Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷീലയുടെ സഹോദരീപുത്രൻ; അങ്കമാലിയിൽ സി.പി.എം പ്രവർത്തകരെ തല്ലിയൊതുക്കി സഖാക്കളുടെ കണ്ണിലെ കരടായി; വടകരയിലെ കള്ളപ്പണക്കാരെ മെരുക്കിയ മിടുക്കൻ; പുതുവൈപ്പിനിലെ ജനവികാരത്തെ ലാത്തി കൊണ്ട് അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ വീണ്ടും കൈപൊള്ളി: വിവാദങ്ങളുടെ തോഴനായ യതീഷ് ചന്ദ്ര ഐപിഎസിന്റെ കഥ

ഷീലയുടെ സഹോദരീപുത്രൻ; അങ്കമാലിയിൽ സി.പി.എം പ്രവർത്തകരെ തല്ലിയൊതുക്കി സഖാക്കളുടെ കണ്ണിലെ കരടായി; വടകരയിലെ കള്ളപ്പണക്കാരെ മെരുക്കിയ മിടുക്കൻ; പുതുവൈപ്പിനിലെ ജനവികാരത്തെ ലാത്തി കൊണ്ട് അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ വീണ്ടും കൈപൊള്ളി: വിവാദങ്ങളുടെ തോഴനായ യതീഷ് ചന്ദ്ര ഐപിഎസിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ ജനകീയ സമരങ്ങളുടെ മുമ്പിൽ പലപ്പോഴുിം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ കാണില്ല. പ്ലാച്ഛിമടയിൽ ആയാലും പുതുവൈപ്പിനിൽ ആയാലും ഇതാണ് സ്ഥിരി. രാഷ്ട്രീയ പാർട്ടികളുടെ കാര്യമായ പിന്തുണയില്ലാത്ത സമരങ്ങളെ അടിച്ചമർക്കാൻ പൊലീസുകാർക്കും താൽപ്പര്യം കൂടുതലാണ്. കൊച്ചി പുതുവൈപ്പിനിൽ ഐഒസി പ്ലാന്റിന് എതിരായ പ്രദേശവാസികളുടെ സമരത്തെ ലാത്തികൊണ്ട് നേരിടാൻ പൊലീസ് തീരുമാനിച്ചതിന്റെ കാരണവും മറ്റൊന്നല്ല. പ്രത്യക്ഷത്തിൽ രാഷ്ട്രീയ പാർട്ടികൾ ഈ ജനകീയ സമരത്തിന് ഒപ്പമില്ല എന്നതു തന്നെയാണ്. കുഞ്ഞുങ്ങളും സ്ത്രീകളും അടങ്ങുന്ന സംഘത്തിന് നേരെ പൊലീസ് നടത്തിയ ലാത്തിപ്രയോഗത്തിനെതിരെ ഭരണകക്ഷിയിൽ നിന്നും കടുത്ത എതിർപ്പ് ഉയരുന്നുണ്ട്. വി എസ് അച്യുതാനന്ദൻ അടക്കമള്ളവർ ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന കമ്മീഷണർ യതീഷ് ചന്ദ്രയെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യണം എന്ന ആവശ്യപ്പെട്ടു കഴിഞ്ഞു.

പുതുവൈപ്പിന് ഐഒസി പ്ലാന്റിനെതിരായ ജനകീയ സമരത്തെ ക്രൂര മർദ്ദനം കൊണ്ടാണ് നേരിട്ട യതീഷ് ചന്ദ്ര നേരിട്ടതെന്ന ആക്ഷേപം ശക്തമാണ്. സമരക്കാർക്ക് നേരെ ലാത്തിപ്രയോഗം നടത്തി മുമ്പും വിവാദങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് യതീഷ് ചന്ദ്ര. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ വീഴ്‌ച്ചയുടെ പേരിൽ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. എന്നും വിവാദങ്ങളുടെ തോഴനായി മാറിയ വ്യക്തിയാണ് യതീഷ് ചന്ദ്ര ഐപിഎസ്. ഇതിന് കാരണം അദ്ദേഹം മുഖം നോക്കാതെ കൈക്കൊണ്ട നടപടികൾ ആയിരുന്നു.

അങ്കമാലിയിൽ എൽഡിഎഫ്. പ്രവർത്തകർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്ത സംഭവമാണ് യതീഷ് ചന്ദ്രയെ എല്ലാവരുടെയും നോട്ടപ്പുള്ളിയാക്കിയത്. എൽഡിഎഫ് പ്രവർത്തകരുടെ സമരം അക്രമിത്തിന് വഴിമാറുമെന്ന ഘട്ടത്തിൽ യതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലാത്തിവീശുകയായിരുന്നു. ഇതോടെ നിരവധി പേർക്ക് പരിക്കേറ്റു. വഴിയാത്രക്കാരായ വയോധികനെ പോലും യതീഷ് ലാത്തി കൊണ്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇത് അദ്ദേഹത്തിന്റെ ഇമേജിനെ തന്നെ ബാധിച്ചു. എന്നാൽ, അക്രമം തടയാൻ വേണ്ടിയുള്ള നടപടി സ്വീകരിക്കുക മാത്രമേ ചെയ്തുള്ളൂവെന്നാണ് യതീഷ് പറഞ്ഞത്.

അന്ന് പി രാജീവിന്റെ നേതൃത്വത്തിൽ യതീഷിനെതിരെ പ്രതിഷേധമൊക്കെ നടത്തിയെങ്കിലും ഇടതു സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന് എതിരെ പ്രതികാര നടപടിയൊന്നും ഉണ്ടായില്ല. കൊച്ചി ഡിസിപിയായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. പുതുവൈപ്പിനിൽ യതീഷ് ചന്ദ്രയുടെ ഇടപെടൽ പിഴവു പറ്റിയെന്ന വിമർശനം ഉയരുന്നുണ്ട്. എങ്കിലും പൊതുവേ സർവീസിൽ മിടുക്കനാണ് യതീഷ് ചന്ദ്ര.

തെറ്റ് ചെയ്തത് പൊലീസാണെങ്കിൽ പോലും മുഖം നോക്കാതെ നടപടിയെടുത്തു ശീലമുള്ള യുവ ഐ.പി.എസ് ഓഫീസർ. വർഗീയ സംഘർഷങ്ങൾക്ക് പേരു കേട്ട നാദാപുരത്തേയും, രാഷ്ട്രീയ സംഘർഷങ്ങൾക്ക് നിരന്തരം വേദിയായ വടകരയുടെ ഗ്രാമപ്രദേശങ്ങളേയും ഉടച്ചുവാർത്തയാളാണു യതീഷ്ചന്ദ്ര. അക്രമം കാട്ടുന്നത് എത്രവലിയ നേതാവാണെങ്കിലും പൊതുമധ്യത്തിലിട്ടും കൈകാര്യം ചെയ്യുമെന്ന് തെളിയിച്ചു ഈ ഐപിഎസുകാരൻ. അതിനപ്പുറത്ത് മലയാളികൾ എന്നും സ്‌നേഹിക്കുന്ന പ്രമുഖനടി ഷീലയുടെ അനിയത്തിയുടെ മകൻ. അങ്ങനെ ഒട്ടേറെ വിശേഷണങ്ങൾക്ക് പാത്രമാണ് യതീഷ്ചന്ദ്രയെന്ന കർണ്ണാടക സ്വദേശിയായ 32 കാരൻ. ജനിച്ചത് കർണ്ണാടകയിലെ ദവങ്കരയിലാണെങ്കിലും മികച്ച രീതിയിൽ മലയാളം സംസാരിക്കും.

വിവാദങ്ങൾ

2015 മാർച്ചിലെ ഹർത്താൽ ദിനത്തിൽ തടഞ്ഞുവച്ചിരിക്കുന്ന വാഹനങ്ങൾ കടത്തി വിടാൻ പ്രവർത്തകരോട് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല. ഇതേച്ചൊല്ലി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. എന്നാൽ ലാത്തിചാർജ്ജ് നടത്താൻ ഉത്തരവിട്ടെങ്കിലും കൂടെ ഉണ്ടായിരുന്ന പൊലീസുകാർ മാറിനിന്നു. ഇതോടെയാണ് യതീഷ്ചന്ദ്രതന്നെ ലാത്തിയുമായി നിരത്തിലിറങ്ങിയത്. സംഘർഷത്തിൽ സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. വയോധികനായ വ്യക്തിയെ പോലും തല്ലിയെന്ന ചീത്തപ്പേരും അദ്ദേഹത്തിന് ലഭിച്ചുത.

ജനങ്ങളെ തല്ലുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ ബിആർപി ഭാസ്‌കർ അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ തന്റെ ഡ്യൂട്ടിയുടെ ഭാഗമായാണ് ലാത്തിച്ചാർജ്ജ് നടത്തിയതെന്ന വാദമാണ് യതീഷ് ഉന്നയിച്ചത്. സംഭവത്തിൽ വിമർശനവുമായി പിണറായിയും വിഎസും രംഗത്തെത്തിയപ്പോൾ സംഘർഷം നടക്കുമ്പോൾ മുന്നിലുള്ളത് സി.പി.എം നേതാവാണോയെന്ന് എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമാണ് ആലുവ റൂറൽ എസ്‌പി ഉയർത്തിയത്.

ഹർത്താലിന്റെ മറവിൽ വാഹനങ്ങൾ തടയുകയായിരുന്ന സി.പി.എം നേതാക്കളേയും പ്രവർത്തകരേയും ഓടിച്ചിട്ടു തല്ലിയത് സോഷ്യൽ മീഡിയയിൽ യതീഷ്ചന്ദ്രയ്ക്ക് സപ്പോർട്ടേഴ്‌സിനേയും ഒപ്പം ശത്രുക്കളേയും ലഭിക്കുന്നതിനും കാരണമായി. വി സപ്പോർട്ട് യതീഷ്ചന്ദ്ര എന്ന ഫേസ്‌ബുക്ക് പേജ് ഒരു വിഭാഗം ഉണ്ടാക്കിയപ്പോൾ, ഇടത് സൈബർ പ്രവർത്തകരുടെ നേതൃത്വത്തിൽ വി ഹേറ്റ് യതീഷ്ച്രന്ദ്ര എന്ന പേജും പ്രത്യക്ഷപ്പെട്ടു. മദ്യപിച്ച് ഇരുചക്രവാഹനം ഓടിച്ച പൊലീസുകാരനെ ബ്രീത്ത് അനലൈസർ ടെസ്റ്റിന് വിധേയനാക്കി ചാർജ് ചെയ്യാൻ യതീഷ്ചന്ദ്ര കാണിച്ച ആർജ്ജവം പൊലീസുകാരിൽ ഇദ്ദേഹത്തിന് നിരവധി ശത്രുക്കളേയും സൃഷ്ടിച്ചു.

റോഡ് നിയമം തെറ്റിച്ച് കാറിൽ കുതിച്ചപ്പോൾ യതീഷ് ചന്ദ്രയെ യുവതി പിന്തുടർന്ന് പിടികൂടിയതും വിവാദങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. കൊച്ചി നഗരത്തിൽ വച്ചായിരുന്നു സംഭവം. എറണാകുളം സൗത്ത് പാലത്തിലൂടെ ചീറിപാഞ്ഞു വന്ന ഡിസിപിയുടെ കാർ പ്രശ്നമുണ്ടാക്കുകയായിരുന്നു. പതിവ് പൊലീസ് ഡ്രൈവർമാരെ പോലെ ഡിസിപിയുടെ ഡ്രൈവറും വണ്ടി കുത്തി തിരുകി മുന്നോട്ട് പോകാൻ കുതിച്ചു. ഇതിനിടെയിൽ ഒരു യുവതി തീർത്തും പ്രശ്നത്തിൽപ്പെട്ടു. ഹോൺ അടിച്ച് പേടിപ്പിച്ച് വാഹനങ്ങളെ മാറ്റുന്ന ശൈലിയാണ് യുവതിയെ പ്രശ്നത്തിലാക്കിയത്. കാറിൽ മുമ്പോട്ട് പോയി ഡിസിപിയുടെ കാറിന് കൈകാണിച്ചു നിർത്തിയ യുവതി വാഹനം നിർത്തി തന്റെ പരാതി ബോധിപ്പിക്കുകയായിരുന്നു. ഇതിനിടെയിൽ നാട്ടുകാർ ഓടിക്കൂടി. മൊബൈലിൽ സംഭവം പകർത്തി. ശൗര്യമുള്ള പൊലീസ് ഓഫീസറും പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടു. യുവതിയുടെ പരാതികൾ ശ്രദ്ധയോടെ കേൾക്കുകയാണ് ഉണ്ടായത്.

തണ്ടർബോൾട്ട്‌സിനെ വെള്ളം കുടിപ്പിച്ച പരീക്ഷ

സംഭവം നടക്കുന്നത് 2014 അവസാന ഘട്ടത്തിലാണ്. മാവോയിസ്റ്റ് വേട്ടയ്ക്ക് വിനിയോഗിച്ചിരിക്കുന്ന തണ്ടർബോൾട്ട് കമാൻഡോകളുടെ ആദ്യ ബാച്ചിന്റെ ഹവീൽദാർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷാ നടത്തിപ്പിനുള്ള ബോർഡിന്റെ ചുമതലക്കാരനായിരുന്നു യതീഷ് ചന്ദ്ര. 'കഴിവുള്ളവരെ മാത്രമേ താൻ ജയിപ്പിക്കൂ' എന്ന തന്റെ നിലപാട് അദ്ദേഹം ആദ്യമേ വ്യക്തമാക്കിയിട്ടാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തത്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ എന്നിങ്ങനെ രണ്ടുപരീക്ഷകൾ ജയിച്ചാലേ കമാൻഡോകൾക്ക് ഹവീൽദാർമാരായി സ്ഥാനക്കയറ്റം ലഭിക്കുകയുള്ളു. ഏതിലെങ്കിലും തോറ്റാൽ തോറ്റ പരീക്ഷ മാത്രം വീണ്ടും ജയിക്കണം.

പക്ഷേ 2015 മാർച്ച് രണ്ടിനു പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ തണ്ടർബോൾട്ട് സേനാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും ശരിക്കും തളർന്നുപോയി. പ്രമോഷൻ പരീക്ഷയിൽ പങ്കെടുത്ത 177 പേരിൽ രണ്ടുപരീക്ഷയും വിജയിച്ചത് ആകെ 51 പേർ മാത്രം. ഫലം പുറത്തറിഞ്ഞാൽ കേരള പൊലീസിനുതന്നെ നാണക്കേടാകുമെന്നു പറഞ്ഞ് ഫലം റദ്ദാക്കി വീണ്ടും മറ്റൊരു ഐപിഎസ് ഓഫീസറിന്റെ നേതൃത്വത്തിൽ അധികൃതർ പരീക്ഷ നടത്തി. പക്ഷേ ഇതിനെതിരെ സേനയ്ക്കകത്ത് അമർഷം പുകഞ്ഞിരുന്നു. സേനയുടെ തലപ്പത്തുള്ള ചില ഉദ്യോഗസ്ഥരുടെ അനുയായികൾ തോറ്റതുകൊണ്ടാണ് ഫലം റദ്ദാക്കിയെതെന്നും ഇത് തങ്ങളുടെ മനോവീര്യം തകർക്കുമെന്നും പരീക്ഷ ജയിച്ചവർ വാദിച്ചു.

2011 സെപ്റ്റംബറിലാണ് തണ്ടർബോൾട്ട് ബറ്റാലിയന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് ആദ്യബാച്ചിനെ കേരളത്തിൽ മാവോയിസ്റ്റ് വേട്ടയ്ക്ക് നിയോഗിക്കുകയായിരുന്നു.

മലയാളം അറിയുന്ന കന്നടക്കാരൻ

2011 ലെ കേരള കേഡർ ഐപിഎസ് ബാച്ചുകാരനാണ് 32 കാരനായ യതീഷ്ചന്ദ്ര. ഇലട്രോണിക്‌സ് എഞ്ചിനീയറിങിൽ ബിരുദധാരിയാണ്. പഠനത്തിന് ശേഷം ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി നോക്കുന്നതിനിടെയാണ് തന്റെ എക്കാലത്തേയും സ്വപ്നമായ ഐപിഎസ് എത്തിപ്പിടിക്കാൻ യതീഷ്ചന്ദ്ര ശ്രമം നടത്തുന്നത്.

ഹൈദരബാദ് വല്ലഭായി പാട്ടേൽ പൊലീസ് അക്കാദമിയിൽ ഐപിഎസ് ട്രെയിനിംങ് കഴിഞ്ഞിറങ്ങിയ യതീഷ്ചന്ദ്ര ട്രെയിനിംങ് പീരീഡിൽ തന്നെ മികച്ചുനിന്നിരുന്നു. തന്റെ ടീമിന് മികച്ച ടീമിനുള്ള ട്രോഫിയും അദ്ദേഹം വാങ്ങിക്കൊടുത്തു. സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ ശ്യാമള സാരംഗാണ് ഭാര്യ. ഒരു മകനുണ്ട്. യതീഷ്ചന്ദ്രയുടെ പൊലീസ് ജോലിക്ക് എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് ഇവർ. ശ്യാമളയുടെ സഹായത്തോടെയാണ് ഹലോ കേരള പൊലീസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിച്ചത്.

വടകരയിലെ വെടിപ്പാക്കി ആലുവയിലേക്ക്...

2014 ലെ പുതുവർഷപുലരിയിലാണ് വടകരയിൽ എ.എസ്‌പിയായി ആദ്യ പോസ്റ്റിംങ് ലഭിക്കുന്നത്. കേരളത്തിൽ തന്നെ ആദ്യപോസ്റ്റിംങ് ലഭിച്ചത് ഏറെ സന്തോഷമുളവാക്കിയെന്നാണ് അന്ന് അദ്ദേഹം പ്രതികരിച്ചത്. ടിപി കേസിന് ശേഷം സംഘർഷങ്ങൾ പതിവായ വടകര മേഖലയിൽ സമാധാനം വീണ്ടെടുക്കുന്നതിൽ യതീഷ്ചന്ദ്രയുടെ പ്രയത്‌നം എടുത്ത് പറയേണ്ടതാണ്. വർഗ്ഗീയ പ്രശ്‌നങ്ങൾക്ക് പേര് കേട്ട നാദാപുരത്തെ ഏറെക്കുറേ ശാന്തമാക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. മാത്രമല്ല, പൊതുജനങ്ങളുമായും മാധ്യമപ്രവർത്തകരുമായും ഇദ്ദേഹത്തിനുള്ള ബന്ധവും ഏറെ ജനകീയമായിരുന്നു.ഷാഡോ പൊലീസിംങ് സംവിധാനത്തിലൂടെ കുഴൽപ്പണക്കാരുടെ പേടിസ്വപ്നമായിമാറിയതും വളരെപ്പെട്ടന്നായിരുന്നു. വടകരയിൽ നിന്ന് മാത്രം ഒരുകോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ കുഴൽപണമാണ് ഇദ്ദേഹം പിടിച്ചത്. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച ഓപ്പറേഷൻ കുബേര വഴി നിരവധി കൊള്ളപ്പലിയക്കാരെ ഇരുമ്പഴിക്കുള്ളിൽ ആക്കാനും ഈ യുവ പിഎസ് ഓഫീസറിന് സാധിച്ചു.

ടിപി കേസ് പ്രതികളെ മറ്റൊരുകേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കോടതിയിൽ ഹാജരാക്കി തിരികെ വരുബോൾ മഹിയിൽ നിന്ന് മദ്യം വാങ്ങിയെന്ന് വിവരത്തെ തുടർന്ന്, ദേശീയ പാതയിൽ കാത്ത് നിന്ന എ.എസ്‌പി പൊലീസുകാരെ മദ്യവുമായി കയ്യോടെ പിടികൂടുകയായിരുന്നു. സാധാരണക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ട്, അവരെ ഇൻഫോർമറാക്കിയുള്ള രീതിയായിരുന്നു യതീഷ്ചന്ദ്രയുടേത്.

വടകരയിൽ നിന്ന് കേരള ആംഡ് പൊലീസ് കണ്ണൂർ ബറ്റാലിയൻ സൂപ്രണ്ടായിയായിരുന്നു പടിയിറക്കം. വളരെപെട്ടന്ന് തന്നെ ആലുവയിൽ റൂറൽ എസ്‌പിയായി നിയമനം ലഭിച്ചു. എറണാകുളം റൂറലിന്റെ അമ്പത്തിയൊന്നാമത് എസ്‌പിയായാണ് യതീഷ്ചന്ദ്ര ചുമതലയേൽക്കുന്നത്. ഇക്കാലത്ത് നടപ്പാക്കിയ സ്‌പൈഡർ പൊലീസ് പദ്ധതി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മാത്രമല്ല, പൊതുജനങ്ങളും പൊലീസും തമ്മിലുള്ള അകലം കുറയ്ക്കുക വഴി കുറ്റകൃത്യങ്ങളെക്കുറിച്ച് എളുപ്പം പൊലീസിന് അറിവ് ലഭ്യമാക്കുന്നതിലും യതീഷ്ചന്ദ്ര പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഒപ്പം ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ വഴി പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പൊലീസുമായി സംവദിക്കാനുള്ള വേദിയും ഇദ്ദേഹം ഒരുക്കി. സ്‌പൈഡർ പൊലീസ് ലോഗോ പതിച്ച പൊലീസ് വാഹനങ്ങൾ ഇപ്പോഴും എറണാകുളത്തിന്റെ ഗ്രാമങ്ങളിൽ റോന്ത് ചുറ്റുകയാണ്. ആലുവ ബസ്റ്റാന്റിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന റെഡ് ബട്ടന് പിന്നിലും യതീഷ്ചന്ദ്രയുടെ ഇലട്രോണിക്‌സ്് ബുദ്ധിയാണ്. ബസ്റ്റാന്റിന് സമീപം എന്ത് തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാലും ഈ ബട്ടൺ ഒരു തവണ അമർത്തിയാൽ ഉടനടി കൺട്രോൾ റൂമിലും എസ്‌പിയുടെ മൊബൈലിലും വിവിരം ലഭിക്കും. ഇതുവഴി ഉടൻതന്നെ ഫ്‌ളൈയിംങ് സ്‌ക്വാഡിന് സ്ഥലത്ത് എത്തിച്ചേരാനാകും. വിദ്യാർത്ഥികളടക്കം ഈ സംവിധാനം നിരവധി തവണ വിജയകരമായി ഉപയോഗിച്ചുട്ടുണ്ട്.

അതേസമയം ഒരു വശത്ത് ചെയ്യുന്ന നല്ലകാര്യങ്ങളേക്കാൾ അദ്ദേഹത്തെ വിവാദത്തിലാക്കിയ ലാത്തിയെടുത്ത് സാധാരണക്കാരെ നേരിടുന്ന നടപടിയാണ്. പുതുവൈപ്പിനിൽ മൂന്ന് തവണ ലാത്തിച്ചാർജ്ജ് നടത്തിയെന്നത് യതീഷ് ചന്ദ്രയെ വീണ്ടും വിവാദങ്ങളുടെ തോഴനാക്കുന്നു. നാളെ പ്രദേശത്ത് സമര സമിതി ഹർത്താൽ പ്രഖ്യാപിച്ചതോടെ യതീഷിന് മേൽ സമ്മർദ്ദങ്ങൾ ഏറുമെന്നത ഉറപ്പാണ്. അതേസമയം 124 ദിവസമായി തുടരുന്ന സമരത്തിൽ മുഖ്യമന്ത്രി ഇടപെടും എന്നും ഇന്ന് അറിയിച്ചിട്ടുണ്ട്. മൂന്നുതവണ പൊലീസ് നടത്തിയ അതിക്രൂരമായ ലാത്തിച്ചാർജുകൾക്ക് ശേഷമാണ് മുഖ്യമന്ത്രി സമരസമിതിയുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് അറിയിക്കുന്നതും. യതീഷിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കെ മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP