയ്ക്ക്' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ പേരിലാണ് നടപടി. വാർത്ത എഴുതിയ ജയകുമാറിന് ഇന്നലെ ലഭിച്ച നോട്ടീസിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ: ഏപ്രിൽ 3ന കേരളാ കൗമുദജിയിൽ പ്രസിദ്ധീകരിച്ച താങ്കളുടെ ലേഖനമായ ് 'പുതുപ്പള്ളിയിൽ ചരിത്രമെഴുതാൻ ജെയ്ക്ക്' എന്ന വാർത്ത പെയ്ഡ് ന്യൂസിന്റെ സ്വഭാവം ഉള്ളതിനാൽ ആയത് സംബന്ധിച്ച് 48 മണിക്കൂറിനകം വിശദീകരണം നൽകേണ്ടതാണ്.

അതേസമയം നോട്ടീസ് ലഭിച്ചതോടെ മാദ്ധ്യമപ്രവർത്തകർ വിമർശനവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വാർത്തകൾ മോണിറ്റർ ചെയ്യാൻ ഒരു സമിതി ജില്ലാ തലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതുപ്പള്ളിയിലെ ഇടതു സ്ഥാനാർത്ഥിയെ കുറിച്ചെഴുതിയ വാർത്ത പെയ്ഡാണെന്ന് പറഞ്ഞിരിക്കുന്നത്. മാദ്ധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള പരസ്യമായ ലംഘനമാണെന്നും അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നതാണ് ഇതെന്നുമാണ് മാദ്ധ്യമപ്രവർത്തകർ സംഭവത്തെ കുറിച്ച് പരാതിപ്പെടുന്നത്.

രജിസ്‌ട്രേഡായി ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ മറുപടിയായി ജെയ്ക്കിനെ കുറിച്ചുള്ള വാർത്ത പെയ്ഡ് ന്യൂസിന്റെ പരിധിയിൽ വരുന്ന കാര്യമല്ലെന്നും, മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കൈകടത്തലാണെന്നും ജയകുമാർ മറുപടി നൽകിയിട്ടുണ്ട്. സംഭവം പത്രപ്രവർത്തക യൂണിയന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്ന വിധത്തിൽ മനോരമ അടക്കമുള്ള പത്രങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല, മിക്ക പത്രങ്ങളും ഇങ്ങനെ വാർത്തകൾ എഴുതാറുമുണ്ട്. കേരളാ കൗമുദി വാർത്തയെ പെയ്ഡ് ന്യൂസായി കണ്ടാൽ ഒരു പത്രത്തിലും സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തി വാർത്തയെഴുതാൻ കഴിയാത്ത സ്ഥിതിവരും. അതുകൊണ്ട് തന്ന കേരളാ കൗമുദി വാർത്തക്ക് എതിരായ കലക്ടറുടെ നടപടിയിൽ കടുത്ത പ്രതിഷേധത്തിലാണ് മാദ്ധ്യമപ്രവർത്തകർ.

സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്നത് എങ്ങനെ പെയ്ഡ് ന്യൂസാകും എന്നാണ് വി ജയകുമാറും ചോദിക്കുന്നത്. ഇതെന്താ അടിയന്തിരാവസ്ഥയാണോ? എങ്ങനെ വാർത്ത ഏഴുതണമെന്ന് ആരാണ് നിശ്ചയിക്കുന്നത്? ആരുടെ അജൻഡയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ചോദിക്കുന്നു. 30 വർഷത്തോളമായി ഇലക്ഷൻ റിപ്പോർട്ടിങ് തുടങ്ങിയിട്ട്. ഈ കാലയളവിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു അനിഭവം ഉണ്ടാകുന്നതെന്നും ജയകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

 മെത്രാൻ കായൽ വിഷയത്തിൽ അടക്കം ശക്തമായ നിലാപാട് സ്വീകരിച്ച് വാർത്തകൾ എഴുതിയിരുന്നു. അതുകൊണ്ടാണോ ഇങ്ങനെയൊരു നോട്ടീസ് നൽകിയതിന് പിന്നിലെന്ന് അറിയില്ലെന്നും ജയകുമാർ വ്യക്തമാക്കി. വിഷയത്തിൽ പത്രപ്രവർത്തക യൂണിയന്റെ പിന്തുണയോടെ പോരാട്ടം നടത്തുമെന്നും അദ്ദേഹം മറുനാടനോട് വ്യക്തമാക്കി.

വിവാദത്തിന് ആധാരമായ കേരളാ കൗമുദി വാർത്ത ചുവടേ:

പുതുപ്പള്ളിയിൽ ചരിത്രമെഴുതാൻ ജെയ്ക്

വി.ജയകുമാർ

കോട്ടയം: പുതുപ്പള്ളിയിൽ ദാവീദും ഗോലിയാത്തും തമ്മിലുള്ള മത്സരമാണെന്ന് പലരും പരിഹസിക്കുമ്പോഴും ഗോലിയാത്തിനെ മലർത്തിയടിക്കാൻ ദാവീദിന് കഴിഞ്ഞുവെന്ന ചരിത്രം ആരും മറക്കരുതെന്നാണ് ഉമ്മൻ ചാണ്ടിക്കെതിരെ കന്നിപ്പോരാട്ടത്തിനിറങ്ങുന്ന ജെയ്ക് സി തോമസിന് പറയാനുള്ളത്. സിന്ധുജോയിക്കു ശേഷം ഉമ്മൻ ചാണ്ടിയെ നേരിടാനായി സിപിഐ(എം) രംഗത്തിറക്കുന്ന എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റാണ് ജെയ്ക് സി. തോമസ്.

രാഷ്ടീയത്തിൽ തന്ത്രങ്ങളുടെയും മറു തന്ത്രങ്ങളുടെയും ആശാനായ ഉമ്മൻ ചാണ്ടിക്കെതിരെ ഒരു സീനിയർ നേതാവിനെ കളത്തിലിറക്കാതെ, ഇരുപത്താറുകാരനായ ജെയ്ക്കിനെ നിറുത്തുന്നത് അഡ് ജസ്റ്റ്‌മെന്റ് കളിയാണോയെന്ന് പലരും ചോദിക്കുന്നുണ്ട് . 1980ൽ പുതുപ്പള്ളിയിൽ സിറ്റിങ് സിപിഐ(എം) എംഎ‍ൽഎ എം.തോമസിനെ പരാജയപ്പെടുത്തി ഉമ്മൻ ചാണ്ടി ആദ്യമായി എംഎ‍ൽഎയാകുമ്പോൾ ജയ്ക്കിനെ പ്പോലെ ഇരുപത്താറ് വയസേ ഉണ്ടായിരുന്നുള്ളൂ എന്ന മറുപടിയാണ് ഇക്കാര്യത്തിൽ സിപിഎമ്മിനുള്ളത്.

അഴിമതിക്കും രാഷ്ട്രീയ നെറികേടിനുമെതിരായ പോരാട്ട വിജയമാണ് തന്റെ നിയോഗമെന്ന് വിശ്വസിക്കുന്ന ജെയ്ക്ക് കോട്ടയം സി.എം.എസ് കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കെ.സുരേഷ് കുറുപ്പിനും പി.കെ.ബിജുവിനും ശേഷം കോട്ടയത്തു നിന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പദവിയിൽ എത്തിയ ജെയ്ക്ക് പുതുപ്പള്ളി മണർകാട് സ്വദേശിയാണ്. സി.എം.എസ് കോളേജിൽ ബി.എ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാർത്ഥി ആയിരിക്കേ സിലബസ് പരിഷ്‌കരണത്തിന് ഒന്നര മാസത്തോളം ജെയ്ക്കിന്റെ നേതൃത്വത്തിൽ എസ്.എഫ്.ഐ സമരം നടത്തിയ്ത് സംസ്ഥാനത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. സമരത്തിന്റെ പേരിൽ ഹാജർ കുറവ് കാരണം പറഞ്ഞ് പരീക്ഷ എഴുതാൻ അനുവദിച്ചില്ല. പിന്നീട് അദ്ധ്യാപകരും നേതാക്കളും ഇടപെട്ടാണ് പരീക്ഷ എഴുതാൻ അവസരം നൽകിയത്.

ഡിഗ്രി പഠനത്തിനു ശേഷം ഇഗ്‌നോയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ എം.എ പൂർത്തിയാക്കി. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐയുടെ മുഖമാസിക സ്റ്റുഡന്റിന്റെ എഡിറ്ററുമാണ്. സിപിഐ(എം) കോട്ടയം ഏരിയ കമ്മിറ്റി അംഗമാണ്. മണർകാട് ചിറയിൽ പരേതനായ എം ടി. തോമസിന്റെയും അന്നമ തോമസിന്റെയും മകനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP