Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് ദിവസത്തിനുള്ളിൽ വൈദ്യുതിയും വെള്ളവും ഗ്യാസ് കണക്ഷനും വിച്ഛേദിക്കും; മരടിൽ ഫ്‌ളാറ്റ് പൊളിക്കാൻ പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചു; ഫോർട്ട് കൊച്ചി സബ് കളക്ടർ സ്‌നേഹിൽ കുമാർ സിങ്ങിന് ചുമതല; നഗരസഭ സെക്രട്ടറിയുടെ ചുമതലകൂടി നൽകി നിയമിച്ചത് സമയബന്ധിതമായി ഫ്‌ളാറ്റുകൾ പൊളിക്കാൻ നിർദ്ദേശത്തോടെ; വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിക്ക് കത്തയച്ച് നഗരസഭ സെക്രട്ടറി; സുപ്രീം കോടതിയുടെ ശകാരവർഷത്തിന് പിന്നാലെ ഫ്ളാറ്റുകൾ പൊളിക്കും?

മൂന്ന് ദിവസത്തിനുള്ളിൽ വൈദ്യുതിയും വെള്ളവും ഗ്യാസ് കണക്ഷനും വിച്ഛേദിക്കും; മരടിൽ ഫ്‌ളാറ്റ് പൊളിക്കാൻ പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചു; ഫോർട്ട് കൊച്ചി സബ് കളക്ടർ സ്‌നേഹിൽ കുമാർ സിങ്ങിന് ചുമതല; നഗരസഭ സെക്രട്ടറിയുടെ ചുമതലകൂടി നൽകി നിയമിച്ചത് സമയബന്ധിതമായി ഫ്‌ളാറ്റുകൾ പൊളിക്കാൻ നിർദ്ദേശത്തോടെ; വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിക്ക് കത്തയച്ച് നഗരസഭ സെക്രട്ടറി; സുപ്രീം കോടതിയുടെ ശകാരവർഷത്തിന് പിന്നാലെ ഫ്ളാറ്റുകൾ പൊളിക്കും?

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; മരട് ഫ്ളാറ്റ് പൊളിക്കാൻ പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ച് സർക്കാർ. ഫോർട്ട് കൊച്ചി സബ്കളക്ടർ സ്നേഹിൽ കുമാറിനാണ് പുതിയ ചുമതല. ആദ്യപടിയായി ഫ്ളാറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കെഎസ്ഈബിക്ക് കത്തു നൽകി. നഗരസഭ സെക്രട്ടറിയാണ് കത്തു നൽകിയത്. സമയബന്ധിതമായി പൊളിക്കാനാണ് നിർദ്ദേശം നൽകിയത്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്ന് രൂക്ഷ വിമർശനം കേട്ടതിന് പിന്നാലെയാണ് സർക്കാരിന്റെ നിർണായക ഇടപെടൽ. ഇതിന് പുറമെ ഫ്ളാറ്റുകൾ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ളാറ്റുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നാല് പാർപ്പിട സമുച്ചയത്തിലെയും വൈദ്യുതി വിച്ഛേദിക്കാൻ നഗരസഭ കെഎസ്ഇബിക്ക് കത്തുനൽകിയത്. 27ന് മുൻപ് കുടിവെള്ള കണക്ഷനും ഗ്യാസ് കണക്ഷനും അടക്കം വിച്ഛേദിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

മരടിലെ അനധികൃത ഫ്ളാറ്റുകൾ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ളാറ്റുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജിയും രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. നിയമ ലംഘനം നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ് മരട് വിധി എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റ്, ഗോൾഡൻ കായലോരം എന്നിവിടങ്ങളിലെ താമസക്കാരായ രണ്ട് പേരാണ് നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീം കോടതി ഉത്തരവിനെക്കുറിച്ച് ഉടമകൾക്ക് അറിവില്ലെ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ജനങ്ങൾ അവർക്ക് ഇഷ്ടമുള്ളത് ചെയ്യും തുടർന്ന് അത് ക്രമപ്പെടുത്തിയെടുക്കാൻ ശ്രമിക്കും. ഇങ്ങനെ നിയമലംഘനം നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ് സുപ്രീം കോടതിവിധിയെന്നായിരുന്നു ഹൈക്കോടതി അറിയിച്ചത്.

മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് ഒഴിപ്പിക്കൽ നടപടിയിൽ പരാതിയുണ്ടെങ്കിൽ വേഗം സുപ്രീംകോടതിയിൽ പോകു എന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മരടുമായി ബന്ധപ്പെട്ട് മറ്റ് കോടതികൾ ഒരു ഹർജിയും പരിഗണിക്കരുതെന്ന് സുപ്രീം കോടതി വിധികൂടി ചൂണ്ടികാട്ടി ഹർജി തള്ളുകയായിരുന്നു. ഉദ്യോഗസ്ഥർ നിയമലംഘനത്തിന് കൂട്ടുനിന്നതുകൊണ്ടാണ് നിരപരാധികളായ കുടുംബൾക്ക് ഈ ഗതിവന്നതെന്നായിരുന്നു ഫ്ളാറ്റ് ഉടമകളുടെ പ്രതികരണം. ഇതിനിടെ മരടിലെ നാല് പാർപ്പിട സമുച്ഛയങ്ങളിലെ യാഥാർത്ഥ താമസക്കാർ ആരൊക്കെ എന്നറിയുന്നതിനായി സംസ്ഥാന ഇന്റലിജൻസ് വിവര ശേഖരണം തുടങ്ങി. നഗരസഭ രേഖകളിൽ പല ഫ്ളാറ്റുകളും ഇപ്പോഴും നിർമ്മാതാക്കളുടെ പേരിലാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മരടിലെ ഫ്ളാറ്റുകൾ പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സുപ്രീം കോടതി. ഒരു ന്യായീകരണവും ഇല്ലെന്നും പൊളിച്ച് മാറ്റേണ്ടത് പൊളിച്ച് മാറ്റുക തന്നെ വേണം എന്ന് സംസ്ഥാന സർക്കാരിനോട് ആവർത്തിക്കുകയും ചെയ്തിരുന്നു കഴിഞ്ഞ ദിവസം. കോടതിയിൽ ഇന്നലെ നടന്ന രംഗങ്ങളും സർക്കാരിനോട് കോടതി ചോദിച്ച കാര്യങ്ങളും രൂക്ഷമായ ഭാഷയിലെ വിമർശനങ്ങളാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സർക്കാർ നിർണായക നീക്കങ്ങൾ നടത്തിയത്.കേസ് പരിഗണിച്ച ഉടൻ ചീഫ് സെക്രട്ടറി എവിടെ, വിളിക്കൂ, എന്ന് ജസ്റ്റിസ് അരുൺ മിശ്ര ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ഉഷാ ടൈറ്റസും കോടതിയിൽ ഹാജരായിരുന്നു. എത്ര സമയം വേണം ഫ്‌ളാറ്റുകൾ പൊളിക്കാൻ എന്ന് കോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത് കഴിഞ്ഞ ദിവസമാണ്

നിയമലംഘനം സംരക്ഷിക്കുകയാണോ കേരളമെന്ന് കോടതി ചോദിച്ചു. കേരളത്തിന്റെ നിലപാടിൽ ഞെട്ടൽ തോന്നുന്നുവെന്നുമാണ് കോടതി പറഞ്ഞത്. കേസിൽ വെള്ളിയാഴ്ച എന്തായാലും വിശദമായി ഉത്തരവിറക്കാൻ ആണ് കോടതി തയ്യാറാകുന്നത്. ഇന്നലെ തന്നെ ഉത്തരവ് ഇറക്കാനാണ് കോടതി തീരുമാനിച്ചത് എങ്കിലും കേരളത്തിന് വേണ്ടി ഹാജരായ ഹരീഷ് സാൽവെയുടെ ആവശ്യം അംഗീകരിച്ചാണ് ഉത്തരവ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. ഫ്ളാറ്റുകൾപൊളിച്ച് മാറ്റാത്തതിൽ ജസ്റ്റിസ് അരുൺ മിശ്ര, രവീന്ദ്ര ഭട്ട് എന്നിവർ ചീഫ് സെക്രട്ടറിയെ ശകാരവർഷം കൊണ്ട് മൂടുകയായിരുന്നു. കോടതി ഉത്തരവുകൾ ഒന്നും നിങ്ങൾ അനുസരിക്കില്ല എന്നാണോ എന്ന് കോടതി ചോദിച്ചു. പ്രളയ പുനർനിർമ്മാണം എങ്ങും എത്തിയില്ലെങ്കിലും അനധികൃത നിർമ്മാണം പൊടിപൊടിക്കുകയാണ് അല്ലേ എന്നും കോടതി ചോദിച്ചു.

കഴിഞ്ഞ രണ്ട് വർഷവും വലിയ പ്രളയമുണ്ടായി ആളുകൾക്ക് വീട് നഷ്ടപ്പെട്ടതിൽ എത്രപേർക്ക് നിങ്ങൾ വീട് പണിയിപ്പിച്ച് കൊടുത്തു? നിങ്ങൾ എങ്ങനെയാണ് നിരോധിത മേഖലയിൽ കെട്ടിട നിർമ്മാണത്തിന് അനുമതി കൊടുത്തത്. കേരളത്തിലെ ഉദ്യോഗസ്ഥർ എന്താണ് ചെയ്യുന്നത് എന്ന് കൂടി പറയൂ എന്നും കോടതി ശാസിച്ചു. അനധികൃത നിർമ്മാണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ കടുത്ത അതൃപിതി രേഖപ്പെടുത്തിയ കോടതി എത്രയും വേഗം മര് ഫ്ളാറ്റുകൾ പൊളിച്ച് നീക്കുന്നതിൽ അന്തിമ തീരുമാനം വേണം എന്നും ആവശ്യപ്പെട്ടു.

കോടതി പറഞ്ഞ ഫ്‌ളാറ്റുകൾ ഇനിയും പൊളിച്ച് മാറ്റത്ത കേരളത്തിന്റെ നിലപാട് ഞെട്ടലുണ്ടാക്കുന്നുവെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. കേരളത്തിലെ എല്ലാ നിയലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്നും ജസ്റ്റിസ് പറഞ്ഞു. ഇത്തരം നിലപാടുകൾ ഉണ്ടാകുന്നത്‌കൊണ്ടാണ് കേരളത്തിൽ ദുരന്തങ്ങൾ ആവർത്തിക്കുന്നത് എന്ന രണ്ട് വർഷം അടുപ്പിച്ചുണ്ടായ പ്രളയത്തെ ചൂണ്ടി കോടതി പറഞ്ഞു. പ്രളയത്തിൽ എത്രപേർ മരിച്ചു എന്ന് ഓർമ്മയില്ലേ എന്നാണ് കോടതി ചോദിച്ചത്. കേരളത്തിനായി രാജ്യം മുഴുവൻ ഒരുമിച്ച് നിന്നതാണ് എന്ന് മറക്കരുത് എന്നും ജസ്റ്റിസ് പറഞ്ഞു. എന്നിട്ടും നിങ്ങൾ അനധികൃത നിർമ്മാണങ്ങൾക്കെതിരെ ഒന്നും ചെയ്യുന്ന ലക്ഷണമില്ല. ശരി വേണ്ട കോടതിക്ക് അറിയാം എന്താണ് വേണ്ടത് എന്ന്. ജസ്റ്റിസ് പറഞ്ഞു.

ഇതാണ് സമീപനമെങ്കിൽ ഗുരുതരമായിരിക്കും സ്ഥിതി. ഉത്തരവിറക്കി മൂന്ന് മാസമായി കേരളം ഒന്നും ചെയ്തില്ല'', എന്ന് ജസ്റ്റിസ് അരുൺ മിശ്ര. ഇന്ന് തന്നെ കേസിൽ ഉത്തരവിറക്കാനാണ് ജസ്റ്റിസ് അരുൺ മിശ്ര തീരുമാനിച്ചത്. എന്നാൽ ദയവ് ചെയ്ത് ഉത്തരവ് വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാൽവേ അഭ്യർത്ഥിച്ചു. ഇത് പരിഗണിച്ച് വിശദമായ ഉത്തരവ് വെള്ളിയാഴ്ച പറയുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. നിങ്ങൾക്ക് ഇത് പൊളിച്ച കളയാനുള്ള പദ്ധതി ഇല്ലെന്ന് സത്യവാങ്മൂലം കണ്ടപ്പോൾ തന്നെ മനസ്സിലായി. എപ്പോഴാണ് സമയമെന്ന് പോലും നിങ്ങൾ ഇതിൽ പറയുന്നില്ല എന്നും കോടതി വിമർശിച്ചു.

നിയമംലംഘിച്ച് മരടിൽ ഫ്‌ളാറ്റ് പണിത ഉടമകളെ രക്ഷിക്കാൻ പിണറായി സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ കളത്തിലിറക്കിയത് മിനിറ്റിന് ലക്ഷങ്ങൾ വിലയുള്ള ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകനെ. കുൽഭൂഷൻ യാദവ് കേസിൽ അന്താരാഷ്ട്ര കോടതിയിൽ പോലും ഇന്ത്യക്ക് വേണ്ടി വാദിച്ച അഡ്വ. ഹരീഷ് സാൽവെയാണ്. എന്നാൽ, ഹരീഷ് സാൽവെ വാദിച്ചിട്ടും കേസിൽ കേരളാ ചീഫ് സെക്രട്ടറിക്ക് കടുത്ത വിമർശനം കേൾക്കേണ്ടി വന്നു. അത് മാത്രമല്ല, പലപ്പോഴും അദ്ദേഹം സംസാരിക്കാൻ ശ്രമിച്ചപ്പോഴും കോടതി തടയുകയാണ് ചെയ്തത്. പല വശങ്ങളും സാൽവെയ്ക്ക് അറിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചാണ് കേസില് കടുത്ത വിമർശനം നടത്തിയത്. സുപ്രിംകോടതി നിർദ്ദേശപ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് കോടതിയിൽ ഹാജരായ ഘട്ടത്തിലാണഅ സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാകൻ ഹരീഷ് സാൽവെയുടെ സഹായം േസർക്കാർ തേടിയത്. ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ടോം ജോസും നിർദ്ദേശിച്ചിരുന്നു. കേസിൽ നിന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പിന്മാറിയതിനെ തുടർന്നാണ് ഹരീഷ് സാൽവെയെ സർക്കാർ സമീപിച്ചത്. ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹാജരാകുന്നതും ഹരീഷ് സാൽവെയാണ്.

കോടതിയിൽ വാദങ്ങൾ അവതരിപ്പിക്കുമ്പോൾ ചീഫ് സെക്രട്ടറി കോടതിയിൽ ഹാജരാകുന്നത് ഗുണംചെയ്യുമെന്നാണ് ഹരീഷ് സാൽവെ അഭിപ്രായപ്പെട്ടത്. തുടർന്ന് ഞായറാഴ്ച രാത്രിയോടെ ചീഫ് സെക്രട്ടറി ഡൽഹിയിലെത്തിയിരുന്നു. അദ്ദേഹം ഹരീഷ് സാൽവെയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കേസിൽനിന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പിന്മാറിയതിനെ തുടർന്നാണ് ഹരീഷ് സാൽവെയെ സർക്കാർ സമീപിച്ചത്. അതേസമയം ചീഫ് സെക്രട്ടറിക്ക് കടുത്ത ശകാരമാണ് കോടതിയിൽ നിന്നും സാൽവെ ഹാജരായിട്ടും കേൾക്കേണ്ടി വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP