Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

4000 പേരെ പിരിച്ചുവിട്ടെങ്കിലും പിഎസ് സി ലിസ്റ്റിൽ നിന്നും 700 പേർ പോലും എത്തിയേക്കില്ല; അനധികൃതമായി സ്ഥിരപ്പെടുത്തിയ 1256 പേർക്കും പണി തെറിച്ചേക്കും; നാല് മണിക്കുൂർ ജോലിയും 150 രൂപ കൂലിയും മൂന്ന് മണിക്കൂർ വിശ്രമവും പിന്നെ വീണ്ടും നാല് മണിക്കൂർ ജോലിയും നൽകി കണ്ടക്ടർ ക്ഷാമം പരിഹരിക്കാൻ ശ്രമം;ഏതു ജീവനക്കാരനും കണ്ടക്ടർ ലൈസൻസ് നൽകും; പുതിയതായി ജോയിൻ ചെയ്യുന്നവർ പേപ്പർ ടിക്കറ്റ് വിൽക്കണം; എംപാനലുകാർ ലോങ് മാർച്ചുമായി രംഗത്ത്: ആനവണ്ടിയിൽ സംഭവിക്കുന്നത്

4000 പേരെ പിരിച്ചുവിട്ടെങ്കിലും പിഎസ് സി ലിസ്റ്റിൽ നിന്നും 700 പേർ പോലും എത്തിയേക്കില്ല; അനധികൃതമായി സ്ഥിരപ്പെടുത്തിയ 1256 പേർക്കും പണി തെറിച്ചേക്കും; നാല് മണിക്കുൂർ ജോലിയും 150 രൂപ കൂലിയും മൂന്ന് മണിക്കൂർ വിശ്രമവും പിന്നെ വീണ്ടും നാല് മണിക്കൂർ ജോലിയും നൽകി കണ്ടക്ടർ ക്ഷാമം പരിഹരിക്കാൻ ശ്രമം;ഏതു ജീവനക്കാരനും കണ്ടക്ടർ ലൈസൻസ് നൽകും; പുതിയതായി ജോയിൻ ചെയ്യുന്നവർ പേപ്പർ ടിക്കറ്റ് വിൽക്കണം; എംപാനലുകാർ ലോങ് മാർച്ചുമായി രംഗത്ത്: ആനവണ്ടിയിൽ സംഭവിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിഎസ് സി ലിസ്റ്റിൽ നിന്നും ഉദ്യോഗാർത്ഥികളെ നിയമിക്കാൻ വേണ്ടി ഹൈക്കോടതി ഉത്തരവ് അനുസരിച്ച് നാലായിരത്തോളം വരുന്ന എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ട കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഇന്നലെയും ട്രിപ്പു മുടങ്ങി. അതേസമയം പിഎസ് സി ലിസ്റ്റിൽ നിന്നും കൂടുതൽ ആളുകൾ ജോലിക്ക് എത്തുമെന്ന പ്രതീക്ഷയും ഇല്ല. കെഎസ് ആർടിസിയിൽ നിന്നു പിരിച്ചുവിട്ട 4,071 താൽക്കാലിക ജീവനക്കാർക്കു പകരം പിഎസ്‌സി പട്ടികയിൽ നിന്നു നിയമന ഉത്തരവു ലഭിച്ച 4,051 പേരിൽ 1,500 പേർ പോലും ജോലിക്കു ഹാജരാകാനിടയില്ലെന്നാണ് ലഭിക്കുന്ന വിവരം.

2010ൽ സമാനരീതിയിൽ നിയമനം നടത്തിയപ്പോൾ പലയിടത്തും ഹാജരായതു മൂന്നിലൊന്നു പേർ മാത്രം. നിയമന ശുപാർശ ലഭിച്ചവരെല്ലാം മുഖ്യഓഫിസിൽ ഇന്നു ഹാജരായി ജോലിയിൽ ചേരണമെന്നാണു നിർദ്ദേശം. ഈ നിർദ്ദേശം അനുസരിച്ച് ആയിരത്തിൽ താഴെ ആളുകൾ മാത്രമേ എത്തുകയുള്ളൂവെന്നാണ് വിലയിരുത്തൽ. മറ്റു റാങ്ക് പട്ടികയിലുള്ളവരും ജോലികൾ നേടിയവരും ഒട്ടേറെയുള്ളതിനാൽ ഇവരൊന്നും എത്താൻ സാധ്യതയില്ല. 2013 ലെ പട്ടികയിലുള്ളവരിൽ 700 പേർ മാത്രമാണ് ഇപ്പോൾ സജീവമെന്ന് റാങ്ക് ഹോൾഡേഴ്‌സ് സംഘടന ചൂണ്ടിക്കാട്ടുന്നു. നിയമന ഉത്തരവ് ലഭിച്ചവരിൽ 1,456 പേർ വനിതകളാണ്. ഇവരിൽ എത്രപേർ ജോലിക്ക് എത്തുമെന്നും കണ്ടറിയണം.

ഇന്നു ഹാജരാകുന്നവരെ വിവിധ യൂണിറ്റുകളിലേക്ക് അയയ്ക്കും. സാധാരണ 2 ദിവസത്തെ ഓറിയന്റേഷൻ ക്ലാസ് അതതു യൂണിറ്റുകളിൽ തന്നെയാണ്. ആർടിഒ ഓഫിസിലെ കണ്ടക്ടർ പരീക്ഷയും പാസാകണം. ഒരാഴ്ചയ്ക്കകം ഇവർക്കു സ്വതന്ത്ര ഡ്യൂട്ടി നൽകാമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ആർടിസി. 4071 താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ട സാഹചര്യത്തിൽ ഇവരെ ഉടൻ ബസിൽ നിയോഗിക്കും. ഒരുദിവസംകൊണ്ട് സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി ഡിപ്പോകളിലേക്ക് അയയ്ക്കും. തുടർപരിശീലനം അവിടെ നൽകും. രണ്ടുദിവസത്തെ പരിശീലനത്തിനുംശേഷം ബസിൽ അയക്കും.

ആദ്യം മുതിർന്ന കണ്ടക്ടർമാർക്കൊപ്പമായിരിക്കും പരിശീലനം. ഒരാഴ്ചയ്ക്കുള്ളിൽ ഇവരെ സ്വതന്ത്രമായി ഡ്യൂട്ടിക്ക് അയയ്ക്കും. റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആക്ട് പ്രകാരം കണ്ടക്ടർ ലൈസൻസ് ഇല്ലാത്തവരെയും ബസിൽ കണ്ടക്ടറായി നിയോഗിക്കാൻ കെ.എസ്.ആർ.ടി.സി. എം.ഡിക്ക് അധികാരമുണ്ട്. ലൈസൻസ് പിന്നീട് നേടിയാൽ മതി.

1,356 എംപാനൽ കണ്ടക്ടർമാരും പിരിച്ചുവിടൽ ഭീതിയിൽ

കെഎസ്ആർടിസിയിലെ കണ്ടക്ടർ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസുകൾ ഇനിയും തുടരാനാണ് സാധ്യത. 2010 ലെ പിഎസ്‌സി വിജ്ഞാപനം നിലനിൽക്കെ 2011 ൽ 1,356 എംപാനൽ കണ്ടക്ടർമാരെ സർക്കാർ ഉത്തരവിലൂടെ സ്ഥിരപ്പെടുത്തിയതിനെതിരെ ഉദ്യോഗാർഥികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വൈകാതെ വിധി പറയും. നടപടി നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി റദ്ദാക്കുമോ എന്ന ആശങ്കയിലാണു ജീവനക്കാർ. ഈ മാസം 17ന് മുൻപായി സ്ഥിരപ്പെട്ട 1,356 പേർക്കും തങ്ങളുടെ ഭാഗം ബോധിപ്പിക്കാൻ കോടതി അവസരം നൽകിയിരുന്നു. എംപാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള വിധി സമ്പാദിച്ചത് 2013 ൽ ഇറങ്ങിയ പിഎസ്‌സി പട്ടികയിലെ ഉദ്യോഗാർഥികളാണ്. ഇതേ പട്ടികയിലുള്ളവർ തന്നെയാണ് സ്ഥിരപ്പെടുത്തലിനെതിരെയും കോടതിയെ സമീപിച്ചത്.

എംപാനൽ ജീവനക്കാർക്ക് സ്ഥിരനിയമനം നൽകും മുൻപ് കെഎസ്ആർടിസി പിഎസ്‌സിയുടെ അനുമതി തേടിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തുകയായിരുന്നു. 2006 ലെ കർണാടക സർക്കാരിനെതിരായ സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചാണ് ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചത്. പഴയ കേസ് അനുസരിച്ച് ഈ നടപടി നിയമവിരുദ്ധമാണെന്നു കോടതി കണ്ടെത്തിയേക്കാം.

കണ്ടക്ടർ ക്ഷാമം മറികടക്കാൻ ഒറ്റ സ്‌പെൽ ഡ്യൂട്ടിയും താൽക്കാലിക ലൈസൻസും

ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ കെഎസ്ആർടിസിയിൽ പുതിയ ക്രമീകരണങ്ങളും ഡ്യൂട്ടി പാറ്റേണുകളും കൊണ്ടുവരുന്നു. ജീവനക്കാരുടെ കുറവിനെത്തുടർന്ന് കെഎസ്ആർടിസിയിൽ ഇനി ഒറ്റ സ്‌പെൽ ഡ്യൂട്ടിക്കു തീരുമാനം. രാവിലെ 4 മണിക്കൂർ ജോലിക്കു ശേഷം 3 മണിക്കൂർ വിശ്രമം. വിശ്രമാനുകൂല്യമായി മണിക്കൂറിന് 50 രൂപ വീതം നൽകും. ഇതിനു ശേഷം വീണ്ടും 4 മണിക്കൂർ ഡ്യൂട്ടി. ഓരോ ഡിപ്പോയിലെയും സൗകര്യമനുസരിച്ച് ഡ്യൂട്ടി ആരംഭിക്കുന്ന സമയം വ്യത്യസ്തമായി ക്രമീകരിക്കാം. രണ്ടു സ്‌പെല്ലിലായി ഒരു ബസിന് 4 ജീവനക്കാർ വേണ്ടിയിരുന്നിടത്ത് ഇനി 2 ജീവനക്കാർ മതിയാകും.

ഇത് കൂടാതെ താൽക്കാലിക ലൈസൻസ് എല്ലാ വിഭാഗം ജീവനക്കാർക്കും നൽകാനാണ് തീരുമാനം. മറ്റു വിഭാഗങ്ങളിലെ ജീവനക്കാർ കണ്ടക്ടർമാരായി പ്രവർത്തിക്കാൻ സമ്മതം പ്രകടിപ്പിച്ചാൽ അവർക്ക് ഒരു മാസത്തേക്ക് താൽക്കാലിക കണ്ടക്ടർ ലൈസൻസ് നൽകാൻ ജില്ലാ അധികൃതർക്ക് അനുമതി നൽകി. പുതതതുതായി പുതുതായി നിയമിക്കുന്നവർക്ക് ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിൽ പരിശീലനം നൽകാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ പരമ്പരാഗത രീതിയിൽ ടിക്കറ്റ് മുറിച്ചുകൊടുക്കുന്ന റാക്ക് നൽകി 26ന് പുതിയ ആളുകളെ ഡ്യൂട്ടിയിൽ നിയോഗിക്കാനാണു തീരുമാനം.

അതേസസമയം നിലവിലുള്ള ജീവനക്കാരെ പരാമവധി ഉപയോഗപ്പെടുത്താൻ തന്നയാണ് കോർപ്പറേഷന്റെ തീരുമാനം. അവധിയിലുള്ള സ്ഥിരംജീവനക്കാരായ കണ്ടക്ടർമാരോട് ഉടൻ ജോലിക്കെത്താൻ നിർദ്ദേശം നൽകി. 800 പേർ അവധിയിലുണ്ട്. കൂടുതൽ സമയം ജോലിചെയ്യാനും സ്ഥിരംജീവനക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ദീർഘദൂര, അന്തസ്സംസ്ഥാന ബസുകളിൽ കണ്ടക്ടറില്ലാതെ ഓടിക്കുന്നതും പരിഗണിക്കുന്നുണ്ട്. പുറപ്പെടുന്ന സ്റ്റേഷനിൽനിന്ന് സ്റ്റേഷൻ മാസ്റ്ററോ ഇൻസ്‌പെക്ടറോ ടിക്കറ്റ് നൽകും. 500-ലധികം ഇൻസ്പെക്ടർമാരുണ്ട്. ഇവർ ഏറെക്കാലം കണ്ടക്ടർമാരായിരുന്നു. ഇത്തരം ബസുകൾക്ക് നിശ്ചിത സ്റ്റോപ്പുകളേ ഉണ്ടായിരിക്കൂ. ഡ്രൈവർക്ക് കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കും.

ജോലി തിരികെ കിട്ടാൻ ലോങ് മാർച്ചുമായി ജീവനക്കാർ, ജോലി നൽകാമെന്ന് സ്വകാര്യ ബസുകളും

പിരിച്ചു വിട്ട കണ്ടക്ടർമാർ ജോലി തിരികെ ലഭിക്കണമെന്ന ആവശ്യവുമായി ലോങ്മാർച്ചു നടത്തുന്നു. ഇന്ന് ആലപ്പുഴയിൽ നിന്നുമാണ് ലോങ്മാർച്ചിന് തുടക്കം കുറിക്കുക. സർക്കാരിനും കെഎസ്ആർടിസി മാനേജ്‌മെന്റിനും എതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പിരിച്ചു വിടപ്പെട്ട എംപാനൽ ജീവനക്കാരുടെ മാർച്ച്. കെഎസ്ആർടിസി മാനേജ്‌മെന്റും സർക്കാരും ഹൈക്കോടതിയിൽ തോറ്റു കൊടുക്കുകയായിരുന്നുവെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത എംപാനൽ കൂട്ടായ്മ ജനറൽ സെക്രട്ടറി എം. ദിനേഷ് കുമാർ ആരോപിച്ചു. പിരിച്ചുവിടലിൽ പങ്കില്ലെന്നു സർക്കാർ പരസ്യമായി പറഞ്ഞാൽ തെളിവുകൾ സഹിതം ചോദ്യം ചെയ്യും. പഴയ റിപ്പോർട്ട് പൊടി തട്ടിയെടുക്കാൻ മാത്രമാണു സുശീൽ ഖന്ന കമ്മിഷനെ നിയോഗിച്ചത്. ചാരായ ഷാപ്പുകൾ പൂട്ടിപ്പോയപ്പോൾ സമരം നടത്തിയവർ ഇപ്പോൾ ആളുകളെ പിരിച്ചു വിടുകയാണ് ദിനേഷ് കുമാർ പറഞ്ഞു. പ്രസിഡന്റ് പി.ഡി. ജോഷി അധ്യക്ഷത വഹിച്ചു. യൂണിയൻ നേതാക്കളായ പി.ഗോപാലകൃഷ്ണൻ, അനിൽകുമാർ. ചന്ദ്രബോസ് എന്നിവർ പ്രസംഗിച്ചു. ഇന്നത്തെ മാർച്ച് രാവിലെ 6 ന് ആലപ്പുഴയിൽനിന്നു തുടങ്ങി വൈകിട്ട് ഹരിപ്പാട്ട് സമാപിക്കും. 24 നു സെക്രട്ടേറിയറ്റിനു മുന്നിലാണു മാർച്ചിന്റെ സമാപനം.

അതേസമയം കെഎസ്ആർടിസിയിൽ നിന്നു പിരിച്ചുവിട്ട നാലായിരത്തോളം എംപാനൽ ജീവനക്കാർക്കു സ്വകാര്യ ബസുകളിൽ ജോലി നൽകാമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിിച്ചു. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇവരെ അംഗങ്ങളാക്കാമെന്നു ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റി യോഗം വാഗ്ദാനം ചെയ്തു. താൽപര്യമുള്ളവർ അപേക്ഷ നൽകണമെന്നു ജനറൽ സെക്രട്ടറി വി എസ്. പ്രദീപ് അറിയിച്ചു.

ഇന്നലെ മുടങ്ങിയത് 1093 ഷെഡ്യൂളുകൾ, വരുമാനത്തെ ബാധിച്ചില്ലെന്ന് തച്ചങ്കരി

കണ്ടക്ടർമാരില്ലാത്തതിനാൽ ബുധനാഴ്ച കെ.എസ്.ആർ.ടി.സി.യുടെ 1093 ഷെഡ്യൂളുകൾ മുടങ്ങി. ചൊവ്വാഴ്ച 1763 ഷെഡ്യൂകളാണ് മുടങ്ങിയത്. 670 ഷെഡ്യൂളുകൾ അധികമായി ഓടിച്ചെങ്കിലും പലയിടത്തും യാത്രാക്ലേശം രൂക്ഷമാണ്. താത്കാലിക ജീവനക്കാർ ഏറ്റെടുത്തിരുന്ന ഡ്യൂട്ടികൾ സർവീസ് മുൻഗണനാക്രമംവെച്ച് സ്ഥിരംജീവനക്കാർക്ക് നൽകിത്തുടങ്ങി. എല്ലാ സ്റ്റേബസുകളും പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. എറണാകുളം കേന്ദ്രമായ മധ്യമേഖലയിലാണ് യാത്രാക്ലേശം രൂക്ഷം. ബുധനാഴ്ച എറണാകുളത്ത് 562, തിരുവനന്തപുരത്ത് 329, കോഴിക്കോട് 202 എന്നിങ്ങനെ ഷെഡ്യൂളുകൾ മുടങ്ങി. വിവിധ കാരണങ്ങളാൽ ഒരുദിവസം 700 ഷെഡ്യൂളുകൾവരെ മുടങ്ങിയിരുന്ന പതിവ് കെ.എസ്.ആർ.ടി.സി.യിലുണ്ട്.

അതേസമയം താത്കാലിക ജീവനക്കാരെ ഒഴിവാക്കിയത് കാര്യമായി ബാധിച്ചിട്ടില്ലെന്ന് അധികൃതർ അവകാശപ്പെട്ടു. ഷെഡ്യൂളുകൾ കുറച്ചിട്ടും വരുമാനത്തെ ബാധിച്ചിട്ടില്ലെന്ന് എം.ഡി ടോമിൻ തച്ചങ്കരി പറഞ്ഞു. ആയിരം സർവീസുകൾ റദ്ദാക്കിയ 17-ന് 7.49 കോടി രൂപയായിരുന്നു കളക്ഷൻ. സർവീസുകൾ റദ്ദാക്കിയതുവഴി ഇന്ധന ഉപഭോഗത്തിൽ 17 ലക്ഷം രൂപ ലാഭമുണ്ട്. 18-ന് ആറരക്കോടി രൂപയാണ് കളക്ഷൻ. ശരാശരി വരുമാനമാണിത്.

പതിവു പോലെ എറണാകുളം മേഖലയിലാണു സർവീസ് മുടങ്ങിയതോടെ പ്രതിസന്ധി രൂക്ഷമായത്. രാവിലെ സർവീസുകൾ മുടങ്ങുന്നതു കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഉച്ചയ്ക്കു ശേഷമുള്ള പ്രതിസന്ധി പരിഹരിക്കാനായിട്ടില്ല. റദ്ദാക്കിയ 1093 സർവീസുകളിൽ 756 എണ്ണവും ഉച്ചയ്ക്കു ശേഷമുള്ളതാണ്. ഉച്ചയ്ക്കു ശേഷം പലതിലും എംപാനൽ ജീവനക്കാരായിരുന്നു. സിംഗിൾ ഡ്യൂട്ടി കഴിഞ്ഞെത്തുന്നവരോട് അധിക ഡ്യൂട്ടി എടുക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും കാര്യമായ ഫലമുണ്ടാകുന്നില്ല.

അതിനിടെ കെഎസ്ആർടിസിയുടെ ഭൂമി പണയപ്പെടുത്തി വായ്പ എടുക്കുമ്പോൾ റജിസ്‌ട്രേഷന് സ്റ്റാംപ്് ഡ്യൂട്ടിയും റജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കെഎസ്ആർടിസിയുടെ രക്ഷയ്ക്കായുള്ള സാമ്പത്തിക പാക്കേജിന്റെ ഭാഗമായി രൂപീകരിച്ച ബാങ്ക് കൺസോർഷ്യത്തിൽ നിന്നു വായ്പ എടുക്കാനാണു നടപടി. കൺസോർഷ്യത്തിലേക്കു വായ്പ മാറ്റുമ്പോൾ സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ 8%, റജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ 2% വീതം തുക നൽകണം.

വായ്പകൾ മാറ്റുന്നതിനായി റജിസ്‌ട്രേഷൻ ഫീസും സ്റ്റാംപ് ഡ്യൂട്ടിയും ഒഴിവാക്കാൻ നേരത്തെ ധാരണയായിരുന്നെങ്കിലും പ്രാബല്യത്തിൽ വന്നിരുന്നില്ല. ഈ സാഹചര്യത്തിലാണു മന്ത്രിസഭ അജൻഡയ്ക്കു പുറത്തുള്ള ഇനമായി ഇതു പരിഗണിച്ചത്. അതേസമയം, എംപാനൽ കണ്ടക്ടർമാരുടെ വിഷയം കെഎസ്ആർടിസി തന്നെ കൈകാര്യം ചെയ്യട്ടെയെന്നും സർക്കാർ തീരുമാനത്തിന്റെ ആവശ്യമില്ലെന്നുമുള്ള നിലപാടാണു മന്ത്രിസഭ എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP