Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാമ്പത്തിക പ്രതിസന്ധി കടുത്തപ്പോൾ കോട്ടയത്തെ കരിക്കിനേത്ത് സിൽക്ക്‌സ് അടച്ചുപൂട്ടി! വാടക കുടിശ്ശികയായി നൽകാനുള്ളത് ലക്ഷങ്ങൾ; ശമ്പള കുടിശ്ശിക ലഭിക്കാതെ കടയ്ക്ക് മുമ്പിൽ കുത്തിയിരുന്ന് സമരം ചെയ്ത് ജീവനക്കാർ; സ്ഥാപനം അടച്ചുപൂട്ടിയത് യാതൊരു മുന്നറിയിപ്പും നൽകാതെയെന്ന് ജീവനക്കാർ

സാമ്പത്തിക പ്രതിസന്ധി കടുത്തപ്പോൾ കോട്ടയത്തെ കരിക്കിനേത്ത് സിൽക്ക്‌സ് അടച്ചുപൂട്ടി! വാടക കുടിശ്ശികയായി നൽകാനുള്ളത് ലക്ഷങ്ങൾ; ശമ്പള കുടിശ്ശിക ലഭിക്കാതെ കടയ്ക്ക് മുമ്പിൽ കുത്തിയിരുന്ന് സമരം ചെയ്ത് ജീവനക്കാർ; സ്ഥാപനം അടച്ചുപൂട്ടിയത് യാതൊരു മുന്നറിയിപ്പും നൽകാതെയെന്ന് ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കരിക്കിനേത്ത് സിൽക്ക്സിന്റെ കോട്ടയം ഷോറൂം യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടി. ഇന്നലെ രാവിലെയാണ് സ്ഥാപനം അടച്ചു പൂട്ടിയത്. മുന്നറിയിപ്പില്ലാതെ കടപൂട്ടിയ മാനേജ്മെന്റിന്റെ ക്രൂരതയ്ക്കെതിരെ സ്ഥാപനത്തിലെ 140 ഓളം ജീവനക്കാർ സമരം ചെയ്യുകയാണ്. ഇന്നലെ അടച്ചിട്ട കടയുടെ മുന്നിൽ കുത്തിയിരുന്നാണ് ജീവനക്കാർ സമരം ചെയ്തത്.

സ്ഥാപനത്തിന് സാമ്പത്തിക പ്രാരാബ്ധങ്ങൾ ഉള്ളതായുള്ള സൂചനകൾ നേരത്തെ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നെങ്കിലും കടപൂട്ടുമെന്ന കാര്യത്തിൽ മുന്നറിയിപ്പോ നോട്ടീസോ മാനേജ്മെന്റ് ജീവനക്കാർക്ക് നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ ഒറ്റയടിക്ക് ജീവിതമാർഗ്ഗം നഷ്ടമായ ആശങ്കയിലാണ് ജീവനക്കാർ. ശമ്പളം, പിഎഫ് ഉൾപ്പെടെ ജീവനക്കാർക്ക് നൽകാനുള്ള സാമ്പത്തിക ഇടപാടുകൾ മുടക്കം വരുത്തിയാണ് ഇപ്പോൾ ഷോറൂം അടച്ചു പൂട്ടിയിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ ജോലിക്കെത്തിയപ്പോഴാണ് മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഷോറൂം അടഞ്ഞുകിടക്കുന്നത് കണ്ടത്. മാനേജരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉടമ തലേന്ന് രാത്രി താക്കോൽ കൊണ്ടുപോയെന്ന് അറിയിച്ചു. പിഎഫ് ആവശ്യങ്ങൾക്കായി സ്ഥാപനത്തിൽ സൂക്ഷിച്ച ജീവനക്കാരുടെ ആധാർകാർഡ്, പാൻകാർഡ്, ബാങ്ക് പാസ്ബുക്ക്, ചെക്ക്‌ബുക്ക് എന്നിവ ഉൾപ്പെടെയുള്ള രേഖകൾ സ്ഥാപനത്തിനകത്താണ്.

കഴിഞ്ഞ അഞ്ച് വർഷത്തോളമായി നല്ലനിലയിൽ പ്രവർത്തിച്ചു വന്ന സ്ഥാപനമാണ് കരിക്കിനേത്ത് വില്ലാജിയോ. തിരുവല്ലയിൽ രണ്ട് ഷോറൂമുകളും ഇവർക്കുണ്ട്. മനോരമ അടക്കമുള്ള പത്രങ്ങൾക്ക് ലക്ഷങ്ങളുടെ പരസ്യം നൽകിയാണ് സ്ഥാപനം പ്രവർത്തിച്ചു പോന്നത്. തുടക്കത്തിൽ നല്ലനിലയിൽ പ്രവർത്തിച്ച സ്ഥാപനം പിന്നീട് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. ആദ്യ കാലങ്ങളിൽ പിഎഫ് അടച്ചിരുന്നെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി ജീവനക്കാരുടെ പിഎഫ് അടച്ചിരുന്നില്ല. ഓർത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കരിക്കിനേത്ത് സിൽക്ക് വില്ലാജിയോ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഒന്നര വർഷമായി സഭയ്ക്ക് വാടക നൽകിയിട്ടില്ല. വാടകയിനത്തിൽ 15 ലക്ഷത്തോളം രൂപയാണ് കരിക്കിനേത്ത് സഭയ്ക്ക് വാടക കുടിശ്ശികയായി നൽകാനുള്ളത്.

അടുത്തിടെ ഡിസ്‌ക്കൗണ്ട് സെയിൽ തുണി വിറ്റഴിച്ചിരുന്നു. ഈ പണം ജീവനക്കാർക്ക് നൽകാതെയാണ് ഉടമ ഷോപ്പിന് ഷട്ടറിട്ടത്. അകാരണമായി രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടത് ചോദ്യംചെയ്തതിനെ തുടർന്ന് ചിലരെ ആറ് മാസം മുമ്പ് മുറിയിൽ ഒരു മണിക്കൂറോളം പൂട്ടിയിട്ട സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. യൂണിയൻ പ്രതിനിധികളെത്തിയാണ് തുറന്ന്വിട്ടതെന്ന് ജീവനക്കാർ പറയുന്നു. മാനേജ്‌മെന്റിനെതിരെ ശബ്ദമുയർത്തുന്നവരെ കാരണംകാണിക്കാതെ പിരിച്ചുവിടുന്നു.

130 ഓളം ജീവനക്കാരാണ് ഇപ്പോൾ സ്ഥാപനത്തിലുള്ളത്. പകുതിയിലധികവും സ്ത്രീകളാണ്. ശമ്പള സർട്ടിഫിക്കറ്റിൽ കൂടുതൽ തുക കാണിക്കുന്നുെണ്ടങ്കിലും ബാങ്ക് അക്കൗണ്ടിൽ വരുന്ന തുക കുറവാണ്. പലവിധ കാരണങ്ങൾ കാട്ടി ശമ്പളത്തിൽനിന്ന് കിഴിവുകളാണ് കൂടുതൽ. സ്ത്രീകൾക്ക് വിശ്രമമുറിയില്ല. എട്ട് മണിക്കൂറോളം പണിയെടുപ്പിക്കുന്നു. സ്ഥാപനത്തിലെ സെർവർ, എച്ച്ആർ സെക്ഷനിലെ കംപ്യൂട്ടർ എന്നിവ എംഡി കഴിഞ്ഞ ദിവസം എടുത്തുമാറ്റിയതായും ജീവനക്കാർ പറയുന്നു. തമിഴ്‌നാട്ടിൽ നിന്നും ബീഹാറിൽനിന്നുമുള്ളവരുൾപ്പെടെ പന്ത്രണ്ടോളം പുരുഷ ജീവനക്കാർ ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്. സ്ഥാപനം തുറക്കാതായതോടെ ഇവരും വെട്ടിലായി.

ഇതിനിടെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും കഴിഞ്ഞ 10ന് മാനേജ്‌മെന്റ് സ്ഥാപനം അടച്ചുപൂട്ടാനൊരുങ്ങുകയാണെന്നും കാട്ടി യൂണിയൻ പ്രതിനിധികൾ ലേബർ ഓഫീസിൽ പരാതിനൽകിയിരുന്നു. തുടർന്ന് 9ന് സ്ഥാപനത്തിന്റെ എംഡിയും യൂണിയൻ പ്രതിനിധികളുമായി ലേബർ ഓഫീസർ നടത്തിയ ചർച്ചയിൽ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കെട്ടിട വാടക നൽകുന്നതുമായി ബന്ധപ്പെട്ട് കേസുണ്ടെന്നും എംഡി അറിയിച്ചു. സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ പങ്കാളിയെ അന്വേഷിക്കുകയാണെന്നും ജീവനക്കാരെ സ്ഥാപനത്തിൽ തന്നെ നിലനിർത്തുമെന്നും അടച്ചുപൂട്ടില്ലെന്നുമാണ് എംഡി അന്ന് പറഞ്ഞതെന്ന് ലേബർ ഓഫീസർ ആർ ഗോപകുമാർ പറഞ്ഞു.

കരിക്കിനേത്ത് ബാബു തോമസിന്റെ ഉടമസ്ഥതയിലാണ് വില്ലാജിയോ പ്രവർത്തിച്ചിരുന്നത്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ എത്തിച്ച് കോടികൾ പൊടിച്ച് ഉദ്ഘാടനം നടത്തുകയും ചാനലുകൾക്കും പത്രങ്ങൾക്കും വലിയ തോതിൽ പരസ്യം നൽകുകയും ചെയ്തു കൊച്ചിയിൽ തുടങ്ങിയ ഇമ്മാനുവൽ സിൽക്സ് ഒരു സുപ്രഭാതത്തിൽ അടച്ചു പൂട്ടിയിരുന്നു. അപ്പോൾ മലയാളികൾ എല്ലാം ഞെട്ടുകയാണ് ഉണ്ടായിരുന്നു. കരിക്കിനേത്ത് കുടുംബത്തിലെ കെ സി വർഗീസിന്റെ ഉടമസ്ഥതയിലുള്ള പാല കരിക്കിനേത്തും നേരത്തെ അടച്ചു പൂട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP