Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ചെന്നപ്പോൾ പൊലീസുകാർ മാനസിക രോഗിയാക്കി നിർബന്ധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസിച്ചു; എംബസിയുമായി ബന്ധപ്പെട്ടാൻ പോലും അനുവദിച്ചില്ല; കണ്ടോ എന്ന് ചോദിച്ച് ഹോട്ടലുകളിൽ ചെന്നപ്പോൾ ശാരീരികമായി ഉപദ്രവിച്ചു; അക്രമത്തിനെതിരെ കേസ് കൊടുത്തപ്പോൾ ആരോടെങ്കിലും ഒപ്പം മുങ്ങി കാണുമെന്ന് പറഞ്ഞ് പൊലീസ് അധിക്ഷേപിച്ചു; വിദേശ വനിതയുടെ ഭർത്താവിന്റെ പരാതിയിൽ തലതാഴ്‌ത്തി കേരളം

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ചെന്നപ്പോൾ പൊലീസുകാർ മാനസിക രോഗിയാക്കി നിർബന്ധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസിച്ചു; എംബസിയുമായി ബന്ധപ്പെട്ടാൻ പോലും അനുവദിച്ചില്ല; കണ്ടോ എന്ന് ചോദിച്ച് ഹോട്ടലുകളിൽ ചെന്നപ്പോൾ ശാരീരികമായി ഉപദ്രവിച്ചു; അക്രമത്തിനെതിരെ കേസ് കൊടുത്തപ്പോൾ ആരോടെങ്കിലും ഒപ്പം മുങ്ങി കാണുമെന്ന് പറഞ്ഞ് പൊലീസ് അധിക്ഷേപിച്ചു; വിദേശ വനിതയുടെ ഭർത്താവിന്റെ പരാതിയിൽ തലതാഴ്‌ത്തി കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വരാപ്പുഴയിൽ ശ്രീജിത്തിന്റെ കൊലപാതകം. ഒന്നും അറിയാതെ വീട്ടിൽ ഉറങ്ങികിടന്ന യുവാവിനെ പിടിച്ചു കൊണ്ടു പോയി തല്ലിക്കൊല്ലുകയായിരുന്നു പൊലീസ് ചെയ്തത്. സമാനതകളില്ലാത്ത ക്രൂരത. അന്വേഷണങ്ങളിൽ പൊലീസ് സമീപിക്കുന്ന അശാസ്ത്രീയ രീതികൾ ചർച്ചയാക്കിയ കൊലയായിരുന്നു വരാപ്പുഴയിലേത്. ഇതിന്റെ വേദനയിൽ നിന്ന് ഉണരുന്നതിന് മുമ്പ് തന്നെ മലയാളികളെ കരയിപ്പിക്കാൻ മറ്റൊരു വാർത്തയെത്തി. വിദേശ വനിതയായ ലിഗയുടെ മരണം. ഇതിനെ ആത്മഹത്യാക്കാൻ തിടുക്കം കാട്ടുന്ന പൊലീസ് ലിഗയുടെ കേസിൽ വലിയ പാളീച്ചകളാണ് വരുത്തിയത്.

വിദേശവനിയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടുപോലും പൊലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് ലിഗയുടെ സഹോദരി ഇൽസിയും പങ്കാളി ആൻഡ്രൂസും ആരോപിക്കുന്നു. ഇത് നിഷേധിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇൽസിയിൽനിന്ന് പരാതി വാങ്ങിയെന്നല്ലാതെ ആദ്യ ഒരാഴ്ച പൊലീസിന് കാര്യമായൊന്നും ചെയ്യാനായില്ല. മാർച്ച് 14-ന് ഉച്ചയോടെയാണ് ലിഗ കോവളംതീരത്ത് എത്തിയത്. ഇവിടെനിന്ന് മൃതദേഹം കണ്ടെത്തിയ പനത്തുറയിൽ പരസഹായമില്ലാതെ എത്താനാവില്ല. വേണ്ട കരുതലെടുത്തിരുന്നുവെങ്കിൽ ലിഗയുടെ കാര്യത്തിൽ പൊലീസിന് അനിശ്ചിതത്വം ഒഴിവാക്കാമായിരുന്നു. പൊലീസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് ലിഗയുടെ ഭർത്താവ് നടത്തുന്നത്. ലിഗയെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ തികഞ്ഞ അവഗണനയാണുണ്ടായതെന്ന് ആൻഡ്രൂ പറയുന്നു. പൊലീസുകാർ തന്നെ മനോരോഗിയാക്കി. ലിഗയെ അന്വേഷിച്ചുചെന്ന തന്നെ ഹോട്ടലുകാർ ആക്രമിച്ചു. ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോഴും പൊലീസ് ഹോട്ടലുകാരുടെ പക്ഷത്തായിരുന്നു.

അങ്ങനെ എല്ലാ അർത്ഥത്തിലും പൊലീസ് വിദേശികളെ അപമാനിച്ചു. തലയറുത്ത വിധത്തിൽ അഴുകിയ മൃതദേഹം കണ്ടെത്തിയപ്പോൾ ഒതളങ്ങ കഴിച്ചാകും മരണമെന്ന് പൊലീസ് വിശദീകരിക്കുന്നു. കാണാനില്ലെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തിയപ്പോൾ ഭർത്താവിനെ പൊലീസ് അപമാനിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അന്വേഷണത്തിൽ ഏറെ ആശങ്കയാണ് ലിഗയെ സ്‌നേഹിക്കുന്നവർക്കുള്ളത്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇതൊക്കെ എങ്ങനെ സംഭവിക്കുന്നുവെന്ന ചോദ്യം മാത്രം ബാക്കിയാകുന്നു. അന്താരാഷ്ട്ര ടൂറിസം മേഖലയിൽ കോവളത്തിന് വലിയ നാണക്കേടാണ് ലിഗയുടെ മരണമുണ്ടാക്കുന്നത്. ഇത് മറികടക്കാനാണ് ലിഗയുടെ മരണത്തെ ആത്മഹത്യയാക്കാൻ പൊലീസ് ശ്രമിക്കുന്നതിന് കാരണം. ഇതോടെ ലിഗയുടെ ബന്ധുക്കൾ ആശങ്കയിലാകുന്നു. അവർ അന്താരാഷ്ട്ര മാധ്യമങ്ങളോട് കേരളത്തിലെ പൊലീസിന്റെ പൊതു സ്വഭാവം വിശദീകരിക്കുന്നു. ഇത് വിവാദത്തിന് പുതിയ മാനം നൽകുകയാണ്.

ലിഗ മറ്റെവിടേക്കെങ്കിലും അവധിയാഘോഷിക്കാൻ പോയതാണെന്നും അവരെ തിരക്കി സമയം കളയാനില്ലെന്നുമായിരുന്നു പരാതിയുമായെത്തിയ ഭർത്താവിനോട് പൊലീസ് എടുത്ത നിലപാട്. വിദേശമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആൻഡ്രൂ പൊലീസിനെതിരേ രൂക്ഷ വിമർശനമുയർത്തിയത്. ലിഗയെ കാണാതായ താമസസ്ഥലത്തിന് വളരെയടുത്താണ് പൊലീസ് സ്റ്റേഷൻ. എന്നിട്ടും കാണാതായ വിവരം അറിയില്ലെന്ന നിലയിലാണ് പൊലീസുകാർ പെരുമാറിയത്. പൊലീസിന്റെ നിസ്സഹകരണമാണ് ഒരുഘട്ടത്തിൽ തിരിച്ചുപോകാനിടയാക്കിയതെന്നും അദ്ദേഹം പറയുന്നു. മാനസികരോഗമുണ്ടെന്നാരോപിച്ച് തന്നെ നിർബന്ധിത ചികിത്സയ്ക്ക് പൊലീസ് വിധേയനാക്കി. ആറുദിവസം ആശുപത്രിയിൽ കിടത്തി. അറിവോ സമ്മതമോ കൂടാതെ പല ടെസ്റ്റുകളും നടത്തി. ഫോൺ പിടിച്ചുവാങ്ങി. എംബസിയുമായി ബന്ധപ്പെടാൻ അനുവദിച്ചില്ല-അങ്ങനെ ആരോപണങ്ങൾ നീളുന്നു. അതേസമയം, നാട്ടുകാർ വളരെ സഹാനുഭൂതിയോടെയാണ് തന്നോട് പെരുമാറിയതെന്നും ആൻഡ്രൂ പറയുന്നു.

അന്താരാഷ്ട്ര ടൂറിസംകേന്ദ്രമായ കോവളത്തിന്റെ സുരക്ഷാ പാളിച്ചയിലേക്കാണ് ലിഗയുടെ മരണം വഴിതെളിക്കുന്നത്. പതിനായിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന തീരത്ത് കൃത്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ പൊലീസിന് കഴിയുന്നില്ല. ബീച്ചിൽ ഒരിടത്തുപോലും നിരീക്ഷണക്യാമറകളില്ല. ചില ഹോട്ടലുകളിലും കച്ചവടസ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ മാത്രമാണ് ആശ്രയം. ചെറുകിട സ്ഥാപനങ്ങളിൽ ക്യാമറകളുമില്ല. ഇത്തരം പ്രശ്‌നങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങൾ ചർച്ചയാക്കുകയാണ്. അശോകബീച്ച്, ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് പരിസരം എന്നിവിടങ്ങളിൽ ഒട്ടേറെ ചെറുവഴികളുണ്ട്. ഇവിടെയെങ്ങും നിരീക്ഷണസംവിധാനങ്ങളില്ല. കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്തുന്ന സ്ഥലം, വാഹനപാർക്കിങ്, ബീച്ച് എന്നിവിടങ്ങളിൽ എന്തും സംഭവിക്കാം. വിഷാദരോഗിയായ ലിഗ ബീച്ചിൽ എത്തിയ ശേഷം ഉടൻതന്നെ ആളൊഴിഞ്ഞ പ്രദേശത്ത് എത്താനുള്ള സാധ്യതയില്ല. മൂന്നുകിലോമീറ്റർ ദൂരെയാണ് മൃതദേഹം കണ്ടെത്തിയ പ്രദേശം. ലിഗയുടെ തിരോധാനം വിവാദമായപ്പോൾ മാത്രമാണ് പൊലീസ് ഇടപെട്ടത്.

അതിനിടെ ലിഗയുടെ മരണം കൊലപാതകമാണെന്നു പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ തറപ്പിച്ചുപറയുന്നു. യുവതിയെ കണ്ടെത്താൻ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. നഗരം അടക്കിവാഴുന്ന അധോലോകസംഘമാണു ലിഗയുടെ മരണത്തിനു കാരണക്കാരെന്നാണ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നത്. രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടു കൂടി അധോലോക സംഘത്തിലേക്കെത്താൻ പൊലീസിനു കഴിയാത്തതു നാണക്കേടായി. യുവതിയുടെ മൃതദേഹം കാണപ്പെട്ട പ്രദേശം അധോലോക പ്രവർത്തനങ്ങൾക്കു കുപ്രസിദ്ധമാണ്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യകുപ്പികളും സിഗരറ്റു പാക്കറ്റുകളും ചിതറിക്കിടക്കുന്നു. മണലൂറ്റിന്റെയും വ്യാജമദ്യക്കടത്തിന്റേയും കേന്ദ്രമാണിവിടം. നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും ലോക്കൽ പൊലീസിന്റെയും ഒത്താശയിൽ ഇവിടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നു.

യുവതിയെ കാണാതായെന്നു പരാതി ലഭിച്ചപ്പോൾ തന്നെ പൊലീസ് ഇവിടെ പരിശോധനയ്ക്ക് മുതിർന്നിരുന്നെങ്കിൽ മൃതദേഹം ഇത്രയും മോശം അവസ്ഥയിലാകുമായിരുന്നില്ല. നിർണായക തെളിവുകൾ മുഴുവൻ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ. അതിനിടെ, ഫോറൻസിക് വിദഗ്ധരോടൊപ്പം ലിഗയുടെ പോസ്റ്റുമോർട്ടം നടത്താൻ തങ്ങളുടെ കൂട്ടത്തിലുള്ള വിദേശ ഡോക്ടറെക്കൂടി അനുവദിക്കണമെന്ന ബന്ധുക്കളുടെ ആവശ്യവും പൊലീസ് തള്ളിയിരുന്നു. ഇത് നിയമപരമായി പലപ്രശ്‌നങ്ങൾക്കും ഇത് ഇടയാക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പോസ്റ്റുമോർട്ടം വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP