Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിനു 2012ൽ കേരള സർക്കാർ അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ട് എവിടെ പോയി? അഴിമതി ചോദ്യം ചെയ്തപ്പോൾ വാട്‌സാപ് ഗ്രൂപ്പിൽ ജാതിപരവും വ്യക്തിപരവുമായ അധിക്ഷേപം; കൂട്ടുകാരെ രക്ഷിക്കാനുള്ള ജനറൽ സെക്രട്ടറിയുടെ നീക്കം നടന്നില്ല; ഡൽഹിയിലെ തട്ടിപ്പുകൾ അന്വേഷിക്കാൻ സമിതി ആയി; പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി തീരുമാനം ഇങ്ങനെ

കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിനു 2012ൽ കേരള സർക്കാർ അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ട് എവിടെ പോയി? അഴിമതി ചോദ്യം ചെയ്തപ്പോൾ വാട്‌സാപ് ഗ്രൂപ്പിൽ ജാതിപരവും വ്യക്തിപരവുമായ അധിക്ഷേപം; കൂട്ടുകാരെ രക്ഷിക്കാനുള്ള ജനറൽ സെക്രട്ടറിയുടെ നീക്കം നടന്നില്ല; ഡൽഹിയിലെ തട്ടിപ്പുകൾ അന്വേഷിക്കാൻ സമിതി ആയി; പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി തീരുമാനം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) ഡൽഹി ഘടകത്തിലെ ഫണ്ട് വെട്ടിപ്പും ജാതി അധിക്ഷേപവും വോട്ടർപട്ടിക തിരിമറികളും അന്വേഷിക്കാൻ മുന്നു മുൻ സംസ്ഥാന അധ്യക്ഷരുടെ അന്വേഷണ സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ദിവസം ചേർന്ന കെയുഡബ്ല്യുജെ സംസ്ഥാന സമിതിയിലാണ് തീരുമാനമുണ്ടായത്. മറുനാടൻ മലയാളിയാണ് ഇതു സംബന്ധിച്ച വാർത്തകൾ നിരന്തരം റിപ്പോർട്ട ്‌ചെയ്തത്. ഈ വിഷയം യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ കൂട്ട തല്ലിന് പോലും ഇടയാക്കിയിരുന്നു.

കെയുഡബ്ല്യൂജെ മലപ്പുറം സംസ്ഥാന സമ്മേളനം ഡൽഹിയിലെ പ്രശ്‌നങ്ങളുടെ പേരിൽ കലുഷിതമായപ്പോൾ സമിതിയെ നിയോഗിക്കാമെന്നു സമ്മേളന വേദിയിൽ പ്രഖ്യാപിച്ചിരുന്നു. കെയുഡബ്ല്യൂജെ ഡൽഹി ഭാരവാഹികളെ സംബന്ധിച്ചു കനത്ത പ്രഹരമാണ് സംസ്ഥാന സമിതിയുടെ തീരുമാനം. ഡൽഹി ഭാരവാഹികളെ അനുകൂലിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി നാരായണന്റെ നിർദ്ദേശം നിരാകരിച്ചാണ് സമിതിയുടെ ഘടന സംസ്ഥാന സമിതി തീരുമാനിച്ചത്. നിലവിലെ പ്രസിഡന്റും താനും ഉൾപ്പെട്ട അന്വേഷണ സമിതിയാകാമെന്ന നിർദേശമാണ് നാരായണൻ സമിതിയിൽ മുന്നോട്ടുവച്ചത്.

സംസ്ഥാന സമ്മേളനത്തിൽ നാരായണന്റെ പക്ഷപാത നിലപാടുകൾ പരസ്യമായ സാഹചര്യത്തിൽ നിഷ്പക്ഷ അന്വേഷണ സമിതിയെ നിയോഗിക്കണമെന്നു സംസ്ഥാന സമിതി അംഗങ്ങൾ നിലപാടെടുത്തതോടെയാണ് മുൻ സംസ്ഥാന അധ്യക്ഷരുടെ സമിതിയെ നിയോഗിച്ചത്. മുൻ സംസ്ഥാന അധ്യക്ഷരായ അബ്ലുൽ ഗഫൂർ, പ്രേംനാഥ്, ബോബി എബ്രഹാം എന്നിവരാണ് അന്വേഷണ സമിതിയിലെ അംഗങ്ങൾ.
കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിലെ അഴിമതിയെ ചോദ്യം ചെയ്ത് 19 പേർ സംസ്ഥാന സമിതിക്ക് അയച്ച നിവേദനത്തിൽ ഉന്നയിച്ച വിഷയങ്ങൾ അന്വേഷണ സമിതി പരിശോധിക്കും. കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിനു 2012ൽ കേരള സർക്കാർ അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ട് ദുർവിനിയോഗമാണ് പ്രധാന വിഷയം. 2012 ഓഗസ്റ്റ് മുതലുള്ള ബാങ്ക് രേഖകൾ പരിശോധിക്കുന്നത് ഭരണസമിതിയെ വെട്ടിലാക്കും.

ഫെഡറൽ ബാങ്കിന്റെ കൊണാട്ട് പ്ലേസ് ശാഖയിൽ നിക്ഷേപിച്ച 25 ലക്ഷം രൂപയുടെ ഡിഡി (നമ്പർ: 689741, 16.08.2012) ആദ്യഘട്ടത്തിൽ ഒറ്റ ഫിക്‌സഡ് ഡെപ്പോസിറ്റായിരുന്നത്. ഇപ്പോൾ നാലു എഫ്ഡികളിലായി 21 ലക്ഷമായി കുറഞ്ഞു. ഡൽഹിയിലെ മാധ്യമ പ്രവർത്തകർക്കായി പൊതു അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ അനുവദിച്ച തുകയിൽ ഒരു രൂപ പോലും അത്തരത്തിൽ വിനിയോഗിച്ചിട്ടില്ല. കാലാവധി പൂർത്തിയാകാതെ പല തവണ എഫ്ഡി തുക പിൻവലിച്ചു ലക്ഷങ്ങൾ മുക്കിയതിനു കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ വിശദീകരണം നൽകാൻ ഭരണസമിതിക്കു കഴിഞ്ഞില്ല. കണക്കു ചോദിച്ചവർക്കെതിരെ ശബ്ദമുയർത്തി കയ്യാങ്കളിക്കു ശ്രമിക്കുകയാണു ഭരണ പക്ഷം ചെയ്തത്. ജനറൽ ബോഡിയിൽ സ്വീകരിച്ച ധാർഷ്ട്യ നിലപാട് ഡൽഹി ഭരണസമിതിക്ക് സംസ്ഥാന അന്വേഷണ സമിതിയോടു കൈക്കൊള്ളാനാകില്ല. കണക്കുകൾക്കു തൃപ്തികരമായ വിശദീകരണം നൽകാൻ കഴിയാതിരുന്നാൽ അച്ചടക്ക നടപടിയെടുക്കാൻ യൂണിയൻ ഭരണഘടനയിൽ വ്യവസ്ഥകളുണ്ട്.

ഡൽഹി യൂണിയൻ സെക്രട്ടറി പി.കെ.മണികണ്ഠന്റെ നേതൃത്വത്തിൽ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ എട്ടു പേർ ചേർന്ന് മുതിർന്ന അംഗമായി വി.വി.ബിനുവിനെതിരെ കെയുഡബ്ല്യൂജെ വാട്‌സാപ് ഗ്രൂപ്പിൽ നടത്തിയ ജാതിപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങൾക്കും രേഖയുണ്ട്. വി.വി.ബിനുവിന്റെ പരാതിയിൽ ഡൽഹി പൊലീസ് കമ്മിഷണറുടെ നിർദേശാനുസരണം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. അധിക്ഷേപത്തിൽ പ്രതിഷേധിച്ചു വി.വി.ബിനു ഡൽഹി ഘടകത്തിനും സംസ്ഥാന നേതൃത്വത്തിനും അയച്ച രാജിക്കത്ത് ഇതുവരെ പരിഗണിച്ചിട്ടില്ല.

യൂണിയൻ സെക്രട്ടറി പി.കെ.മണികണ്ഠനെ സംരക്ഷിക്കാനായി രാജിക്കത്ത് കണ്ടിട്ടില്ലെന്ന നിലപാടാണ് ഡൽഹി ഘടകവും സംസ്ഥാന ജനറൽ സെക്രട്ടറി നാരായണനും സ്വീകരിച്ചിട്ടുള്ളത്. അതേ സമയം, ഇമെയിലിൽ രാജിക്കത്ത് അയച്ച രേഖകൾ എതിർവിഭാഗം തെളിവായി ചൂണ്ടിക്കാട്ടുന്നു. ഇമെയിലിനു നിലവിലെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ നൽകിയ മറുപടിക്കും രേഖയുണ്ട്. രാജിക്കത്ത് പരിഗണിച്ചാൽ അതിൽ ഉന്നയിച്ചിട്ടുള്ള ജാതിഅധിക്ഷേപത്തിന്റെ പേരിൽ മണികണ്ഠൻ ഉൾപ്പെടെ എട്ടു പേർക്കെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP