Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിസാമുദ്ദീനിൽ നിന്ന് രോഗ വാഹകർ രാജ്യം മുഴുവൻ സഞ്ചരിച്ചു; ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ചേരിയായ ധാരാവിയിൽ വൈറസ് എത്തിയത് വമ്പൻ ആശങ്ക; മരിച്ച 56കാരന് കൊറോണ പിടികൂടിയത് എങ്ങനെയെന്ന് കണ്ടെത്താനാവാത്തത് പ്രതിസന്ധി; കോവിഡ് ഹോട് സ്‌പോട്ടുകളിൽ കോഴിക്കോടും മലപ്പുറവും പാലക്കാടും ഉൾപ്പെടെ 24 സ്ഥലങ്ങൾ കൂടി; തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മിക്കവരേയും ഇനിയും കണ്ടെത്താനായില്ല; ഇന്ത്യയിൽ മഹാമാരി മൂന്നാം ഘട്ടത്തിലേക്ക് എന്ന് സംശയം

നിസാമുദ്ദീനിൽ നിന്ന് രോഗ വാഹകർ രാജ്യം മുഴുവൻ സഞ്ചരിച്ചു; ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ചേരിയായ ധാരാവിയിൽ വൈറസ് എത്തിയത് വമ്പൻ ആശങ്ക; മരിച്ച 56കാരന് കൊറോണ പിടികൂടിയത് എങ്ങനെയെന്ന് കണ്ടെത്താനാവാത്തത് പ്രതിസന്ധി; കോവിഡ് ഹോട് സ്‌പോട്ടുകളിൽ കോഴിക്കോടും മലപ്പുറവും പാലക്കാടും ഉൾപ്പെടെ 24 സ്ഥലങ്ങൾ കൂടി; തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മിക്കവരേയും ഇനിയും കണ്ടെത്താനായില്ല; ഇന്ത്യയിൽ മഹാമാരി മൂന്നാം ഘട്ടത്തിലേക്ക് എന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്ത്യയിൽ കോവിഡ് പടർന്ന് പിടിക്കുമോ എന്ന ആശങ്ക ശക്തം. നിസാമുദ്ദീനിലെ പള്ളിയിൽ നിന്ന് രാജ്യം എമ്പാടും രോഗ വാഹകർ എത്തി. അതിനിടെ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കോവിഡ് ബാധയെത്തുടർന്ന് 56 വയസ്സുകാരൻ മരിച്ചു. ഇതോടെ, ബുധനാഴ്ച മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം ഏഴായി. സംസ്ഥാനത്തെ ആകെ മരണസംഖ്യ 17 ആയി ഉയർന്നു. ഇതാണ് പുതിയ വെല്ലുവിളിയാകുന്നത്. ഇന്ത്യയിൽ കൊറോണയുടെ സമൂഹ വ്യാപനം ഉണ്ടായെന്നതിന് സൂചനയാണ് ഇത്. ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലകളിലൊന്നാണെന്നിരിക്കെ സമൂഹവ്യാപന സാധ്യതയാണ് ആശങ്കയ്ക്കു കാരണം. 10 ലക്ഷത്തിലേറെയാണ് ധാരാവിയിലെ ജനസംഖ്യ. മരിച്ചയാൾക്ക് കോവിഡ് എങ്ങനെ പിടിപെട്ടു എന്ന് കണ്ടെത്താനായിട്ടില്ല. ഇതാണ് ആശങ്കയ്ക്ക് കാരണം.

ഇതോടെ കോവിഡ് അതിന്റെ മൂ്ന്നാം ഘട്ടത്തിലേക്ക് കടന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ വ്യാപനം പരമാവധി ചെറുക്കാൻ നിയന്ത്രണങ്ങൾ അതിശക്തമാക്കും. ധാരാവിയിലെ 613 ഹെക്ടർ പ്രദേശത്ത് ഇവിടെ വൈറസ് വ്യാപനം തടയുന്നതിനുള്ള ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. രാജ്യത്തെ കൊറോണ വൈറസ് ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ് മുംബൈ. മഹാരാഷ്ട്രയിലാകെ 320 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ പകുതിയിലേറെയും മുംബൈയിലാണ്. ധാരാവി ബലിഗാനഗർ എസ്ആർഎ സൊസൈറ്റി മേഖലയിൽ താമസിച്ചിരുന്നയാളാണ് രാത്രി മുംബൈ സയൺ സർക്കാർ ആശുപത്രിയിൽ മരിച്ചത്. പനിയും തൊണ്ടവേദനയുമായി മാർച്ച് 23ന് വീടിനടുത്ത് ഡോക്ടറെ കണ്ടിരുന്നു. 26ന് വീണ്ടും ചികിൽസ തേടി ചെന്നപ്പോൾ സയൺ ആശുപത്രിയിലേക്ക് നിർദ്ദേശിച്ചു.

അവിടെ ചികിൽസയിലിരിക്കെയാണു സാംപിൾ പരിശോധനയ്ക്ക് അയച്ചത്. കോവിഡ് സ്ഥിരീകരിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നു മണിക്കൂറുകൾക്കകമാണ് മരണം. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നിരീക്ഷണം ശക്തമാക്കി. രോഗവ്യാപന സാധ്യതയേറിയ കൂടുതൽ സ്ഥലങ്ങളിൽ ആരോഗ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കി. സ്ഥിതി രൂക്ഷമായ 10 സ്ഥലങ്ങളെ നേരത്തെ, ഹോട്‌സ്‌പോട്ടായി നിശ്ചയിച്ചു നടപടി തുടങ്ങിയതിനു പിന്നാലെ 24 സ്ഥലങ്ങളെ കൂടി ആ ഗണത്തിൽ പെടുത്തി. പുതിയ പട്ടികയിൽ കോഴിക്കോടും മലപ്പുറവും പാലക്കാടുമുണ്ട്. നേരത്തെ പത്തനംതിട്ടയും കാസർഗോഡും ഈ പട്ടികയിൽ ഉണ്ടായിരുന്നു.

നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഫെബ്രുവരി അവസാനം മുതൽ മാർച്ച് തുടക്കം വരെ ഡൽഹിയിലെത്തി സമ്മേളനത്തിൽ പങ്കെടുത്തു പിരിഞ്ഞവരിൽ പലരും കോവിഡ് രോഗവാഹകരായാണ് രാജ്യത്തിന്റെ വിവിധ കോണുകളിൽ എത്തിയിരിക്കുന്നത്. ഇവരെ കണ്ടെത്താനും ഇവരുമായി ഇടപഴകിയവരുടെ വിവരങ്ങൾ ശേഖരിക്കാനുമുള്ള വലിയ ദൗത്യത്തിലാണ് രാജ്യം. ഇവരിൽ നിന്നാകും മുംബൈയിലും മറ്റും കൊറോണ പടർന്നതെന്നാണ് നിഗമനം.

മലേഷ്യ, ഇന്തൊനീഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽനിന്നു നിസാമുദ്ദീൻ മർക്കസിൽ എത്തിയവരിൽ നിന്നാകാം ബാക്കിയുള്ളവർക്കു രോഗം പടർന്നതെന്നാണ് അധികൃതരുടെ നിഗമനം. സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയ എട്ടു പേർ രോഗബാധയെ തുടർന്നു മരിച്ചു. ആറു പേർ തെലങ്കാനയിലും ഓരോരുത്തർ വീതം തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിലുമാണു മരിച്ചത്.

നിസാമുദ്ദീനിൽ കേരളവും

കേരളത്തിൽനിന്ന് മുന്നൂറോളം പേർ സമ്മേളനത്തിന് എത്തിയിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. പരിപാടിയിൽ പങ്കെടുത്തു മടങ്ങിയ പത്തനംതിട്ട സ്വദേശി ഡോ. സലിം ഡൽഹിയിൽ മരിച്ചതോടെയാണ് വിഷയം ഗൗരവമായി എടുത്തത്. നിസാമുദ്ദീനിൽ രണ്ടു സമ്മേളനങ്ങളിലായി പങ്കെടുത്ത നിരവധി പേർ വിവിധ ജില്ലകളിൽ എത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്തി സ്രവപരിശോധന നടത്തും.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള 2500 പേരെ കണ്ടെത്താനുള്ള തീവ്രശ്രമമാണു നടക്കുന്നത്. കണ്ടെത്തിയ പലർക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തമിഴ്‌നാട്ടിൽ 1500 പേർക്കായാണു തിരച്ചിൽ നടക്കുന്നത്. ഇതിൽ 300 പേരെ ചൊവ്വാഴ്ച രാത്രിവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കണ്ടെത്തിയ 67 പേർക്ക് രോഗം സ്ഥിരീകരിച്ചു. 50 പേരുടെ പരിശോധനാഫലം ഇന്നലെയാണ് വന്നത്. ഇതോടെ തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 124 ആയി.

കർണാടകയിൽ 26 പേരെ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞതെന്നും അപകടകരമായ സാഹചര്യമാണു നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. തുമകുരുവിൽനിന്നു സമ്മേളനത്തിൽ പങ്കെടുത്ത പ്രഭാഷകൻ 45 കുടുംബാംഗങ്ങൾ ഉൾപ്പെടെ കുറഞ്ഞത് 82 പേരുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ട്. യുപിയിൽനിന്നു സമ്മേളനത്തിന് എത്തിയ 157 പേരിൽ 128 പേരെ പൊലീസ് കണ്ടെത്തി. മഹാരാഷ്ട്രയിൽനിന്ന് 185 പേരാണ് നിസാമുദ്ദീനിൽ സമ്മേളനത്തിന് എത്തിയത്. മധ്യപ്രദേശിൽനിന്ന് സമ്മേളനത്തിനെത്തിയ 107 പേരിൽ 57 പേരെ കണ്ടെത്തി.

ഛത്തിസ്ഗഡിൽനിന്നു മതചടങ്ങിൽ പങ്കെടുത്ത 101 പേരെയും തീവ്രശ്രമത്തിനൊടുവിൽ കണ്ടെത്തി. എല്ലാവരെയും ക്വാറന്റീൻ ചെയ്തു. രാജസ്ഥാനിലെ അഞ്ചു ഗ്രാമങ്ങളിൽനിന്ന് 17 പേരാണ് നിസാമുദ്ദീനിൽ എത്തിയത്. ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ബംഗാളിൽനിന്നു സമ്മേളനത്തിൽ പങ്കെടുത്ത 16 പേരെ ഐസലേഷനിലാക്കി. ഒഡീഷയിൽനിന്നു വന്ന 13 പേർ നിസാമുദ്ദീൻ മർക്കസിൽ തന്നെ തുടരുകയായിരുന്നു. ഇതിൽ രണ്ടു പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലുണ്ട്. സംസ്ഥാനത്തു മടങ്ങിയെത്തിയ മൂന്നു പേരെ ക്വാറന്റീൻ ചെയ്തു. ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.

നിസാമുദ്ദീൻ മർക്കസിൽനിന്ന് നേരത്തേ ഒഴിപ്പിച്ച 1548 പേരിൽ 441 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 128 പേർക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. തബ് ലീഗ് ജമാഅത്ത് ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെ ജയ്പുരിലും മതസമ്മേളനം സംഘടിപ്പിച്ചിരുന്നു. മലേഷ്യ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും ഇവിടെ എത്തിയിരുന്നു. നിസാമുദ്ദീൻ മർക്കസിലെ മൗലാന സാദ് ഖണ്ഡാലവിയാണ് സമ്മേളനത്തിൽ അവസാനത്തെ പ്രാർത്ഥന നയിച്ചത്.

മഹാരാഷ്ട്രയിൽ സ്ഥിതി ഗൗരവം

ഏഴു പേർ കൂടി മരിച്ചതോടെ കോവിഡ് പ്രതിരോധം ശക്തമാക്കി മഹാരാഷ്ട്ര. അന്ധേരിക്കടുത്ത് സാക്കിനാക്കയിൽ 63 വയസ്സുള്ള തലശ്ശേരി സ്വദേശി ഉൾപ്പെടെ 6 പേരാണ് ഇന്നലെ മരിച്ചത്. ഇന്നലെ 18 പേർക്കു കൂടി സ്ഥിരീകരിച്ചതോടെ രോഗബാധിതർ 322. കൂടുതൽ മുംബൈയിലാണ് 167. മധ്യറെയിൽവേയും പശ്ചിമ റെയിൽവേയും ചേർന്ന് 900 കോച്ചുകളിൽ ഐസലേഷൻ സംവിധാനം ഒരുക്കും.

ഇന്ത്യയിൽ കോവിഡ് 19 കേസുകളുടെ എണ്ണം പെരുകുന്നതിനിടെ വൈറസ് ബാധയുടെ രാജ്യത്തെ ഹോട്ട് സ്പോട്ടുകളിലൊന്നായി മാറിയിരിക്കുകയാണ് നിസാമുദ്ദീൻ. ഇവിടെ നടന്ന മതസമ്മേളനവുമായി ബന്ധപ്പെട്ടവരിൽ ഏഴു പേർ കോവിഡ് 19 മൂലം മരിച്ചതായും മുന്നൂറിലധികം പേർ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നുകഴിഞ്ഞു. ലോക്ക് ഡൗൺ നിലവിൽ വരുന്നതിനു മുൻപ് മാർച്ച് 19നാണ് നിസാമുദ്ദീനിലെ അലാമി മർക്കസ് ബാഗ്ലിവാലി മസ്ജിദിൽ നടന്ന മതസമ്മേളനം അവസാനിച്ചത്.

മതസമ്മേളനത്തിന്റെ തുടക്കത്തിൽ വിവിധ പ്രദേശങ്ങളിൽനിന്ന് 1,500 പേരാണ് പങ്കെടുത്തത്. പിന്നീട് 500 പേർ കൂടി എത്തി. മൊത്തം 2,000 പേരിൽ 280 പേർ വിദേശികളാണ്. ഇവരിൽ പലരും ഇപ്പോൾ പള്ളിയിലും പരിസരത്തുമായി താമസിക്കുന്നുണ്ടെന്നും അവരെ ക്വാറന്റൈൻ ചെയ്യാനുള്ള ശ്രമത്തിലാണെന്നും ഡൽഹി പൊലീസ് പറയുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട 800-ഓളം പേരെ ഇതുവരെ നഗരത്തിന്റെ വിവിധയിടങ്ങളിലായി ക്വാറന്റൈൻ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP