Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതും ജോലി നഷ്ടവും പതിവ്; ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു; ചാനൽ ഉടമകൾ മാധ്യമ പ്രവർത്തകരെ ചൂഷണം ചെയ്യുന്നു; നികേഷ് കുമാറിനും മംഗളം, സുപ്രഭാതം,ന്യൂസ് 18 ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും രൂക്ഷ വിമർശനം; മാധ്യമ മേഖലയിലെ അരക്ഷിതാവസ്ഥ ചർച്ച ചെയ്ത് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം

മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതും ജോലി നഷ്ടവും പതിവ്; ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു; ചാനൽ ഉടമകൾ മാധ്യമ പ്രവർത്തകരെ ചൂഷണം ചെയ്യുന്നു; നികേഷ് കുമാറിനും മംഗളം, സുപ്രഭാതം,ന്യൂസ് 18 ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും രൂക്ഷ വിമർശനം; മാധ്യമ മേഖലയിലെ അരക്ഷിതാവസ്ഥ ചർച്ച ചെയ്ത് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം

രാജേഷ് കുമാർ

 കോഴിക്കോട്: മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ചുമുള്ള ചർച്ചക്കളേക്കാൾ നിലനിൽപ്പിനെച്ചൊല്ലിയുള്ള വേവലാതിയായിരുന്നു കോഴിക്കോട് നടന്ന കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ മുഴങ്ങിക്കേട്ടത്. സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഒരു സുപ്രഭാതത്തിൽ മാധ്യമപ്രവർത്തകർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന കാലത്ത് ഇതല്ലാതെ മറ്റെന്ത് ചർച്ച ചെയ്യാൻ എന്ന നിലപാടിലായിരുന്നു എല്ലാവരും. ഉദ്ഘാടകനായ മുഖ്യമന്ത്രിയോട് തേജസ് ഉൾപ്പെടെയുള്ള പത്രങ്ങൾ അടച്ചുകൂട്ടുന്ന കാര്യം പറഞ്ഞെങ്കിലും ഉദ്ഘാടന പ്രസംഗത്തിൽ ഇക്കാര്യമൊന്നും അദ്ദേഹം പരാമർശിച്ചില്ല. മാധ്യമങ്ങൾ സംഘപരിവാറിന് അനുകൂലമായി വാർത്തകൾ നൽകുന്നു. ഇത് തിരുത്തണം എന്ന രീതിയിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ സംസാരം.

മാധ്യമരംഗത്ത് കേരളത്തിലും അന്യായമായ പിരിച്ചുവിടലുകൾ തുടർ സംഭവമായി ക്കൊണ്ടിരിക്കുകയാണെന്ന്  സമ്മേളനം വിലയിരുത്തി. ഇതേ സമയം സ്വന്തം നിലനിൽപ്പ് ഭീഷണിയിലാകുമ്പോഴും പരസ്യമായി രംഗത്ത് വന്ന് പ്രതിഷേധങ്ങളിലും പോരാട്ടങ്ങളിലും അണിചേരാൻ തൊഴിൽ രംഗത്തുള്ളവർ വിമുഖത കാട്ടുന്നു എന്ന സ്വയം വിമർശനവും ഉയർന്നുവന്നു. ഇത് മാനേജ്മെന്റുകൾക്ക് എന്ത് അനീതിയും പ്രവർത്തിക്കാനും അടിച്ചേൽപ്പിക്കാനമുള്ള സൗകര്യമായിത്തീരുന്നു എന്നത് കാണണമെന്ന് പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യൻ എക്സ്പ്രസ്, ന്യൂസ് 18 ടിവി, മെട്രോ വാർത്ത ദിനപത്രം എന്നിവിടങ്ങളിൽ നിന്നും ജേർണലിസ്റ്റുകളെ പിരിച്ചുവിട്ടു. ഇതിൽ കരാർ നിയമിതർ മാത്രമല്ല സ്ഥിരം ജോലിക്കാരും ഉൾപ്പെട്ടിരുന്നു. ഇത് പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു. ഇന്ത്യൻ എക്സ്പ്രസിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ പേരെ പിരിച്ചുവിട്ടത്. ഇതിനെതിരെ സംഘടന നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. എന്നാൽ നിലനിൽപ്പ് ഭീഷണിയിലായ ഇവിടുത്തെ ജീവനക്കാർ ആരും പരസ്യമായി പരാതി ഉന്നയിച്ച് മുന്നോട്ട് പോകാൻ തയ്യാറായില്ലെന്ന് സഘടന വ്യക്തമാക്കുന്നു.

ന്യൂസ് 18 ടി വി യിൽ ഇടപെടലിന്റെ ഫളമായി 16 പേരെ നീക്കം ചെയ്യുന്നത് മാനേജ്മെന്റ് നിർത്തിവെച്ചു. മെട്രോ വാർത്തയിൽ നിർബന്ധപൂർവ്വം പിരിഞ്ഞു പോയ്ക്കൊള്ളാൻ ജീവനക്കാരോട് വാക്കാൽ ആവശ്യപ്പെടുകയാണ്. വിസമ്മതിച്ചാൽ ഒരു ഓഫീസ് പോലുമില്ലാത്ത ഡൽഹിയിലേക്കും മറ്റും സ്ഥലം മാറ്റുമെന്ന ഭീഷണിയും. സുപ്രഭാതം പത്രത്തിൽ വേജ് ബോർഡ് ശുപാർശകൾ നടപ്പാക്കാത്ത വിഷയത്തിൽ മാനേജ്മെന്റ് അനാസ്ഥയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ലേബർ കമ്മീഷണറെ ബന്ധപ്പെട്ട് ശക്തമായ നടപടി ആവശ്യപ്പെട്ടതിന്റെ ഫലമായി കഴിഞ്ഞ 31 ന് കമ്മീഷണർ വേജ് ബോർഡ് സംബന്ധിച്ച യോഗം വിളിച്ചു. ഇതിൽ മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല. എങ്കിലും ശക്തമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

സുപ്രഭാതത്തിലെ കെ യു ഡബ്യു ജെ സെല്ലുമായി ചർച്ച നടത്താൻ ഒരു സമിതിയെ ഡയരക്ടർ ബോർഡ് ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നാണറിയുന്നത്. എന്നാൽ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് മാനേജ്മെന്റ് ശ്രമം. ഇതിനെതിരെ ജീവനക്കാർ ഒറ്റക്കെട്ടായി അണി നിരക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. റിപ്പോർട്ടർ ടി വി യിൽ ദീർഘകാലമായി വേതനം മുടങ്ങിയതുമായി ബന്ധപ്പെട്ട് എം വി നികേഷ് കുമാറിന് യൂണിയൻ കത്തയച്ചിരുന്നു. തുടർന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട് പ്രശ്നത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചു.

ഇതേ തുടർന്ന് അടുത്ത ദിവസങ്ങളിൽ ജീവനക്കാർക്ക് ചെറിയൊരു ശതമാനം തുക നൽകാൻ മാനേജ്മെന്റ് തയ്യാറായി. എന്നാൽ വ്യക്തമായ പരാതിയുടെ അടിസ്ഥാനത്തിൽ ഇവിടെ കൂടുതൽ ഇടപെടൽ ആവശ്യമായിട്ടുണ്ട്. മംഗളം ദിനപത്രത്തിൽ പൊതുവെയും കോഴിക്കോട് യൂണിറ്റിലെ ജീവനക്കാർക്ക് പ്രത്യേകമായും വേതനം മാസങ്ങളായി മുടങ്ങുന്ന വിഷയത്തിൽ മാനേജ്മെന്റുമായി സംസാരിക്കാൻ സംസ്ഥാന സെക്രട്ടറി ഷാലു മാത്യുവിനെ ചുമതലപ്പെടുത്തിയിരുന്നു. കോഴിക്കോട്ട് മൂന്നു മാസത്തിലധികം കാലം വേതനം ലഭിക്കാത്തതിനാൽ ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങേണ്ടുന്ന മാനസികാവസ്ഥയിലായിരുന്നു. ഇവിടെ ചുമതല ഏൽപ്പിച്ച പുതിയ യൂണിറ്റ് തലവൻ അദ്ദേഹം വന്നതിന് ശേഷമുള്ള വേതനക്കാര്യം മാത്രമെ തനിക്ക് ഉത്തരവാദിത്തമുള്ളു എന്ന നിലപാട് എടുക്കുകയും അതിന് മുമ്പുള്ള കുടിശ്ശിക തീർക്കാൻ കമ്പനി അധികൃതർ തയ്യാറാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോഴിക്കോട്ട് പ്രശ്നം രൂക്ഷമായത്.

തുടർന്ന് കമ്പനി അധികാരികളുമായി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തെ വേതനം പെട്ടന്ന് വിതരണം ചെയ്യാമെന്നും തുടർന്ന് പ്രശ്നം ശാശ്വതമായി പരിഹരിക്കാമെന്നും ഉറപ്പ് നൽകി. ഒരു മാസത്തെ വേതനം ലഭിച്ചെങ്കിലും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം നൽകിയിട്ടില്ല. കമ്പനി ഇപ്പോൾ മുന്നോട്ട് വെച്ചിരിക്കുന്ന ഓവർ ഡ്രാഫ്റ്റ് സമ്പ്രദായത്തിലുള്ള പരിഹാര ഫോർമുല ജീവനക്കാർക്ക് സ്വീകാര്യമല്ല. ഈ വിഷയത്തിൽ പ്രത്യക്ഷ സമരനടപടികളിലേക്ക് ജീവനക്കാർ നീങ്ങാൻ നിർബന്ധിതമാകുന്ന സാഹചര്യമാണുള്ളതെന്നും സമ്മേളനം വ്യക്തമാക്കി.

ശബരിമലയിൽ മാധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റതുമായി ബന്ധപ്പെട്ട് പത്തനം തിട്ടയിൽ നടത്തിയ പരിപാടി വേണ്ടത്ര വിജയമായില്ലെന്ന് സമ്മേളനം വിലയിരുത്തി. മാധ്യമങ്ങൾ കാര്യമായ പ്രചരണം നൽകിയില്ല. ചാനലുകളിൽ സ്‌ക്രോൾ ന്യൂസ് പോലും നൽകാത്ത സ്ഥിതിയുണ്ടായി. ഇതിനിടെ പ്രമേയത്തിന് അവതരണാനുമതി നൽകിയില്ലെന്നും പറഞ്ഞ് ജന്മഭൂമി പത്രത്തിലെ ബാലകൃഷ്ണനും രംഗത്ത് വന്നു. മാധ്യമപ്രവർത്തകർക്ക് നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്ന കാര്യമാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും എന്നാൽ അത് അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും കഴിഞ്ഞ മലപ്പുറം സമ്മേളനത്തിലേതുപോലെ കോലാഹലങ്ങളും ഉന്തും തള്ളുമൊന്നും ഇല്ലാതെ സമ്മേളനം നടന്നതിന്റെ ആശ്വാസത്തിലാണ് സംഘാടകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP