Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗം വന്നാൽ ആശുപത്രിയിൽ തന്നെ പോകണം! പത്രം കത്തിച്ച് ദേഹത്ത് തേച്ചാൽ അത് മാറില്ല! പനി പിടിച്ചപ്പോൾ അച്ചൻ നേരെ പോയത് സഹൃദയാ ആശുപത്രിയിലേക്ക്; കൃപാസനം ഡയറക്ടറുടെ ആരോഗ്യം തൃപ്തികരമെന്ന് ആശുപത്രി അധികൃതരും; ഡിസ്ചാർജിന് ഇനിയും രണ്ട് ദിവസം കൂടി വേണ്ടി വരും; രോഗമെത്തിയപ്പോൾ ജോസഫ് വലിയ വീട്ടിൽ അച്ചൻ വിശ്വാസികൾക്ക് മാതൃകയാകുന്നത് ഇങ്ങനെ

രോഗം വന്നാൽ ആശുപത്രിയിൽ തന്നെ പോകണം! പത്രം കത്തിച്ച് ദേഹത്ത് തേച്ചാൽ അത് മാറില്ല! പനി പിടിച്ചപ്പോൾ അച്ചൻ നേരെ പോയത് സഹൃദയാ ആശുപത്രിയിലേക്ക്; കൃപാസനം ഡയറക്ടറുടെ ആരോഗ്യം തൃപ്തികരമെന്ന് ആശുപത്രി അധികൃതരും; ഡിസ്ചാർജിന് ഇനിയും രണ്ട് ദിവസം കൂടി വേണ്ടി വരും; രോഗമെത്തിയപ്പോൾ ജോസഫ് വലിയ വീട്ടിൽ അച്ചൻ വിശ്വാസികൾക്ക് മാതൃകയാകുന്നത് ഇങ്ങനെ

എം മനോജ് കുമാർ

ആലപ്പുഴ: രോഗശാന്തിക്കും പഠനമികവിനും കൃപാസനം പത്രം അരച്ചുകലക്കി കൊടുക്കുന്നവർക്ക് തിരിച്ചറിവിലേക്ക് ഇതാ ഒരു വാർത്ത. കൃപാസനം ഡയറക്ടർ വി.പി.ജോസഫ് വലിയവീട്ടിൽ എന്ന കൃപാസനം അച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആലപ്പുഴയിലെ സഹൃദയ ആശുപത്രിയിലാണ് അച്ചനെ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം മുൻപാണ് കൃപാസനം അച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് ആശുപത്രി വൃത്തങ്ങൾ മറുനാടനോട് പറഞ്ഞത്.

സഹൃദയ ആശുപത്രിയിലെ 106 ആം നമ്പർ റൂമിലാണ് അച്ചൻ തങ്ങുന്നത്. പനിയായതിനാലാണ് അച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാൽ ഡിസ്ചാർജ് കാര്യങ്ങൾ പറയാൻ കഴിയില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ ആശുപത്രി വൃത്തങ്ങൾ പറയുന്നതുപോലെ പനി തന്നെയാണോ എന്ന് സംശയിക്കേണ്ടതുണ്ട്. എല്ലാ തരം രോഗങ്ങൾക്കും കൃപാസനം പത്രം അരച്ച് കലക്കി കുടിക്കാൻ ചില കേന്ദ്രങ്ങ്ൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ചെയ്യരുതെന്ന് അച്ചൻ മുന്നറിയിപ്പും നൽകി, അതിന് ശേഷമാണ് ചികിൽസയ്ക്ക് ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ നിരന്തരം ചോദ്യങ്ങൾ എത്തുന്നതിനാൽ ആശുപത്രി അധികൃതർ കൃപാസനം അച്ചന്റെ കാര്യങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

കൃപാസനം പത്രം എല്ലാ രോഗങ്ങൾക്കും പ്രതിവിധിയാണെന്ന വാദം ചർച്ചയായതോടെ വിവാദത്തിൽ അകപ്പെട്ട അച്ചനാണ് കൃപാസനം അച്ചൻ. വിശ്വാസികൾ കൃപാസനം പത്രം അരച്ച് കലക്കി കുടിക്കാൻ തുടങ്ങിയത് അപകടങ്ങൾക്ക് വഴിവെച്ചു തുടങ്ങിയിരുന്നു. ഇതോടെയാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന അച്ചൻ എന്ന രീതിയിൽ കൃപാസനം അച്ചൻ വിവാദങ്ങളിൽ അകപ്പെട്ടത്. കഴിഞ്ഞ ആഴ്ച കൃപാസനം പത്രം ദോശമാവിനൊപ്പം കഴിച്ച് യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, ഇതിനു തൊട്ടുപിന്നാലെയാണ് ആലപ്പുഴ പട്ടണക്കാട് സർക്കാർ സ്‌കൂളിൽ അദ്ധ്യാപിക കൃപാസനം പത്രം വിതരണം ചെയ്ത സംഭവവും പുറത്തുവരുന്നത്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് അദ്ധ്യാപിക പത്രം വിതരണം ചെയ്തത്. കുട്ടികൾക്ക് പരീക്ഷാ വിജയത്തിന് വേണ്ടിയാണ് കൃപാസനം വിതരണം ചെയ്തത് എന്നാണ് അദ്ധ്യാപിക പറഞ്ഞത്. പഠിക്കുന്ന പുസ്തകത്തിൽ കൃപാസനം സൂക്ഷിക്കണമെന്നും കിടക്കുമ്പോൾ തലയിണയ്ക്കടിയിൽ വയ്ക്കണമെന്നുമാണ് അദ്ധ്യാപിക വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. ഇങ്ങനെ ചെയ്താൽ മികച്ച വിജയം നേടുമെന്നും അദ്ധ്യാപിക വിദ്യാർത്ഥികളെ ഉപദേശിച്ചിരുന്നു. സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിരിക്കുകയാണ്. അറിവ് പറഞ്ഞുകൊടുക്കേണ്ടവർ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരായി മാറുന്നുവെന്ന് പറഞ്ഞു രക്ഷിതാക്കൾ സ്‌കൂൾ അധികൃതർക്ക് പരാതി നൽകി.

ഇതോടെ കൃപാസനം പത്രം രോഗശാന്തിക്ക് ഉപയോഗിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് വെളിപ്പെടുത്തി കൃപാസനം ഡയറക്ടറായ ഫാദർ വിപി ജോസഫ് വലിയപറമ്പിൽ രംഗത്ത് വന്നിരുന്നു. കൃപാസനം പത്രം രോഗശാന്തിക്കായി ഉപയോഗിക്കേണ്ടതല്ല എന്നും മറിച്ച് ദൈവത്തിന്റെ ജനമധ്യത്തിലെ പ്രവർത്തനങ്ങൾ, സാംസ്‌കാരിക പ്രവർത്തനങ്ങൾ സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ ജനങ്ങളിലേക്ക് എത്തിക്കലാണ് ഈ പത്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. മാത്രമല്ല കൃപാസനം എന്ന പത്രം ചികിത്സക്കോ, പത്രം കത്തിച്ച് ശരീരത്തിൽ പുരട്ടാനോ ആരേയും അനുവദിച്ചിട്ടില്ലെന്നും ഒദ്യോഗികമായി അദ്ദേഹം പറഞ്ഞു.

കൃപാസനം പത്രത്തിന്റെ സ്വാഭാവിക ലക്ഷ്യത്തിനപ്പുറത്ത് രോഗശാന്തിക്കായി ഉപയോഗിക്കാൻ പാടില്ലായെന്ന് ഫാദർ വ്യക്തമാക്കി. ഇപ്പോഴുള്ള തെറ്റായ പ്രചാരണങ്ങൾ നിർത്തലാക്കാൻ കൃപാസനം പത്രം രോഗശാന്തിക്കായി ഉപയോഗിക്കരുതെന്ന നിർദ്ദേശം ഇനി പത്രത്തിൽത്തന്നെ പ്രിന്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തൂ. ഇനി വിശ്വാസികളുടെ അവസരമാണ് അവർ ഇതിൽ നിന്ന് പിന്മാറുമോന്നാണ് ഞാൻ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ രോഗശാന്തിക്ക് പലരും കൃപാസനം പത്രത്തെ ഉപയോഗിച്ചിരുന്നുവെന്ന് സ്ഥിരീകരിക്കുക കൂടിയാണ് അച്ചൻ ചെയ്തത്. ഈ വിശദീകരണവും യൂ ടൂബിൽ വൈറലായിരുന്നു. ഈ വീഡിയോ ചർച്ചയാകുമ്പോഴാണ് അച്ചനും ചികിൽസ തേടി ആശുപത്രിയിലെത്തുന്നത്.

പൈതൃക പഠനകേന്ദ്രമായി ആരംഭിച്ച കൃപാസനം സാംസ്‌കാരിക മിഷനാണ് പിന്നീട് മരിയൻ ധ്യാനകേന്ദ്രമായി മാറിയത്. ഫാ. ജോസഫ് വലിയവീട്ടിലിന്റെ നേതൃത്വത്തിൽ 1989ലാണ് സാംസ്‌കാരിക കേന്ദ്രം തുടങ്ങുന്നത്. കൃപാസനം ആത്മീയ കേന്ദ്രത്തിൽ ഏകദിന ശുശ്രൂഷകൾ ആരംഭിക്കുന്നത് 2001ലാണ്. എല്ലാ മാസത്തിലെയും രണ്ടാമത്തെ ചൊവ്വാഴ്ചകളിൽ നടക്കുന്ന അക്രൈസ്തവ സമാശ്വാസ കൂട്ടായ്മയ്‌ക്കെതിരെ വ്യാപക ആക്ഷേപങ്ങളും ഉയർന്നു. കൃപാസനത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രത്തിനെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനമുയുരുന്നുണ്ട്. കൃപാസനം കൊണ്ട് പൊതിഞ്ഞപ്പോൾ പൊട്ടിയ അസ്ഥി കൂടിച്ചേർന്നുവെന്നും, ഡെങ്കിപ്പനി ബാധിച്ച മകൾക്ക് കൃപാസനം പത്രത്തിൽ കിടത്തിയപ്പോൾ രോഗശാന്തി ലഭിച്ചുവെന്നും മറ്റുമുള്ള പ്രചരണങ്ങളാണ് വിമർശനത്തിനിടയാക്കുന്നത്.

കലവൂരിലെ കൃപാസനം മരിയൻ ധ്യാനകേന്ദ്രത്തിനെതിരെ കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അച്ചൻ എത്തിയത്. സർക്കാർ ഫണ്ടിൽ നിർമ്മിച്ച കെട്ടിടങ്ങളും സൗകര്യങ്ങളും ഉപയോഗിച്ചാണ് നിയമവിരുദ്ധ പ്രവർത്തനങ്ങളെന്ന് ആരോപണം. ചവിട്ടുനാടക പാരമ്പര്യ മ്യൂസിയത്തിനും പൗരാണിക നാടക രൂപത്തിന്റെ സംരക്ഷണത്തിനുമായി സർക്കാർ നൽകിയ 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണ് രോഗശാന്തി ശുശ്രൂഷയ്ക്കും കടലാസ് അത്ഭുതത്തിനും ഉപയോഗിക്കുന്നത്. സ്ഥാപനത്തിന്റെ മറവിൽ നടക്കുന്ന പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരുന്നു.

കൃപാസനത്തിൽ ഉദ്ദിഷ്ടകാര്യ സിദ്ദിഖും, അത്ഭുതരോഗ ശാന്തിക്കുമായി നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്ന് പരിഷത്ത് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൃപാസനം പത്രത്തിന്റെ പ്രതികൾ പിടിച്ചെടുത്ത് പ്രസിദ്ധീകരണം തടയണം. ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് നിയമ പ്രകാരവും, വഞ്ചനാകുറ്റത്തിനും കേസെടുക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് അച്ചൻ വിശദീകരണവുമായെത്തിയത്. കൃപാസനവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങൾ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP